Showing posts with label ഓർമ്മ. Show all posts
Showing posts with label ഓർമ്മ. Show all posts

Wednesday, July 18, 2012

പനിക്കിനാവിലെ അതിഥികൾ


“അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോ വേണമായിരുന്നു.... തരുമോ?” രാധയോട് ചോദിച്ചു.

“നിങ്ങളാരാണ്? എനിക്കൊരു പരിചയവുമില്ലല്ലോ...”

“എനിക്ക് നിങ്ങളെ എല്ലാവരെയും അറിയാം. നിങ്ങൾ എന്നെയും അറിയും.”

“അതെങ്ങനെ? ഞാൻ നിങ്ങളെ ആദ്യമായാണല്ലോ കാണുന്നത്! ”

“ങേ!? അപ്പോ അമ്മാളുക്കുട്ടിയമ്മയും മാധവമേനോനും .......... ”

മയക്കം മുറിയുമ്പോൾ മകൻ അടുത്തുണ്ട്.
“അല്ല.... ഇതെന്തേപ്പോ അവരെ കാണാൻ... ” സംശയമായി.

പിറുപിറുത്തതു കേട്ട് മകൻ ചോദിച്ചു “എന്താണ്? എന്തു സ്വപ്നമാണമ്മ കണ്ടത്?”

വിളറിയ ഒരു ചിരി മറുപടിയായി നൽകി.
അവൻ പറയുന്നത് ശരിയാണ്. അതൊരു സ്വപ്നമായിരുന്നു.
പക്ഷേ ഇറ്റ് ലുക്ക്ഡ് സോ ഒറിജിനൽ!
അല്ലെങ്കിലും സ്വപ്നം കാണുന്ന നേരം അങ്ങനെയാണ്. ഒക്കെ നൂറുശതമാനം യാഥാർഥ്യമെന്ന രീതിയിലാണ് സ്വപ്നം അനുഭവിക്കുന്നത്. എന്നാൽ ഞെട്ടിയുണരുമ്പോഴോ.... ഒക്കെ വെറും... വെറും സ്വപ്നം!

ഇപ്പോൾ തന്നെ ഈ സ്വപ്നത്തിൽ ഫോട്ടോ ചോദിച്ചു ചെല്ലുമ്പോൾ തനിക്കു പ്രായം അറുപത്തെട്ടാണ്. എന്നാൽ മറുപടി പറഞ്ഞ രാധയ്ക്കോ!?
പതിനാറു വയസ്!

അൻപത്തഞ്ചു വർഷം കഴിഞ്ഞിട്ടും രാധയ്ക്ക് വയസ് പതിനാറു മാത്രം!
വേഷം പാവാടയും ബ്ലൌസും.
അതെങ്ങനെ?
മറുപടി കേൾക്കുമ്പോൾ തനിക്കു പ്രായം അതിലും രണ്ട് വയസ് താഴെ!
അതെങ്ങനെ!?

സ്വപ്നങ്ങളുടെ മായക്കളികൾ എന്നും അങ്ങനെയാണ്. എങ്ങനെ എന്ന ചോദ്യമില്ല.
പക്ഷേ, ഇന്നു പകൽ ഈ ആശുപത്രിക്കിടക്കയിൽ കിടന്ന് അവരെ സ്വപ്നം കാണാൻ എന്താവും കാരണം?

ചിന്തകൾ വായിച്ചിട്ടെന്നവണ്ണം മകൻ പിന്നെയും ചോദിക്കുന്നു “എന്തു സ്വപ്നമാ അമ്മ കണ്ടത്? ആരാ അവർ?”

മറുപടി പറയാൻ ചുണ്ടനങ്ങുന്നില്ല. വരൾച്ച. ദാഹം....
മകൻ ഫ്ലാസ്കിൽ നിന്ന് ചൂടുവെള്ളം ഇറ്റിച്ചു തന്നു.

അമ്മാളുക്കുട്ടിയമ്മ..... മാധവമേനോൻ....
മക്കൾ രാധ, ലീല, ഉഷ, ഗീത...

ഉഷയ്ക്കും ഗീതയ്ക്കുമൊപ്പം ഉറങ്ങാനൊരു രാത്രി!

കാര്യസ്ഥൻ ഗോപാലമേനോൻ.
ഗെയ്റ്റിനുള്ളിൽ നിറയെ കൂറ്റൻ വളർത്തുനായ്കൾ... ഭീതിപ്പെടുത്തുന്ന കുര.

എവിടെ നിന്നാണ് ഇപ്പോൾ ഇത്രയും ഓർമ്മകൾ കൂലം കുത്തിയൊഴുകിവരുന്നത്....

ചൂടുവെള്ളം ഉള്ളിൽ ചെന്നപ്പോൾ ഒരാശ്വാസം. ചുമയടങ്ങി. മകൻ കട്ടിൽത്തലയ്ക്കൽ തലയിണയുയർത്തി വച്ച് ചാരിയിരുത്തി.

ചോദ്യം ആവർത്തിക്കാതെ അവൻ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.

അപ്പോൾ പറഞ്ഞു തുടങ്ങി.

ഒറ്റപ്പാലത്ത് പണ്ട് സ്കൂളിൽ പഠിക്കുന്നകാലത്ത് പെൺകുട്ടികൾക്കായുണ്ടായിരുന്ന കസ്തൂർബാസദനത്തിന്റെ പ്രസിഡന്റായിരുന്നു അമ്മാളുക്കുട്ടിയമ്മ. ഞങ്ങൾ കുട്ടികൾക്കെല്ലാം അമ്മ. ഭർത്താവ് മാധവമേനോൻ. അവിടെ അടുത്തു തന്നയാണ് വീട്. തൊടിയിൽ നിറയെ ഫലവൃക്ഷങ്ങൾ....  ആപ്പിൾ കുലയായി കായ്ച്ചു നിൽക്കുന്നത് ആദ്യമായി കണ്ടത് അവിടെനിന്നാണ്....

“അത് ആപ്പിൾ തന്നെയായിരുന്നോ?” മകന്റെ ചോദ്യം.

അതുകേട്ടപ്പോൾ സംശയം. സത്യത്തിൽ ആയിരുന്നോ!? ഈ നിമിഷം വരെ അങ്ങനെയാണ് മനസ്സിൽ. പക്ഷേ ഇപ്പോൾ ഓർമ്മ ശരിക്കു കിട്ടുന്നില്ല. ആപ്പിൾ തന്നെയാവണം....
ആ... അതെന്തായാലും സൌന്ദര്യമുള്ളതെന്തും ആ വീട്ടിനുള്ളിലും, തൊടിയിലും നിറഞ്ഞു നിന്നിരുന്നു.

വെളുത്തു തടിച്ച് ശ്രീത്വത്തോടെ ഇരിക്കുന്നിടം നിറഞ്ഞ് അമ്മാളുക്കുട്ടിയമ്മ.

കറുത്തു മെലിഞ്ഞെങ്കിലും, പൊക്കത്തിൽ തലയെടുപ്പോടെ മാധവമേനോൻ.

മക്കളിൽ രണ്ടുപേർ അമ്മയെപ്പോലെ, രണ്ടാൾ അച്ഛനെപ്പോലെ.

അച്ഛനെപ്പോലെയുള്ളവർക്കു നിറം കുറവായിരുന്നു. എങ്കിലും ശാലീനത കൂടുതലായിരുന്നു.

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളാണ് കാലം.

അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്നതിന്റെ തലേന്ന് അച്ഛൻ എണ്ണിപ്പെറുക്കിത്തന്ന നാണയത്തുട്ടുകളുമായി ഹോസ്റ്റലിലേക്കുള്ള യാത്ര. രണ്ടാൾക്കുള്ള വണ്ടിക്കൂലി വഹിക്കാൻ പാങ്ങില്ലാ‍ത്തതുകൊണ്ടാണ് പതിന്നാലുകാരിയായ മകളെ ഒറ്റയ്ക്ക് വിടുന്നത്.

പെരിന്തൽമണ്ണയിൽ നിന്ന് ചെർപ്പുളശേരി വഴി ഒറ്റപ്പാലത്തേക്കുള്ള ബസ്സിലാണ് സഞ്ചാരം. പാതി വഴിയെത്തിയപ്പോൾ വലിയൊരു മരം ഒടിഞ്ഞുവീണ് റോഡ് തടസപ്പെട്ടു.നിറയെ യാത്രക്കാരുണ്ടായിരുന്നതിനാൽ പേടി തോന്നിയില്ല.

എന്നാൽ മരം വെട്ടി മാറ്റി ബസ് ഓടിത്തുടങ്ങിയപ്പോഴേക്കും വൈകി.
ഒറ്റപ്പാലത്തെത്തിയപ്പോഴേക്കും സമയം സന്ധ്യ.

പിന്നെയും പതിനഞ്ചു മിനിറ്റു നടന്ന് ഹോസ്റ്റലിനടുത്തെത്തിയപ്പോഴേക്കും ഇരുട്ടായി.
ഗെയ്റ്റിൽ നിന്നു നോക്കിയപ്പോൾ അകത്ത് വെളിച്ചമേ ഇല്ല!

ഗെയ്റ്റിൽ തട്ടിയിട്ട് ആരും വന്നുമില്ല. ഭയത്തിന്റെ നിമിഷങ്ങൾ അടിവയറ്റിൽ ആളി.
തട്ടുന്ന ഒച്ചകേട്ട് തൊട്ടടുത്ത വീട്ടിലെ ബേബി ഏട്ത്തി ഇറങ്ങി വന്നു.

“അയ്യോ! എന്താ കുട്ട്യേ, ഒറ്റയ്ക്കീ നേരത്ത്!? ”

“ബസ് വഴിയിൽ കിടന്നുപോയി.... വലിയൊരു മരം വീണ് റോഡ് ബ്ലോക്കായിരുന്നു....നാളെ സ്കൂൾ തുറക്വല്ലേ? അതാ ഞാൻ ഇന്നന്നെ വന്നത്...”

“ഹോസ്റ്റൽ നാളെയെ തുറക്ക്വള്ളൂലോ... കുട്ടി അറിഞ്ഞീര്ന്നില്ലേ?”

“ഇല്ല... ”

“നീപ്പോ ഒന്നും ചിന്തിക്കണ്ടാ... ഇങ്ങട് വന്നോളാ.... ഇന്നു രാത്രി ഇവിടാവാം...”

“അത്... ഏട്ത്തീ.... ഞാൻ... ഞാൻ അമ്മേന്റടുത്ത് പൊയ്ക്കോളാം...”

അമ്മ..... അഗതികളായ കുട്ടികൾക്കെല്ലാം അമ്മ... തനിക്കും അമ്മ....

“അതിപ്പോ.... ശ്ശി നടക്കാനില്ലേ, കുട്ട്യേ?”

“അദ് സാരല്യ... ഞാൻ പൊയ്ക്കോളാം...”

“അത്ര നിർബന്ധാച്ചാ വേഗം നടന്നോളു....”

പരപ്പിൽ തറവാട് അരണ്ട സന്ധ്യാവെട്ടത്തിൽ ഭീമാകാരം പൂണ്ടു നിൽക്കുന്നു.

ഗെയ്റ്റ് തുറന്ന് അകത്തേക്ക് കാൽ വച്ചതും ഒരു കൂട്ടം നായ്ക്കൾ ഒരുമിച്ചലറിക്കുരച്ചു!

നിന്ന നിൽ‌പ്പിൽ വിറച്ചു പോയി. കാതിൽ ആ ഇരമ്പം മാത്രം.

കാര്യസ്ഥൻ ഓടി വന്നു.
നോക്കിയപ്പോൾ ഇത്തിരിപ്പോന്ന ഒരു പെൺകുട്ടി.

“എന്താ കുട്ടീ, ഇവടെ, ഈ നേരത്ത്!?”

“അത്.... നിക്ക് അമ്മേ കാണണം....”

അയാൾ വീണ്ടും ചോദ്യരൂപത്തിൽ നോക്കി.

“ഞാൻ സദനത്തിൽ താമസിച്ചു പഠിക്കുന്ന കുട്ട്യാ... നാളെ സ്കൂൾ തുറക്കുംന്ന്വച്ച് വന്നതാ... അപ്പോ... ഹോസ്റ്റൽ തുറന്നിട്ടില്ല...”

കാരുണ്യം നിറഞ്ഞ കണ്ണുകളോടെ അയാൾ പറഞ്ഞു “അകത്തേക്ക് വരിക.... ഇനി ഇന്നെവിടെയും പോണ്ട....”

വാതിൽ ശീല നീക്കി അമ്മാളുക്കുട്ടിയമ്മ പ്രത്യക്ഷപ്പെട്ടു.

“ആഹാ... ലക്ഷ്മിയോ!? എന്തു പറ്റി കുട്ടി?”

കണ്ണു നിറഞ്ഞുപോയി. ഒന്നും മിണ്ടാനായില്ല ഒരു നിമിഷം.

“കുട്ടി ഇന്ന് ഹോസ്റ്റൽ തുറക്കുംന്ന്വച്ച് വന്നതാ.... വണ്ടീം വൈകി, ഹോസ്റ്റൽ നാളേ തുറക്ക്വള്ളേനും...”
കാര്യസ്ഥൻ പറഞ്ഞു.

“വാ....” അമ്മ വിളിച്ചു.

അകത്തുകയറ്റി. മക്കൾക്കൊപ്പം കൂട്ടി. ഗീത സുന്ദരിയാണ്. ആ ബോധം ഉണ്ടുതാനും. അതാവും അത്ര അടുപ്പം കാട്ടിയില്ല. എന്നാൽ ഉഷ പെട്ടെന്ന് കുശലം ചോദിച്ചു വന്നു. കൂട്ടായി.

എല്ലാവരെയും ഒരുമിച്ചിരുത്തി അമ്മ അകത്തേക്കു പോയി.

അച്ഛൻ പറഞ്ഞു തന്നിട്ടുള്ള കഥകളുടെ ഭാണ്ഡം അഴിച്ചു. ഉഷയ്ക്ക് കഥകളൊക്കെ ഇഷ്ടായി. കഥകേട്ടെപ്പോഴോ ഗീത അരികിൽ വന്നിരുന്നിരുന്നു.

രാത്രി വൈകിയപ്പോൾ അമ്മ എല്ലാവരെയും വിളിച്ചു. ഒരുമിച്ചിരുത്തി ഭക്ഷണം തന്നു.

ഊണിനു ശേഷം കഥ തുടർന്നു. അതോടെ ഗീതയും കൂട്ടായി.

ആ രാത്രി അവർക്കൊപ്പം കിടന്നുറങ്ങി.

പിറ്റേന്നു രാവിലെ തന്നെ ഹോസ്റ്റലിലേക്കു മടങ്ങി.

ആദ്യമായാണ് അത്ര വലിയൊരു ബംഗ്ലാവിൽ ഉറങ്ങുന്നത്. അതും അവിടത്തെ കുട്ടികൾക്കൊപ്പം, ദയവു ചെയ്യുന്നു എന്ന ഭാവം തോന്നിപ്പിക്കാതെ.....

ഇക്കാലത്ത് ഇതൊക്കെ ചിന്തിക്കാനാവുമോ!? 


അമ്മാളുക്കുട്ടിയമ്മ വിടപറഞ്ഞിട്ട് കാലമേറേയായി. അവരുടെ  മക്കൾ ഇതൊക്കെ ഓർക്കുന്നുണ്ടാകുമോ? പതിറ്റാണ്ടുകൾക്കു മുൻപൊരു രാത്രിയിൽ അഗതിയായി വന്നുകയറി കഥ പറഞ്ഞുപോയ ഒരു പെൺകുട്ടിയെ?

അവരൊക്കെ ഇപ്പോൾ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ? ഒന്നും അറിയില്ല.
നല്ല നിലയിൽ മക്കളും കൊച്ചുമക്കളുമായി എവിടെയെങ്കിലും ഉണ്ടാവും.

അധികം സംസാരിച്ചതുകൊണ്ടാവും ചുമ വീണ്ടും. നെഞ്ചുമുഴുവൻ കഫമാണ്.

കഫ് സിറപ്പ് വായിലൊഴിച്ചു തന്നുകൊണ്ട് മകൻ പറഞ്ഞു “മതിയമ്മേ, ബാക്കിക്കഥ നാളെപ്പറയാം.... കൂടുതൽ സ്ട്രെയിൻ എടുക്കണ്ട” അവൻ തലയിണതാഴ്ത്തിക്കിടത്തി. പുതപ്പ് മൂടിത്തന്നു.


കൺപീലികളിൽ കനം തൂങ്ങി മയക്കം വന്നു തഴുകുമ്പോൾ മകന്റെ ശബ്ദം “ അമ്മയുടെ സ്വപ്നത്തിൽ മാത്രമല്ല,  ഒരു പക്ഷേ....ഇനി എന്റെ സ്വപ്നത്തിലും ഇവരൊക്കെ അതിഥികളായി വന്നേക്കാം.....”

മഞ്ഞുമറയ്ക്കപ്പുറം നിന്നെന്നപോലെ ആ വാക്കുകൾ കേട്ട്, സുഖകരമായൊരു മയക്കത്തിലേക്ക് മെല്ലെയങ്ങനെ......




* അമ്മയ്ക്കൊപ്പം കഴിഞ്ഞ ആശുപത്രിദിനങ്ങൾക്കു കടപ്പാട്.

Sunday, March 4, 2012

പരമിയും കൊത്താറനും കച്ചിത്തുറുവും!!!

കായംകുളം ബസ് സ്റ്റാൻഡിൽ വച്ചാണ്  എന്നെ പരമി പിടികൂടിയത്!
പരമി എന്നാൽ പരമീശരൻ എന്ന പരമേശ്വരൻ.


പത്തുപതിനഞ്ചു വർഷങ്ങൾക്കു ശേഷമാണ് അവനെ കാണുന്നത്. പപ്പടക്കച്ചവടം നിർത്തി, പത്താൻകോട്ട്  മിലിട്ടറിപ്പണിക്കു പോയശേഷം പിന്നെ കണ്ടിട്ടേ ഇല്ലായിരുന്നു. നീണ്ടു കൂനിയുള്ള നടപ്പും, വെളുവെളുക്കെയുള്ള ചിരിയും കാരണം ഇതാര് എന്ന ചിന്തയേ ഉണ്ടായില്ല. ഒറ്റനോട്ടത്തിൽ തന്നെ എന്നെയും അവനു മനസ്സിലായിരുക്കണം. അതാണല്ലോ പിന്നിലൂടെ വന്നു പൂണ്ടടക്കം പിടിച്ചത്!

അല്ലെങ്കിലും ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴേ,  ‘മേജിക് മേഘനാഥ് ’, ‘ഇരുമ്പുകൈ മായാവി’ എന്നിവരുടെ ശിഷ്യത്വം സ്വയം വരിച്ച ഏകലവ്യനാണല്ലോ ‘ഡിറ്റക്ടീവ് പരമി’.

അവൻ ഇങ്ങനെ ഞെട്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!

ഡിറ്റക്ടീവ് ഒക്കെയായിരുന്നെങ്കിലും,  പഠിക്കുന്ന കാലത്ത് , കാതിൽ കടുക്കനിട്ട് സ്കൂളിൽ വന്നിരുന്ന ഏക കുട്ടിയായിരുന്നു പരമി. അവന്റെ അച്ഛന്റെ കാതിലും കണ്ടിട്ടുണ്ട് കടുക്കൻ. പപ്പടക്കച്ചവടമായിരുന്നു അവരുടെ കുടുംബം പാരമ്പര്യമായി ചെയ്തിരുന്നത്.

ഓണത്തിനും മറ്റു വിശേഷ സന്ദർഭങ്ങളിലും അവരുടെ വീട്ടിൽ  പോയി കെട്ടുകണക്കിനു പപ്പടം വാങ്ങിയിട്ടുണ്ട് ഞാൻ. ഉള്ളതിൽ ഏറ്റവും നല്ല പപ്പടം എനിക്കായി എടുത്തു തരും, പരമി. കൂടാതെ ഒറ്റ രൂപാത്തുട്ടിന്റെ വലുപ്പത്തിൽ ‘പരമീസ് സ്പെഷ്യൽ’ കുഞ്ഞുപപ്പടം പ്രത്യേകമായും തരും.

തിരുവനന്തപുരത്തിന് ഒരു സൂപ്പർഫാസ്റ്റ് വരുന്നതു വരെയേ  അവനോട്  വിശേഷങ്ങൾ തിരക്കാനാവുകയുള്ളല്ലോ എന്നോർത്തപ്പോൾ വിഷമം  തോന്നി.  എന്നാൽ പരമി എന്നേക്കാൾ ഉത്സാഹത്തിലായിരുന്നു. പുനലൂരുള്ള പെങ്ങളെ കാണാനാണ് അവന്റെ യാത്ര.

പക്ഷേ, പറഞ്ഞതു മുഴുവൻ ഞങ്ങളുടെ ഹൈസ്കൂൾ സഹപാഠികളുടെ വിശേഷങ്ങളായിരുന്നു. സൂറത്തിലുള്ള രാജേന്ദ്രന്റെയും, മഡഗാസ്കറിലുള്ള വർഗീസിന്റെയും വരെ വിവരങ്ങൾ ഞൊടിയിടയിൽ അവൻ പറഞ്ഞു.

എന്നോട് വിശേഷങ്ങളൊന്നും ചോദിച്ചില്ല. ഒക്കെ അവനറിയാമത്രെ!

ഒപ്പം, താൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്ന വിവരവും അവൻ വെളിപ്പെടുത്തി.

“അതെന്താടാ, ഇതുവരെ കഴിക്കാഞ്ഞത്?” ഞാൻ ചോദിച്ചു.

“കൊത്താറന്റെ പുലകുളി കഴിഞ്ഞേ അതൊണ്ടാവത്തൊള്ളെടാ! ഹ! ഹ!!” അവൻ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.

എന്റെ ചോദ്യഭാവത്തിലുള്ള മുഖഭാവം കണ്ട് അവൻ തുടർന്നു “അതേയ്, സത്യത്തിൽ കുറച്ച് ആലോചനകളൊക്കെ വന്നതാ.... പക്ഷേ എല്ലാം കൊത്താറൻ  മുടക്കി.... കൂട്ടിന് ആ കച്ചിത്തുറുവും ഒണ്ടെന്നു കൂട്ടിക്കോ.  പിന്നെ ഞാനാലോചിച്ചപ്പം.......”

ഞങ്ങളുടെ സംസാരത്തിൽ അസൂയ പൂണ്ട ഒരു സൂപ്പർഫാസ്റ്റ് ഉടൻ പറന്നെത്തി. എനിക്കു പോകാതെ തരമില്ലായിരുന്നു. ആ വിമ്മിഷ്ടം കണ്ടപ്പോൾ അവൻ പറഞ്ഞു

“അല്ലേലും അതങ്ങനെ തന്നെയല്ലേ. ബസ്സു വരണേന്നു പ്രാർത്ഥിച്ചു നിന്നാൽ അതു വരുത്തേ ഇല്ല. അല്ലെങ്കിൽ ദാ, ഇങ്ങനെത്തും! നമുക്കു മീന ഭരണിക്കു കാണാം! നീ ചെല്ല്‌.......”

ആൾക്കാർ ഈച്ചകളെപ്പോലെ ബസ്സിനെ പൊതിഞ്ഞു. അതിനിടയിലേക്ക് ഞാനും നൂണ്ടുകയറി.

ഞാൻ സൂപ്പർഫാസ്റ്റിൽ കയറിയ ശേഷമാണ് അവൻ പുനലൂർ ബസ്സിൽ കയറിയത്. നല്ല ആൾത്തിരക്കിനിടയിൽ   ആറര അടിയുള്ള ദേഹം വളച്ച് കൂനി നിൽക്കുന്ന പരമിയുമായി പുനലൂർ ബസ്സാണ് ആദ്യം സ്റ്റാൻഡ് വിട്ടത്.

പഠിക്കുന്ന കാലത്തും ക്ലാസിലെ ഏറ്റവും ഉയരം കൂടിയ വിദ്യാർത്ഥി അവനായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ പൊക്കം ആറടി എത്തിയിരുന്നു.

അതുകൊണ്ടാണല്ലോ, പണ്ട് മഠത്തിലെ കച്ചിത്തുറു എങ്ങനെ കത്തി എന്ന വിവരം കൃത്യമായി അവനു പിടികിട്ടിയത്!

അതോടുകൂടിയാണല്ലോ, പൂങ്കുളങ്ങര കാർത്ത്യാണിയ്ക്ക്   ‘കച്ചിത്തുറു കാർത്ത്യാണി’ എന്നു പേരു വീണത്!

അന്നുമുതലാണല്ലോ,  നാട്ടുകാരുടെ മുഴുവൻ ‘കൊത്താറൻ’ ആയ സുപ്രൻ കൊത്താറൻ അവന്റെ ആജീവനാന്ത ശത്രുവായ് മാറിയത്!


സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പായി ആ ശത്രുത ഇന്നും നിലനിൽക്കുന്നു എന്നത് അതിശയം തന്നെ.

നാട്ടിലെ സകലമാന ചടങ്ങുകളുടെയും ‘ഉത്സാഹക്കമ്മറ്റി’യിലെ സ്വയം പ്രഖ്യാപിത മേൽനോട്ടക്കാരനായിരുന്നു കൊത്താറൻ.അന്നത്തെ പ്രായം നാല്പത്തഞ്ച്. കാഴ്ചയിൽ മുപ്പത്തഞ്ച്.

അണ്ണൻ, ചേട്ടൻ, ഏട്ടൻ എന്നിങ്ങനെയുള്ള സംബോധനകളുടെ കൂട്ടത്തിൽ ‘കൊച്ചേട്ടൻ’ എന്നർത്ഥം വരുന്ന ‘കൊച്ചാട്ടൻ’ എന്ന പ്രയോഗമാണ് നാട്ടിൽ പൊതുവെ നിലനിന്നിരുന്നത്. എന്നാൽ ചിലർ ആ വാക്ക് ‘കൊത്താറൻ’ എന്നാക്കിയായിരുന്നു പ്രയോഗിച്ചിരുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കെയാണ് പെട്ടെന്നൊരു ദിവസം വൈകിട്ട് നാലു മണിക്ക് മഠത്തിലെ കച്ചിത്തുറുവിനു തീപിടിച്ചത്!

(മഠം = മന,  കച്ചിത്തുറു = വൈക്കോൽ തുറു )

അല്പം അകലെയുള്ള അമ്പലത്തിൽ പൂജയ്ക്കു പോകാനായി മഠത്തിലെ എലിവാലൻ തിരുമേനി താറുടുത്ത്, കുടുമ കെട്ടി പുറത്തിറങ്ങി നോക്കിയപ്പോൾ തുറുവിൽ നിന്ന് പുകയുയരുന്നു....! ആൾ വെപ്രാളപ്പെട്ടു പാഞ്ഞുവന്ന്  കയ്യിൽ കിട്ടിയ മുറം എടുത്ത് തുറുവിലിട്ടടിക്കാൻ തുടങ്ങി!

തീയണയ്ക്കുകയായിരുന്നു ഉദ്ദേശം. പക്ഷേ, ‘മുറ’പ്രയോഗം കൂടിയപ്പോൾ തീ ആളിക്കത്താൻ തുടങ്ങി. ഒപ്പം തിരുമേനിയുടെ നിലവിളിയും മുഴങ്ങി!

ഒടുക്കം കായംകുളത്തൂന്ന് ‘ഫയറിഞ്ചൻ’  വന്നു തീയണയ്ക്കാൻ..... നാട്ടുകാർ ഒരു ഫയർ എൻജിൻ അത്ര അടുത്തു കാണുന്നത് ആദ്യമായായിരുന്നു.

കൊയ്ത്തു കഴിഞ്ഞു കിടന്ന പാടങ്ങൾക്കു നടുവിലൂടെ കുട്ടികളും, ചെറുപ്പക്കാരും, വൃദ്ധന്മാരും, തരുണീമണികളും അല്ലാത്തമണികളും ഒക്കെ തുറു നിന്ന പറമ്പിലേക്കു മണ്ടി.

അന്നത്തെ ഫയർ എഞ്ചിന്  ഇന്നത്തെപ്പോലുള്ള സൈറൺ ഇല്ലായിരുന്നു. മണിയടിയായിരുന്നു പകരം. തുരുതുരാ മണിയടിച്ചോണ്ട് ഇഞ്ചൻ ചീറിപ്പാഞ്ഞു വന്നു!

ഇഞ്ചനിലെ വെള്ളം തീർന്നപ്പോൾ, മഠത്തിലെ കുളത്തിൽ നിന്നും വെള്ളം പമ്പു ചെയ്തു കേറ്റി ഒരു മണിക്കൂർ നേരം ശ്രമിച്ചിട്ടാ തീയണഞ്ഞത്.

അത്രയ്ക്കു വലിയ തുറുവാ കത്തിപ്പോയത്!

ഇതിന്റെ പേരിൽ കൊത്താറൻ,  പരമിയെ ആജന്മ ശത്രുവായി പ്രഖ്യാപിക്കേണ്ട കാര്യമെന്ത് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്?

കൊത്താറൻ തന്നെ പറയുന്നപോലെ, ഏതു കാര്യത്തിനും ഒരു കാരണമുണ്ട്. ഇതിനും ഉണ്ട്!

ആ മൂല  കാരണത്തിന്റെ പേർ പൂങ്കുളങ്ങര കാർത്ത്യാണി എന്നായിരുന്നു.

തടിച്ചുരുണ്ട ഒരു ‘അഴകിയ രാവണി’ ആണ് കാർത്ത്യാണി.

പറമ്പിൽ പുല്ലുപറിക്കലാണ് പണിയെങ്കിലും, കണ്ണെഴുതി പൊട്ടു തൊട്ട് ,കുട്ടിക്കൂറ പൌഡറും പൂശിയേ വൈകുന്നേരം പുറത്തിറങ്ങൂ. അമ്പലത്തിൽ വന്നാൽ പുറത്തു നാലും അകത്തു മൂന്നും പ്രദക്ഷിണം. കൃഷ്ണനാണ് ഇഷ്ടദേവൻ.  “എന്റെ കൃഷ്ണാ......”ന്നുള്ള കാർത്ത്യാണിയുടെ വിളി പ്രസിദ്ധമാണ്. അതു കേട്ട് കൃഷ്ണൻ  മയങ്ങിയില്ലെങ്കിലും സുബ്രഹ്മണ്യൻ മയങ്ങി .

നെറ്റിയിൽ ചന്ദന ഗോപിയും, ചെവിപ്പുറത്ത് തുളസിയിലയും, ചുണ്ടിൽ കൃഷ്ണസ്തുതിയുമായി നാട്ടിൽ വിരാജിക്കുന്ന സുബ്രഹ്മണ്യൻ എന്ന സുപ്രൻ കൊത്താറൻ!

ഇക്കാര്യം ആദ്യം റഡാറിലൂടെ വീക്ഷിച്ച് കൺഫേം ചെയ്തയാൾ പരമിയായിരുന്നു.  ഒരു ദിവസം സന്ധ്യക്ക് ദീപാരാധനയ്ക്കിടയിലായിരുന്നു അത്.

പൊതുവേ, ഉത്സവകാലത്താണ് പരമി റഡാർ മോണിട്ടറിംഗ് ഏറ്റവും ഇഫക്റ്റീവായി ചെയ്യുക.പക്കാ പ്രൊഫഷണൽ ആയിരുന്നു പരമി.‘ജോലി’ക്കിടെ കൂട്ടുകാർ മുഴുവനും ‘കളറുകൾ’ക്കു പിന്നാലെ പോയാലും പരമി പിന്മാറുന്ന പ്രശ്നമില്ല..

ആൾത്തിരക്കിനിടയിൽ അവന്റെ കണ്ണുകൾ എവിടെയാണ് സൂം ചെയ്തിരിക്കുന്നതെന്ന് ആർക്കും മനസ്സിലാവില്ല. ആരെയും നോക്കുന്നില്ല എന്ന മട്ടിൽ തന്റെ ത്രസ്റ്റ് ഏരിയ മോണിട്ടർ ചെയ്തു നിൽക്കും.

അവന്റെ കണ്ണിലേക്കു നോക്കണമെങ്കിൽ കഴുത്തുപൊക്കി കൊമ്പത്തേക്കു നോക്കണം എന്ന ബുദ്ധിമുട്ടുള്ളതിനാൽ, ഒരു മാതിരിപ്പെട്ടവരൊന്നും അതിനു മെനക്കെടാറുമില്ല.സോ, ദ ആപ്പറേഷൻ ഈസ് സെയ്ഫ് ആൻഡ് ക്ലാൻഡസ്റ്റൈൻ.


ഉത്സവം തുടങ്ങിയാൽ പിന്നെ അമ്പല പരിസരം മുഴുവൻ പുരുഷാരം നിറയുകയായി. ആന, അമ്പാരി, വെഞ്ചാമരം, ആലവട്ടം, തീവെട്ടി, ചുറ്റുവിളക്ക്, വർണവിളക്കുകൾ, പലതരം കച്ചവടക്കാർ....

കിഴക്കേ നടയിലാണ് വളക്കടകൾ നിറയെ ഉണ്ടാവുക.കുപ്പിവള, കണ്മഷി,  ചാന്ത്, സിന്ദൂരം, മാല, പൊട്ട്, സോപ്പ്, ചീപ്പ് എന്നുവേണ്ട പെണ്ണായിപ്പിറന്നവരെ മുഴുവൻ ആകർഷിക്കുന്ന വർണപ്രളയം....

അതിനിടയ്ക്കാണ് കൊത്താറനെ കാർത്ത്യാണിക്കൊപ്പം  പരമി വീണ്ടും  സ്പോട്ട് ചെയ്തത്.  ആറടിക്കു മുകളിൽ ഫിറ്റ് ചെയ്ത ഡബിൾ റഡാർ കണ്ണുകൾ കൊണ്ട് അവൻ കാണാത്തതൊന്നുമില്ല!

അഞ്ചാം ഉത്സവം ആയപ്പോഴേക്കും ജനത്തിരക്കേറി.

വളക്കടകൾക്കപ്പുറം കളികൾ നടക്കുന്ന സ്ഥലമാണ്. കുലുക്കിക്കുത്ത്, ആന മയിൽ ഒട്ടകം, മുച്ചീട്ട് തുടങ്ങിയവയാണ് പ്രധാനം.

കൊത്താറൻ മുച്ചീട്ടു വിദഗ്ധനാണ്. ചീട്ടു കളിച്ചു നാട്ടുകാരെ പറ്റിച്ചുണ്ടാക്കുന്ന കാശുമായി അതിയാൻ ഇടയ്ക്കു മുങ്ങിയത് പരമിയുടെ റഡാറിൽ പതിഞ്ഞു.

അതോടെ  അവനിലെ ഡിറ്റക്ടീവ് ഉണർന്നു. നടു നിവർന്നു. കഴുത്ത് ആൾക്കൂട്ടത്തിനു മീതെ ഉയർന്നു. ഉണ്ടക്കണ്ണുകൾ ലാറ്ററൽ മൂവ്മെന്റ് നടത്തി.

ഒന്നിൽ പിഴച്ചാൽ മൂന്ന് ! കൊത്താറൻ വീണ്ടും റഡാറിൽ കുരുങ്ങി ! അറ്റ് ദ സെയിം സ്പോട്ട്.... വളക്കടയിലെ തിരക്കിനിടയിൽ, കാർത്ത്യാണിക്കരികിൽ...!

തനിക്ക് ഒരു ഇന്ററസ്റ്റിംഗ് അസൈൻമെന്റ് കിട്ടിയതായി പരമി വിലയിരുത്തി.

അല്പനേരം തട്ടിമുട്ടി നിന്നശേഷം രഹസ്യമായി ഒരു പൊതിക്കെട്ട് അവൾക്കു കൈമാറി കൊത്താറൻ മുങ്ങി. എങ്കിലും അവൻ വർദ്ധിതോത്സാഹത്തോടെ മോണിട്ടറിംഗ് തുടർന്നു.

പിറ്റേന്ന്, ആ പൊതിയിലെ  കാശു മുഴുവൻ  വളയും മാലയും, ചാന്തും കണ്മഷിയുമായി കാർത്ത്യാണീടെ ദേഹത്തു പറ്റിക്കിടന്നതും, അതു കണ്ട് കോൾമയിർ കൊണ്ടെന്ന പോലെ കൊത്താറൻ അവളെ നോക്കി നിൽക്കുന്നതും, ലെയ്സർ കണ്ണുകൾ വഴി പരമി ദർശിച്ചു.


അങ്ങനെ നിരന്തരവും, നിഷ്കൃഷ്ടവുമായി ‘ഫോളോ അപ്പ് ’ നടത്തുന്നതിന്റെ ഭാഗമായാണ് എട്ടാം ഉത്സവത്തിന്റന്ന് ഉച്ചതിരിഞ്ഞ സമയത്ത് കൊത്താറനെ ഫോളോ ചെയ്തത്.

ഊണു കഴിഞ്ഞ് കിഴക്കേ ആൽത്തറയിൽ വെടിവട്ടം കൂടി രസിച്ചിരിക്കുന്ന സദസിൽ നിന്ന് കൊത്താറൻ എണീറ്റു പടിഞ്ഞാറേക്കു നടക്കുന്നതിന്റെ സിഗ്നലുകൾ അല്പം അകലത്തൊരു മാഞ്ചുവട്ടിൽ നിന്നിരുന്ന പരമിക്കു കിട്ടി.  അവന്റെ കണ്ണിൽ നിന്ന് തീക്ഷ്ണരശ്മികൾ പാഞ്ഞു. അത് കൊത്താറനെ അനുധാവനം ചെയ്തു. അവന്റെ കാലുകളും പിന്നാലെ ചലിച്ചു.

കൊത്താറൻ നടന്നു നേരേ കയറിയത് മഠത്തിലെ പുല്ലു നിറഞ്ഞ പറമ്പിലേക്കായിരുന്നു. പറമ്പിന്റെ അങ്ങേയറ്റത്താണ് അന്തർജനങ്ങളുടെ കുളിപ്പുര. കുളത്തിലേക്കിറക്കിക്കെട്ടിയ ഓടിട്ട ചായ്പുള്ളതുകൊണ്ട് അവർ കുളിക്കുന്നത് പുറത്തു നിന്നു നോക്കുന്ന ആർക്കും കാണാൻ കഴിയില്ല.  അതിരായി നിൽക്കുന്ന കയ്യാലയ്ക്കാണെങ്കിൽ നല്ല പൊക്കവും. അവൻ കഴുത്തു നീട്ടി സ്കാനിംഗ് തുടങ്ങി.

കൊത്താറന്റെ അങ്ങോട്ടുള്ള പോക്കിന്റെ ഉദ്ദേശം എന്താണ്!?  കൃഷ്ണാ! കൊത്താറൻ അന്തർജനങ്ങളെയും കൊത്താൻ തുടങ്ങിയോ!? പരമിയുടെ ബോഡിയിൽ അഡ്രിനാലിൻ കുതിച്ചുയർന്നു.

പക്ഷേ, അവന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട്, കുളക്കടവും കടന്ന്  ആൾ നേരേ കച്ചിത്തുറുവിന്റെ സമീപത്തെത്തി. ചുറ്റുപാടും ഒരു വിഹഗവീക്ഷണം നടത്തി. എന്നിട്ട് തുറുവിന്റെ അരികുനോക്കി ഇരുന്നു.

നിമിഷങ്ങൾ കുറേ കടന്നു പോയി. പരമിക്ക് ബോറടിക്കാൻ തുടങ്ങി. കയ്യാല്യ്ക്കു മീതേകൂടി എത്തിനോക്കി നിന്ന് കഴുത്തു കഴയ്ക്കാനും തുടങ്ങി. കൊത്താറൻ മടിക്കുത്തിൽ നിന്ന്  ചാർമിനാർ പാക്കറ്റെടുത്തു. അതിൽ നിന്നൊരു സിഗരറ്റെടുത്ത് കത്തിച്ചു വലിക്കാൻ തുടങ്ങി.

പെട്ടെന്ന് ഒരു കുപ്പിവളക്കിലുക്കം! അരക്കെട്ടിലുറപ്പിച്ച വള്ളിക്കുട്ടയുമായി അതാ നായിക പ്രത്യക്ഷപ്പെട്ടു! മഠത്തിലെ പറമ്പിൽ പുല്ലു ചെത്താനെന്ന വ്യാ‍ജേന കുണുങ്ങിക്കുണുങ്ങിയാണ് വരവ്.

പരമി കഴുത്ത് ഒന്നു കൂടി നീട്ടി. കയ്യാലയിലെ കൈതമുള്ളുകൾക്കിടയിലൂടെ കണ്ണുകൂർപ്പിച്ചു നോക്കി. ഉച്ചവെയിലിൽ തുടുത്ത മുഖവുമായി കാർത്ത്യാണി കൊത്താറനടുത്തെത്തി. മുഖത്ത് പരിഭവം ദൃശ്യമാണ്. കൊത്താറൻ എന്തോ പറഞ്ഞ് തോളിൽ കൈ വച്ചു. കാർത്ത്യാണി ആ കൈ തട്ടിമാറ്റി. ഇതിനിടെ ചാർമിനാർ സിഗരറ്റ് തെറിച്ചെവിടെയോ വീണു. അതു കാര്യമാക്കാതെ കൊത്താറൻ  കാർത്ത്യാണിയെ ബലമായി ഇരുകൈകൾക്കുള്ളിലാക്കി. അവൾ പിടഞ്ഞുകൊണ്ടിരുന്നു. ബാലൻസ് തെറ്റി രണ്ടുപേരും തുറുവിനരികിലേക്കു വീണു. പിന്നെന്തു പറ്റി എന്നു കാണാൻ പരമിക്കായില്ല.

‘ഫോളോ അപ്പി’ൽ നിഷ്കർഷ പുലർത്തുന്ന ഒരു ഡിറ്റക്ടീവ് അങ്ങനെ തോറ്റു പിന്മാറാൻ പാടുണ്ടോ?

അവൻ കൈതക്കൂട്ടത്തിനരികിൽ നിന്ന ഒതളമരത്തിൽ പിടിച്ചു കയറാൻ ശ്രമിച്ചു. ഒതളം നന്നായി വളഞ്ഞു വന്നു. അതിൽ പിടിച്ച് ഒരുതരത്തിൽ കയ്യാലയ്ക്കു മുകളിലെത്തി. ബെറ്റർ വിഷൻ കിട്ടാനായി മരത്തിന്റെ ശിഖരത്തിൽ കയറി.

ഇത്തരം സ്റ്റിഞ്ച് ഓപ്പറേഷനുകൾ ചെയ്യുമ്പോൾ അല്പം ഒളിവും മറവും ഒക്കെ നല്ലതാണെന്ന് ഇലച്ചാർത്തിനു പിന്നിലൊളിച്ച് പരമി ഓർത്തു. പക്ഷേ, ഇലകൾക്കിടയിലൂടെ കണ്ണുകൾ സൂം ചെയ്യുന്നതിനിടയിൽ താൻ ചവിട്ടി നിന്നിരുന്ന ചില്ല ഒടിഞ്ഞ് പരമി നിലത്തേക്കു പതിച്ചു.

അപ്രതീക്ഷിതമായി ആറടിനീളത്തിൽ ഒരു ജീവി പതിച്ച ഒച്ച കേട്ടതോടെ  വാരിച്ചുറ്റിയ ചേലയുമായി  ഒരു കുപ്പിവളക്കിലുക്കം  അകന്നു പോയി!

കണ്ണു തിരുമ്മി പിടഞ്ഞെണീറ്റപ്പോൾ തുറുവിനരികിൽ കനൽക്കണ്ണുമായി കൊത്താറൻ ജ്വലിച്ചു നിൽക്കുന്നു. അയാൾക്കരികിൽ ഒരു വള്ളിക്കുട്ട ചരിഞ്ഞുകിടക്കുന്നു.....

പിന്നീടൊന്നും ചിന്തിച്ചില്ല. കയ്യാല ചാടി പരമി പറന്നു!

അതുകഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ മഠത്തിലെ പറമ്പിലേക്ക് ഫയറിഞ്ചൻ പാഞ്ഞു വന്നു!

തീയൊക്കെ അണഞ്ഞ ശേഷമാണ് പരമി അമ്പലപ്പറമ്പിൽ വച്ച് തന്റെ സ്റ്റിഞ്ച് ഓപ്പറേഷന്റെ രഹസ്യം ഞങ്ങളോട് വെളിപ്പെടുത്തിയത്!

മഠത്തിലെ  തുറുവിന്റെ കീഴെയിരുന്ന് സിഗരറ്റ് പുകച്ചത് കൊത്താറനാണെന്ന വിവരം പരമി നാട്ടുകാരോടും പറഞ്ഞു. ഒപ്പമുണ്ടായിരുന്നത് കാർത്ത്യാണിയാണെന്നും! പോരേ പൂരം!


പരമി പുറത്തുവിട്ട ബ്രെയ്ക്കിംഗ് ന്യൂസ്  കൊത്താറൻ കേട്ടത് ശങ്കരിയമ്മയുടെ ചായക്കടയിൽ വച്ചാണ്.  കൊത്താറൻ വിയർത്തു, വിറച്ചു, പല്ലുകടിച്ചു.

മുടി മുതൽ അടി വരെയും, പിന്നെ അടി മുതൽ മുടിവരെയും വിറപ്പിച്ചുകൊണ്ട് അതിയാൻ പ്രഖ്യാപിച്ചു

“ഇല്ലാ വചനം പറഞ്ഞു പരത്തിയ അവന്റെ കൊടലു ഞാനെടുക്കും; ആറാട്ടെന്നൊരു ദിവസമുണ്ടെങ്കിൽ!” ഇത്രയും പറഞ്ഞ് മുണ്ടുകയറ്റിക്കുത്തി, ചവിട്ടിക്കുതിച്ച് കൊത്താറൻ പുറത്തേക്കു പോയി.

അതോടെ സംഭവം ഉദ്വേഗജനകമായ ക്ലൈമാക്സിലെത്തി. രണ്ടിലൊന്ന് രണ്ടു ദിവസത്തിനുള്ളിൽ അറിയും.

കൊല്ലൻ കണാരന്റെ വീട് കൊത്താറൻ സന്ദർശിച്ചതായും പന്ത്രണ്ടിഞ്ചു നീളമുള്ള കത്തിക്ക് ഓർഡർ കൊടുത്തതായും ഫ്ലാഷ് ന്യൂസെത്തി.

പരമിയുടെ വീട്ടുകാർ മുഴുവൻ ഭീതിയിലായി; കൂട്ടുകാരായ ഞങ്ങളും. എന്നാൽ പരമിക്ക് ഒരു കുലുക്കവുമുണ്ടായില്ല. അവൻ നേരേ ചായക്കടയുടെ മുന്നിലെത്തി. മുതിർന്നവർ അവനെ ഗുണദോഷിച്ചു.ആരോ പറഞ്ഞു ‘പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യുന്നവനാ സുപ്രൻ. കുടൽ മാലയെടുക്കും എന്നു പറഞ്ഞാൽ എടുത്തിരിക്കും!’

അങ്ങനെയെങ്കിൽ വെള്ളിയാഴ്ചതോറും ചെറുമൻകാവിനു മുന്നിലെ പാടത്തിനു നടുവിൽ പാതിരാ കഴിയുമ്പോൾ പ്രത്യക്ഷപ്പെടുന്ന വെളിച്ചത്തിന്റെ രഹസ്യം കൂടി തനിക്കു വെളിപ്പെടുത്തേണ്ടി വരും എന്ന്  പരമി പ്രഖ്യാപിച്ചു.

അതുകേട്ട ചായ - വട പ്രേമികൾ ഞെട്ടി. ഞങ്ങൾ വാ പിളർന്നു!

എല്ലാ വെള്ളിയാഴ്ചയും പാത്രിരാത്രി പന്ത്രണ്ടു മണി കഴിയുമ്പോൾ പ്രത്യക്ഷപ്പെടുന്ന തീനാളം നാട്ടുകാർ ഭയാശങ്കകളോടെയാണ് ഓർക്കാറുള്ളത്. പകൽ പോലും വഴിനടക്കാൻ ആൾക്കാർ ഭയക്കുന്ന സ്ഥലമാണത്. അബദ്ധവശാൽ വെള്ളിയാഴ്ച പാതിരായ്ക്ക് അതുവഴി പോയ ഡീസന്റ് കുട്ടപ്പൻ നാലുനാളാണ് പനിച്ചു കിടന്നത്!

“ഇന്നു വെള്ളിയാഴ്ചയാ.  ചെറുമൻ കാവിന്റെ മുന്നിൽ ഇന്നു പാതിരായ്ക്ക് വെളിച്ചം തെളിയില്ല. ധൈര്യമുള്ളവർക്ക് എന്റൊപ്പം വരാം! കൊത്താറനും വരാം!” പരമി വിടാനുള്ള ഭാവമില്ല.

അപ്പോൾ പിന്നെ കൂട്ടുകാരായ ഞങ്ങൾക്ക് പിന്മാറാൻ കഴിയുമോ? അങ്ങനെ ഒൻപതാം ഉത്സവത്തിന്റന്നു പാതിരാത്രി ഞങ്ങൾ ആദ്യമായി ബാലേ കാണാതെ പുറത്തിറങ്ങി. കാവിനുമുന്നിലെ പാടത്തെത്തി. എല്ല്ലാവർക്കും ലേശം ഭയം തോന്നിയിരുന്നെങ്കിലും പരമി ധൈര്യം പകർന്നു.

മണി പന്ത്രണ്ടായി. ഞങ്ങളുടെ നെഞ്ചിൽ പെരുമ്പറ കൊട്ടി. അടുത്തനിമിഷം എന്തും സംഭവിക്കാം. മാടനോ, മറുതയോ, അറുകൊലയോ, ഭദ്രകാളിയോ.... ആരാണ് പാതിരായ്ക്ക് കാവിനുമുന്നിലൂടെ സഞ്ചരിക്കുന്നതെന്ന് ആർക്കുമറിയില്ല. തീനാളം കണ്ടാൽ അടുത്ത നിമിഷം കാൽ മരവിച്ചുപോകുമത്രെ!

നിശ്ശബ്ദമായ നിമിഷങ്ങൾ കടന്നു പോയി.

സമയം പന്ത്രണ്ടരയായി, ഒന്നായി, ഒന്നരയായി......

ഒന്നും സംഭവിച്ചില്ല.

അത്രയുമായപ്പോൾ ഡിറ്റക്ടീവ് പരമി മൌനം ഭഞ്ജിച്ചു. “മാടനും മറുതയുമൊന്നുമല്ല, കൊത്താറനാ എല്ലാ വെള്ളിയാഴ്ചയും ചെറുമിയെ സന്ദർശിക്കാനെത്തുന്നത്! സിഗരറ്റ് ലൈറ്റർ തെളിച്ചാ യാത്ര.... ഇന്നു നമ്മൾ ഇവിടുണ്ടെന്നറിഞ്ഞതോടെ ആൾ മുങ്ങിക്കാണും. ഇനി ഈ വിവരം നാട്ടുകാരെ അറിയിച്ചാൽ മാത്രം മതി. വെള്ളിയാഴ്ചത്തെ  പാതിരാവെളിച്ചം പിന്നുണ്ടാവില്ല; ഒരിക്കലും!”

പരമി ആദ്യം മുതുകുയർത്തി, പിന്നെ നെഞ്ചുവിരിച്ചു നിന്നു.

“ഹമ്പട ഷെർലക്ക് ഹോംസേ ! നിന്നെ ഞങ്ങൾ തിരിച്ചറിഞ്ഞില്ലല്ലോ! ” എന്ന മട്ടിൽ ഞങ്ങളും.

ഒറ്റ രാത്രി കൊണ്ട് കൊത്താറന്റെ സകല ഇമേജും തകർന്നു.  

പരമി ഹീറോ ആയി!

ഒരു കേസിനു പകരം കൊത്താറന്റെ രണ്ടു കേസുകെട്ടുകളാണ് അവൻ ഒറ്റയടിക്കു തെളിയിച്ചത്!

അതോടെ അവന് ഒരു ആജീവനാന്തശത്രു ഭൂജാതനാവുകയും ചെയ്തു.

കൊത്താറൻ ഇപ്പോൾ എന്തു ചെയ്യുന്നോ എന്തോ!


അടിക്കുറിപ്പ്: മീനഭരണി മാർച്ച് പകുതിക്കുശേഷമാണ്. നാട്ടിൽ വച്ച് പരമിയെ കാണണം. ആ വിശേഷങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്!

Sunday, March 20, 2011

ദാമോദരസ്മരണ

കാലം 1950. തലച്ചുമടായി ഇരുപതു റാത്തല്‍ മരച്ചീനി നിറച്ച ചാക്കുകെട്ടുമായി ഒരു പതിനഞ്ചു വയസുകാരന്‍ ഏവൂര്‍ ഗ്രാമത്തില്‍ നിന്ന് കുട്ടമ്പേരൂര്‍ ഗ്രാമത്തിലേക്ക് നടക്കാന്‍ തുടങ്ങിയിട്ട് ഒന്നര മണിക്കൂറിലേറെയായി. ഒപ്പം നടക്കുന്ന വാടിത്തളര്‍ന്ന ബാലന്‍ അവന്റെ അനിയനാണ്. വയസ്സ് പന്ത്രണ്ട്.

അവരുടെ അമ്മയുടെ വീടാണ് കുട്ടമ്പേരൂര്‍ ഉള്ളത്. മാന്നാറിനടുത്താണ് കുട്ടമ്പേരൂര്‍. ഇപ്പോള്‍ മാവേലിക്കര അടുക്കാറായിട്ടേ ഉള്ളു. ഇനിയുമുണ്ട് ഒരു മണിക്കൂര്‍ യാത്ര.

അനിയന് ഇനി നടക്കാന്‍ വയ്യ. അണ്ണന്‍ പറഞ്ഞു “ഇച്ചിരി ദൂരം കൂടേ ഒള്ളല്ലോ മോനേ മാവേലിക്കരയ്ക്ക്. അവടെ ചുമടുതാങ്ങിയൊണ്ട്. നമ്മക്ക് അവടന്ന് വെള്ളം കുടിക്കാം....”

അനിയന്‍ തളര്‍ച്ചയോടെ വീണ്ടും നടന്നു തുടങ്ങി. ചുമടുതാങ്ങിയ്ക്കടുത്തുള്ള ഒരു വീടാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം. അവിടെ ഒരു കിണര്‍ ഉണ്ട്. വെള്ളം കോരാന്‍ ഒരു തൊട്ടിയും കയറും എപ്പോഴും ഉണ്ടാവും.

കുട്ടമ്പേരൂര്‍ ഉള്ള വീട്ടില്‍ അമ്മയുടെ ചേച്ചിയും ഭര്‍ത്താവും അഞ്ചു മക്കളുമുണ്ട്. ദാരിദ്ര്യത്തിലാണ്. അവര്‍ക്കു കൊടുക്കാനാണ് മരച്ചീനി.

(ചുമടുതാങ്ങി = പണ്ട് തലയില്‍ ഭാരമേറ്റി പോകുന്നവര്‍ക്ക് അതിറക്കിവയ്ക്കാനായി വഴിയില്‍ സ്ഥാപിച്ചുരുന്ന സംവിധാനം. കുത്തനെ നിര്‍ത്തിയ രണ്ടു നീളന്‍ കല്ലുകള്‍ക്കു മീതെ മറ്റൊരു നീളന്‍ കല്ല്. ഇപ്പോഴും പല നാട്ടിലും ഇവ കാണാം)

**********************************************************************************************
വര്‍ഷം 1968. ആ പതിനഞ്ചു വയസ്സുകാരന്‍ ഇപ്പോള്‍ കൃഷിവകുപ്പുദ്യോഗസ്ഥനാണ്. ജോലി പെരിന്തല്‍മണ്ണയില്‍. സമയം ഉച്ചതിരിഞ്ഞ് രണ്ടര മണി. പോസ്റ്റ് ഓഫ്ഫിസില്‍ മണിയോര്‍ഡര്‍ അയയ്ക്കാന്‍ വന്നതാണ്. പക്ഷേ സമയം കഴിഞ്ഞു എന്ന കാരണം പറഞ്ഞ് കൌണ്ടറില്‍ ഇരിക്കുന്ന സുന്ദരിപ്പെണ്ണ് അയാളുടെ മണിയോര്‍ഡര്‍ ഫോം തിരിച്ചു കൊടുത്തു.

ഓഫീസില്‍ നിന്നു ശമ്പളം വാങ്ങി പാഞ്ഞു വന്നപ്പോഴേക്കും മണി രണ്ടര. രണ്ടു മണി വരെയാണ് സമയം. വിഷണ്ണനായി കുറേ നിമിഷങ്ങള്‍ അയാള്‍ വരാന്തയില്‍ നിന്നു.

വീണ്ടും കൌണ്ടറില്‍ വന്ന് മണിയോര്‍ഡര്‍ ക്ലാര്‍ക്കിനോടു കെഞ്ചി. “ഈ പണം നാളെയോ മറ്റന്നാള്‍ എങ്കിലുമോ എന്റെ വീട്ടില്‍ കിട്ടിയേ തീരൂ... ഒരത്യാവശ്യമാണ്...ദയവു ചെയ്ത് സഹായിക്കണം.”

നീണ്ടുമെലിഞ്ഞ ആ മനുഷ്യനെ അവള്‍ തുറിച്ചു നോക്കി. പറയുന്നതില്‍ സത്യമുണ്ടെന്ന് അവള്‍ക്കു തോന്നി. കഴിഞ്ഞ കുറേ മാസങ്ങളായി കൃത്യം ശമ്പളദിവസം ഇയാള്‍ വീട്ടിലേക്കു പണമയയ്ക്കാറുണ്ട്. അവള്‍ പോസ്റ്റ് മാസ്റ്ററോടു സംസാരിച്ചു. മണിയോര്‍ഡര്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. പണം നല്‍കിയ ശേഷം നിറകണ്ണുകളോടെ അയാള്‍ ഒരു നിമിഷം അവളെ നന്ദിപൂര്‍വം നോക്കി. നിശ്ശബ്ദനായി തലയാട്ടി പുറത്തേക്കു നടന്നു.

പിന്നെ എല്ലാ മാസവും അയാള്‍ സമയത്തിനുള്ളില്‍ തന്നെ മണിയോര്‍ഡര്‍ അയയ്ക്കാനെത്തി. പണമയക്കുന്ന അഡ്രസ് അവള്‍ക്കു കാണാപ്പാഠമായി. പള്ളത്തു തെക്കതില്‍ , ഏവൂര്‍ സൌത്ത്, കീരിക്കാട്.പി.ഒ....

ഒരു ദിവസം ഓഫീസ് സമയം കഴിഞ്ഞ് അവള്‍ പുറത്തിറങ്ങിയപ്പോള്‍ അയാൾ പുറത്തു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പരിഭ്രമത്തോടെ അവളുടെ കണ്ണുകള്‍ പിടയുന്നത് അയാള്‍ കണ്ടു. അടുത്തു വന്ന് അടുത്ത നിമിഷം ചോദിച്ചു “ഞാന്‍ വിവാഹം കഴിച്ചോട്ടേ..?”

അവള്‍ ഒന്നും പറയാതെ നടന്നു പോയി.

അടുത്ത ദിവസം അയാള്‍ വീണ്ടും വന്നു. ചോദ്യം ആവര്‍ത്തിച്ചു.

തലേ രാത്രി മുഴുവന്‍ ആലോചിച്ചുറപ്പിച്ച അവള്‍ പറഞ്ഞു “ വീട്ടില്‍ വന്നു സംസാരിക്കൂ...”

വീട്ടുകാര്‍ ആദ്യം ശക്തമായി എതിര്‍ത്തു. ഒന്നാമത് ഒരു തെക്കന്‍. ആലപ്പുഴ ജില്ലക്കാരന്‍. രണ്ടാമത്, ഏട്ടനും ഭാര്യയുമുള്‍പ്പടെ എട്ടംഗങ്ങളുള്ള ആ വീട്ടിലെ ഏക വരുമാനക്കാരി അവളാണ്!

എവിടെ നിന്നോ കൈവന്ന നിശ്ചയദാര്‍ഢ്യത്തോടെ അവള്‍ പറഞ്ഞു “ എനിക്ക് ആ മനുഷ്യനെ വിശ്വാസമാണ്..!”

1969 മാര്‍ച്ച് മാസത്തില്‍ അവര്‍ വിവാഹിതരായി.

********************************************************************************************
ഏവൂര്‍ ഗ്രാമം അവള്‍ക്കു സമ്മാനിച്ചത് പുതുമകളും പരിഭ്രമങ്ങളുമായിരുന്നു. ഒന്നാമത് ഭാഷ. അവള്‍ പറയുന്നത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മനസ്സിലാവില്ല; അവര്‍ പറയുന്നത് അവള്‍ക്കും! ഭര്‍ത്താവ് അച്ചടി ഭാഷ പറയുന്നു എന്നതു മാത്രമാണ് അവളുടെ സമാധാനം!

സന്ധ്യയായാല്‍ മിക്ക വീടുകളിലും വഴക്കും വക്കാണവും. വൈദ്യുതി അവളുടെ വീട്ടിലും ഇല്ലായിരുന്നു എന്നതിനാല്‍ കരിവിളക്കുകള്‍ അവള്‍ക്കൊരു പ്രശ്നമായില്ല.

ചന്ദന നിറവും, മുട്ടറ്റമെത്തുന്ന ചുരുള്‍ മുടിയും നിറഞ്ഞ ചിരിയുമായി അവള്‍ ഏവൂര്‍ ഗ്രാമത്തിന്റെ ദത്തു പുത്രിയായി. അവര്‍ രണ്ടാളും ചേര്‍ന്ന് ആ ഓലപ്പുര പുതുക്കി പണിതു. കൂര ഓടു മേഞ്ഞു. അവള്‍ മൂന്നു പ്രസവിച്ചു. ഒരു തവണ ഇരട്ടകള്‍. അങ്ങനെ നാലു കുട്ടികള്‍. നാലും ആണ്‍ കുട്ടികള്‍!

**********************************************************************************************
നാല് ആണ്‍ മക്കളില്‍ മൂത്തവന്‍ ഏഴാം ക്ലാസിലെത്തിയപ്പോള്‍ ഒരു നാള്‍ അയാള്‍ അവന് കുറേ പുസ്തകങ്ങള്‍ കൊടുത്തു - രാഹുല്‍ സാംകൃത്യായന്‍, കുട്ടിക്കൃഷ്ണമാരാര്‍, ജോസഫ് മുണ്ടശ്ശേരി, സി.ജെ. തോമസ്, ആല്‍ഡസ് ഹക്സ് ലി, ശ്രീരാമകൃഷ്ണപരമഹംസന്‍ എന്നിവരുടെ പേരുള്ളവ.

മകന് അതൊന്നും അത്ര ഇഷ്ടമായില്ല. അവന് അവയൊന്നും മനസ്സിലായില്ല എന്നാതായിരുന്നു സത്യം.

അച്ഛന്‍ മകനോട് ആ പുസ്തകങ്ങളെക്കുറിച്ചും അതെഴുതിയവരെക്കുറിച്ചും കുറേ പ്രസംഗിച്ചു. എന്നിട്ട് രാമപുരം അമ്പലത്തിലെ ഉത്സവത്തിന് കുറേ പുസ്തകങ്ങള്‍ കൂടി വാങ്ങിക്കൊടുത്തു - ടോള്‍സ്റ്റോയ് എഴുതിയ റഷ്യന്‍ പുസ്തകങ്ങള്‍! ഒപ്പം കാള്‍ മാര്‍ക്സിന്റെയും ഏംഗല്‍ സിന്റ്റേയും ഗ്രന്ഥങ്ങളും.

മകന്‍ അവയൊക്കെ വായിക്കുന്നുണ്ട് എന്ന ധാരണയില്‍ ഇടയ്ക്കിടെ അവനെ വിളിച്ച് അവയെക്കുറിച്ചു സംസാരിക്കും. അവന്‍ എല്ലാം കേട്ടു നില്‍ക്കും.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വെക്കേഷനിലാണ് മകന്‍ ആ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയത്. അപ്പോഴേക്കും അയാള്‍ക്ക് കുറച്ചു ദൂരെയുള്ള ഒരു ഓഫീസിലേക്ക് സ്ഥലം മാറ്റമായി. മകന് മെഡിക്കല്‍ എൻട്രൻസ്  എഴുതി ആയൂര്‍വേദ കോളേജില്‍ ചേര്‍ന്നപ്പോള്‍ “ ആരോഗ്യനികേതനം” വായിക്കണമെന്നും ഒരു മഹാവൈദ്യനായിത്തീരണം എന്നും ഉപദേശിച്ചു. ഇരട്ടമക്കളില്‍ ഒരാളെ വക്കീലും ഒരാളെ പോലീസ് ഓഫീസറും ആക്കണം എന്നായിരുന്നു അയാളുടെ ആഗ്രഹം. ഏറ്റവും ഇളയവനെ എഞ്ജിനീയറും.

*********************************************************************************************

1991 മാര്‍ച്ച് മാസം പത്തൊന്‍പതാം തീയതി രാവിലെ ഓഫീസില്‍ വച്ച് അയാള്‍ക്ക് ചെറിയ നെഞ്ചുവേദനയുണ്ടായി.

തൊട്ടടുത്തു തന്നെയായിരുന്നു ഭാര്യയും ജോലി നോക്കിയിരുന്നത്. സഹപ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് അവര്‍ ഓടിയെത്തി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

മൂത്ത മകനെ വിവരമറിയിച്ചു. രാത്രിയായപ്പോഴേക്കും അവന്‍ എത്തി.

ഇളയ കുട്ടികള്‍ പരിഭ്രാന്തരായിരുന്നു. രാമപുരം അമ്പലത്തിലെ ഉത്സവം കണ്ട് പാതിരാവായിട്ടും മടങ്ങി വരാതിരുന്നതിന് അയാള്‍ അവരെ മുച്ചൂടും വഴക്കു പറഞ്ഞിരുന്നു, തലേന്നാള്‍.

ഭാര്യ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളാണ്.

മൂത്ത മകന്‍ വന്നതോടെ അന്തരീക്ഷത്തിന് അയവു വന്നു. ഐ.സി.യു വിനു മുന്നില്‍ അവനിരുന്ന് മറ്റുള്ളവരോട് ഉറങ്ങിക്കൊള്ളാന്‍ പറഞ്ഞു. ആരുറങ്ങാന്‍... എങ്കിലും എപ്പോഴോ എല്ലാവരും മയങ്ങി.

രാവിലെ ഒരു കുടുംബ സുഹൃത്തിനോടൊപ്പം മൂത്ത മകന്‍ ഡോക്ടറെ കാണാന്‍ വീട്ടില്‍പോയി. ഡോക്ടര്‍ തുരു തുരെ സിഗരറ്റ് പുകച്ചു തള്ളിക്കൊണ്ടിരുന്നു. കുറേ കഴിഞ്ഞു പറഞ്ഞു “ രക്ഷയൊന്നും ഉണ്ടെന്നു തോന്നുന്നില്ല.... മാസ്സീവ് അറ്റാക്കാണ്... ഒരു വശം ഓള്‍ റെഡി തളര്‍ന്നു കഴിഞ്ഞു....”
ഒരു നിമിഷം കൊണ്ട് മകന്റെ ഹൃദയം കീഴ്മേല്‍ മറിഞ്ഞു.

“ഒരു മാര്‍ഗവുമില്ലേ..? കുടുംബസുഹൃത്ത് ചോദിച്ചു.

“നോക്കട്ടെ... ഞാനിപ്പോള്‍ റൌണ്ട്സിനു വരാം” പുകയൂതിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു.

അവര്‍ ആശുപത്രിയിലേക്കു മടങ്ങി.

“ഇനിയിപ്പോള്‍ എന്തു ചെയ്യും.....?” മകന്‍ സുഹൃത്തിനോടു ചോദിച്ചു.

“എന്തുചെയ്യാന്‍.....നമുക്കു പ്രാര്‍ത്ഥിക്കാം.....” അയാൾ പറഞ്ഞു.

അവന്‍ ഓടിപ്പോയി അമ്മയോടും അനിയന്മാരോടും ഭക്ഷണം കഴിക്കാന്‍ പോകാന്‍ ആവശ്യപ്പെട്ടു.

അവര്‍ പോയി വരുംപോഴേക്കും ഡോക്ടര്‍ എത്തി. അവസാനകൈ എന്ന നിലയില്‍ ഒരു ഇഞ്ജെക്ഷന്‍ എഴുതിക്കൊടുത്തു. അത് അടുത്ത പട്ടണത്തിലേ കിട്ടൂ. ഒരാളെ ഓട്ടോയില്‍ അപ്പോഴേ പറഞ്ഞ് വിട്ടു.

ചില്ലുവാതിലിലൂടെ അച്ഛനെ നോക്കി നിന്നു. അച്ഛന്‍ ആയാസപ്പെട്ട് ദീര്‍ഘമായി ശ്വാസമെടുത്തുകൊണ്ടിരുന്നു. അത് തന്റെ അച്ഛന്റെ അവസാന ശ്വാസങ്ങളായിരുന്നു എന്ന് അവന്‍ ചിന്തിച്ചതേയില്ല.

അരമണിക്കൂറിനുള്ളില്‍ മരുന്നെത്തി. അപ്പോഴേക്കും സിസ്റ്റര്‍ വന്ന് മകനോടു പറഞ്ഞു.

“കഴിഞ്ഞു...”

മക്കളെക്കുറിച്ചുള്ള ഒരു പിടി ആഗ്രഹങ്ങള്‍ ബാക്കി വച്ച് ദാമോദരന്‍ പൊയിക്കഴിഞ്ഞു.

പിറ്റേന്ന് ഏറ്റവും ഇളയ മകന് പ്രീഡിഗ്രി പരീക്ഷയാണ് - മാത്തമാറ്റിക്സ്. തൊട്ടടുത്ത ദിവസം മൂത്തവനും പരീക്ഷ.....

*******************************************************************************************

ഇന്ന് മാര്‍ച്ച് 20 ആണ്.

പതിനെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എനിക്കും അനിയന്മാര്‍ക്കും അച്ഛന്‍ നഷ്ടപ്പെട്ടിട്ട്.
ഒന്നും മറക്കാനാവുന്നില്ലല്ലോ!


Thursday, June 24, 2010

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”



ആയുര്‍വേദ കോളേജില്‍ ചേര്‍ന്ന ശേഷം ഒഴിവു കിട്ടുമ്പോഴൊക്കെ നാട്ടിലേക്കെത്താൻ ഒരു വെമ്പലായിരുന്നു. ഗ്രാമം, ക്രിക്കറ്റ് മൈതാനം, കൂട്ടുകാർ... ഇതൊക്കെ മിസ്സ് ചെയ്യുന്നതിന്റെ വിഷമം അത്ര വലുതായിരുന്നു.

അന്നൊക്കെ എന്റെ സന്തത സഹചാരിയായിരുന്ന ഹെര്‍ക്കുലിസ് സൈക്കിളില്‍ ഏവൂര്‍, ചേപ്പാട്, മുതുകുളം, രാമപുരം, പത്തിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഊടൂവഴികളിലൂടെ മണിക്കൂറുകളോളം വെറുതെ സഞ്ചരിക്കുമായിരുന്നു. നട്ടുവഴികളും, വയലിറമ്പുകളും, തെങ്ങിൻ തൊപ്പുകളും താണ്ടി ഒറ്റയ്ക്കങ്ങനെ....

ഒരു ദിവസം പതിവു സഞ്ചാരം കഴിഞ്ഞ് ക്ഷീണിച്ച് ചേപ്പാട്ടുള്ള ഒരു സിമന്റ് കടയുടെ മൂന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടെന്നാണ് പരിചയം തോന്നുന്ന ഒരു ഗാനം മൂളി ഒരാള്‍ തന്റെ സൈക്കിളില്‍ അവിടേയ്ക്ക് പാഞ്ഞു വന്നത്.പാട്ട് ഇങ്ങനെയായിരുന്നു.

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍.....!!”

അമ്പരന്നു നോക്കിയപ്പോള്‍ പഴയ ഒരു സഹപാഠി. ആളിന്റെ പേര് ശശി!

ഗോഡ്ഫാദര്‍ എന്ന സിനിമ ഇറങ്ങിയ കാലമാണ്. റേഡിയോയിലൂടെ പുതിയ സിനിമകളിലെ ഗാനങ്ങള്‍ തുടര്‍ച്ചയായി നാടുമുഴുവന്‍ കേള്‍ക്കാം.“പൂക്കാലം വന്നൂ പൂക്കാലം ... തേനുണ്ടോ നെഞ്ചിൽ തേനുണ്ടോ...” എന്ന ഗാനം അന്ന് വളരെ പോപ്പുലറായിരുന്നു. അതാണ് നമ്മുടെ ശശി ഈ രീതിയില്‍ പരുവപ്പെടുത്തിയെടുത്തത്!

ആള്‍ വളരെമാറിയിരിക്കുന്നു. ആറടിയോളം പൊക്കം. ചെമ്പിച്ച മീശ... ഊശാന്താടി...!

എന്നെ നോക്കി ഒന്നു വെളുക്കെ ചിരിച്ചു ശശി.

ഞാന്‍ ചോദിച്ചു “എന്തുണ്ട് വിശേഷം?”

“ഓ.... എന്തോന്നു വിശേഷം... ഇഞ്ഞനെക്കെയങ്ങു പൊകുന്ന്‌...”

അധികം സംസാരിക്കാന്‍ നില്‍ക്കാതെ ശശി സിമന്റ് ഗോഡൌണിനുള്ളിലേക്കു കയറിപ്പോയി. ഞാന്‍ ഓര്‍മ്മകളുടെ കൂട്ടിലേക്കും....
* * * * * * * * * * * * * * *

എന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കൊല്ലം - ആലപ്പുഴ റൂട്ടില്‍ ചേപ്പാട് എന്ന സ്ഥലത്താണ് കൊട്ടാരം പള്ളിക്കൂടം. ഗവണ്മെന്റ് എല്‍.പി.ബി. സ്കൂള്‍ എന്നാണ് ഔദ്യോഗിക നാമമെങ്കിലും ഒരു നെയിം ബോര്‍ഡ് പോലുമില്ലാത്തതു കാരണം ആ പേര് നാട്ടുകാര്‍ക്കാര്‍ക്കും അറിയില്ല. ആകെ നാലു ക്ലാസ് മുറികള്‍. ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍. അഞ്ച് അദ്ധ്യാപകര്‍. ക്ലാസ് ടീച്ചര്‍ മാര്‍ താഴെ പറയും പ്രകാരം.

ഒന്നാം ക്ലാസ് - അമ്മുക്കുട്ടിയമ്മ സാര്‍ (അവര്‍ തന്നെ ഹെഡ്മിസ്ട്രസ്സും).

രണ്ടാം ക്ലാസ് - ഓമനയമ്മ സാര്‍

മൂന്നാം ക്ലാസ് - കാര്‍ത്ത്യായനിയമ്മ സാര്‍

നാലാം ക്ലാസ് - സരസ്വതിയമ്മ സാര്‍

ഇവരെ കൂടാതെ സ്കൂളിലെ ഏക ആണ്‍ സാറായി വാസുദേവനാശാരി സാറും ഉണ്ടായിരുന്നു. അദ്ദേഹത്തെ ചില കുട്ടികള്‍ “ആശാരിയമ്മ സാര്‍” എന്നു വിളിച്ചിരുന്നു!

ആണായതു കൊണ്ടോ എന്തോ അദ്ദേഹത്തിന് ക്ലാസ് ടീച്ചര്‍ സ്ഥാനം ഉണ്ടായിരുന്നില്ല. ക്ലാസ് ടീച്ചര്‍ എന്ന പദം സത്യത്തിൽ അന്നു ഞങ്ങള്‍ കേട്ടിട്ടു കൂടിയില്ല. ഒന്നാം ക്ലാസിലെ സാര്‍, രണ്ടാം ക്ലാസിലെ സാര്‍ എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. അധ്യാപികമാരെ പെണ്‍ സാര്‍ എന്നും അധ്യാപകരെ ആണ്‍ സാര്‍ എന്നുമാണ് അന്നും ഈയടുത്ത കാലം വരെയും കുട്ടികള്‍ വിളിച്ചിരുന്നത്. 1975 മുതല്‍ നാലു വര്‍ഷക്കാലമായിരുന്നു ഞാന്‍ അവിടെ പഠിച്ചത്.

ഒന്നാം ക്ലാസിലെ കുട്ടികള്‍ അമ്മുക്കുട്ടിയമ്മ സാര്‍ എന്ന പേര്‍ കേട്ടാല്‍ തന്നെ മൂത്രമൊഴിച്ചു പോകുന്ന കാലമായിരുന്നു അത്. പുരുഷന്മാരുടെ പോലെയുള്ള ശബ്ദവും വലിയ തടിച്ച ശരീരവും കട്ടിക്കണ്ണടയും ഒക്കെയായി ഞങ്ങളുടെ ശ്വാസഗതി പോലും നിയന്ത്രിച്ചിരുന്നു സാര്‍!

അന്നൊക്കെ ഒന്നാം ക്ലാസിൽ ചേരണമെങ്കിൽ മസൂരി (സ്മോൾ പോക്സ്)വരാതിരിക്കാനുള്ള കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. (ജനന സർട്ടിഫിക്കറ്റ് നിർബന്ധമില്ല താനും!)

ഏവൂരു നിന്ന് രണ്ടു കിലോമീറ്റർ നടന്ന് പനച്ചമൂട് എന്നസ്ഥലത്തിനടുത്തുള്ള ഏതോ ആശുപത്രിയിൽ കൊണ്ടുപോയാണ് എന്നെ വാക്സിനേഷൻ എടുപ്പിച്ചത്. അച്ചുകുത്തുക എന്നായിരുന്നു അന്ന് അതിനു പറഞ്ഞിരുന്നത്. (ഇന്നൊക്കെ സ്കൂളിൽ എടുക്കുന്ന ബി.സി.ജി അല്ല ഇത്.)ഇടതു കൈത്തണ്ടയിലായിരുന്നു അച്ചു കുത്തിയത്.

ഒന്നാം ക്ലാസില്‍ ചേര്‍ന്ന ആദ്യ ദിനം ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍പ്പുണ്ട്. അഡ്മിഷന് അച്ഛനാണ് സ്കൂളില്‍ കൊണ്ടുപോയതെങ്കിലും ക്ളാസ് തുടങ്ങിയത് വേറൊരു ദിവസമായിരുന്നു. വീട്ടില്‍ നിന്നും ഒരു പെട്ടിയും പിടിച്ച്, പുക്കാര്‍, പുലുമാല്‍, അമ്പിളി തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു യാത്ര.

മക്കൾക്കൊപ്പം അച്ഛനമ്മമാർ സ്കൂളിൽ വരുന്ന പതിവൊന്നും അന്നുണ്ടായിരുന്നില്ല.

സ്കൂളിലെത്തിയപ്പോള്‍ മുതല്‍ അമ്പിളി എനിക്ക് നിര്‍ദേശങ്ങള്‍ തരാന്‍ തുടങ്ങി. എന്നെക്കാള്‍ ആറു മാസം മൂത്തവളാണ് അമ്പിളി. അവളോടൊപ്പം വേണം എങ്ങോട്ടും പോകാന്‍ എന്നാണ് വീട്ടില്‍ നിന്നും കല്‍പ്പന. ക്ലാസ് തുടങ്ങാറായപ്പോള്‍ അമ്പിളി എന്നെ അവളിരുന്ന ബഞ്ചില്‍ പിടിച്ചിരുത്തി!

അമ്മുക്കുട്ടിയമ്മ സാര്‍ വന്നു ഹാജര്‍ വിളിക്കാന്‍ തുടങ്ങി. ജയൻ എന്നു പേർ വിളിച്ച് ആൺകുട്ടികളുടെ ഭാഗത്തേക്കു നോക്കി. ആരും എണീക്കുന്നില്ല. കട്ടിക്കണ്ണടയ്ക്കുള്ളിലൂടെ ഉണ്ടക്കണ്ണുകൾ മുഴച്ചു വന്നു.

അമ്പിളിക്കരികിൽ എണീറ്റു നിന്ന എന്റെ മുഖത്ത് അവ തറച്ചു നിന്നു.

“ഡാ..! പെമ്പിള്ളേരുടെ കൂടാണോ ആമ്പിള്ളേരിരിക്കുന്നത്? ദാ ഇവിടെ വാ!” മുന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു. ശ്വാസം പോലും വിടാതെ എന്റെ പുത്തന്‍ പെട്ടിയുമെടുത്ത് ഞാന്‍ മുന്‍ ബെഞ്ചില്‍ വന്നിരുന്നു.

അക്കാലത്ത് സ്കൂള്‍ ബാഗുകള്‍ ഉണ്ടായിരുന്നില്ല... ഒന്നുകില്‍ കുട്ടികള്‍ ഒരു സ്ലെയ്റ്റും പോക്കറ്റില്‍ ഒരു പെന്‍സിലുമായി വരും അല്ലെങ്കില്‍ അത് ഒരു അലുമിനിയം പെട്ടിയിലടച്ച് കൊണ്ടു വരും.തറ-പറ ഒക്കെയുള്ള ഒരു പുസ്തകം ചിലരുടെ കയ്യിൽ കാണും. പലരുടെയും കയ്യില്‍ വെറ്റമഷി (മഷിത്തണ്ട്)യും ഉണ്ടാവും - സ്ലേയ്റ്റ് തുടയ്ക്കാൻ.

അങ്ങനെ ഞാന്‍ ഒന്നാം ക്ലാസില്‍ ചെരുമ്പോള്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു നമ്മുടെ പൂക്കാലന്‍! ഞാന്‍ നാലാം ക്ലാസിലായപ്പോള്‍ അദ്ദേഹം നാലാം ക്ലാസില്‍ തേഡ് ഇയര്‍ വിദ്യാര്‍ത്ഥിയാണ്.

മൂന്നു വര്‍ഷം തുടര്‍ച്ചയായി നാലാം ക്ലാസില്‍ പഠിക്കുന്ന ആ മഹാനുഭാവന് ‘മൂവാണ്ടന്‍’ എന്ന പേരിട്ടത് ആശാരിയമ്മ സാര്‍ ആണെന്ന് എനിക്കു പറഞ്ഞ് തന്നത് പുലുമാല്‍ ആണ്.

സ്കൂളില്‍ സാധാരണകുട്ടികളുടെ മുന്നില്‍ ഒരു ചെറുഹീറോ ആയിരുന്നു ശശി. നല്ല ഉയരം അന്നേ ഉണ്ട്. ഓട്ടം, ചാട്ടം, കബഡികളി ഇവയില്‍ കേമന്‍. ഉച്ചയ്ക്ക് ഉപ്പുമാവുണ്ടാക്കുകയും, ക്ലാസ് തീരുമ്പോള്‍ മണിയടിക്കുകയും ഒക്കെ ചെയ്തിരുന്ന ജാനകിയമ്മയുടെ പ്രധാന സഹായി എന്നീ നിലകളില്‍ വിഹരിക്കുന്നവന്‍!

വഴിയോരങ്ങളിലെ പറങ്കിമാവുകള്‍ കൊള്ളയടിച്ചു കിട്ടുന്ന പൈസയ്ക്ക് ‘ഡബ്ബര്‍ മുട്ടായി’ യും ‘കോലൈസും’ വാങ്ങി തിന്ന് ഞങ്ങളെ കൊതിപ്പിക്കുന്നവന്‍!

ചേപ്പാട് മാർത്തോമാപ്പള്ളിയുടെ ശവക്കോട്ടയിൽ രാത്രി ഒറ്റയ്ക്ക് കയറി പൂപറിച്ചവൻ!
(അതിനു പക്ഷേ, സാക്ഷികളാരുമില്ല...!)

എല്ലാ ഒക്ടോബര്‍ മാസം വരുമ്പോഴും ഒരാഴ്ച സേവനവാരം ഉണ്ടാവും സ്കൂളില്‍. അപ്പോള്‍ പരിസരം വൃത്തിയാക്കുന്നവരില്‍ മുന്‍ പന്തിയിലുണ്ടാവും ശശി. ആണ്ടിലൊരിക്കല്‍ ഹെഡ് മിസ്ട്രസിന്റെ മുറിയിലെ ഒരു മീറ്റര്‍ നീളമുള്ള സ്കെയില്‍ ഉപയോഗിച്ച് സ്കൂള്‍ കോമ്പൌണ്ടിന്റെ നീളവും വീതിയും അളക്കുന്നതും ശശി തന്നെ. പക്ഷേ ആശാരി സാര്‍ കൂടെക്കാണും. സ്കെയില്‍ വച്ചു വച്ചു പോവുകയേ ഉള്ളു ശശി. എണ്ണം ശരിയാകണമെങ്കില്‍ സാര്‍ എണ്ണിക്കോളണം!

ശശിയുടെ ഭാഷാ പ്രയോഗങ്ങൾ വളരെ പ്രശസ്തമായിരുന്നു. ആദ്യം അതെനിക്ക് ബോധ്യപ്പെട്ടത് മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. അന്ന് സ്കൂളിലെ ഏക ഗായകനാണ് തോമസ് ഈപ്പന്‍. നാലാം ക്ലാസ് വിദ്യാര്‍ത്ഥി. ശശിയുടെ സഹപാഠി. സ്കൂള്‍ വാര്‍ഷികത്തിന്റെ ദിവസം തോമസ് ഈപ്പന്‍ ഒരു പാട്ടു പാടി.

അതു തീര്‍ന്നപ്പോഴേക്കും ശശി വിളിച്ചു പറഞ്ഞു “ ഡാ ഈപ്പാ.... ആ പാട്ടപ്ലെയിനിന്റെ പാട്ടു പാടെടാ..!!”

തോമസ് ഈപ്പന്‍ യാതൊരു ആശങ്കയുമില്ലാതെ പാട്ടു തുടങ്ങി.

“വന്നാട്ടേ ഓ മൈ ഡിയര്‍ ബട്ടര്‍ ഫ്ലൈ....!”

ജയച്ചന്ദ്രന്‍ പാടിയ അന്നത്തെ ഒരു ഹിറ്റ് ഗാനമാണ്!

തോമസ് ഈപ്പന്റെ ‘ഭാഷാപാണ്ഡിത്യം’ എനിക്കില്ലാഞ്ഞതുകൊണ്ട് എന്റെ വായ് പിളര്‍ന്നു തന്നെ ഇരുന്നു!

‘പാട്ടപ്ലെയിന്‍’ എന്നത് ബട്ടര്‍ ഫ്ലൈ ആയി കാതിലേക്കൊഴുകി.

പിന്നീടൊരു വെള്ളിയാഴ്ച്ച സ്കൂളിനു മുന്നിലൂടെ ഏവൂര്‍ ജയാ ടാക്കീസിലെ പുതിയ സിനിമയുടെ പരസ്യം വിളംബരം ചെയ്തു കൊണ്ട് ഒരു ഉന്തുവണ്ടിയും ചെണ്ടക്കാരനും പോകുമ്പോഴായിരുന്നു ശശിയുടെ മറുഭാഷാജ്ഞാനം എനിക്കു വെളിപ്പെട്ടത്.

കുട്ടികള്‍ക്കായി വാരി വിതറിയ സിനിമാനോട്ടീസുകളിലൊന്ന് എടുത്ത് വായിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു “കം ദിസീസെ കം നഹീ....!!”

ഞങ്ങള്‍ ചെറു കുട്ടികള്‍ അമ്പരന്നു നിന്നു.

come this is a come nahi !!

“ഇന്ദി (ഹിന്ദി) സില്‍മയാ..! അരിപ്പാട്ട് (ഹരിപ്പാട്ട്) ഉത്സവത്തിനു പോയപ്പ ഞാം കണ്ടതാ!”

ശശിയുടെ വക ക്ലാരിഫിക്കേഷന്‍!

ആ സിനിമയുടെ പേരു മനസ്സിലാക്കാന്‍ ഞാന്‍ കോളേജില്‍ എത്തേണ്ടി വന്നു - ഹം കിസീ സെ കം നഹീ!

ഇങ്ങനെ വൈവിദ്ധ്യമാര്‍ന്ന വിജ്ഞാനങ്ങളുടെ കലവറയായ ആ മഹാനുഭാവൻ എന്നാണ് നാലാം ക്ലാസ് പാസായത് എന്ന് എനിക്കു വലിയ പിടിയില്ല. ഞാന്‍ അഞ്ചാം ക്ലാസില്‍ വേറെ സ്കൂളില്‍ ചേര്‍ന്നതാണ് കാരണം.
പിന്നെ എപ്പോഴോ അതിയാന്‍ പഠിത്തം നിര്‍ത്തി പല പണികള്‍ ചെയ്ത് മേജര്‍ ആവുകയാണുണ്ടായത്!

* * * * * * * * * * * * * * *

സിമന്റ് കടയുടെ ഷട്ടർ വീഴുന്ന ശബ്ദത്തിനൊപ്പം ‘പൂക്കാലന്‍ വന്നു പൂക്കാലന്‍...’ എന്ന ഗാനം വീണ്ടും എന്റെ കാതിലേക്കെത്തി. ശശി സൈക്കിള്‍ ‘സ്റ്റാര്‍ട്ട്’ ചെയ്യുന്നതിന്റെ മ്യൂസിക് ആണ്!

അവന്റെ ശബ്ദം എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയപ്പോഴേക്കും രണ്ടു ചാക്കു സിമന്റുമായി ‘പൂക്കാലന്‍’ പോയിക്കഴിഞ്ഞിരുന്നു!



വാല്‍ക്കഷണം: നാലു കൊല്ലം മുന്‍പ് കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ആയിരുന്നപ്പോള്‍ ദശദിന ക്യാമ്പ് നടത്തിയത് മുതിയലം(കോറോം) എന്ന സ്ഥലത്തായിരുന്നു. കാടുപിടിച്ചു കിടന്ന റോഡരികുകള്‍ വൃത്തിയാക്കുകയായിരുന്നു കുട്ടികളും ഞാനും.

ഒരു വീടിന്റെ വേലിയില്‍ നിറയെ പൂത്തു നിന്നിരുന്ന ഒരു ചെമ്പരത്തിയുണ്ടായിരുന്നത്, റോഡിലേക്കു വീണു കിടക്കുകയായിരുന്നെങ്കിലും ഞങ്ങള്‍ വെട്ടിക്കളഞ്ഞില്ല. അത്രയ്ക്കു ഭംഗിയുള്ള ഒരു കാഴ്ചയായിരുന്നു അത്.

വെയിലില്‍ തളര്‍ന്ന കുട്ടികള്‍ വിശ്രമിക്കുമ്പോഴാണ് ഒരു കാഴ്ചകണ്ടത്. സ്ഥലത്തെ ഒരു ഇടത്തരം നേതാവും, ഞങ്ങളുടെ സ്വാഗതസംഘം ഭാരവാഹിയുമായ ഒരു മാന്യദേഹം കുട്ടികള്‍ നിലത്തു വച്ചിരുന്ന ഒരു ‘കത്താള്‍’ എടുത്ത് ആഞ്ഞു വീശി നടക്കുകയാണ്! സകല വേലിത്തലപ്പുകളിലും അദ്ദേഹത്തിന്റെ വക ഒരു വെട്ടിനിരത്തല്‍!

ഞാനും ഒപ്പം ഉണ്ടായിരുന്ന ഒരു സഹാധ്യാപകനും എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ അയാള്‍ പൂത്തു നിറഞ്ഞു നില്‍ക്കുന്ന ആ ചെമ്പരത്തിയ്ക്കടുത്തെത്തിക്കഴിഞ്ഞു....നിഷ്കരുണം കത്താള്‍ തലങ്ങും വിലങ്ങും ചീറി...! പൂക്കമ്പുകള്‍ ഒന്നായി വെട്ടേറ്റു വീണു.... ഒടുവില്‍ അത് ശരിക്കും ഒരു കുറ്റിച്ചെടിയായി മാറി...

എന്റെ ഒരു സുഹൃത്തിന് അരിശം സഹിക്കാന്‍ വയ്യാതെ ചോദിച്ചു “ഇവനെയൊക്കെ എന്താണ് വിളിക്കേണ്ടത്!?”

ശാന്തനായി ഞാന്‍ പറഞ്ഞു “പൂക്കാലന്‍!!”

ഇവനൊക്കെയല്ലേ യഥാര്‍ത്ഥ പൂക്കാലന്‍!

പാവം ശശി !