Thursday, February 17, 2011

ചില്ലറത്തുട്ടുകളുടെ ജീവിതം.....

“ഇനിയെങ്കിലും നല്ലൊരു പേന വാങ്ങി ഉപയോഗിച്ചുകൂടേ?”

മഷിപടർന്ന ഷർട്ട് പോക്കറ്റ് ചൂണ്ടിക്കാണിച്ച് ഭാര്യ ചോദിച്ചു. ഇത് എത്രാമത്തെ തവണയാണ് അവൾ ഇതു പറയുന്നതെന്ന് അയാൾ ഓർത്തു.

എന്തു ചെയ്യാം. സർക്കാർ ഉദ്യോസ്ഥനായിരുന്നെങ്കിൽ വർഷാവർഷം ഇൻക്രിമെന്റുകൾ കിട്ടിയേനേ. ഇതിപ്പോൾ പൂട്ടാറായ സ്വകാര്യകമ്പനിയിലെ കണക്കെഴുത്തുകാരന് ഇതിൽ കൂടുതൽ ശമ്പളം എങ്ങനെ കിട്ടും?

പറയുമ്പോൾ ഒൻപതിനായിരമാണ് മാസശമ്പളം.

മൂവായിരം മാസവാടക. പിന്നെ, പലചരക്ക്, പാൽ, പച്ചക്കറി, മത്സ്യം, മൊബൈൽഫോൺ, കറന്റ് , കേബിൾ ടി.വി, മകളുടെസ്കൂൾ ഫീസ് , ഇടയ്ക്കൂള്ള നാട്ടിൽപോക്ക്, കല്യാണങ്ങൾ, പാലുകാച്ചുകൾ.......

ആകെ വെട്ടിക്കുറയ്ക്കാനാവുക തന്റെ ചിലവുകളാണ്. പുകവലിയില്ല, മദ്യപാനമില്ല.... ഉച്ചയ്ക്കുള്ള ചോറ്‌ പൊതിഞ്ഞു കൊണ്ടുപോകും. ആകെ ചിലവ് പതിനൊന്നു മണിക്കും, നാലുമണിക്കുമുള്ള രണ്ട് കാലിച്ചായ മാത്രം. പിന്നെ വണ്ടിക്കൂലി. അത് അങ്ങോട്ടുമിങ്ങോട്ടും നാലര വീതം, ദിവസം ഒൻപതു രൂപ. വൈകിട്ടു വീട്ടിൽ വന്നാൽ വാർത്ത കാണും. ശേഷം അല്പം വായന. ഭക്ഷണം, ഉറക്കം.

ലീക്ക് ചെയ്യുന്ന പഴയ ഫൌണ്ടൻ പെൻ മാറ്റി പുതിയതൊന്നുവാങ്ങാൻ ഭാര്യ പറഞ്ഞാൽ കേൾക്കില്ല.അയാൾക്കാണെങ്കിൽ ബോൾ പെന്നുകൾ ഇഷ്ടവുമല്ല. ഷർട്ടിന്റെ പോക്കറ്റുകൾ മിക്കതിലും മഷിപ്പാടുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

നിത്യേനയുള്ള ഈ പരാതി പറച്ചിൽ കേട്ടു മടുത്താണ്, മൂന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുമകൾ, അച്ഛനൊരു പേന വാങ്ങിക്കോടുക്കണമെന്നാഗ്രഹിച്ചത്.തന്റെ സ്വകാര്യസമ്പാദ്യം അതിനായി വിനിയോഗിക്കാൻ തന്നെ അവൾ തീരുമാനിച്ചു.

അവൾക്കൊരു കുടുക്ക പണ്ട് അയാൾ തന്നെ സമ്മാനിച്ചതാണ്. അതിൽ നിറയ്ക്കാൻ കുറേ പഴകിയ നാണയങ്ങളും ഇട്ടുകൊടുത്തു.

പിന്നീട് യാത്രയിൽ അവർക്കു കിട്ടുന്ന ഇരുപത്തഞ്ചിന്റെയും അൻപതിന്റെയും തുട്ടുകൾ..... അപൂർവമായി മാത്രം അയാളുടെ പോക്കറ്റിൽ നിന്ന് ഭാര്യയ്ക്കു ലഭിക്കുന്ന ഒറ്റരൂ‍പാ നാണയങ്ങൾ...... ഒക്കെ അവൾ ഒരു കുടുക്കയിലിട്ടു സൂക്ഷിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ അതു പൊട്ടിച്ചു. പഴകി തേഞ്ഞ നാണയങ്ങൾ ഒക്കെ ഒഴിവാക്കി. ശേഷിച്ചതൊക്കെ ഒരുമിച്ചു കൂട്ടി നോക്കി. ഇരുപത്തഞ്ചുപൈസാത്തുട്ടുകളാണ് കൂടുതൽ. എണ്ണി നോക്കി. മൊത്തം തൊണ്ണൂറു രൂപ!

നല്ലൊരു പേന വാങ്ങാം. മകൾ പറഞ്ഞു.

പത്തോ, ഇരുപതോ കയ്യിൽ നിന്നിടാം. ഒരു പാർക്കർ പേന തന്നെ ആയിക്കോട്ടെ. തൊട്ടടുത്ത് സാമാന്യം നല്ല ഒരു സ്റ്റോറുണ്ട്.എവിടെയും ചില്ലറ കിട്ടാത്ത കാലമല്ലേ.....ഇത്രയും ഒരുമിച്ചു കിട്ടുമ്പോൾ കടക്കാർക്കു സന്തോഷമാകും. അയാൾ കരുതി.

നാണയസഞ്ചി കിലുക്കി, അയാൾക്കൊപ്പം തുള്ളിച്ചാടി മകളും കടയിലേക്കു ചെന്നു.

“ഒരു പാർക്കർ പേന വേണം” അവൾ പറഞ്ഞു.

കടക്കാരൻ പറഞ്ഞു “പാർക്കർ പേനയ്ക്ക് ചുരുങ്ങിയത് 200 രൂപയെങ്കിലുമാകും....അതിലും കൂടിയതും ഉണ്ട്!”
അയാൾ അമ്പരന്നു. പോക്കറ്റിൽ അപ്പോൾ അറുപതു രൂപയേ ഉണ്ടായിരുന്നുള്ളു. ഒരു പാർക്കർ പേനയ്ക്ക് 100 -120 രൂപയിൽ കൂടുതൽ വില അയാൾ പ്രതീക്ഷിച്ചിരുന്നില്ല.

അതു മാത്രവുമല്ല, ചില്ലറ വേണമെങ്കിലും, 25 പൈസകൾ ഒന്നും എടുക്കുകയും ഇല്ലത്രേ! സർക്കാർ 25ന്റെ നാണയത്തുട്ടുകൾ നിരോധിക്കുകയാണത്രെ!

“അൻപതു പൈസയും ഒരു രൂപയും എടുക്കും.” കടക്കാരൻ പറഞ്ഞു.

“അങ്ങനെ അതായിട്ടിപ്പൊ നിങ്ങൾ എടുക്കണ്ട.” നീരസത്തോടെ അയാൾ പറഞ്ഞു.

മകളുടെ മുഖം വാടി. ഒരു പേനയ്ക്ക് ഇത്ര വില അവളും പ്രതീക്ഷിച്ചിരുന്നില്ല.

തിരിഞ്ഞു നടക്കുമ്പോൾ പണ്ടത്തെ ഒരു പൈസയുടെയും രണ്ടു പൈസയുടെയും സ്കൂൾ കാലം അയാളുടെ മനസ്സിലെത്തി.

നനഞ്ഞിരുണ്ട ഒരു തിങ്കളാഴ്ച ..... ഒടിഞ്ഞ സ്ലേറ്റ് പെൻസിൽ ട്രൌസറിന്റെ പോക്കറ്റിൽ ഇട്ടിരുന്നു..... പക്ഷേ കീശയിൽ ഉണ്ടായിരുന്ന തുളയിലൂടെ അതെവിടെയോ വീണുപോയി. പെൻസിൽ ഇല്ലാതെ ക്ലാസിൽ ചെന്നാൽ അടി ഉറപ്പ്. അങ്ങനെ വിഷമിച്ചു സ്കൂളിലേക്കു നടക്കുമ്പോഴായിരുന്നു പതിവില്ലാതെ, അരയാ‍ൽ മുക്കിൽ ബസ് കാത്തു നിൽക്കുന്ന അച്ഛനെ കണ്ടത്....

ഓടിച്ചെന്ന് കരച്ചിലോടെ, അച്ഛനോട് കാര്യം പറഞ്ഞു. കയ്യിലുള്ള കറുത്ത ഹാൻഡ് ബാഗ് കുലുക്കി അച്ഛൻ പരതി. രണ്ടു പൈസയുടെയും ഒരു പൈസയുടെയും ഓരോ നാണയം എടുത്തു തന്നു. ഒരു സ്ലേറ്റ് പെൻസിലിന് മൂന്നു പൈസയേ ഉള്ളു അന്ന്. അതു കിട്ടിയപ്പോൾ താൻ, അഞ്ചു പൈസയ്ക്ക് രണ്ടെണ്ണം കിട്ടും എന്നു പറഞ്ഞു.

“ഇല്ല മോനേ....” കൈ മലർത്തി നിസ്സഹായതയോടെ അച്ഛൻ പറഞ്ഞു.

നിറകണ്ണുകളോടെ അയാൾ അച്ഛനെ ഓർത്തു..... പച്ചവെള്ളം ചവച്ചുകുടിച്ചു ജീവിച്ച അച്ഛനെ....... പതിറ്റാണ്ടുകൾക്കു മുൻപ് നഷ്ടപ്പെട്ടുപോയ അച്ഛനെ.....

അച്ഛന്റെ ജോലിയാണ്, തനിക്കു കിട്ടിയത്. അതു മൂലമാണ് അനിയത്തിയെ കെട്ടിച്ചയച്ചത്....

അച്ഛൻ വിടപറയുമ്പോൾ മടിക്കുത്തിലുണ്ടായിരുന്ന നാണയത്തുട്ടുകൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്, തന്റെ മേശയിൽ.... അക്കങ്ങൾ മാഞ്ഞു തുടങ്ങിയെങ്കിലും ഇടയ്ക്കിടെ മേശ തുറന്ന് അവ പരിശോധിക്കും. മീതെ വിരലോടിക്കും. അച്ഛന്റെ വിരൽ സ്പർശം അനുഭവിക്കും....

ഒരു പൈസ, രണ്ടു പൈസ നാണയങ്ങൾക്കൊപ്പം, കാലക്രമത്തിൽ അഞ്ചു പൈസയും, പത്തു പൈസയും, ഇരുപതു പൈസയും വിലകെട്ടതായി ....... ദാ ഇപ്പോൾ ഇരുപത്തഞ്ചു പൈസയും!




വീട്ടിലെത്തി. മകളുടെ സങ്കടം കാണാനാകാതെ അയാൾ മുറിയിലേക്കു വലിഞ്ഞു. കുട്ടിയാവട്ടെ, ഉച്ചത്തിൽ അമ്മയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. അവൾക്കും വിഷമമായി.

ഇരുനൂറു രൂപ കൊടുത്ത് ആ പേന വാങ്ങിയാലോ....? അയാൾ ചിന്തിച്ചു.

പക്ഷേ, ഡബിൾകോട്ട് കട്ടിൽ വാങ്ങിയതിന്റെ മാസഗഡു കൊടുക്കേണ്ടത് ഇന്നാണ്. കേബിൾ ടിവിക്കാരനും പിരിവിനു വന്നേക്കാം. അങ്ങനെയായാൽ കുഴങ്ങും. ആരോടും കടം പറയാതെയാണ് ഇന്നു വരെ ജീവിച്ചത്. ഒരു പേനയ്ക്കുവേണ്ടി അത് മാറ്റിമറിക്കേണ്ട കാര്യമൊന്നുമില്ല.

പ്രതീക്ഷിച്ചപോലെ തന്നെ പിരിവുകാർ രണ്ടാളും അര മണിക്കൂർ ഇടവിട്ടു വന്നു.
ദിനങ്ങൾ പതിവുപോലെ കൊഴിഞ്ഞുകൊണ്ടിരുന്നു.

അടുത്ത ശനിയാഴ്ച വൈകുന്നേരം തലപെരുത്തു വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നിട്ടില്ല. അയാൾ അമ്പരന്നു. സാധാരണ മോൾക്ക് പാഠങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ട് അവൾ ഉമ്മറപ്പടിയിൽ ഇരിക്കുന്നുണ്ടാവും. മോൾ മുറിക്കുള്ളിൽ നിലത്തു കാൽ മടക്കിയിരുന്ന് എഴുതുന്നുമുണ്ടാവും.

ഇന്നിപ്പോൾ....... ഇന്നിപ്പോൾ എന്തു പറ്റി?

പെട്ടെന്ന് അടിവയറ്റിൽ നിന്ന് തീയാളിയുയർന്നു. കാലം എത്ര മോശമാണെന്ന് താൻ മറന്നുപോയല്ലോ എന്ന് അയാൾ ഓർത്തു.

ചങ്കിടിപ്പു കൂടി. നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. ചാനൽ വാർത്തകളും, പത്രങ്ങളും അയാളെ അത്രയ്ക്കും ഭീതിയിലാഴ്ത്തിയിരുന്നു.

വിറയലോടെ വാതിലിൽ മുട്ടി. സത്യത്തിൽ ആ വീട്ടിൽ കോളിംഗ് ബെൽ ഇല്ല.......

ഏതാനും നിമിഷങ്ങളുടെ നെടുനീളൻ നിശ്ശബ്ദത.

പെട്ടെന്ന് ഒരു ഞരക്കത്തോടെ വാതിൽ തുറന്നു.

കുളിച്ചു കുറിയിട്ട് കുഞ്ഞുപാവാടയുമുടുത്ത് മകൾ; പിന്നിൽ അവൾ

ആശ്വാസത്തിലും തെല്ലൊന്നമ്പരന്നു നിന്നു, അയാൾ. “ഇതെന്താ, പതിവില്ലാതെ പുതുമകൾ!?”

മറുപടി പറഞ്ഞത് മകളാണ്. “അച്ഛാ... കണ്ണൊന്നടച്ചേ.....”

ഊറിച്ചിരിച്ചുകൊണ്ട് ഭാര്യ പിന്നിൽ. രണ്ടാളും കൂടി തന്നെ വിഡ്ഢിയാ‍ക്കാനുള്ള പുറപ്പാടിലാണോ? അയാൾ ശങ്കിച്ചു.
“കണ്ണടക്കൂ അച്ഛാ.......” മകൾ വീണ്ടും ഒച്ചയുയർത്തി. അയാളുടെ കണ്ണുകൾ അറിയാതാടഞ്ഞു.

“ഇനി തുറക്കൂ....... സർപ്രൈസ്!!!”

കയ്യിൽ ഒരു സമ്മാനപ്പൊതിയുമായി തുള്ളിച്ചാടുന്നു മകൾ.

അവൾ പൊതി അയാളുടെ കയ്യിലേക്ക് വച്ചു. അയാളത് യാന്ത്രികമായി തുറന്നു നോക്കി.

ആകർഷകമായ പെട്ടിക്കുള്ളിൽ പുതിയൊരു പാർക്കർ പെൻ!

“അപ്പോൾ.... ഇതൊക്കെ എപ്പോ നടന്നു.......”അയാൾ അത്ഭുതപ്പെട്ടു.

“അതൊക്കെ നടന്നു....... ഒരാഴ്ച മുൻപ് !” വലിയ വായിൽ കേമിയായി, മകൾ പറഞ്ഞു.
ബാക്കി ഭാര്യ വിവരിച്ചു.

പൊട്ടിയ പ്ലാസ്റ്റിക്, അലൂമിനിയം, ചെമ്പ് സാധനങ്ങൾ അന്വേഷിച്ചു വന്ന ആക്രിക്കാരനോട് നാണയങ്ങൾ എടുക്കുമോ എന്നു ചോദിച്ചത് മകളാണ്. ഉണ്ടെങ്കിൽ കൊണ്ടുവരൂ, പഴകിയ നാണയങ്ങളും എടുക്കും എന്നായി ആ മനുഷ്യൻ.

പഴയ നിക്കൽ നാണയങ്ങൾ, അക്കങ്ങൾ തേഞ്ഞതാണെങ്കിൽ പോലും ഒന്നര മടങ്ങ് പണം നൽകി എടുക്കുമത്രെ!100 രൂപയുടെ ചില്ലറത്തുട്ടുകൾക്ക് 150 രൂപ കിട്ടും!

അപ്പോഴാണ് അയാളുടെ മേശയ്ക്കുള്ളിൽ വർഷങ്ങളായി കിടക്കുന്ന പഴയ നാണയങ്ങളെപ്പറ്റി ഭാ‍ര്യ ഓർത്തത്.
മകളുടെ കുടുക്ക പൊട്ടിച്ചുകിട്ടിയതിനൊപ്പം മേശയ്ക്കുള്ളിൽ നിന്നു കിട്ടിയതു കൂടി കൂട്ടി, ഒപ്പം ഓട്ടവീണ ഒരു പഴയ മൊന്തയും കൊടുത്തപ്പോൾ ആക്രിക്കാരൻ 210 രൂപ നൽകിയത്രെ.

എന്നിട്ട്?

അയാൾ ഓടിച്ചെന്ന് മേശ തുറന്നു നോക്കി.

അതു കാലിയാണ്. ഒറ്റ നാണയവും ഇല്ല. അയാൾ തരിച്ചു നിന്നു.

അച്ഛൻ അവശേഷിപ്പിച്ചു പോയ നാണയങ്ങൾ മുഴുവൻ ആക്രിക്കാരൻ കൊണ്ടുപോയിരിക്കുന്നു....

“ഒരാഴ്ചയായി മോൾ ഇതു രഹസ്യമായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു...... ഇന്നു തരാൻ....” അയാളെ തട്ടിയുണർത്തി ഭാര്യ പറഞ്ഞു.

“അതെന്താ, ഇന്ന്?”

അമ്മയും മകളും പരസ്പരം നോക്കി ചിരിച്ചു.

“ഇന്ന് എന്റെ ഭർത്താവ് ഭൂജാതനയിട്ട് വർഷം നാല്പതായി....” നാടകീയമായി അവൾ മൊഴിഞ്ഞു.

പിറന്നാളുകൾ അറിയുക പോലും ചെയ്യാതായിട്ടു വർഷങ്ങളായിരിക്കുന്നു. ഇന്നിപ്പോൾ.....

നീർമിഴിമറയ്ക്കപ്പുറം അവരിരുവരും ചിരിക്കുന്നത് അയാളുടെ കണ്ണുകൾ അറിഞ്ഞു.

രാത്രി, ഇടനെഞ്ചിൽ ചാഞ്ഞ് ഭാര്യയും, വലം നെഞ്ചിൽ മുറുകി മകളും കിടക്കുമ്പോൾ കൺപൂട്ടി നിശ്ശബ്ദം അയാൾ പ്രാർത്ഥിച്ചു “ഇവർക്കു വേണ്ടി എന്നെ കാത്തോളണേ.......”

Saturday, January 22, 2011

ടി.എൽ.എഫ്. മൂന്നൻ !!!

സൂമാരണ്ണന്റെ* മോൻ മൂന്നൻ** ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം, ദാ ഇപ്പോ എന്റെ വീട്ടിൽ വന്നു പുറത്തേക്കിറങ്ങിയതേ ഉള്ളൂ. ഇതിനു മുൻപ് അവൻ നാട്ടിൽ വന്നത് പത്തുകൊല്ലങ്ങൾക്കു മുൻപാണ്. പക്ഷേ, അന്നു ഞാൻ നാട്ടിൽ ഇല്ലായിരുന്നു. അമ്മ മരിച്ചപ്പോഴാണ് അവൻ വന്നത്. സൂമാരണ്ണൻ അതിനു മുന്നത്തെ വർഷം ദിവംഗതനായിരുന്നു. അന്നു വന്നുപോയ ശേഷം പിന്നെ അവനെക്കുറിച്ച് വിവരമൊന്നുമില്ലാതിരിക്കുകയായിരുന്നു. ഇന്നിപ്പോൾ ഹിന്ദിക്കറ പുരണ്ടമലയാളത്തിൽ എന്റെ മുന്നിലിരുന്ന് സംസാരിച്ചത് പഴയ ‘മൂന്നൻ’ തന്നെയാണ് എന്നു വിശ്വസിക്കാൻ പ്രയാസം!

രണ്ടു പതിറ്റാണ്ടു മുൻപ് മൂന്നൻ ബോംബേയ്ക്കു പോയി എന്നതും ഒരു അതിശയിപ്പിക്കുന്ന വാർത്തയായിരുന്നു.
പഠിക്കുന്ന കാലത്തേ കടുത്ത ഹിന്ദി വിരോധിയായിരുന്നു മൂന്നൻ. ‘വല്ലഭായി’ എന്നറിയപ്പെട്ടിരുന്ന ഹിന്ദി വിദ്വാൻ നാറാപിള്ള*** സാറായിരുന്നു അതിന്റെ പ്രധാന ഉത്തരവാദി.

അന്നൊക്കെ ബോംബെ എന്നാൽ ഹിന്ദി പറയുന്ന സ്ഥലം എന്നായിരുന്നു വിചാരം. ഹിന്ദി പടങ്ങളെല്ലാം ഉണ്ടാക്കുന്നത് ബോംബെയിൽ ആണല്ലോ. ഹിന്ദി അറിയാതെ ഇവൻ ബോംബെയിൽ പോയി എന്തു ചെയ്യാനാ എന്നായിരുന്നു കൂട്ടുകാരുടെയെല്ലാം ചിന്ത.

എന്നാൽ അഞ്ചു വർഷങ്ങൾക്കു ശേഷം ആൾ തിരിച്ചു വന്നപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി. വർത്തമാനത്തിനിടയിൽ നിറയെ ഹിന്ദി! സാലാ, കുത്താ, കം സേ കം, ബരാബർ, ശുക്രിയാ ഇങ്ങനെ നിരവധി വാക്കുകൾ തലങ്ങും വിലങ്ങും! പോരാഞ്ഞ്, ആരെന്തുപറഞ്ഞാലും പ്രതികരണമായി “അച്ഛാ, അച്ഛാ !” എന്നു പറയാനും തുടങ്ങി. ആളുകൾ പറഞ്ഞു ‘സൂമാരണ്ണന്റെ ഭാഗ്യം!’

“ഏക് ദൂജേ കേ ലിയേ ” എന്നതിന്റെ അർത്ഥം ഒരു കാലത്തും ഞങ്ങൾ നാടൻ പിള്ളേർക്കു മനസ്സിലായിരുന്നില്ല. ഒടുവിൽ മൂന്നനാണ് അതു മനസ്സിലാക്കി തന്നത്. (അതിനു മുൻപ് ‘ദൂജേ’എന്ന വാക്കിന് ഞങ്ങളോരോരുത്തരും നിരവധി അർത്ഥങ്ങൾ കണ്ടെത്തിയിരുന്നു!)

പോസ്റ്റ് ഓഫീസിൽ “അന്തർ ആനാ മനാ ഹൈ !” എന്നെഴുതി വച്ചിരുന്നതെന്തിനെന്നും അവനാണ് പറഞ്ഞു തന്നത്!

ഇതിനുമൊക്കെ അപ്പുറമായിരുന്നു അവൻ പിന്നീടു പറഞ്ഞ വിവരങ്ങൾ. അതിൽ പ്രധാനം, ഹിന്ദി വിദ്വാൻ വല്ലഭായി പഠിപ്പിച്ച ഹിന്ദിയല്ല ഹിന്ദിക്കാർ പറയുന്നത് എന്നതായിരുന്നു!

ഉദാഹരണമായി,
തൂ + കോ = തുച്ഛ്കോ എന്നൊന്നും ആരും പറയാറില്ലത്രെ. തേരേ കോ എന്നാണു പോലും അവർ പറയുക. അതുപോലെ മെ+ കോ = മേരേ കോ!

അതു കേട്ടപ്പോൾ പെട്ടെന്ന് പത്താം ക്ലാസിലെ ഹിന്ദി പീരിയഡുകളിലെ സംഭവങ്ങൾ ഓർമ്മ വന്നു.
വല്ലഭായിയുടെ ക്ലാസിൽ ഒന്നാം നമ്പർ നോട്ടപ്പുള്ളിയായിരുന്നു മൂന്നൻ. കാരണം മറ്റൊന്നുമല്ല അവൻ സാറന്മാരെ ഇരട്ടപ്പേരുവിളിക്കും. ‘നാറാപിള്ളസാർ’ എന്നതിനുപകരം ‘വല്ലഭായി’ എന്നേ പറയൂ. അത് കൃത്യമായി ക്ലാസിലെ ഹിന്ദിപഠിപ്പിസ്റ്റ് റാം മോഹൻ, അദ്ദേഹത്തെ അറിയിച്ചു. പോരേ പൂരം! അതോടെ മുൻപത്തെ ആഴ്ച താൻ സൈക്കിളിൽ പോകുമ്പോൾ ഇടവഴിയിൽ ഒളിഞ്ഞിരുന്ന് “വല്ലഭായീ...” എന്നു നീട്ടിവിളിച്ചതും മൂന്നൻ തന്നെ എന്ന് സാർ ഉറപ്പിച്ചു!

അടുത്ത ദിവസം സാർ ക്ലാസിൽ വന്ന് ബോർഡിൽ മൂന്നക്ഷരങ്ങൾ വരഞ്ഞിട്ടു. അത് താഴെക്കാണും പ്രകാരം ആയിരുന്നു.




“ഇന്നു ഞാൻ പഠിപ്പിക്കാൻ പോകുന്നത് ഇതാണ്. എന്താണിത്!?” നാറാപിള്ള മൂന്നനോട് ചോദിച്ചു.

ആദ്യത്ത്യേതു രണ്ടും ക്യാപിറ്റൽ ലെറ്റേഴ്സ്..... മൂന്നാമത്തേത് സ്മോൾ ലെറ്റർ.... മൂന്നനൊപ്പം ഞങ്ങളും ചിന്തിച്ചു.

നിശബ്ദമായ നിമിഷങ്ങൾക്കോടുവിൽ ,ശ്രദ്ധയോടെ മൂന്നൻ വായിച്ചു “ടി...എൽ...എഫ്...”
ഞങ്ങൾ കുട്ടികൾ സന്തുഷ്ടരായി.

ഒടുക്കം ‘വല്ലഭായി’യിൽ നിന്ന് മൂന്നൻ രക്ഷപെട്ടിരിക്കുന്നു. അവൻ മൂന്നക്ഷരങ്ങളും കൃത്യമായിത്തന്നെ പറഞ്ഞിരിക്കുന്നു!

പക്ഷേ വല്ലഭായിയുടെ മുഖം പ്രസാദിച്ചില്ല!

പകരം അത് വലിഞ്ഞു മുറുകി.

ഹിന്ദി ഉസ്താദ് റാം മോഹന്റെ നേർക്ക് അദ്ദേഹത്തിന്റെ കൺമുനകൾ നീണ്ടു.

ഹിന്ദി മാഷ് ക്ലാസിൽ വന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ ചോദിക്കുന്നതിന്റെ ഗുട്ടൻസ് പിടികിട്ടാതെ അമ്പരന്നിരുന്ന ഞങ്ങൾ നോക്കിയിരിക്കെ റാം മോഹൻ എണീറ്റു നിന്നു. പതിവുപോലെ തന്റെ ഷേർട്ടിന്റെ കോളർ ഇരു കൈ കൊണ്ടും പിടിച്ചു നേരെയാക്കി കാക്കയുടെ ഒച്ചയിൽ അവൻ പറഞ്ഞു

“കാ കേ കീ! ”

റാം മോഹൻ പറയുന്ന ഉത്തരങ്ങൾ തെറ്റാറില്ലെങ്കിലും, ഇത്തവണ കുട്ടികൾ പൊട്ടിച്ചിരിച്ചു.

“ഖാമോഷ് ! ” വല്ലഭായി, അമരീഷ് പുരി സ്റ്റൈലിൽ അലറി.

“റാം മോഹൻ പറഞ്ഞത് ശരിയാണ്........ബുദ്ദൂസ്...! ചുപ്പ് രഹോ..!”

എന്നിട്ട് മൂന്നനു നേരേ തിരിഞ്ഞു പറഞ്ഞു, “തൂ ബുദ്ദൂ ഹൈ! തുച്ഛ്കോ കുച്ഛ് നഹീ മാ‍ലൂം... സമച്ഛേ?

അതെങ്ങനെ മനസ്സിലാകാനാ... അതു മനസ്സിലാകണമെങ്കിൽ ഹിന്ദി ഗ്രാമർ പഠിക്കണം”

എന്നിട്ട് ബ്ലാക്ക് ബോർഡിൽ ചോക്കുകൊണ്ട് അക്ഷരങ്ങൾ വരഞ്ഞു.



“പഹവാനേ! ” മൂന്നൻ വായ് പൊളിച്ചു.

“ഇതിന് ഇങ്ങനൊക്കെ അർത്ഥമുണ്ടായിരുന്നോ!” റാം മോഹനൊഴികെ, മുഴുവൻ ക്ലാസും ചിന്തിച്ചു.

“ഇവൻ ഇതൊക്കെ എങ്ങനെ കൃത്യമായി മനസ്സിലാക്കുന്നൊ എന്തോ.... ഇനി അവൻ ശരിക്കും മോഹനൻ നായരുടെ മകൻ തന്നെ അല്ലേ...!?” മൂന്നൻ പിറുപിറുത്തു.

പിറുപിറുപ്പ് വല്ലഭായിയുടെ ശ്രദ്ധയിൽ പെട്ടു. മൂന്നൻ തന്നെ ഇരട്ടപ്പേരുവിളിച്ചു എന്ന് അദ്ദേഹം തീർച്ചപ്പെടുത്തി.

അനന്തരനടപടിയായി മൂന്നന്റെ നീട്ടിപ്പിടിച്ചകയ്യിൽ മൂന്ന് താഡനങ്ങൾ അർപ്പിച്ച് വല്ലഭായി ക്ലാസ് തുടർന്നു.

“കാ, കേ, കീ എന്നിവയുടെ പ്രയോഗങ്ങളെ കുറിച്ച് ഞാൻ ചിലതു പറയാൻ പോകുന്നു. എല്ലാവരും ശ്രദ്ധിച്ചിരിക്കുക. ന്റെ, ഉടെ എന്നൊക്കെ അർത്ഥം വരുത്താനാണ് ഇവ ഉപയോഗിക്കുന്നത്......”

പുല്ലിംഗത്തിൽ കാ, സ്ത്രീലിംഗത്തിൽ കീ, ബഹുവചനത്തിൽ കേ എന്നൊക്കെ പറഞ്ഞ് വല്ലഭായി കത്തിക്കയറിക്കൊണ്ടിരുന്നു. അതിൽ ഭൂരിഭാഗവും കുട്ടികളുടെ ശിരസ്സുകൾക്കു മീതെ പറന്നു പൊയ്ക്കൊണ്ടും ഇരുന്നു.

എന്തായാലും അന്നത്തോടെ മൂന്നന്റെ പേര് ടി.എൽ.എഫ് മൂന്നൻ എന്നായി മാറി.

അടുത്ത ദിവസത്തെ ക്ലാസിൽ മൂന്നൻ വന്നിരുന്നില്ല. അതു വല്ലഭായി കൃത്യമായി നോട്ട് ചെയ്തിരുന്നു എന്നത്, മൂന്നൻ വന്ന ദിവസം തന്നെ ഞങ്ങൾക്കു ബോധ്യമായി.

ക്ലാസ് തുടങ്ങിയപ്പോൾ തന്നെ അവനോട് അതിയാൻ ചോദിച്ചു.

“മേ = ഞാൻ , കാ = ന്റെ
തൂ = നീ, കാ = ന്റെ

അപ്പോൾ എന്റെ അല്ലെങ്കിൽ നിന്റെ എന്നു പറയണം എങ്കിൽ എന്തെഴുതണം?”

സാർ ബോർഡിൽ എഴുതി.
മേ + കാ = ?
തൂ + കാ = ?

“ഇത് ചേർത്ത് എങ്ങനെ വായിക്കും? നീ പറ...!”

മൂന്നൻ എണീറ്റു. ശ്രദ്ധിച്ചു വായിച്ചു.
“മേ + കാ = മേക്കാ.....
തൂ + കാ = തൂക്കാ...!”

“അവന്റെയൊരു മേക്കായും തൂക്കായും! നീട്ടെടാ കൈ!”

ടമാർ പടാർ...! മൂന്നന്റെ കൈ പുളഞ്ഞു.

വല്ലഭായി റാം മോഹനെ നോക്കി ആംഗ്യം കാണിച്ചു. അവൻ എണീറ്റു പറഞ്ഞു.

“മെ + കാ‍ = മേരാ

തൂ + കാ = തേരാ....” അവന്റെ ഉത്തരത്തിൽ വല്ലഭായി ഖുഷ് ഹോ ഗയാ.

“ഉം... സബാഷ്! മെ + കാ = മേരാ....

അപ്പോ മേ + കോ = എന്ത്?

വല്ലഭായി മൂന്നനെ വിടാൻ ഭാവമില്ല. എന്തെങ്കിലും ഒരു ഉത്തരംഅവനെക്കൊണ്ടുതന്നെ പറയിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു ആശാൻ. എങ്കിലല്ലേ അതിന്റെ പേരിൽ കളിയാക്കാനും തല്ലാനും കഴിയൂ!

മൂന്നൻ ചിന്തയിലാണ്ടു. എന്തായാലും മേ + കോ = മേക്കോ അല്ല എന്ന് ഊഹിച്ചു.

ഒടുവിൽ അവൻ പറഞ്ഞു “ മേ + കോ = മ..... മേ.....രോ.....മേരോ! ”

വല്ലഭാ‍യിയുടെ മുഖത്തെ പുച്ഛരസം കണ്ടപ്പോൾ തന്നെ താൻ പറഞ്ഞത് തെറ്റാണെന്ന് മൂന്നനു മനസ്സിലായി.

വീണ്ടും ആംഗ്യം. റാം മോഹന്റെ ഉത്തരം, “ മെ + കോ = മുച്ഛ്‌കോ അല്ലെങ്കിൽ മുച്ഛേ!”

ഉത്തരം കേട്ടതോടെ മൂന്നൻ പിറുപിറുത്തു.

“ഇയാൾ നാറാ പിള്ളയല്ല; നാറുന്ന പിള്ളയാണ്! എല്ലാം ലവൻ പറയുന്നതുമാത്രം ശരി; ഞാൻ പറയുന്നത് തെറ്റ്... ഇതെവിടത്തെ ന്യായം?”

വല്ലഭായി ചൂരൽ നീട്ടി പാഞ്ഞെത്തി.

പ്രതി അടികൊള്ളാൻ കൈനീട്ടി നിന്നു. വല്ലഭായി ചൂരൽ വീശിയപ്പോൾ അവൻ കൈ വലിച്ചു. അടിക്കാനാഞ്ഞ ആയം കാരണം സാർ മുന്നോട്ടു കുനിഞ്ഞുപോയി. ആ തക്കത്തിൽ മൂന്നൻ ചൂരൽ പിടിച്ചു വലിച്ചെടുത്ത്, രണ്ടായി കുത്തിയൊടിച്ച്, ഒരേറ്‌!

വല്ലഭായിക്ക് എന്തങ്കിലും ചെയ്യാൻ കഴിയും മുൻപ് മുണ്ടും മടക്കിക്കുത്തി അവൻ ക്ലാസിൽ നിന്നിറങ്ങിപ്പോയി.
വല്ലഭായി മൂന്നന്റെ അച്ഛനെ വിളിപ്പിച്ചു.

മോന്റെ സൽഗുണങ്ങൾ അറിയാവുന്നതുകൊണ്ട് സൂമാരണ്ണൻ “സാറവനെ എന്തു വേണേലും ചെയ്തോ... അവൻ പടിക്കുന്നടം വരെ തല്ലിക്കോ... എനിക്കൊരു പരാതിയുമില്ല...” എന്നു പറഞ്ഞുകളഞ്ഞു.

സ്കൂളിൽ വിളിപ്പിച്ചത് വൻ നാണക്കേടായി തോന്നി സൂമാരണ്ണന്. ഇനി ഇതാവർത്തിച്ചാ‍ൽ സ്കൂളിൽ വിടൽ നിർത്തും എന്ന് മകനു താക്കീതും നൽകി.

മറ്റൊന്നും പഠിച്ചില്ലെങ്കിലും ഹിന്ദി പഠിച്ചേ അടങ്ങൂ എന്ന് മൂന്നൻ പ്രതിജ്ഞയെടുത്തു.

ഹിന്ദി നോട്ട്സ് പകുതിയും ഇല്ല. ശശികലയുടെ നോട്ട് ബുക്ക് വാങ്ങി പകർത്തി രാത്രി അത് നോക്കി വായിക്കാൻ തുടങ്ങി.

എല്ലാം കേട്ട് തലയാട്ടി സൂമാരണ്ണൻ വീടിന്റെ അരമതിലിൽ ചാരി അങ്ങനെ ഇരിക്കുകയാണ്.

അപ്പോൾ മൂന്നൻ തൂ - തും - ആപ് പ്രയോഗം വായിക്കാൻ തുടങ്ങി.

തൂ പഠ് ..... തും പഠോ.... ആപ് പഠിയേ.....

അത് സ്പീഡിൽ വായിച്ചപ്പോൾ

തൂപ്പട്....തുമ്പടോ....ആപ്പടിയേ... എന്നായി.

അതവൻ ആവർത്തിച്ചു കൊണ്ടിരുന്നു.

തൂപ്പട്....തുമ്പടോ....ആപ്പടിയേ!
തൂപ്പട്....തുമ്പടോ....ആപ്പടിയേ!

ഷാപ്പിൽ നിന്ന് മുന്നൂറു മില്ലി ‘മണ്ണുമാന്തി’ മോന്തി വീട്ടിലെത്തിയതാണ് പിതാവ്. ‘ആപ്പടിയേ... ആപ്പടിയേ’ എന്നു പുത്രൻ വായിക്കുന്നതു കേട്ടപ്പോൾ എന്തൊ ഒരു പന്തികേട്. അവൻ തെറ്റാണ് വായിക്കുന്നതെന്നറിയാം. പക്ഷേ തിരുത്താനറിയില്ല. സംശയം കൂടിക്കൂടി സൂമാർജി വാളു വച്ചു! പിന്നെ മെല്ലെ, ചുരുട്ടി വച്ച പായ് നിവർത്തി തിണ്ണയിൽ തന്നെ ചാഞ്ഞു.

പിറ്റേന്നു വൈകിട്ട് പതിവുപോലെ ഒരു മുന്നൂറും പിടിപ്പിച്ച് വീട്ടിലെത്തി. ഒപ്പം ശവക്കോട്ട കൊച്ചാപ്പിയും ഉണ്ട്. സൂമാരണ്ണന്റെ ഉറ്റസുഹൃത്തും പട്ടഷാപ്പ് കമ്പനിക്കാരനുമാണ് കൊച്ചാപ്പി. കൊച്ചാപ്പി കുറേ നാൾ മദ്രാസിലായിരുന്നത്രെ. അതുകൊണ്ട് ഹിന്ദി എഴുതാനും വായിക്കാനുമറിയില്ലെങ്കിലും കേട്ടാൽ മനസ്സിലാകും എന്ന് സൂമാരണ്ണനെ ധരിപ്പിച്ചിട്ടുണ്ട്.

മൂന്നൻ ഹിന്ദി ചോദ്യോത്തരങ്ങൾ വായിച്ചുപഠിക്കുന്നതിന്റെ തൽ സമയ റിലേ കേട്ടുകൊണ്ട് രണ്ടാളും ഇരുന്നു.

ചോ: “രാംസിങ്ങ് കിസ്‌കേ ലിയേ മേഹനത് കർതാ ഹൈ?”

ഉ: “അപ്പനേ വച്ചേകേലിയേ!”

‘ബ’ എല്ലാം ‘വ’ ആയിപ്പോകുന്ന സൂക്കേട് മൂന്നന് പണ്ടേ ഉണ്ട്. ഇപ്പോ ഹിന്ദിവായിച്ചപ്പോൾ ‘ബച്ചേ കേ ലിയേ’ അങ്ങനെയാണ് ‘വച്ചേ കേ ലിയേ’ ആയത്.

ചെറുക്കന്റെ വായന ശ്രദ്ധിച്ച കൊച്ചാപ്പി പറഞ്ഞു “സൂമാരണ്ണാ... സംഗതി കൊഴപ്പമാണ്.... ആ ചെറുക്കൻ വായിച്ച് പടിക്കുന്നതെന്താണെന്ന് നിങ്ങക്കു വല്ല പിടീം ഒണ്ടോ?”

“ഇല്ല....”

“എന്നാൽ അവൻ വായിക്കുന്നത് ശർദിച്ചൊന്ന് കേട്ട്‌ നോക്ക്!”

സൂമാരണ്ണൻ ശ്രദ്ധിച്ചു കേട്ടു. പുത്രൻ ഉത്തരം ആവർത്തിച്ചു വായിക്കുകയാണ്.

അപ്പനേ വച്ചേകേലിയേ!
അപ്പനേ വച്ചേകേലിയേ!!

“ശർദിച്ചോ..... ശർദിച്ചോ...?” സൂമാരണ്ണനോട് ശ്രദ്ധിക്കാൻ കൊച്ചാപ്പി ആവശ്യപ്പെട്ടു.

“ഉം... ശർദിച്ചു!”

“എന്തോന്നു മനസ്സിലായി?”

“അപ്പനെ വച്ചേക്കെല്ലെന്ന്‌!”

ഇതു കേട്ടതോടെ സൂമാരണ്ണന് എന്തോ അപകടം മണത്തു. തന്റെ മകൻ അറിയാതെ, അവനെ തനിക്കെതിരെ തിരിക്കുകയാണ്.... ഇതെന്ത് വിദ്യാഭ്യാസം!?

“അല്ലേലും, ഇപ്പഴത്തെ പടിത്തം പിള്ളേരെ തന്തയ്ക്കും തള്ളയ്ക്കും എതിരാക്കും!” കൊച്ചാപ്പി പ്രഖ്യാപിച്ചു.

സൂമാരണ്ണൻ ചെന്ന് ചെറുക്കന്റെ പൊത്തകം എടുത്തു നോക്കി....

വെള്ളെഴുത്തു കാരണം കണ്ണു തീരെ പിടിക്കുന്നില്ല.... അതോ പട്ട തലയ്ക്കു പിടിച്ചതുകൊണ്ടോ......

അതാ അദ്ദേഹത്തിന്റെ കണ്ണുകൾ ഇറുകുന്നു... പുരികങ്ങൾ ചുളിയുന്നു.... വായ് പിളർക്കുന്നു...!

ഭാഷ,അക്ഷരം, ലിപി എന്നൊക്കെയുള്ളതിനെക്കുറിച്ച് സൂമാരണ്ണന് ചില ധാരണകളൊക്കെയുണ്ടായിരുന്നു.

അതൊക്കെ പാ‍ടേ തകിടം മറിഞ്ഞതിന്റെ അന്ധാളിപ്പിലാണ് വായ് തുറന്നു പോയത്..... ആ നില്പ് ഒരു മിനിറ്റു നീണ്ടു.

ഹിന്ദി പുസ്തകത്തിൽ വരിവരിയായി വാചകങ്ങൾ...... മുകളിൽ വര. താഴെ തൂങ്ങിക്കിടക്കുന്ന അക്ഷരങ്ങൾ!

“ദെന്തുവാടാ കൊച്ചനേ..... ചായക്കടേൽ പഴക്കൊല തൂക്കിയിട്ടമാതിരി...?”

ശരിയാണ്.

നടുക്കൊരു കഴുക്കോൽ പോലത്തെ വര.

അതിനു മേലോട്ട് കാളാമുണ്ടത്തിന്റെ വളഞ്ഞ ഭാഗം.

കീഴോട്ട് പഴം പടലകളായി!

“ഇതേതു ഫാഷയാ മോനേ...?”

“ഹിന്ദി!”

എന്തു‘കിണ്ടി’യായാലും ഈ പടുത്തം ഇന്നത്തോടെ നിർത്തിക്കോണം! സൂമാരണ്ണൻ അലറി!

അതോടെ സൂമാരണ്ണൻ മകനോട് ഹിന്ദിയുടെ മാർക്ക് ചോദിക്കാതായി. പത്താം ക്ലാസ് കടക്കാനാവതെ പിതാവിനൊപ്പം മരം വെട്ടിൽ സഹായിയായി നടന്ന അവനെ ഒടുവിൽ അവന്റെ മാമൻ തന്നെയായിരുന്നു ബോംബേയ്ക്കു കൊണ്ടുപോയത്. മാമന്റെ മകളോട് സംസാരിക്കാനാണ് മൂന്നൻ ഹിന്ദി പഠിച്ചത്. അതിനു ഫലവുമുണ്ടായി. അവൾ ഒപ്പം കൂടി. ഇപ്പോ രണ്ടു മക്കളും ആയി!

ഇന്നിപ്പോൾ തികച്ചും ഒരു ‘മുംബൈക്കർ’ ആയിരിക്കുന്നു, മൂന്നൻ. ഹിന്ദിയും മറാഠിയും പച്ചവെള്ളം പോലെ കൈകാര്യംചെയ്യുന്നു....

ഞങ്ങൾ പഴയകാലം അയവിറക്കി ഒരു മണിക്കൂറിലധികം ഇരുന്നു.അന്നത്തെ കൂട്ടുകാർ, സാറന്മാർ....

യാത്രപറഞ്ഞിറങ്ങുമ്പോൾ മൂന്നൻ പറഞ്ഞു.

“വല്ലഭായിസാർ മരിച്ചുപോയി അല്ലേ?അല്ലെങ്കിൽ ഒന്നു ചെന്നുകാണാമായിരുന്നു....”

അവന്റെ കണ്ണുകൾ സജലങ്ങളായിരുന്നു, എന്റെയും.


============================================================
അടിക്കുറിപ്പ് : ഒരു പഴങ്കഥയുടെ പുനരാഖ്യാനമാണിത്. ഹിന്ദിയെ അവഹേളിക്കാൻ വേണ്ടി എഴുതിയതല്ല.

*സൂമാരണ്ണൻ = സുകുമാരൻ അണ്ണൻ **മൂന്നൻ = മുകുന്ദൻ ***നാറാപിള്ള = നാരായണപിള്ള.