Wednesday, September 2, 2009

കാച്ചില്‍ പുരാണം!

വട്ടോളിക്കഥകള്‍ - 4

ആയുര്‍വേദ കോളേജിന്റെ മെന്‍സ് ഹോസ്റ്റലിനടുത്താണ് ഹോട്ടല്‍ കാച്ചില്‍. അതിന്റെ ഉടമസ്ഥന്റെ പേര് കാച്ചില്‍ മുതലാളി....

എന്നാല്‍ ഹോട്ടലിന്റെ മുന്നില്‍ എഴുതി വച്ചിരിക്കുന്ന പേര് ഇതല്ല എന്നു പറയേണ്ടതില്ലല്ലോ!

ചായ, കാപ്പി, കട്ടന്‍, പഴം പൊരി, ഉഴുന്നു വട, പരിപ്പുവട, ബോളി, സുഹിയന്‍ എന്നിവയ്ക്കു പുറമേ സാമാന്യം നല്ല രുചിയുള്ള നെയ്യപ്പവും ഇവിടെ കിട്ടിയിരുന്നു.

രാവിലെ ദോശ - ചട്ണി, ഇഡ് ലി - സാമ്പാര്‍, പുട്ട് - കടല, അപ്പം - മുട്ടക്കറി...
ഉച്ചയ്ക്ക് ഊണ്, വൈകിട്ട് പൊറോട്ട - ഇറച്ചി ....

അങ്ങനെ ഹോസ്റ്റല്‍ പയ്യന്മാരെ ആകര്‍ഷിക്കാ​‍ന്‍ കാച്ചില്‍ മുതലാളി വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ തയ്യാറാക്കി വയ്ക്കുമായിരുന്നു.

എം.ഡി. വിദ്യാര്‍ത്ഥിയായി വന്ന കാലം മുതല്‍ ഈ പേര് സുപരിചിതമായിരുന്നതുകൊണ്ടും ഹോസ്റ്റലിലെ മെസ്സ് ഇടയ്ക്കിടെ തനിയേ അടഞ്ഞു പോകുന്നതിനാല്‍ പലപ്പോഴും അവിടെ നിന്ന് ഭക്ഷണം കഴിക്കേണ്ടി വന്നിട്ടുള്ളതിനാലും ഒരു ചെറിയ കൗതുകം 'കാച്ചില്‍ ഉല്പ്പത്തി'യെക്കുറിച്ച് എന്റെ മനസ്സിലും അങ്കുരിച്ചു.

സാധാരണ ഈ വക കാര്യങ്ങളോക്കെ ചോദിച്ചറിയാന്‍ പറ്റിയ ആള് എന്ന നിലയില്‍ ഞാന്‍ വട്ടോളിയോട് കാര്യം അന്വേഷിച്ചു.

വട്ടോളിയുടെ മറുപടി ഗൗരവത്തില്‍ ആയിരുന്നു.

"ഡയാസ്കോറിയ അലേറ്റ....പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കാച്ചില്‍! അതാണു കാച്ചില്‍!!"

എനിക്ക് വട്ടായി.

"പിന്നെ, പാക്കരന്‍ മൊതലാളിയുടെ തല കണ്ടാല്‍, വലിയൊരു കാച്ചില്‍കമിഴ്ത്തി വച്ചതുപോലെ തോന്നുന്നില്ലേ?"

മറുപടി പറഞ്ഞു തീര്‍ത്ത മട്ടില്‍ വട്ടോളി സ്ഥലം വിട്ടു.

വട്ടോളി പറഞ്ഞ വിശദീകരണം എന്നിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

കാച്ചില്‍ എന്ന സംഭവം എന്താണ്?

പണ്ട് കൃഷ്ണപിള്ളച്ചേട്ടന്‍ എന്നൊരു ചേട്ടനാണ് ആ കാര്‍ഷികവിളയ്ക്ക് മലയാളി വായനക്കാരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്. എഴുതിയ ആളിന്റെ പേരും, കഥാപാത്രത്തിന്റെ പേരും ഒന്നു തന്നെ!

നമ്മളില്‍ പലരും വായിച്ചിട്ടുണ്ടാവും ഇ.വി.കൃഷ്ണപിള്ളയുടെ പ്രശസ്തമായ ആ കഥാപാത്രത്തെക്കുറിച്ച്.

ഇല്ലെങ്കില്‍ ദാ, ഇതാണ് സംഭവം....

നാട്ടില്‍ ഒരു ഗതിയും പരഗതിയും ഇല്ലാതെ തെണ്ടിത്തിരിഞ്ഞു നടന്ന്, ഒടുവില്‍ പട്ടിണി സഹിക്കവയ്യാതെ പഴയ മദിരാശിയ്ക്ക് വണ്ടി കയറി അവിടെ ഏതോ ഹോട്ടലില്‍ പാത്രം കഴുകിയോ കൂലിപ്പണി ചെയ്തോ ഒക്കെ അല്‍പം പൈസയുണ്ടാക്കി അതുമായി നാട്ടില്‍ വന്നയാളാണ് കൃഷ്ണപിള്ള.

എന്നാല്‍ നാട്ടില്‍ വന്ന് മുടിഞ്ഞ ബഡായി!

മദ്രാസില്‍ സായിപ്പിനെക്കാള്‍ ശമ്പളമുള്ള ജോലിയാണെന്ന മട്ടില്‍.

അമ്മ വിളമ്പിയ കാച്ചില്‍ പുഴുക്ക് നോക്കി കൃഷ്ണപിള്ള ചോദിച്ചു.

"ഇതെന്തമ്മാ ഈ കൊണ്ടു വച്ചിരിക്കണത്...?"

"അയ്യോ! മോനെ, അതല്ലേ കാച്ചില്‍!?"

"കാച്ചിലോ!? അതെന്ത്?"

"മോനേ.... നീ മറന്നുപോയോ? കൊച്ചിലേ നിനക്ക് എറ്റോം ഇഷ്ടമൊള്ള സാദനമല്ലാരുന്നോ കാച്ചില്‍!?'

അപ്പോള്‍ കൃഷ്ണപിള്ള പറഞ്ഞ മറുപടിയാണ്‌ അദ്ദേഹത്തെ ചിരഞ്ജീവിയാക്കിയത്!

" ഓ.... ഈ മരങ്ങളിലും മറ്റും 'ഞറുങ്ങണ പിറുങ്ങണ'യായി പടര്‍ന്നു കിടക്കുന്ന ഒരു വള്ളി അല്ല്യോ...!? മനസ്സിലായി, മനസ്സിലായി!"

ഇത് നാടു മുഴുവന്‍ പടര്‍ന്നു. അതോടെ ആള് 'കാച്ചില്‍ കൃഷ്ണപിള്ള' എന്ന് അറിയപ്പെടാന്‍ തുടങ്ങി.

അല്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കുമാത്രമല്ല വെളുപ്പാന്‍ കാലത്തും കുടപിടിക്കും എന്നാണ് ഇ.വി.യുടെ മതം. വെളുപ്പാന്‍ കാലത്തു മഴപെയ്താലോ എന്നൊന്നും എന്നോട് ചോദിക്കരുത്. അത് ഇ.വി. പരാമര്‍ശിച്ചിട്ടില്ല!

ഇനി നമ്മുടെ കാച്ചില്‍ കഥയിലേക്കു വരാം.

ഞങ്ങള്‍ ചില സുഹൃത്തുക്കള്‍ കൂലങ്കഷമായി അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയ സ്റ്റോറി ബിറ്റുകള്‍ ഇതാദ്യമായി വെളിപ്പെടുത്തുകയാണ്‌........

ബിറ്റ് 1


ഒരു ഞായറാഴ്ച. രാവിലെ റീഡിംഗ് റൂമില്‍ പത്രം വായിക്കാന്‍ വന്ന കിഷ്കു(കൃഷ്ണകുമാര്‍)വിന് ഇരിക്കപ്പൊറുതി വന്നില്ല. കാരണം മറ്റൊന്നുമല്ല, വട്ടോളിയെ ഇതുവരെ കണ്ടില്ല.സാധാരണയായി പത്രക്കാരനെ നോക്കി വെളുപ്പാന്‍ കാലത്തെ കട്ടന്‍ കാപ്പിയുമായി കാത്തിരിക്കുന്നത് അവര് രണ്ടു പേരുമാണ്. കിഷ്ക്കുവിനു മാതൃഭൂമി, വട്ടോളിയ്ക്കു മനോരമ. ഇവയാണ് ഇഷ്ട പത്രങ്ങള്‍.

കുറേ നേരം കാത്തിരുന്ന് മടുത്തശേഷം കിഷ്ക്കു നേരേ വട്ടോളിയുടെ മുറിയിലേക്കു ചെന്നു. വാതിലില്‍ മുട്ടി. അനക്കമില്ല. തള്ളി നോക്കി. ഭാഗ്യം കുറ്റിയിട്ടിട്ടില്ല. വാതില്‍ തുറന്നു. വട്ടോളി കട്ടിലില്‍ ധ്യാന നിമഗ്നനായി ഇരിക്കുകയാണ്. അതും പത്മാസനത്തില്‍!

അദ്ഭുത പരതന്ത്രനായ കിഷ്ക്കു അലറി വിളിച്ചു "ഡാ... അളിയാ... നീ സമാധിയായോ!?
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള യോഗ പ്രാക്ടിക്കല്‍ ക്ലാസ്സില്‍ ഏറ്റവും ഉഴപ്പുന്നവനാണ് വട്ടോളി.
ആ കക്ഷി ഇപ്പോ പത്മാസനത്തിലോ!

ഇവനെന്തു പറ്റി?

"ഡാ അളിയാ..... ഇതെന്തുവാടാ...?"

വട്ടോളി കണ്‍ തുറന്നു.

"എന്തു പറ്റി അളിയാ?" കിഷ്കു വീണ്ടും ചോദിച്ചു.

കിഷ്കുവിനെ നോക്കി.പ്രയാസപ്പെട്ട് ഒന്നു ചിരിച്ചു. എന്നിട്ടു ചോദിച്ചു.

"നിനക്ക് ഈ കാച്ചില്‍ വള്ളിയുടെ സ്വഭാവം അറിയാമോ?"

"ഓ.... ഇതാണോ നീ ഇത്ര നേരം ധ്യാനത്തിലിരുന്ന് ചിന്തിച്ചത്? എന്തായാലും നീ തന്നെ പറ. നീയല്ലേ കര്‍ഷകപുത്രന്‍!"

"കിളിര്‍ത്തു വരുന്ന വഴിയില് എന്തു കണ്ടാലും അതു ചുറ്റിപ്പിടിക്കും!"

"ഇതാണോ നീ ധ്യാനിച്ചു കണ്ടു പിടിച്ചത്? സത്യം പറ.... അളിയാ..... നീ രാവിലെ കഞ്ചാവടിച്ചോ?"

"കഞ്ചാവടിച്ചതൊന്നുമല്ല...... ലവള് എന്നെ വിടുന്ന ലക്ഷണമില്ല. ചുറ്റിപ്പിടിച്ചിരിക്കുവാ അളിയാ..."

"ഏതു ലവള്?"

കിഷ്കുവിന് ഉദ്വേഗം അടക്കാന്‍ കഴിഞ്ഞില്ല.

മധ്യ തിരുവിതാംകൂറിലെ പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ പെട്ടയാളാണ് വട്ടോളി. വീട്ടില്‍ ഭക്ഷ്യവിളകളായ കാച്ചില്‍, ചേമ്പ്, ചേന, കപ്പ, കിഴങ്ങ് മുതലായവയും നാണ്യവിളകളായ ഇഞ്ചി, കുരുമുളക്, മഞ്ഞള്‍, എലം തുടങ്ങിയവയും പിന്നെ കുറേ റബ്ബറും കൃഷിചെയ്തിരുന്നു.

അപ്പന്‍ കൃഷിയില്‍ കണിശക്കാരനായതു കൊണ്ട് ബാല്യത്തിലേ വട്ടോളി കൃഷിപാഠങ്ങള്‍ നന്നായി ഗ്രഹിച്ചിരുന്നു.

കത്തിവയ്ക്കാന്‍ തന്നെ തേടി വരുന്ന സംഗീതയുടെ നിരന്തരശ്രമങ്ങളും, വന്നാല്‍ പിന്നെ കത്തി നിര്‍ത്തി പോകാനുള്ള കാലതാമസവും ഒക്കെ കണ്ടപ്പോള്‍ വട്ടോളി അപകടം മണത്തു.

ഒന്നാം തരം പൂത്ത പണക്കാരനായ ഒരു സുറിയാനി കൃസ്ത്യാനിയുടെ ഏക മകളെ മാത്രമേ മോനെക്കൊണ്ട് കെട്ടിക്കൂ എന്ന ഒറ്റ വാശിയിലാണ്‌ പിതാവ്.

ഇവളാണെങ്കില്‍ കൊള്ളാവുന്നൊരു ഹിന്ദു കുടുംബത്തിലെ അംഗവും!

ഇല മുള്ളില്‍ വന്നു വീണാലും മുള്ള്‍ ഇലയില്‍ വന്നു വീണാലും നഷ്ടം അപ്പനു തന്നെ!

കൊന്നാലും അപ്പന്‍ സമ്മതിക്കൂല....!

"നീയായതുകൊണ്ടു പറയുവാ, അവള് എന്നെ വിടുന്ന ലക്ഷണമില്ല...എത്രേം പെട്ടെന്ന് ഊരിപ്പോരണം....നീയിതാരോടും പറയരുത്....!"

"ഇല്ലളിയാ ! കൊക്കിനു ജീവനുള്ളിടത്തോളം ഞാനിതാരോടും പറയില്ല....." കിഷ്കു ഉറപ്പുകൊടുത്തു.

"അതൊക്കെ പോട്ടെ. നീയെയെന്തു വിചാരിച്ചാ ഈ ആസനപരിപാടി തുടങ്ങിയത്?"

"യോഗ ടെന്‍ഷന്‍ പോകാന്‍ നല്ലതല്ലേ?"

"ഉവ്വുവ്വ്..." കിഷ്കു പോകാന്‍ തുടങ്ങി.

വട്ടോളി അവനെ ദയനീയമായി നോക്കി.

"അളിയാ ഈ പൂട്ടൊന്നഴിച്ചു തന്നിട്ടു പോടാ....!"

കിഷ്കു ചോദ്യഭാവത്തില്‍ വട്ടോളിയെ നോക്കി.

നിന്നെ ആരു പൂട്ടി? ശരിക്കും വട്ടായോ അളിയാ!

"എന്റെയീ കാല്‌ രണ്ടും ഒന്നഴിച്ചു തന്നു സഹായിക്കടാ..! അപ്പോഴത്തെ ഒരാവേശത്തിന്‌ ബലം പിടിച്ചാണെങ്കിലും കാലുരണ്ടും പിടിച്ചു വച്ചതാ ഈ പത്മാസനത്തില്‍.... ഇപ്പോ ഊരാന്‍ പറ്റുന്നില്ല!"

കിഷ്കുവിന്‌ ചിരി പൊട്ടി!

"മുറി കുറ്റിയിട്ട് നീ ആസനം ചെയ്യാഞ്ഞത് മഹാഭാഗ്യം!" കാലുകള്‍ വലിച്ചൂരുമ്പോള്‍ കിഷ്കുവിന്റെ കമന്റ്.


ബിറ്റ് 2

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ, സ്വതവേ അല്‍പം 'ഷൈ' ആണെങ്കിലും കിട്ടുന്ന അവസരങ്ങളില്‍ കുറിക്കുകൊള്ളുന്ന പ്രയോഗങ്ങള്‍ നടത്തി വട്ടോളി ശ്രദ്ധേയനായിരുന്നു.

അങ്ങനെയിരിക്കെ എന്നോ, ക്ലാസില്‍ ഉണ്ടായിരുന്ന സുന്ദരിമാരില്‍ ഒരു കുട്ടിയുമായി സ്ഥിരം കത്തി തുടങ്ങി. വട്ടോളിയുടെ വാഗ്വിലാസത്തില്‍ വീണ കുട്ടി അവനെ വിടാതെ പിടി കൂടി.

ഇടം വലം വിടാതെ അവള്‍ വട്ടോളിയെ പിന്‍ തുടര്‍ന്നു. നാട്ടിന്‍ പുറത്തു നിന്നു വന്ന വട്ടോളിയിലെ ഗ്രാമീണ നിഷ്കളങ്കതയാണോ, അതോ ഇന്‍സ്റ്റന്റ് തമാശകളിറക്കാനുള്ള കഴിവാണോ എന്തോ, വട്ടോളി കുടുക്കിലായി!

സംഗീതയാവട്ടെ തനിക്ക് വട്ടോളി ഇങ്ങനെ ഒരു പേരിട്ടു എന്ന് വളരെ വൈകിയാണ് അറിഞ്ഞത്. അവള്‍ക്ക് എന്തോ കുഴപ്പമുള്ള പേരാണെന്നല്ലാതെ ഇതെന്താണ് സംഭവം എന്നറിയില്ലായിരുന്നു. സിറ്റിയില് ജനിച്ചു വളര്‍ന്ന, നഴ്സറി മുതല് ഇംഗ്ലീഷ് മീഡിയം പഠിച്ച കുട്ടിയായിരുന്നതു കൊണ്‍ട് അവള്‍ കാച്ചില്‍ കണ്ടിട്ടു കൂടിയില്ലായിരുന്നു.

ബിറ്റ് 3

ഇരട്ടപ്പേരുകള്‍ പലതും ഹോസ്റ്റലില്‍ ആഘോഷമാവാറുണ്ട്. വിരളം ചിലത് ചീറ്റിപ്പോകാറുമുണ്ട്. ചില ഹതഭാഗ്യര്‍ക്ക് ഒന്നിലേറെ പേരുകള്‍ വീണു കിട്ടാറുമുണ്ട്!

എന്നാല്‍ കാച്ചില്‍ എന്ന പേര്‍ അക്ഷരാര്‍ത്ഥത്തില്‍ ഹിറ്റായി. അങ്ങനെയിരിക്കുമ്പോഴാണ്‌ ഇടയ്ക്ക് ഹോസ്റ്റലിലെ മെസ്സ് നിന്നുപോയത്. അതോടെ പയ്യന്മാര്‍ വിവിധ ഹോട്ടലുകളില്‍ അക്കൗണ്ട് തുടങ്ങി. തൊട്ടടുത്തുള്ള പാക്കരന്‍ മൊതലാളിയുടെ ഹോട്ടലിലാണ്‌ കിഷ്കുവും മക്കുവും (കൃഷ്ണകുമാറും മനോജ് കുമാറും) അക്കൗണ്ട് തുടങ്ങിയത്.

രാവിലെ പുട്ടും കടലയും കഴിച്ചു കൊണ്ടിരുന്ന മക്കുവിനോട് ചട്ണിയില്‍ ദോശ മുക്കിക്കഴിച്ചുകൊണ്ട് കിഷ്കു പറഞ്ഞു "അളിയാ.... നീ എളുപ്പം കഴിക്ക്.... എനിക്കിന്ന്‍ മെന്റല്‍ ഹോസ്പിറ്റല്‍ പോസ്റ്റിംഗാ....നല്ല കിടിലം ചില കേസുകളുണ്ട്...."

രണ്ടാളും പെട്ടെന്നു തന്നെ ഭക്ഷണം കഷിച്ചു പുറത്തിറങ്ങി. അപ്പോഴാണ്‌ മക്കു ഊറിയൂറി ചിരിക്കാന്‍ തുടങ്ങിയത്.

"അളിയാ, എന്തു പറ്റി? നീ എന്നെ ആക്കി ചിരിക്കുവാണോ?" കിഷ്കുവിനു സംശയം.

"അല്ലടാ... നീ ഈ പാട്ട ബോര്‍ഡൊന്നു വായിച്ചേ..." മക്കു പറഞ്ഞു.

കിഷ്കു വായിച്ചു "ഹോട്ടല്‍ സംഗീത... അതിനെന്താ....?"

"സംഗീത = കാച്ചില്‍. അപ്പോള്‍ ഹോട്ടല്‍ സംഗീത...?"

അപ്പോഴാണ്‌ കിഷ്കുവിന്‌ സംഗതി കത്തിയത്!

അടുത്ത ഏപ്രില്‍ ഫൂളിന്‌ നേരം പുലര്‍ന്നപ്പോള്‍ പഴയ ബോര്‍ഡിന്റെ സ്ഥാനത്ത് പുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു -

ഹോട്ടല്‍ കാച്ചില്‍
പ്രൊ. കെ.പാക്കരന്‍!

അതോടെ പാക്കരന്‍ മൊയ് ലാളി കാച്ചില്‍ മൊയ് ലാളിയായി!

ബോര്‍ഡ് കണ്ട ചില നാട്ടുകാര്‍ അദ്ദേഹത്തെ പ്രൊഫസര്‍ പാക്കരന്‍ എന്നും വിളിച്ചു.


ബിറ്റ് 4


ശാസ്ത്ര സാഹിത്യ പരിഷത്ത് എല്ലാ വര്‍ഷവും സയന്‍സ് ക്വിസ് നടത്താറുണ്ട്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നു വരുന്ന കുഞ്ഞു പ്രതിഭകളെക്കൊണ്ട് ആയുര്‍വേദ കോളേജും പരിസരവും നിറഞ്ഞു കവിഞ്ഞു.

തൊട്ടടുത്തുള്ള സ്കൂളുകളിലെ അധ്യാപകരും, ആയുര്‍വേദ കോളേജ് വിദ്യാര്‍ത്ഥികളുമാണ് ക്വിസ് മാസ്റ്റര്‍മാര്‍.

ഒരു ക്ലാസ് റൂമില്‍ ക്വിസ് മാസ്റ്റര്‍മാരായി സംഗീതയും വഞ്ചിയൂരുള്ള ഒരു സ്കൂളിലെ അധ്യാപകനുമായിരുന്നു.

പല ചോദ്യങ്ങള്‍ക്കു ശേഷം തനത് പരിഷത്ത് ശൈലിയിലുള്ള ഒരു ചോദ്യം. സംഗീതയുടെ സഹ ക്വിസ് മാസ്റ്റര്‍ ആണ്‌ ചോദ്യം ചോദിക്കുന്നത്. ഒരു വള്ളി കാ​‍ണിച്ചു. അതിന്റെ നാടന്‍ പേരും ബൊട്ടാണിക്കല്‍ നെയിമും പറയണം.

മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ഉത്തരം പറയാന്‍ അവസരം കൊടുക്കുന്നതിനായി സംഗീത ആ വള്ളിയും പിടിച്ച് അവര്‍ക്കു മുന്നില്‍ നില്‍ക്കുകയാണ്.

സംഗതികള്‍ ഒക്കെ സ്മൂത്തായി പോകുന്നില്ലേ എന്നുറപ്പാക്കാന്‍ പരിഷത്ത് ഭാരവാഹി എന്ന നിലയില്‍ എല്ലായിടത്തും പാഞ്ഞു നടക്കുന്നതിനിടയില്‍ സംഗീത നില്‍ക്കുന്ന മുറിയിലേക്കും നോക്കി.

കയ്യില്‍ വരണമാല്യം പൊലെ ആ വള്ളിയും പിടിച്ച് അവള്‍ ഓരോ കുട്ടിയ്ക്കും മുന്നിലൂടെ ഒഴുകി നീങ്ങുന്നു!

കര്‍ത്താവേ! ഇവളിത് ആരുടെ കഴുത്തിലിടാന്‍ പോവ്വാ....?

വട്ടോളിയ്ക്ക് വെപ്രാളവും ചിരിയും ഒരുമിച്ചു വന്നു!

പക്ഷേ അവളുടെ കയ്യിലുള്ള വള്ളി യിലേക്ക് തുറിച്ചു നോക്കി വട്ടോളി ഒരു നിമിഷം നിന്നു. അടുത്ത നിമിഷം ആ​‍ള്‍ മുങ്ങി!

കുട്ടികളില്‍ മിക്കവരും ആ വള്ളി ശരിയായി തിരിച്ചറിഞ്ഞില്ല.

ഒരു ഇംഗ്ലീഷ് മീഡിയം കുട്ടി മാത്രം ക്വിസ് മാസ്റ്ററോട് ചോദിച്ചു

"സര്‍... ഈസ് ഇറ്റ് ഡയാസ്കോറിയ എലേറ്റ....?"

"യെസ്" ക്വിസ് മാസ്റ്റര്‍ ആവേശ ഭരിതനായി!

"ശരിയാണ്‌. വളരെ ശരി....! ഇനി അതിന്റെ മലയാളം പേരു പറയൂ!"

കുട്ടി നിഷേധാര്‍ത്ഥത്തില്‍ തല ചലിപ്പിച്ചു. " സോറി സര്‍.... നോ ഐഡീയ...!"

ക്വിസ് മാസ്റ്റര്‍ നിരാശനായി.

എന്നാല്‍ ഇനി മാഡം ഉത്തരം പറഞ്ഞോളൂ എന്ന്‍ സൂചിപ്പിച്ച് ക്വിസ് മാസ്റ്റര്‍ സംഗീതയോട് ആംഗ്യം കാണിച്ചു.

സത്യം പറഞ്ഞാല്‍ അവളും ആ വള്ളി ആദ്യമായി കാണുകയായിരുന്നു!

എന്നാല്‍ സംഗീത വളരെ ബുദ്ധി പൂര്‍വം പറഞ്ഞു....

"ആന്‍ഡ് ദ കറക്റ്റ് ആന്‍സര്‍ ഈസ്..... ഒന്നു നിര്‍ത്തി അവള്‍ കാണികളോടായി ചോദിച്ചു

"എനി ഗസ്സ് ഓഡിയന്‍സ്....?"

കാണികള്‍ ഒറ്റ സ്വരത്തില്‍ വിളിച്ചു പറഞ്ഞു " കാച്ചില്‍ !"

ആ ആരവവും വട്ടോളിയുടെ തല വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടതും ഒരേ നിമിഷത്തിലായിരുന്നു!

കാച്ചില്‍ എന്ന വാക്കു കേട്ട് ചമ്മി കയ്യില്‍ വള്ളിയുമായി നില്‍ക്കുന്ന സംഗീതയുടെ നോട്ടം അവനില്‍ പതിച്ചു. സംഗീതയുടെ മുഖം കോപം കൊണ്ടു കറുത്തു!


ബിറ്റ് 5

ക്വിസ് മല്‍സരം അവസാനിച്ചു. വിജയികളെ പ്രഖ്യാപിച്ച് സഹ ക്വിസ് മാസ്റ്റര്‍ പോയി. സംഗീത അവിടെ തന്നെ നിന്നു. അവളെ എങ്ങനെ ഫെയ്സ് ചെയ്യും, കണ്ടിട്ടും എങ്ങനെ കാണാത്തമാതിരി പോകും..... വട്ടോളി ധര്‍മ്മസങ്കടത്തിലായി.

ഇനി എന്തു ചെയ്യും....?

ധൈര്യം സംഭരിച്ച് അവളുടെ അടുത്തെത്തി. മെല്ലെ ചോദിച്ചു

"സംഗീത..... എങ്ങനെയുണ്ടായിരുന്നു പ്രോഗ്രാം?"

"ഏതു പ്രോഗ്രാം?"

"അത്.... ഈ ക്വിസ് പ്രൊഗ്രാം?"

"ആരാ ഈ വള്ളി കൊടുത്തു വിട്ടത്?"

"സത്യമായും എനിക്കറിയില്ല സംഗീത...."

"വേണ്ട... എന്നോടൊന്നും മിണ്ടണ്ട...." അവളുടെ മൂക്കും ചെവിയും ചുവന്നു. ദേഷ്യം വന്നാല്‍ അങ്ങനെയാണ്‌!

ഇനി നിന്നാല്‍ സംഗതി പിശകാണ്‌. വട്ടോളി മറ്റു മാര്‍ഗമില്ലാതെ മുറിയില്‍ നിന്നു പുറത്തിറങ്ങി.

സംഗീത ഒരു കൊടുങ്കാറ്റുപോലെ അവനെ ഓവര്‍ടേക്ക് ചെയ്ത് കടന്നു പോയി. പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി വട്ടോളി ക്വിസ് മല്‍സര വേദികള്‍ തോറും കറങ്ങി നടന്നു. ഇടയ്ക്ക് ഒന്നു കണ്ടെങ്കിലും സംസാരിക്കാന്‍ അവള്‍ കൂട്ടാക്കിയില്ല.

വട്ടോളിയിലെ ഹീറോ ഉണര്‍ന്നു. വൈകുന്നേരം ക്വിസ് മല്‍സരങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി അവന്‍ സംഗീതയുടെ അടുത്തെത്തി.

അനാവശ്യമായി തന്നോട് ഉടക്കിയവള്‍ ആരായാലും ശരി, അവളെ പത്തു പറഞ്ഞിട്ടു തന്നെ കാര്യം.ഇവളാര്‌? മഞ്ജു വാര്യരോ, ഇത്ര ജാടേം വേലേം കാണിക്കാന്‍!? എടീ കാച്ചില് വള്ളീ..... പിത്തക്കാടീ ... നിന്നെ കാണിച്ചു തരാം, ഞാനാരാണെന്ന്..!

പക്ഷേ, നേരില്‍ കണ്ടപ്പോള്‍ അവന്റെ വായില്‍ നിന്നും പുരത്തു വന്നത് ഈ വാചകമായിരുന്നു - "

"എന്നോട് ദേഷ്യാണോ...?"

വട്ടോളി അതിശയിച്ചു! ഇതെന്തു മായം! ഇവളെ തെറി പറയാനല്ലേ കഴിഞ്ഞ നിമിഷം താന്‍ തീരുമാനിച്ചത്!? സംഗതി കു...ഴപ്പാ...യോ...!

"എനിക്കാരോടും ദേഷ്യോന്നുമില്ല.." അവളുടെ മറുമൊഴി.

വട്ടോളി ആകെ കീഴ്മേല്‍ മറിഞ്ഞ ഒരവസ്ഥയിലായിരുന്നു.

പെട്ടെന്ന്‍ ഇങ്ങനെ പറയാനാണ്‌ അവന്‌ തോന്നിയത്...

"നീ മുല്ലവള്ളി..... ഞാന്‍ തേന്മാവ്..... തേന്മാവില്‍ പടരില്ലേ ഈ മുല്ലവള്ളി..? എന്നൊന്നും ചോദിക്കാന്‍ എന്നെ കിട്ടൂല.... നെനക്കു സമ്മതമാണോ.... ആണേല്‍ പറ..."

കണ്ണുകള്‍ ചുവന്ന്, നിറഞ്ഞ് , ഗദ്ഗദ കണ്ഠയായി നില്‍ക്കുകയാണ് സംഗീത. വട്ടോളിയുടെ ചോദ്യം കേട്ട് അവള് തിരിച്ചു ചോദിച്ചു..

"ഇല്ലെങ്കില്‍..?"

"ഇല്ലെങ്കില്‍....." ഹീറോയുടെ സ്വരം പതറി....

കണ്ണുനീരിനിടയിലും സംഗീതയുടെ കണ്ണുകളില് കുസൃതി തിളങ്ങി!

ഹീറോ അവളുടെ മുഖത്തു നോക്കുന്നതേ ഇല്ല!

ഇപ്പഴായിരുന്നെങ്കില്‍ 'അന്ന്യന്‍' സിനിമയിലെ " പെണ്‍ കണ്‍കളെ പാത്ത് കാതലെ സൊല്ലാന്‍ ധൈരിയമുള്ളവന്‍ എവന്‍.. എവന്‍... " എന്ന പാട്ട് ബാക്ക്ഗ്രൌണ്ടില് കൊടുക്കാന്‍ പറ്റിയ അന്തരീക്ഷം!

പക്ഷേ...

സംഗീതയെ അമ്പരപ്പിച്ചുകൊണ്ട് വട്ടോളി മുഖം ഉയര്‍ത്തി. തീക്ഷ്ണമായ ഒരു നോട്ടം അവള്‍ക്കുനേരെ അയച്ച് ഹീറോ പറഞ്ഞു

''ഇല്ലെങ്കില്‍ നിന്നെ ഞാന്‍ പൊക്കും!"

സംഗീത പൊട്ടിച്ചിരിച്ചു.

വട്ടോളി ആകെ ചമ്മി. ഒരാവേശത്തിനു പറഞ്ഞുപോയതാണ്‌!

ചുറ്റും കണ്ണോടിച്ചു. ഭാഗ്യം സംഭവം ആരും കണ്ടിട്ടില്ല.....

ബിറ്റ് 6

ക്വിസ് മല്‍സരത്തിനായി കാച്ചില്‍ വള്ളി തന്നെ തെരഞ്ഞെടുത്തത് ആരാണ്‌!?

സംഗീതയുടെ കയ്യില്‍ കാച്ചില്‍ വള്ളി ആരു കൊടുത്തു!?

ബിറ്റുകള്‍ അവസാനിച്ചപ്പോള്‍ എനിക്കൊരു സംശയം....

ആവോ... ആര്‍ക്കറിയാം!?

വട്ടോളിയോടു തന്നെ ചോദിച്ചു.

"ഞാനീ നാട്ടുകാരനല്ലേ.....!"

വട്ടോളി മുങ്ങി!


പിന്‍ കുറിപ്പ്:
വട്ടോളിയും സംഗീതയും.... മുല്ലവള്ളിയും തേന്മാവും പോലെ തന്നെ അവര്‍ ജീവിക്കുന്നു!
എന്റെ മംഗളാശംസകള്‍!!


മറ്റു വട്ടോളിക്കഥകൾ

ഗുൽഗുലു ഗുലുഗുഗ്ഗുലു
ചിറകുവിരിഞ്ഞാലത്തെ സാങ്കെതികപ്രശ്നങ്ങൾ
പട്ടണപ്രവേശം

41 comments:

jayanEvoor said...

വട്ടോളിയുടെ ജീവിതത്തിലെ വിധിനിര്‍ണ്ണായകമായ ഒരു ഏടാണ്‌ കാച്ചില്‍ പുരാണം.

ഈ നാലാം ഭാഗം വായിക്കുമല്ലോ....


ഓണാശംസകളോടേ,

ജയന്‍ ദാമോദരന്‍

മാണിക്യം said...

വട്ടോളിയുടെ ശേഷം ഭാഗം നോക്കിയിരിക്കുവാരുന്നു
എന്തായാലും "കാച്ചില്‍ പുരാണം!"കലക്കി
ഒരോ പേരും അതു വരുന്ന വഴിയും പിന്നെയുള്ള ബന്ധങ്ങളും ബഹുരസമായി
ചിരിച്ചു തല കുത്തിമറിഞ്ഞു
ഇനിയും ബക്കി കൂടി എന്നു വരും?
എന്ന ചോദ്യവുമായി നീങ്ങുന്നു..

വികടശിരോമണി said...

വായിച്ചു,കൊള്ളാം,ട്ടൊ.

Anil cheleri kumaran said...

രസായിട്ടുണ്ട് കാച്ചിൽ പുരാണം.

രഞ്ജിത് വിശ്വം I ranji said...

കാച്ചില്‍ പുരാണം ഇഷ്ടപ്പെട്ടു.. ഈ വട്ടോളിയുടെ യതാര്ത്ഥ പേര് ജയന്‍ എവൂര്‍ എന്നോ മറ്റോ ആണോന്നൊരു സംശയം.. വെറുതേയായിരിക്കുക്മ് അല്ലേ :)

വാഴക്കോടന്‍ ‍// vazhakodan said...

വട്ടോളി കഥകള്‍ വക കാച്ചില്‍ പുരാണം കലക്കി!

jayanEvoor said...

മാണിക്യം ചേച്ചി

വട്ടോളിയെ പ്രതീക്ഷിച്ചിരിക്കാന്‍ീങ്ങനെ ആളുണ്ടായത് ഒരു ഭാഗ്യമായി കരുതുന്നു! നന്ദി ചേച്ചീ!

വികട ശിരോമണി
നല്ല വാക്കുകള്‍ക്കു നന്ദി മാഷേ!

കുമാരന്‍

കാച്ചില്‍ രസമായി! അല്ലേ! സന്തോഷം!

രഞ്ജിത്ത് വിശ്വം
ഹ! ഹ! ഹ!
വട്ടോളിയോളം മഹത്വം ജയന്‍ ഏവൂരിനുണ്ടോ!
ഞാനല്ല വട്ടോളി!

വാഴക്കോടന്‍
ഇതു വഴി വന്നല്ലോ. നന്ദി സഹോദരാ!

പാവപ്പെട്ടവൻ said...

എടീ കാച്ചില് വള്ളീ..... പിത്തക്കാടീ ... നിന്നെ കാണിച്ചു തരാം, ഞാനാരാണെന്ന്..!
സംഭവം കലക്കി മാഷേ
ആശംസകള്‍

വശംവദൻ said...

:)

കാച്ചില്‍ പുരാണം കൊള്ളാം.

ചാണക്യന്‍ said...

കാച്ചിൽ പുരാണം നന്നായി...
വട്ടോളി കഥകൾ തുടരൂ...ആശംസകൾ....

പൊട്ട സ്ലേറ്റ്‌ said...

കൊള്ളാം. ഈ കാച്ചില്‍ കഥ പണ്ട് കേട്ടിട്ടുണ്ട്.

എഴുതിയ അനുഭവങ്ങളുടെ എണ്ണം അല്പം കൂടുതല്‍ അല്ലെ?. രണ്ടോ മൂന്നോ പോസ്റ്റ്‌ ആയി എഴുതാമായിരുന്നു.

കണ്ണനുണ്ണി said...

വട്ടോളി ആളൊരു പുലി തന്നെ ...
പിന്നെ കാച്ചിലിന്റെ പേരിന്റെ ചരിത്രവും കലക്കി

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹാ...കാച്ചില്‍ പുരാണം വളരെ ഇഷ്ടപ്പെട്ടു....ഞാന്‍ ബി.ഏഡിന്‌ പഠിക്കുമ്പോളും ഇതേ പോലെ ഒരു ഇംഗ്ളീഷ്‌ മദാമ സംഗീത ഉണ്ടായിരുന്നു.

വയനാടന്‍ said...

കാച്ചിൽ കഥകൊള്ളാം

അരുണ്‍ കരിമുട്ടം said...

"ഈ നാലാം ഭാഗം വായിക്കുമല്ലോ...."

ഹരിഹര്‍ നഗര്‍ പോലെ തുടരനാ അല്ലേ? മുല്ലവള്ളിക്കും തേന്‍ മാവിനും എന്‍റെ വകയും ആശംസകള്‍.പിന്നെ കഥ വട്ടോളിയാണേല്‍ ചോദിക്കാനുണ്ടോ?
:)

jayanEvoor said...

പാവപ്പെട്ടവന്‍
വശംവദന്‍
ചാണക്യന്‍.....

നല്ല വാക്കുകള്‍ക്ക് നന്ദി!



പൊട്ടസ്ലേറ്റ്...

രണ്ടോ മൂന്നോ പോസ്റ്റായാല്‍ ആളുകള്‍ അത്രയും തവണ മെനക്കെടെണ്ടേ?
ഇതാവുമ്പോ ഒറ്റത്തവണ വായിച്ചാല്‍ സംഗതി മൊത്തം പിടി കിട്ടുമല്ലോ എന്നു കരുതി... അത്രേയുള്ളൂ...!

കണ്ണനുണ്ണി
അതെ.... പുലിയും പെണ്‍പുലിയും!

അരീക്കോടന്‍
സംഗീത മദാമ്മയൊന്നുമല്ല. ഒരു പട്ടണക്കാരി ഇംഗ്ലീഷ് മീഡിയം കുട്ടി....!

വയനാടന്‍
നന്ദി്‌!

അരുണ്‍

ആശംസകള്‍ മുല്ലവള്ളിക്കും തേന്‍ മാവിനും കൈമാറാം!

Ashly said...

എന്‍റെ ഡോക്ടര്‍ സാറെ ....നമിച്ചു .....എന്താ എഴുത്ത് !!

ഹാഫ് കള്ളന്‍||Halfkallan said...

കിടിലം .. കലക്കി ...
ഇല വന്നു മുള്ളില്‍ വീണാലും .... മുള്ള് വന്നു ഇലയില്‍ വീണാലും നഷ്ടം അപ്പനാ ഹ ഹ ഹ ...

mini//മിനി said...

വള്ളിയുടെ പേരറിയാതെ കുട്ടികളോട് ചോദിക്കാന്‍ പുറപ്പെട്ട സംഗീതയെ സമ്മതിച്ചിരിക്കുന്നു. കാച്ചില്‍ പുരാണം കലക്കി. പിന്നെ കണ്ണൂരില്‍ ഇതിനു മറ്റു പേരുകളുണ്ട് എന്ന് ‘അവളെ‘ ഒന്ന് അറിയിച്ചേക്കണം.

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

ഉഷാറാക്കി കാച്ചില്‍ കഥ..! ഞാനിവനെ കാവുത്ത് കഥ എന്നു വിളിച്ചോട്ടെ..!! ഞങ്ങടെ നാട്ടില്‍ കാച്ചിലിനെ കാവുത്ത് എന്നാണു വിളിക്കാറ്.

ശ്രീ said...

സംഗതി കലക്കി. ബിറ്റ് 2 മാത്രം ശരിയ്ക്ക് മനസ്സിലായില്ല.

വട്ടോളിയ്ക്കും കാച്.. അല്ലല്ല, സംഗീതയ്ക്കും ആശംസകള്‍ ;)

jayanEvoor said...

ക്യാപ്ടന്‍ ഹാഡോക്ക്.....
(എന്താ ഒരു പേര് ആശാനെ!)
നമസ്കാരം സസന്തോഷം സ്വീകരിച്ചിരിക്കുന്നു!

ഹാഫ്‌ കള്ളന്‍ !
(ഇതും കിടിലന്‍ പേര് തന്നെ!)
ഇലയും മുള്ളും അപ്പന് നഷ്ടം വരുത്തിയില്ല എന്നത് ചരിത്രം!

മിനി ചേച്ചീ
കണ്ണൂരില്‍ കാച്ചില്‍ എന്ന് വച്ചാല്‍ എന്താണാവോ! അവിടെ കൂട്ടുകാരുണ്ട്. ചോദിച്ചു നോക്കാം...!

ഓ.എം.ഗണേഷ്‌ ഓമനൂര്‍....
കാവുത്ത്.... കൊള്ളാം....
കാവുത്തമ്മ എന്ന് വിളിക്കാം ഇനി അവളെ അല്ലെ!?

ശ്രീ...
വട്ടോളി കാച്ചിലില്‍ വീണതല്ല, കാച്ചില്‍ വട്ടോളിയില്‍ വീണതാണ് എന്ന് സൂചിപ്പിക്കാനാണ് രണ്ടാം ബിറ്റ് ....
മനസ്സിലായില്ലല്ലോ അല്ലെ!?

Typist | എഴുത്തുകാരി said...

വട്ടോ‍ളിയും സംഗീതയും. കോളേജ് ജീവിതം കഴിയുമ്പോള്‍ അത് അവസാനിക്കുമെന്നാ കരുതിയേ. ഇപ്പഴും അവര്‍ മുല്ലവള്ളിയും തേന്മാവുമായി ജീവിക്കുന്നു എന്നതില്‍ സന്തോഷം.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രണയം എല്ലാത്തിനേയും മാറ്റി മറിക്കും..
കണ്ടില്ലെ..കാച്ചിൽ വള്ളി മുല്ലവള്ളിയായത്...
വളരെ രസമായ വിവരണങ്ങൾ..
ഈ വട്ടോളിക്കഥകൾ ഇനിയും എഴുതി ,ഭാവിയിൽ ഒരു പുസ്തകമാക്കേണം..കേട്ടൊ ഡോക്ട്ടർ.

anupama said...

Dear Jayan,
thanks a lot for your visit n comment in sincerelyyours.:)
enjoyed,the post,the real life experiences.and you reminded me the kachil in ammayi's house.always it is there spread to the coconut tree.
happy to know the lovers tied the knot n still they are in romance!
wishing you a cool n happy night,
sasneham,
anu

Rare Rose said...

നല്ല രസ്യന്‍ എഴുത്ത്.വായിച്ചു തീര്‍ന്നതറിഞ്ഞില്ല.ഒരു കാച്ചിലിനു പിറകിലിത്രയും നുറുങ്ങു രസങ്ങളുണ്ടാവുമെന്നാരറിഞ്ഞു.:).

jayanEvoor said...

എഴുത്തുകാരി ചേച്ചീ....

ഈ മുല്ലവള്ളിയും തേന്മാവും പോലെ അനശ്വരങ്ങളായ പല പ്രണയങ്ങള്‍ക്കും സാക്ഷിയാകാന്‍ കഴിഞ്ഞവരില്‍ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ തീര്‍ച്ചയായും സന്തോഷിക്കുന്നു.

എഴുതി കുളമാക്കണ്ട എന്നു കരുതി അവ പലതും എഴുതുന്നില്ല എന്നേ ഉള്ളു.... ധൈര്യം വരുമ്പം അതൊക്കെ എഴുതാം!

ബിലാത്തി ചേട്ടാ....

ഒത്തിരി നന്ദി! പ്രണയം മാറ്റിമറിക്കാത്തത് ആരെയാണ്‌, എന്തിനെയാണ്‌!

അനു....

ഇവിടം വരെയെത്തി കമെന്റിട്ടതിനു വളരെ നന്ദി!
ഇനിയും വരണേ!

റെയര്‍ റോസ്,

'രസ്യന്‍' കമന്റിനൊരു രസ്യന്‍ നന്ദി!!

ramanika said...

എന്താ എഴുത്ത് ---കലക്കി!!!

ManzoorAluvila said...

ചൊറിയുന്ന കാച്ചിൽ വള്ളിയായ്‌ വളർന്ന് തേന്മാവായ വട്ടോളിയിൽ മണമുള്ള മുല്ലവള്ളിയായ്‌ തീർന്ന സംഗീത...നന്നായ്‌ അവതരിപ്പിച്ചിരിക്കുന്നു..ആശംസകൾ..

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

അഭിനന്ദനങ്ങള്‍...

jayanEvoor said...

രമണിക
നല്ല വാക്കുകള്‍ക്കു നന്ദി മാഷേ!

മന്‍സൂര്‍ ആളുവില
അതെ.... മണമുള്ള മുല്ലവള്ളി....!

ഷെയ്ക്ക്‌ ജാസിം....
വായനയ്ക്കും അഭിപ്രായത്തിനും നന്ദി സഹോദരാ...

Ash said...

Thank you so much for visiting me. Sadly, I cannot read Malayalam very well :-( though I am from Trivandrum!!

ചിതല്‍/chithal said...

കലക്കി! കലക്കി!!
ഇനി, എന്നോട്‌ പറഞ്ഞ ആ നാടകാനുഭവങ്ങള്‍ കൂടി പോരട്ടെ!!

jayanEvoor said...

ആഷ്‌....

സമ്മതിച്ചിരിക്കുന്നു, സത്യസന്ധത .....
എങ്കിലും മെല്ലെ മലയാളം ഒന്ന് പഠിച്ചൂടെ ..?

ചിതല്‍....

നാടകാനുഭവങ്ങള്‍ സമയം പോലെ എഴുതാം ... തീര്‍ച്ചയായും!

VINOD said...

oh thakarppan ketto

പാവപ്പെട്ടവൻ said...

ബന്ധങ്ങള്‍ എത്ര വേഗമാണ്‌ കാലം മായ്ച്ചു കളയുന്നത്.
നിങ്ങളുടെ കഥകള്‍ എനിക്ക് വളരെ ഇഷ്ടമായി

പാട്ടോളി, Paattoli said...

ഇതു കൊള്ളാം
ചെങ്ങായീ,
ഇതിനൊരു പരിണാമ ‘ഗുസ്തി‘
ഉണ്ട്...
മറ്റേതിനതില്ലാ....

jayanEvoor said...

വിനോദ് നായര്‍....
വട്ടോളിയെ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം!

പാവപ്പെട്ടവന്‍...

ഈ പാവപ്പെട്ടവന്റെ കഥകള്‍ മെനക്കെട്ട് വായിച്ചു കുറിപ്പെഴുതിയത്തിനു പെരുത്ത് നന്ദി!

പട്ടോളി ചേട്ടാ...
വട്ടോളിയെ ഇഷ്ടപ്പെട്ടല്ലോ!
ഞാന്‍ ധന്യനായി!

('പരിണാമഗുസ്തി' വച്ചും വയ്ക്കാതെയും കഥകള്‍ എഴുതണം എന്നുണ്ട്.... ചേട്ടന്‍ എതിര് പറയരുത്...!)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വട്ടോളി സൂപ്പര്‍
എനിക്കെന്തൊ ത്രീ ഇഡീയറ്റ്സിലെ ആ ചതുര്‍ രാമലിംഗത്തെ ഓര്‍മ്മ വന്നു

Joselet Joseph said...

Kaachilu ethrayum valiya sambhavamayirunnu ennu eppozha manasilauathu. :-)

Joselet Joseph said...

Kaachilu ethrayum valiya sambhavamayirunnu ennu eppozha manasilauathu. :-)