Wednesday, December 23, 2009

കൈതകള്‍ പൂത്ത കരോള്‍ കാലം ....

തികച്ചും അപ്രതീക്ഷിതമായാണ് ഞാന്‍ ഒരു കരോള്‍ ഗായകനായത് .

അപ്പു അച്ചായന്റെ മോന്‍ മാത്യു ജോര്‍ജ് എന്റെ സുഹൃത്തായതും അങ്ങനെ തന്നെ. സ്കൂളില്‍ ഞങ്ങള്‍ ഒരിക്കലും ഒരേ ക്ലാസില്‍ പഠിച്ചിട്ടില്ല. എന്നാല്‍ ചേപ്പാട് ബ്രൈറ്റ് പാരലല്‍ കോളേജിലെ ട്യൂഷന്‍ ക്ലാസുകളില്‍ ഒരുമിച്ചുണ്ടായിരുന്നു . എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ . പിന്നീട് പ്രീ ഡിഗ്രിയ്ക്ക് ഒരേ കോളേജില്‍ . പക്ഷെ അവന്‍ ഫോര്‍ത്ത് ഗ്രൂപ്പ്, ഞാന്‍ സെക്കന്റ് ഗ്രൂപ്പ്. എങ്കിലും ഒരു സൈക്കിളില്‍ ഒരുമിച്ച് ഏറ്റവും കൂടുതല്‍ കൊല്ലം യാത്ര ചെയ്ത റെക്കോഡ് ഒരു പക്ഷെ ഞങ്ങള്‍ക്കാവും!

മാത്യു ജോര്‍ജും ഞാനും കൂടിയാണ് ഏവൂര്‍ തെക്കും മുറിയില്‍ ആദ്യമായി ക്രിക്കറ്റ് കളി തുടങ്ങിയത്! 1984 - ല്‍ ഒന്‍പതാം ക്ലാസിലെ വേനലവധിക്കാലത്ത്....

ഓലപ്പന്തും തെങ്ങിന്റെ മടല്‍ കൊണ്ടുള്ള ബാറ്റും ആയിരുന്നു തുടക്കം. പിന്നീടത് റബ്ബര്‍ ബോളും തടി ബാറ്റും ആയി മാറി. പത്ത് പതിനഞ്ചു പേരുള്ള ഒരു റെഗുലര്‍ ടീമും ആയി. ഇനി സ്വന്തമായി ശരിക്കുള്ള ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങണം. പിന്നെ രണ്ടു പാഡുകള്‍ , കീപിംഗ് ഗ്ലൌസ് , ബാറ്റിംഗ് ഗ്ലൌസ് , .പി!

.പി കൂടിയേ തീരൂ എന്ന തീരുമാനം ഏകകണ്ഠമായിരുന്നു ! (അബ് ഡോമിനല്‍ ഗാര്‍ഡിന് ഞങ്ങള്‍ അബ് ഡോമിനല്‍ പാഡ്‌ എന്നായിരുന്നു വിളിച്ചിരുന്നത്... 'കല്യാണ സൂത്രം' ചതഞ്ഞു പോകരുതല്ലോ!)

ഇത്രയും കിടുപിടികള്‍ക്ക് ചെലവഴിക്കാനുള്ള പൈസ ആരുടേയും വീട്ടില്‍ നിന്ന് മോഷ്ടിച്ചാല്‍ പോലും കിട്ടില്ല എന്നുറപ്പായത് കൊണ്ട് മറ്റു വഴികള്‍ ആലോചിച്ചു. അങ്ങനെ മാത്യു ജോര്‍ജ് തന്നെ പരിഹാരവും നിര്‍ദേശിച്ചു . നമുക്ക് ക്രിസ്മസിന് കരോള്‍ ഇറക്കാം!

ഏവൂര്‍ തെക്കും മുറിയിലെ പിള്ളേരെ മുഴുവന്‍ ക്രിക്കറ്റ് ഭ്രാന്തന്മാരാക്കിയ അലവലാതികളായി എന്നെയും മാത്യു ജോര്‍ജിനെയും ഭാവി ചരിത്രം വിലയിരുത്തിയതിന്റെ തുടക്കം അവിടെ നിന്നായിരുന്നു!

അപ്പോഴേക്കും അയല്‍ പ്രദേശത്തുള്ള ഐശ്വര്യപ്രദായിനി സ്കൂള്‍ കേന്ദ്രീകരിച്ചും ഒരു ടീം ഉണ്ടായതായി മാത്യു ജോര്‍ജ് കണ്ടുപിടിച്ചു. എങ്കില്‍ അവരെ തോല്പ്പിച്ചിട്ടു തന്നെ കാര്യം! അത് ഞങ്ങള്‍ വിജയകരമായി നിര്‍വഹിച്ചു. ടീമിലെ പലരും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു.

ക്രമേണ ചേപ്പാട് ക്രിക്കറ്റ് ഗ്രൌണ്ട് ഞങ്ങള്‍ കൈവശപ്പെടുത്തി. ടീമിന്റെ പേര് സി.സി.സി ! (ചേപ്പാട് ക്രിക്കറ്റ് ക്ലബ്). പണ്ട് ഔട്ട് പെറുക്കികള്‍ ആയി നിന്നവര്‍ ഗ്രൌണ്ടിന്റെ ഉടമകള്‍!

"പക്ഷെ ചേപ്പാട്ട് മൂന്നു പള്ളികള്‍ ഉണ്ട്. അവിടുന്നൊക്കെ കരോള്‍ ഉണ്ടാവും. അതിനു മുന്പു തുടങ്ങണം നമ്മള്‍..." മാത്യു ജോര്‍ജ് ഉത്ബോധിപ്പിച്ചു. എല്ലാവരും സമ്മതിച്ചു. കാരണം, മാത്യു ജോര്‍ജും , ഞങ്ങളെ മിക്കവരെയും കണക്കു പഠിപ്പിച്ച സാറാമ്മ സാറിന്റെ മോന്‍ ഷാജി മാത്യുവും അല്ലാതെ ആര്‍ക്കും 'കരോള്‍പരിപാടി'യെ കുറിച്ചു യാതൊരു പിടിയും ഇല്ല!

അപ്പൊ തന്നെ ഡേയ് റ്റും ഫിക്സ് ചെയ്തു . ഡിസംബ ര്‍ 21,22.

"ഇനി വേണ്ടത് കരോള്‍ പ്രോഗ്രാമിന് വേണ്ട വാദ്യോപകരണങ്ങളും, സാന്റാക്ലോസിന്റെ വേഷവും ആണ്. അതിനു ശേഷം ഒരു ബിറ്റ് നോട്ടീസ് അടിപ്പിക്കണം."

"അതെന്തിനാ?"

"അതോ.... നമ്മള്‍ ഇങ്ങനൊരു പ്രോഗ്രാം നടത്തുന്നു എന്ന് നാട്ടുകാര്‍ അറിയണ്ടേ? പള്ളീന്ന് പോകുന്ന പോലല്ലല്ലോ... നമുക്ക് എല്ലാ വീടുകളും കേറണം. അറിയിക്കാതെ വരുന്ന കരോള്‍കാര്‍ക്ക് പലരും ഗെയ്റ്റ് തുറന്നു കൊടുക്കുക പോലുമില്ല."

മാത്യു ജോര്‍ജ് തന്നെ പ്രവാചകന്‍. അവന്റെ ചെരുപ്പിന്റെ വാറഴിപ്പാന്‍ പോലും യോഗ്യതയില്ല ഞങ്ങള്‍ക്ക്!

മാത്യു ജോര്‍ജിനൊപ്പം ഞാനും പോയി, നോട്ടീസ് പ്രിന്റ്‌ ചെയ്യിക്കാന്‍. അത് കുറെ വീടുകളില്‍ എത്തിക്കുകയും ചെയ്തു.

ഷാജി മാത്യുവും സംഘവും ഡ്രം സെറ്റും സിംബല്‍സും, പെട്രോമാക്സും, സാന്റക്ലോസിനുള്ള ളോഹയും തൊപ്പിയും ബലൂണുമെല്ലാം സംഘടിപ്പിച്ചു.

പിന്നെ ഒരു വലിയ വെള്ള നക്ഷത്രം. അതിനുള്ളില്‍ ഒരു തടിയന്‍ മെഴുകുതിരി കത്തിച്ചു വച്ചു അത് മാറി മാറി ചുമക്കാന്‍ രണ്ടു പേര്‍...

ഇനി വേണ്ടത് പാട്ടാണ് .

"പച്ചയായ പുല്ലിനാലലങ്കരിച്ച
പുല്‍ത്തൊഴുത്തിലേശുരാജന്‍ ജാതനായി
ദിവസമെന്നുമെന്നുംഓര്‍മ്മിക്കുവാന്‍
ക്രിസ്തുമസ് ആശംസയുമായ് വരുന്നു ഞങ്ങള്‍"

ഇതാണ് പ്രധാന പാട്ട്!

പിന്നെ

"വി വിഷ് യു മേരി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ് ആന്‍ഡ്‌ ഹാപ്പി ന്യു ഇയര്‍!"

ക്രിസ്മസ് പപ്പാ വീട്ടുകാരന്റെ കൈ പിടിച്ചു കുലുക്കുന്നു.

തരുന്ന കാശ് വാങ്ങി പെട്ടിയിലിടുന്നു

"സന്തോഷ സൂചകമായ് തന്നതെല്ലാം സ്വീകരിച്ചു
ബാലകരാം ഞങ്ങളിതാ പോകുന്നു...
പോകുന്നു, ഞങ്ങള്‍ പോകുന്നു...."

ഇതാണോ ശരിക്കും ക്രിസ്മസ് കരോള്‍! എനിക്കിന്നും പിടിയില്ല.(ജിംഗിള്‍ ബെല്‍സ് , ജിംഗിള്‍ ബെല്‍സ് മുഴുവന്‍ പാടാന്‍ അറിയുന്ന ആരും കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല)

എന്തായാലും ഞങ്ങള്‍ ഇത് വിജയകരമായി പാടി ഒപ്പിച്ചു.

രണ്ടു ദിവസം. അറുനൂറു രൂപയോളം കളക്ഷന്‍.

വാദ്യം, ളോഹ എല്ലാം എടുക്കാന്‍ ഞങ്ങള്‍ ഒരു പ്രാഥമിക കളക്ഷന്‍ എടുത്തിരുന്നു. അതുകൊണ്ട് പണം മുഴുവന്‍ കളിസാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചു.

അടുത്ത വര്‍ഷം പൂര്‍വാധികം ഭംഗിയായി കരോള്‍ സംഘടിപ്പിച്ചു. ഇത്തവണ കൂടുതല്‍ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോവുകയും ചെയ്തു.

കൊട്ടാം കോയിക്കല്‍ നിന്ന് ഉള്ളിലേക്ക് പോകുന്ന വഴിയായിരുന്നു ഞങ്ങളുടെ ഒപ്പം ട്യൂഷന്‍ സെന്ററില്‍ ഉണ്ടായിരുന്ന ഐറീന്‍ മാത്യുവിന്റെ വീട്.

വെളുത്തു കൊലുന്നനെയുള്ള ഒരു പെണ്‍ കുട്ടി. നീളമുള്ള വിരലുകള്‍ , പരല്‍ മീന്‍ പിടയുന്ന പളുങ്കുമിഴികള്‍.... ഞങ്ങളുടെ ക്ലാസിലെ ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌...

ചേപ്പാട്ട് ഞങ്ങളുടെ ക്ലാസ് മേറ്റ്സ് ധാരാളം ഉണ്ട്.

അവിടെ വരെ കരോള്‍ നീട്ടാന്‍ കാരണം ഷാജിയുടെ ഒരു നിര്‍ബന്ധമായിരുന്നു. ഞങ്ങളുടെ മറ്റൊരു ക്ലാസ് മേയ്റ്റ് സുജിയുടെ വീട് അതിനടുത്താണ്. തന്റെ വണ്‍ വെ പ്രണയം അവളെ അറിയിക്കണം. കഴിയുമെങ്കില്‍ കരോള്‍ ബഹളത്തിനിടയില്‍ അവനു അവളോട്‌ ' ലവ് യു' പറയണം.

ആദ്യം കയറിയത് ഐറീന്റെ വീട്ടിലായിരുന്നു. ഷാജി പറയും വരെ അത് ഐറീന്റെ വീടാണ് എന്നറിയില്ലായിരുന്നു. പക്ഷെ പൂമുഖത്ത് അവളുടെ മുഖം കണ്ടതോടെ ഞാന്‍ ചൂളി. പാട്ടും മേളവും കൊഴുക്കുന്നതിനിടെ അവളുടെ കണ്മുനകള്‍ നീണ്ടത് എന്നിലെക്കായിരുന്നോ.....?

സ്വയം ഇടങ്കണ്ണിട്ട് നോക്കുമ്പോള്‍ അവള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു. പരിഭ്രമത്തില്‍ ഒരു വിധം പാട്ട് പാടി തീര്‍ത്തു.

തിരിഞ്ഞു നടക്കുമ്പോള്‍ ഒരു ജനലഴികളിലൂടെ അവളുടെ കണ്‍മുനകള്‍ പിന്‍ തുടരുന്നുണ്ടായിരുന്നോ.......?

ആവോ.... അറിയില്ല... അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് കൊതിച്ചു. പക്ഷെ ഒന്ന് കൂടി നോക്കാന്‍ ധൈര്യം ഉണ്ടായില്ല.

ഐറീന്‍ പത്ത് വരെ പഠിച്ചത് ബോംബെയിലാണ്. ക്ലാസില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ മിടുക്കി അവളായിരുന്നു. ഞങ്ങള്‍ സാദാ മലയാളം മീഡിയം കുട്ടികളെക്കാള്‍ വള്ളപ്പാടുകള്‍ക്ക് മുന്നില്‍...!

അവളുടെ ആക്സന്റ് അനുകരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.
പക്ഷെ എഴുത്ത് പരീക്ഷയില്‍ ഇപ്പോഴും എനിക്കായിരുന്നു മാര്‍ക്ക് കൂടുതല്‍. നിലയില്‍ ഒരു നിശ്ശബ്ദ മത്സരം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. അവള്‍ ഞങ്ങള്‍ ആണ്‍കുട്ടികള്‍ ആരെയും മൈന്‍ഡ് ചെയ്യാറുണ്ടായിരുന്നില്ല; പെണ്‍ കുട്ടികളെയും! ഒരു പെണ്‍ കുട്ടിയോടും നേരിട്ട് സംസാരിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് അവളോട്‌ ഒരിക്കലും സംസാരിച്ചിട്ടുമില്ല. എന്നെങ്കിലും സംസാരിക്കാന്‍ സാധിച്ചാല്‍ പറയാനായി ചില വാക്യങ്ങള്‍ കരുതി വച്ചിരുന്നു.

പക്ഷെ ഒന്നും ഉപയോഗിക്കേണ്ടി വന്നില്ല.

ക്രിസ്മസ് കഴിഞ്ഞ് അവള്‍ ക്ലാസില്‍ വന്നപ്പോള്‍ പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും കണ്ടില്ല. റെക്കോഡ് വര്‍ക്കും പ്രാക്ടിക്കല്‍സും ഒക്കെയായി എല്ലാവരും തെരക്കിലേക്ക്. എങ്കിലും മനസ്സില്‍ എവിടേയോ ഒരു ........

പരീക്ഷ അടുത്ത് വരികയാണ്. എന്നിലെ പഠിപ്പിസ്റ്റ് ഉണര്‍ന്നു.

പ്രണയം ഭീരുക്കള്‍ക്കുള്ളതല്ല എന്ന് പറഞ്ഞതാരാണ്.....? ആരായാലും ശരി അയാള്‍ പറഞ്ഞത് ശരിയാണ്. ചിന്തകള്‍ തല പുകച്ച രാത്രികളിലോന്നില്‍ അതെന്നിക്ക് ബോധ്യമായി.

എന്റെ മനസ്സില്‍ മുളച്ച്, വളര്‍ന്ന്, അവിടെ തന്നെ അത് അവസാനിച്ചു !


പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം, 1996 ലെ ക്രിസ്മസ് ഒരു തിരുവാതിര ദിവസമായിരുന്നു. നാട് മുഴുവന്‍ നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നേരം...ഞാനപ്പോള്‍ എം.ഡി. വിദ്യാര്‍ഥി ആണ്. കൂട്ടുകാരൊക്കെ പല വഴിക്കായി. നിറ നിലാവും പഴയ ഓര്‍മ്മകളും കൂടിച്ചേര്‍ന്ന് എന്നെ ഏതോ കാല്‍പ്പനിക ലോകത്തെത്തിച്ചു.

പത്ത് മണി കഴിഞ്ഞും ഉറങ്ങാതെ നിലാവ് നോക്കി ഇരുന്ന എന്നോട് അമ്മ ചോദിച്ചു, "കിടക്കുന്നില്ലേ?"

"ഞാന്‍ ഒന്ന് നടക്കാന്‍ പോകുന്നു" മറുപടിയായി അമ്മയോട് പറഞ്ഞു.

കണ്ണകിണ്ണന്‍മാര്‍ പൊട്ടിച്ചിരിച്ചു. "ഞങ്ങടെ ചേട്ടന്‍ കൈവിട്ടുപോയേ..." കോറസ്.

അമ്മ പറഞ്ഞു "നീ പോയി വാ!"

ഞാന്‍ പുറത്തിറങ്ങി.

വടക്ക് പുറത്തുള്ള പാട വരമ്പിലൂടെ നടക്കാന്‍ തുടങ്ങി.

ഡിസംബര്‍ നിലാവിന്റെ വശ്യലോലമായ വെണ്‍പട്ടുചേലയിളക്കി, വയല്‍ക്കാറ്റ്.

വയലിറമ്പിലെവിടെയോ ഒരു പൂക്കൈതയെ ചുംബിച്ച കാറ്റ് എന്നെ വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ കൊണ്ടുപോയി, പഴയ കരോള്‍ കാലത്തോളം....

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....!

അന്നത്തെ കൂട്ടുകാര്‍...... അവരില്‍ പലരെയും പിന്നീടു ജീവിതത്തില്‍ കണ്ടു മുട്ടിയിട്ടേ ഇല്ല... ഇത്രയധിക ആളുകള്‍ എങ്ങനെയാണ് ഒരുമിച്ചു അപ്രത്യക്ഷരാകുന്നത്..?

അതും വളരെ അടുത്ത് പരിചയമുണ്ടായിരുന്നവര്‍......

പാടവരമ്പില്‍ നിന്ന് ചെമ്മണ്‍ റോഡിലേക്കെത്തി. അവിടെ നിന്ന് മെയിന്‍ റോഡിലും.

പൂക്കൈത ഗന്ധവും, നിറനിലാവും എന്നെ പിന്‍ തുടര്‍ന്നു.

ഏവൂര്‍ മുതല്‍ ചേപ്പാട് വരെ റോഡിനിരു വശവും ക്രിസ്ത്യന്‍ കുടുംബങ്ങളാണ് കൂടുതലും. വീടിന്റെ നിഴല്‍ വീണ എല്ലാ മുറ്റങ്ങളിലും വര്‍ണദീപങ്ങള്‍ കണ്‍ ചിമ്മുന്ന ക്രിസ്മസ് ട്രീകളും, പുല്‍ക്കൂടും, നക്ഷത്രങ്ങളും....മേല്‍ക്കൂരയ്ക്ക് മീതെ ചന്ദന നിലാവും!

ആതിര നിലാവില്‍ കുളിച്ച ഒരു ക്രിസ്മസ് രാവ്‌ ജീവിതത്തില്‍ ആദ്യമാണ്. റോഡ്‌ താരതമ്യേന വിജനം. ആളുകള്‍ ഒക്കെയും പള്ളികള്‍ക്കുള്ളില്‍....

മാര്‍ത്തോമ പള്ളിയും, കത്തോലിക്ക പള്ളിയും കടന്നു ഓര്‍ത്തഡോക്സ് പള്ളിക്കരികില്‍ എത്തി... പുരുഷാരം നിറഞ്ഞു നില്‍ക്കുന്നു. അവര്‍ക്കിടയിലൂടെ പരിചയമുള്ള മുഖങ്ങള്‍ തേടി നീങ്ങി.... ഒരാളുമില്ല....

വീണ്ടും കത്തോലിക്ക പള്ളിക്കരികില്‍ എത്തി. ഉള്ളിലേക്ക് കയറി. പാതിരാ കുര്‍ബാന തുടങ്ങിയിട്ടില്ല.

പെട്ടെന്ന് ഒരു മിന്നായം പോലെ ഒരു മുഖം കണ്‍ മുന്നിലൂടെ കടന്നു പോയി.
നിമിഷാര്‍ദ്ധത്തിനുള്ളില്‍ അത് ഞാന്‍ തിരിച്ചറിഞ്ഞു. ഐറീന്‍!

തിരക്കിനിടയില്‍ എന്റെ കണ്ണുകള്‍ അവളെ അനുധാവനം ചെയ്തു. നല്ല ഉയരമുള്ള ഒരു മനുഷ്യനോടു ഉണ്ണീശോയുടെ അലങ്കാര പുല്‍ക്കൂട്‌ ചൂണ്ടിക്കാട്ടി എന്തൊക്കെയോ സംസാരിക്കുകയാണവള്‍..... അവളുടെ ഭര്‍ത്താവായിരിക്കണം. എന്നിലെ ഭീരു ഉള്‍വലിയാന്‍ പ്രേരിപ്പിച്ചു. പക്ഷെ ഏതോ ഒരു നിമിഷം അവളുടെ കണ്ണുകള്‍ എന്നിലുടക്കി. അവള്‍ക്കെന്നെ മനസ്സിലായി.

നേരെ വന്നു വിഷ് ചെയ്തു. ഭര്‍ത്താവിനു എന്നെ പരിചയപ്പെടുത്തി. " മൈ ക്ലാസ് മേയ്റ്റ്...ഹി വാസ് മൈ ബെസ്റ്റ് ഫ്രണ്ട് ഇന്‍ ക്ലാസ്....."

ഞങ്ങള്‍ ഹസ്തദാനം ചെയ്തു.

റോബര്‍ട്ട് ഒരു ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഐറീന്‍ ബാങ്കിലും. കുശല പ്രശ്നത്തിനിടെ ബന്ധുക്കളാരോ അയാളെ വിളിച്ചു കൊണ്ടുപോയി.

" ഹൌ കം അയാം യുവർ ബെസ്റ്റ് ഫ്രണ്ട് ? ഒരിക്കല്‍ പോലും തമ്മില്‍ മിണ്ടിയിട്ടില്ലാത്തവനാണോ ബെസ്റ്റ് ഫ്രണ്ട് !?" ഞാന്‍ അവളോട്‌ ചോദിച്ചു.

"ഹു ടോള്‍ഡ് സോ‌? ഹാവ് സ്പൌകെണ്‍ മില്യണ്‍ ടൈംസ് ടു യു....... യു നെവര്‍ ഹേര്‍ഡ്... ഡംബ് ഫെലോ !"

" റിയലി...? യു ടൂ വേര്‍ ഡംബ് ദെന്‍ !" ഒന്നമ്പരന്നെങ്കിലും ഞാന്‍ തിരിച്ചടിച്ചു.

കഴിഞ്ഞുപോയ മണ്ടത്തരം ഓര്‍ത്ത് ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. രണ്ടു പഠിപ്പിസ്റ്റുകള്‍ പരസ്പരം തിരിച്ചറിഞ്ഞു!

വൈകി പൂത്ത സൌഹൃദത്തിന്റെ, അപൂര്‍വ നിമിഷത്തിന്റെ ചാരുതയില്‍ , ഞാന്‍ കൈ നീട്ടി . കരം ഗ്രഹിച്ചു കൊണ്ട് അവള്‍ പറഞ്ഞു.

"വില്‍ ബി ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍...!"

പാതിരാ കുര്‍ബാനയ്ക്ക് മണി മുഴങ്ങി.