Monday, October 1, 2012

അമേയ...!


“ഇന്റിമിഡേറ്റിംഗ്‌ലി ഇന്റലിജന്റ്...... ബ്രെത്ത് ടേക്കിംഗ്‌ലി ബ്യൂട്ടിഫുൾ.... എന്തിനെക്കുറിച്ചും സംസാരിക്കാനും എഴുതാനും കഴിവുള്ളവൾ....”

അമേയ ദീക്ഷിത് എന്ന പേരു കേട്ടപ്പോൾത്തന്നെ ഹിമേഷ് കർത്താ പറഞ്ഞ വാചകങ്ങളാണ്.

ഒരു മിറക്കിൾ പോലെയായിരുന്നു ഈ ബാംഗ്ലൂർ നഗരത്തിൽ അയാൾ മുന്നിൽ വന്നു പെട്ടത്. ഇന്നിപ്പോ ഈ പബ്ബിലെത്താനും കാരണം അയാളാണ്. അല്ലായിരുന്നെങ്കിൽ ആനന്ദിന്റെ ഈ യാത്ര വെറും വെറുതെയായിപ്പോകുമായിരുന്നു....

കോപ്പി റൈറ്റർ എന്ന നിലയിൽ അവളെ നന്നായറിയാമായിരുന്നു ഹിമേഷ് കർത്തായ്ക്ക്.

“ഇത്രയും നന്നായി ആഡ് മെറ്റീരിയൽ ഉണ്ടാക്കാൻ കഴിയുന്ന വേറൊരാളെ എനിക്കറിയില്ല. കമ്പനിയുടെ യു.എസ്.പി. യ്ക്കൊത്ത ടാഗ് ലൈൻ, ഹെഡ് ലൈൻ, അതിനു മീതെയുള്ള കിക്കർ.... എൻവലപ്പുകൾക്കു മീതെയുള്ള ടീസർ, കീ വേഡ്, പഞ്ച് വേഡ് എല്ല്ലാം ഔട്ട്സ്റ്റാൻഡിംഗ് ആയി ചെയ്യും. ക്ലയന്റ് മീറ്റിംഗിനും, ബ്രെയിൻസ്റ്റോമിങ്ങിനും അവളുണ്ടെങ്കിൽ എല്ലാം എത്ര എളുപ്പം എന്നു തോന്നിപ്പോകും!”

സുഹൃത്തിന്റെ വാഗ്ധോരണി കേട്ട് ബിയർ പിച്ചർ തലോടി ആനന്ദ് ഇരുന്നു. കുടിക്കാൻ താല്പര്യം തീരെയില്ല. എന്നാൽ ഹിമേഷ് മൂഡിലാണ്.

 “അമേയ എന്ന പേരിന് അളക്കാൻ കഴിയാത്തവൾ എന്നാണ് അർത്ഥം. എത്ര കറക്റ്റായിട്ടാണ് അവളുടെ പേരന്റ്സ് ആ പേരിട്ടത്... ഇമ്മെഷറബിൾ!”

ആനന്ദ് മെല്ലെ മൂളിക്കേട്ടു. അതെ.... അളക്കാൻ കഴിയുന്നില്ല, എത്രത്തോളമാണ് അവളെ മിസ് ചെയ്യുന്നതെന്ന്.... അവൾ പറഞ്ഞ ബഫർ പീരീഡ് തീർന്നിട്ട് നാലു ദിനങ്ങൾ കഴിഞ്ഞു . മുന്നൂറ്ററുപത്തഞ്ചു ദിനങ്ങൾ കാത്തിരുന്നിട്ടും തിരിച്ചു വരാനുള്ള യാതൊരു ലക്ഷണങ്ങളും കാണാഞ്ഞാണ് അയാൾ ബാംഗ്ലൂർക്കിറങ്ങിയത്.

ഹിമേഷ് തുടർന്നു “പ്രകാശവേഗത്തിൽ ചിന്തകൾ പറക്കുമ്പോൾ, എന്താണവൾ അടുത്തു ചെയ്യാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാനാവില്ല. ആഴ്ചയിലൊരിക്കൽ അവളിവിടെ വരും എന്ന കാര്യം തന്നെ വളരെക്കുറച്ചു പേർക്കു മാത്രമേ അറിയൂ. ഷി വിൽ ബി ഹിയർ എനി ടൈം ആഫ്റ്റർ എയ്റ്റ്. അല്ല, എന്താ കാര്യം? എനി ആഡ് ഇൻ മൈൻഡ്?

“അതൊന്നുമല്ലെടാ. എനിക്ക്... എനിക്കൊരു പേഴ്സണൽ കാര്യമുണ്ടായിരുന്നു.... ”
“അതെന്താണാവോ ഇത്ര പേഴ്സണൽ? വല്ല ഓൺലൈൻ ഫ്ലിങ്ങും ഉണ്ടായോ മോനേ? സോർട്ട് ഓഫ് ആൻ ഇൻഫാച്ചുവേഷൻ? ആണേൽ വിട്ടു പിടി കുട്ടാ!”
“നോ ഇൻഫാച്ചുവേഷൻ. ഷി ഈസ് ആൻ ഓൺലൈൻ ഫ്രണ്ട്. അഞ്ചാറു കൊല്ലമായി.”

“ഐ സീ. നിനക്ക് ആളെ നന്നായി അറിയാമല്ലോ, അല്ലേ? ചിലപ്പോൾ കെയ്സ് കണക്കിന് ബിയർ വീട്ടിൽ സ്റ്റോർ ചെയ്ത് അർമാദിക്കുന്ന ടീമാ.... ഞാൻ പറഞ്ഞല്ലോ, ആബ്സല്യൂട്ട്‌ലി ഇലക്ട്രിഫയിംഗ് ആൻഡ് അൺ പ്രെഡിക്റ്റബിൾ! ”

ആനന്ദ് തലയാട്ടി. അമേയ എന്ന വ്യക്തിയെ നന്നായി അറിയാം എന്നായിരുന്നു ധാരണ. എന്നാലിപ്പോൾ ഹിമേഷ് പറയുന്ന പോലൊരാളെ.... ബിയറടിച്ചു പൂസായി നടക്കുന്ന ഒരു പെണ്ണ് എന്ന ധാരണ തീർത്തും പുതിയതാണ്!

കർത്താ വളരെ ആസ്വദിച്ച് ബിയർ കഴിച്ചു കൊണ്ട് ഫുഡ് മെനു പരതാൻ തുടങ്ങി. 

ആനന്ദ് ചിന്തയിലായിരുന്നു. ചാറ്റ് മുറികളിൽ നിന്ന് സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലൂടെ തുടർന്ന സൌഹൃദം. സൊറ പറച്ചിലിനപ്പുറം ധൈഷണിക സംവാദങ്ങൾ....ഇടയ്ക്കിടെ അടികൂടൽ....അതു നൽകിയിരുന്ന ലഹരി...

ചിന്തകളുടെ സൌന്ദര്യമായിരുന്നു അയാളെ ആകർഷിച്ചിരുന്നത്. പ്രൊഫൈലിൽ കണ്ടിരുന്ന ഒരു മുഖത്തിനപ്പുറം അവളുടെ ശരീരത്തെക്കുറിച്ച് അയാൾക്ക് ഒന്നുമറിഞ്ഞുകൂടായിരുന്നു താനും.

സാധാരണ ആൺ-പെൺ ചർച്ചകളിൽ നിന്നു വ്യത്യസ്തമായി, ഹ്യൂമൻ ജീനോമിനെക്കുറിച്ചും, ക്ലോണിംഗിനെക്കുറിച്ചുമൊക്കെയായിരുന്നു ആദ്യകാല തർക്കങ്ങൾ. അവൾ അനായാസം അതിലൊക്കെ വിജയിക്കുകയും ചെയ്തു. പക്ഷേ ഒരു ചർച്ചയ്ക്കു ശേഷം  പൊടുന്നനെയൊരുനാൾ അപ്രത്യക്ഷയായി. നെറ്റിൽ നിന്നും, ഫോണിൽ നിന്നും!

ഒടുവിൽ ഒരു ഇ മെയിൽ വന്നു.“പുതിയതു ചിലത് തുടങ്ങണം.അതിനു മുൻപ്  ഒരു ഹൈബർനേഷൻ.... ഒരു വർഷത്തേക്ക് എന്നെ അന്വേഷിക്കരുത്.തിരിച്ചു വരാനാഗ്രഹിച്ചാൽ ആദ്യമറിയിക്കുന്നതു നിന്നെയായിരിക്കും.ബൈ!”
അങ്ങനെ മുന്നൂറ്റിയറുപത്തഞ്ച് ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു....

കഴിഞ്ഞ വർഷം ഒരു ഡി.കെ.ബാഗഡേയുടെ നേതൃത്വത്തിൽ ജെനെറ്റിക് എഞ്ചിനീയറിംഗിനു  മേലുള്ള എല്ലാ നിയന്ത്രണവും എടുത്തു മാറ്റണമെന്നു വാദിക്കുന്ന ഒരു ഗ്രൂപ്പുണ്ടായിരുന്നു. അതിലായിരുന്നു ആനന്ദ്. എതിർ ഗ്രൂപ്പിൽ അമേയയും.

അപ്പോഴാണ് ജീൻ കറക്ഷനിലൂടെ കുട്ടികളെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഒരു വാർത്ത വന്നത്. ബാഗഡേ അത് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.അതിനനുകൂലമായി ആനന്ദ് വാദിച്ചു.

 “ദാ , ഈ കുട്ടിക്ക് ഭാവിയിൽ ജനിതകത്തകരാറു മൂലം ഉണ്ടാകാനിടയുള്ള ബ്രെസ്റ്റ് ക്യാൻസറോ, ഒവേറിയൻ ക്യാൻസറോ വരില്ല! അമ്മയിൽ നിന്നു ശേഖരിച്ച ഭ്രൂണങ്ങളിൽ ക്യാൻസർ ജീൻ ഇല്ല എന്നുറപ്പാക്കിയ ഭ്രൂണം ഗർഭാശയത്തിൽ സ്ഥാപിച്ച് വളർത്തിയെടുത്തതാണീ കുഞ്ഞിനെ. ഈ പരിശോധനകളിലൂടെ അവൾക്ക്/അവന് വരാമായിരുന്ന മാരകവ്യാധിയും, മാതാപിതാക്കളുടെ കണ്ണീരുമാണ് ഒഴിവാക്കാനായത്.അടുത്ത തലമുറയെങ്കിലും ഈ ശാപം പേറി ജീവിക്കേണ്ടി വരില്ലല്ലോ?”

ഉടൻ തന്നെ അതിനെ അനുകൂലിച്ച് മറ്റൊരാൾ വന്നു. “അതെ... കഷണ്ടി ജീൻ കണ്ടെത്തി ഓഫ് ചെയ്താൽ കഷണ്ടി ഓഫ് ചെയ്യാം. ഹോമോസെക്ഷ്വൽ ജീൻ കണ്ടെത്തി ഓഫ് ചെയ്താൽ  സ്വവർഗരതിക്കാരെ ഇല്ലാതാക്കാം!സംഗതി കൊള്ളാമല്ലോ!?”

നിമിഷങ്ങൾക്കുള്ളിൽ അമേയ എത്തി. അവൾ എഴുതി.
“കൊള്ളാം! നാസികൾ ചെയ്തതും ഇതു തന്നെ!സമൂഹത്തിനു വേണ്ടതെന്തെന്ന് തീരുമാനിക്കുന്നതാരാണ്?
ഏതാണ് ശരി, ഏതാണ് തെറ്റ് എന്നു തീരുമാനിക്കുന്നതാരാണ്?നന്മയേത്, തിന്മയേത് എന്നതിനു മാനദണ്ഡമെന്ത്?”

“ഈ സൌകര്യങ്ങൾ ഭാവിയിൽ കൂടുതൽ വലിയ അസമത്വത്തിലേക്ക് സമൂഹത്തെ നയിക്കുകയില്ലേ? ലക്ഷങ്ങൾ കയ്യിലുള്ളവന് അവനാഗ്രഹിക്കുന്ന രൂപത്തിൽ, ആരോഗ്യത്തിൽ, ആകൃതിയിൽ, ബുദ്ധിശക്തിയിൽ മക്കൾ.... പണമില്ലാത്തവനോ!?

അതിനിടെ ഗ്രൂപ്പിലെ പയ്യൻ റോഹൻ  ഒരു കമന്റിട്ടു. “ഹേയ്! അതു മാത്രമല്ലല്ലോ.... നമ്മുടെ കണ്ണിന്റെ കളറും, മുടിയുടെ നിറവും ഒക്കെ ജീൻ ലിങ്ക്ഡ് അല്ലേ? അപ്പോ ഈ വഴി നമുക്ക്  നീലക്കണ്ണും, സ്വർണത്തലമുടിയും ഗോതമ്പു നിറവും ഒക്കെയുള്ള കുഞ്ഞുങ്ങളെ മക്കളായി കിട്ടും! ഒപ്പം നമ്മുടെ രൂപസാദൃശ്യം നിലനിർത്തുകയും ചെയ്യാം! വൌ! ഫാബുലസ് യാർ!!”

അമേയ ചോദിച്ചു. “എന്തിനാ മോനേ അതൊക്കെ? ഭൂമിയിൽ ഉള്ള സകല വൈവിധ്യവും തുടച്ചു നീക്കാനോ? ലോകം മുഴുവൻ ഒരേ അഴകളവുള്ള സ്വർണത്തലമുടിക്കാർ മാത്രമാണെങ്കിൽ,  എന്തൊരു ബോറാകും അത്!? ഡൈവേഴ്സിറ്റി ഈസ് ദ സോൾ ഓഫ് നെയ്ച്ചർ; ഇറ്റ് ഈസ് ദ സോൾ ഓഫ് എന്റർടൈൻമെന്റ്!  ദ സോൾ ഓഫ് ലൈഫ്... ദ  സോൾ ഓഫ് എവ്‌രി തിങ്! ”

ആനന്ദ് അമേയയ്ക്കു മറുപടിയുമായെത്തി.  “സ്വർണത്തലമുടി മാത്രമല്ലല്ലോ ആളുകൾക്കിഷ്ടം. ബ്രൌൺ ഹെയറും, ബ്ലാക്ക് ഹെയറും, റെഡ് ഹെയറുമൊക്കെ ഇഷ്ടമുള്ളവരുണ്ടല്ലോ. ഡൈവേഴ്സിറ്റിയൊക്കെ നിലനിൽക്കും. പക്ഷേ ചില മാരക രോഗങ്ങളെങ്കിലും സ്ക്രീൻ ചെയ്ത് അടുത്ത തലമുറയിൽ ഒഴിവാക്കാൻ നമുക്കു കഴിയില്ലേ? അത് ചില്ലറ കാര്യമാണോ?”

വാദമിപ്പോൾ ആനന്ദും അമേയയും തമ്മിൽ നേരിട്ടായി.അവൾ ചോദിച്ചു.
 “ഒരു ക്യാൻസർ ഫ്രീ ബേബിയെ ഒണ്ടാക്കീട്ട്, അവൻ അവസാനം കള്ളനോ, തെമ്മാടിയോ ആയിപ്പോയാൽ എന്തു ചെയ്യും? അതുപോലെ, വികലാംഗനായോ കുള്ളനായോ ജനിച്ച ഒരു കുട്ടി ഭാവിയിൽ ഈ ജെനെറ്റിക് ക്യാൻസറി്ന് മരുന്നു കണ്ടുപിടിക്കില്ല എന്നാർക്കു പറയാനാകും!? ഇങ്ങനെപോയാൽ ഭൂമിയിൽ ഒരു ബീഥോവനോ, വാൻ ഗോഗോ, അഗതാ ക്രിസ്റ്റിയോ ഇനി എങ്ങനെ ജനിക്കും!?.”

അവൾ തുടർന്നു. “പൊക്കം, വണ്ണം, ശരീരവടിവ്, നീലക്കണ്ണ്, ഗോതമ്പു നിറം, സ്വർണമുടി എന്നൊക്കെപ്പറഞ്ഞ് അവന്മാർ ഇതു പക്കാ കച്ചവടമാക്കും. കോമ്പിറ്റീഷൻ കൂടി റേയ്റ്റ് കുറച്ച് ഒടുവിൽ വികൃതജന്മങ്ങൾ ചുമക്കേണ്ടി വരും പലർക്കും. നോക്കിക്കോ!”

“കച്ചവടത്തിന്റെ പേരിലായാലും മാരകരോഗങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞാൽ അതു നേട്ടമല്ലേ?” ആനന്ദ് ചോദിച്ചു.

“ നേട്ടമൊക്കെത്തന്നെ.വല്ല തീവ്രവാദികൾക്കും സൽബുദ്ധി തോന്നി നൂറുകണക്കിന് ബിൻ ലാദന്മാ‍രെയോ, ഹിറ്റ്ലർമാരെയോ ഒന്നും പടച്ചുണ്ടാക്കാതിരുന്നാൽ മതിയായിരുന്നു. ആ സാധ്യത തള്ളിക്കളയാനാവുമോ? ക്രിമിനൽ ജീനുകൾ ഉൾക്കൊള്ളിച്ച് അന്താരാഷ്ട്ര കൊള്ളസംഘം ഉണ്ടാക്കിക്കുടെന്നില്ലല്ലോ, ഏതെങ്കിലും കോടീശ്വര കുബുദ്ധി!”

“കുബുദ്ധികൾ ലോകത്ത് എന്നുമുണ്ട്. എന്നു കരുതി ലോകത്ത് പുതിയ ടെക്നോളജികളൊന്നും വരാതിരിക്കുന്നില്ലല്ലോ.” ആനന്ദ് പറഞ്ഞു.

തുടർന്ന് അയാൾ വികാരാധീനനായി കുറിച്ചു
“എന്റെ ഇരുപതുകാരൻ അനിയന് ഓട്ടിസം ആണ്. അവന് സമൂഹത്തിൽ ജീവിക്കാനറിയില്ല. ഒറ്റയ്ക്കാക്കി പോയാൽ ഒന്നും കഴിക്കില്ല. വെള്ളം പോലും തനിയെ എടുത്തു കുടിക്കില്ല. കുളിക്കില്ല. അമ്മ നോക്കാനില്ലെങ്കിൽ പട്ടിണി കിടന്നു ചാവും.... പ്രായമായ അമ്മയ്ക്ക് ജീവിതകാലം മുഴുവൻ  അവനെ നോക്കാൻ കഴിയുമോ?

യു നോ വൈ അയാം എ ബാച്ചിലർ ഈവൻ റ്റുഡേ? എന്റെ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം അവനുവേണ്ടി വർഷങ്ങളായി ചിലവഴിക്കുകയാണ്. മകനെ പൊന്നുപോലെ നോക്കുന്ന ഒരമ്മയെ കിട്ടിയതു ഭാഗ്യം. എങ്കിലും അമ്മയ്ക്ക് എത്ര നാൾ അവനെ ഇങ്ങനെ.....?

ഇതിനൊന്നും ഒരു പരിഹാരവും വേണ്ടെന്നാണോ നീ പറയുന്നത്? അമ്മയാകാൻ പോകുന്ന ഒരു സ്ത്രീ, ഓട്ടിസം വരാൻ സാധ്യതയുള്ള ഒരു ഭ്രൂണം ഒഴിവാക്കിയാൽ ഈ ലോകത്ത് എന്ത് വിനാശമാണുണ്ടാകാൻ പോകുന്നത്, അമേയാ? ക്യാൻസറും, മാരകരോഗങ്ങളുമായി ലക്ഷക്കണക്കിനു ജീവിതങ്ങൾ അനുഭവിക്കുന്ന നരകയാതന നിനക്കറിയാത്തതുകൊണ്ടാണ് എല്ലാറ്റിനെയും ഇങ്ങനെ എതിർക്കുന്നത്...!?”

അമേയ നിശ്ശബ്ദയായി.

പിറ്റേന്ന് അവൾ നെറ്റിൽ നിന്നും അപ്രത്യക്ഷയായി.
അതിനു പിന്നിൽ തന്റെ രോഷപ്രകടനമാണോ എന്ന് അയാൾ ന്യായമായും സംശയിച്ചു.നെറ്റിൽ വിവിധ വിഷയങ്ങളിൽ  ഇത്രയ്ക്ക് യോജിച്ചിട്ടും വിയോജിച്ചിട്ടുമുള്ള മറ്റൊരാളില്ല. തന്റെ തന്നെ ഓൾട്ടർ ഈഗോയാണോ അവൾ എന്നുപോലും പലകുറി ചിന്തിച്ചിട്ടുണ്ട്.അവൾ അപ്രത്യക്ഷമായ ശേഷമുണ്ടായ ശൂന്യതയേക്കാൾ ഭീകരമായിരുന്നു ഇത്രനാളും ഒരിക്കൽ പോലും തന്നെ ബന്ധപ്പെടാൻ ശ്രമിച്ചില്ല എന്ന യാഥാർത്ഥ്യം.

അവൾ കോപ്പി റൈറ്റിംഗിലേക്ക് തിരിഞ്ഞ കാര്യം പോലും അയാൾ അറിഞ്ഞിരുന്നില്ല. ഐ.ബി.എമ്മിൽ തന്നെയാവും എന്നാണ് കരുതിയിരുന്നത്.

എട്ടു മണിയാകും വരെ ഹിമേഷ് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. ആനന്ദ് അതൊക്കെ ശ്രദ്ധിക്കുന്നതായി ഭാവിച്ചിരുന്നു. ഇതിനിടെ രണ്ടാമത്തെ പിച്ചർ ബിയർ എത്തി.

എട്ടു മണി കഴിഞ്ഞതോടെ ആനന്ദിന് അക്ഷമയേറി. എട്ടരയാകാറായപ്പോൾ ഹിമേഷ് അയാളെ നുള്ളി വിളിച്ചു. “ഗോഷ്! ഷി ഹാസ് കം ഇറ്റ് സീംസ്! ലുക്ക് അറ്റ് ദാറ്റ് സൈഡ്!”
ആനന്ദിന് ചങ്കിടിപ്പേറി. അതവവഗണിച്ച് ഹിമേഷിനൊപ്പം അവളിരുന്ന ടേബിളിനരികിലെത്തി.

അമേയ ശരിക്കും അമ്പരന്നു പോയി!

“ആനന്ദ്! നീയിവിടെ?? വാട്ട് എ സർപ്രൈസ് മാൻ!”
ഏതാനും നിമിഷം അയാൾക്കൊന്നും മിണ്ടാനായില്ല. മിഴികളിൽ നിന്നുതിർന്ന മഞ്ഞു മറയ്ക്കപ്പുറത്തായിരുന്നു അവൾ.
ഹിമേഷ് അയാളുടെ രക്ഷയ്ക്കെത്തി. “വൈ സിറ്റിംഗ്  ദിസ് സൈഡ് അമേയാ?”

“എനിക്ക് ഡ്രാഫ്റ്റ് ബിയറാ ഇഷ്ടം.  ഇറ്റ്സ് മോർ ഇക്കോ ഫ്രണ്ട് ലി.... നോ പാക്കേജിംഗ്, ഫ്രെഷ് ഫ്രം ദ കാ‍സ്കെറ്റ്, നൈസ്  ടെയ്സ്റ്റ്, കൂൾ, ആൻഡ് ഹാസ് ലെസ് കാർബണേഷൻ. ദേ ബ്രൂ ഇറ്റ് ഹിയർ മാൻ!  ഇവിടത്തെ ടാപ്പുകൾ നോക്കൂ... ഒരു ഗോത്തിക് ലുക്കില്ലേ?  ” അവൾ ചോദിച്ചു.

സത്യത്തിൽ ടാപ്പ് വഴി ഒഴിച്ചുതരുന്ന ബിയർ  അയാൾ ആദ്യമായി കാണുകയായിരുന്നു!
അവളുടെ ബിയർ വിജ്ഞാനത്തിൽ അയാൾ അമ്പരന്നു. ഈയൊരു താല്പര്യത്തെക്കുറിച്ച് അവൾ ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല....

“യു ഗൈസ് നോട്ട് ജോയിനിംഗ് മി...?” അവൾ ചോദിച്ചു.
“യാ... ഷ്വോർ. ഇരിക്കൂ ആനന്ദ്. ഞാനാ ടേബിളിലെ ബിൽ സെറ്റിൽ ചെയ്യട്ടെ...” ഹിമേഷ് സന്ദർഭത്തിനൊത്തുയർന്നു. ആനന്ദ് അവൾക്കു മുന്നിലായി ഇരുന്നു.

“നൌ ടെൽ മി ആനന്ദ്... വാട്ട് ബ്രിങ്ങ്സ് യു ഹിയർ?” അമേയ തുടങ്ങി വച്ചു.
നീണ്ട ഒരു നിമിഷം അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കിയിരുന്നു.എന്നിട്ടു പറഞ്ഞു “നീ... നീ മാത്രം!”

അവളുടെ മുഖപേശികൾ ഒരു നിമിഷം വലിഞ്ഞു. പിന്നെ നിസ്സംഗമായെന്നോണം ചോദിച്ചു “എന്തിന്? ”
“തിരികെ വരാമെന്നു പറഞ്ഞ് ഒരു വർഷം മുൻപ് മുങ്ങിയ ആളല്ലേ? ഒന്നു കാണണമെന്നു തോന്നി... ”
“ഏയ്, വരും എന്ന ഉറപ്പ് ഞാൻ നൽകിയിരുന്നില്ലല്ലോ. ഒരു കൊല്ലം കഴിഞ്ഞ് മടങ്ങിവരണമെന്നു തോന്നിയാൽ വരും എന്നല്ലേ പറഞ്ഞിരുന്നുള്ളൂ...? റ്റു ബി ഫ്രാങ്ക്, ഒരു കൊല്ലം കഴിഞ്ഞ് എന്നെ ആരും ഓർക്കുമെന്നു കരുതിയേ ഇല്ല.... നീ പോലും....”

നെഞ്ചിൽ എന്തോ ഒന്നു കൊളുത്തി. ആനന്ദ്  വിളറിയ ഒരു ചിരി വരുത്തി.

അവൾ തുടർന്നു. “നീയെന്നെ മറന്നു കാണുമെന്ന ചിന്തയിലായിരുന്നു ഞാൻ. ആഴ്ചകൾക്കുള്ളിൽ സൌഹൃദങ്ങളും കൂട്ടായ്മകളും മാറിമറിയുന്ന സൈബർ ലോകത്ത് ആരുടെ നഷ്ടവും ഒന്നോ രണ്ടോ ദിവസങ്ങൾക്കപ്പുറം പ്രസക്തമാകുന്നില്ല.... എങ്കിലും നീ വന്നല്ലോ.... ആം ഹാപ്പി.”

അയാൾ പുഞ്ചിരിച്ചു.

“ഇവിടത്തെ സ്ഥിരം ആളാണല്ലേ? ” ആനന്ദ് ചോദിച്ചു.

“ഏയ്! ഐ ജസ് ലവ് ദിസ് ആംബിയൻസ്.... ദ മ്യുസിക്.... ആൻഡ് അഫ്കോഴ്സ്, സീഫുഡ്! സത്യം പറയാമല്ലോ ഈ കോംബിനേഷൻ മതിമറന്നാസ്വദിക്കാനാണ് ഞാനിവിടെ വരുന്നത്. പലരും കരുതും പോലെ കുടിച്ചു കുന്തം മറിയാനല്ല.”
“അപ്പോ... കെയ്സ് കണക്കിന് ബിയർ സ്റ്റോക്ക് ചെയ്യുന്നതോ?”
“ഹോ! ആരു പറഞ്ഞു ഇതൊക്കെ.........!? ഹിമേഷ്.......?”

അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി “പെൻഡിംഗ് വർക്ക്സ് കുന്നു കൂടുമ്പോൾ ഐ ജസ് ഷിഫ്റ്റ് മാ വർക്ക് പ്ലെയ്സ് റ്റു ഹോം. അവിടാവുമ്പോ ക്ലോക്കിനെ പേടിക്കണ്ട. തോന്നുമ്പോ കുളിക്കാം. തോന്നുമ്പോ തിന്നാം.തോന്നുമ്പോ കിടക്കാം. ഡ്രെസ് ചെയ്ഞ്ച് ചെയ്യണമെന്നോ, ഇടണമെന്നോ ഒരു നിർബന്ധവുമില്ല.... ഐ ഷൺ മാ സെൽഫ് ഫ്രം ഓൾ ഡിസ്ട്രാക്ഷൻസ്.... അപ്പോ ഇടയ്ക്കൊരു പൂതി തോന്നിയാൽ.... ദ ഡ്രൈവർ വിൽ ബ്രിങ്ങ് ഇറ്റ് ഹോം. സ്റ്റോർ ചെയ്യുമ്പോൾ ഒരു കെയ്സ് എന്നത് ഒരു പതിവാ. കുടിക്കാൻ മാത്രമല്ല, കുളിക്കാനും ഞാനതുപയോഗിക്കും! ഹ! ഹ!!”

“കുളിക്കാൻ?”
“ഏയ്! ചുമ്മാ... ജസ് ഫോർ ഹെയർ വാഷ്... മുടി കഴുകാൻ!”
അയാൾക്കത് അതിശയമായിത്തോന്നി.
“മോറോവർ, ഐ യൂസിറ്റ് ഫോർ കുക്കിംഗ്......പിന്നെ.... ആസ് എ  ബട്ടർഫ്ലൈ സെഡക്റ്റർ!
പഴവും, പഞ്ചസാരയും, ബിയറും കൂട്ടിക്കുഴച്ചു വച്ചു നോക്കൂ, നിന്റെ തൊടിയിലും പാറിവരും പൂമ്പാറ്റകൾ!”
“ അമേയാ......!”
“യെസ് മി ലോഡ്.......... വാണ വിസിറ്റ് മാ ഹോം?”
“വൈ നോട്ട്?”
“ദെൻ ലെറ്റ്സ് മൂവ്!”
“അപ്പോ ഹിമേഷ്?”
“ഡോണ്ട് വറി അബൌട്ട് ഹിം!”

ഹിമേഷ് ബിൽ സെറ്റിൽ ചെയ്ത് തിരിച്ചെത്തി.

അമേയ ഇരിപ്പിടത്തിൽ നിന്നെണീറ്റു. ഹിമേഷിനു നേരെ കൈ നീട്ടി. ഹസ്തദാനം ചെയ്തുകൊണ്ടു പറഞ്ഞു “താങ്ക്സ് എ ലോട്ട് ബഡി. തെറ്റിദ്ധരിക്കില്ലെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ?”
“യെസ്. അഫ്കോഴ്സ്....” ഹിമേഷ് അല്പം കൺഫ്യൂസ്ഡ് ആയി മൊഴിഞ്ഞു.

“വി നീഡ് റ്റു റ്റോക്ക്  എ ബിറ്റ്. അല്പം ഒച്ചയും ബഹളവും കുറഞ്ഞ ഒരിടത്തേക്ക് ഞങ്ങൾ പൊയ്ക്കൊള്ളട്ടേ?”

അവളുടെ പെട്ടെന്നുള്ള ചോദ്യത്തിനു മുന്നിൽ കുഴങ്ങി, കോർപ്പറേറ്റ് ശൈലിയിൽ തോൾ ചലിപ്പിച്ച് ഹിമേഷ് അനുകൂലമുദ്ര കാണിച്ചു.

പുറത്ത് ഡ്രൈവർ കാറുമായി കാത്തിരിപ്പുണ്ടായിരുന്നു.
“നമ്മുടെ പഴയ സംവാദങ്ങൾ ഓർക്കാറുണ്ടോ?”കാറിനുള്ളിൽ വച്ച് ആനന്ദ് ചോദിച്ചു.
“ഉം.... ഉവ്വ്...”
“ഇതിനിടെ ചോദിക്കാൻ മറന്നു. ആർ യു മാരീഡ്?”
“നോ.”
അവൾ പൊടുന്നനവേ നിശ്ശബ്ദയായി.
അയാൾ പിന്നീടൊന്നും ചോദിച്ചില്ല.

അപ്പാർട്ട്മെന്റിനു മുന്നിൽ ഡ്രോപ് ചെയ്ത് ഡ്രൈവർ പാർക്കിംഗ് ഏരിയയിലേക്ക് പിൻ വാങ്ങി. അകത്തേക്കു കയറുമ്പോൾ ആനന്ദ് ശ്രദ്ധിച്ചു അവളുടെ വീട്ടുവാതിലിൽ നിറയെ പൂച്ചെട്ടികൾ.... അതിൽ കൂമ്പിയിരിക്കുന്ന ശലഭങ്ങൾ....

“അമെയ്സിംഗ് ഡിയർ !” അയാൾ മന്ത്രിച്ചു. അവൾക്കൊരു ചുംബനം കൊടുക്കണമെന്നു തോന്നിപ്പോയി അയാൾക്ക്. പക്ഷേ അപ്പോഴേക്കും അവൾ അകത്തു കടന്നിരുന്നു.

അയാളെ ഒരു സോഫയിൽ പിടിച്ചിരുത്തി അരികിലിരുന്നുകൊണ്ട് അവൾ ചോദിച്ചു.
“കാറിൽ വച്ച് എന്നോട് മാരീഡ് ആ‍ണൊ എന്നു ചോദിച്ചില്ലേ? ”

“ഉം... യെസ്. ബട്ട് ദെൻ.... യു വെന്റ് സൈലന്റ്....! ഇപ്പോ... ഇപ്പോൾ ഇവിടെ നമ്മൾ മാത്രമല്ലേ ഉള്ളൂ.... പറയൂ.... ഷാൽ വി ഷെയർ അവർ മിസറീസ് റ്റുഗേദർ? നമുക്കു വിവാഹിതരായിക്കൂടേ?”

അവർക്കിടയിൽ നിശ്ശബ്ദത നിറഞ്ഞു. ഒടുവിൽ അവൾ മൊഴിഞ്ഞു.
“എനിക്കതിനു കഴിയുമോ എന്ന് സംശയമാണാനന്ദ്.... അല്ലെങ്കിൽ തന്നെ, എന്നെ അടുത്തറിഞ്ഞാൽ, എന്റെ വട്ടുകളോട് സമരസപ്പെടാൻ ഒരാണിനാവുമോ എന്നും ഞാൻ ഭയപ്പെടുന്നു. ഇപ്പോൾ എന്നോടൊപ്പം എന്റെ മകളും സ്വപ്നങ്ങളും സുരക്ഷിതമാണ്. അതു മതി...”

“മോളോ? യു ഗോട്ട് എ കിഡ്?” അയാൾ വീണ്ടും അതിശയിച്ചു.

അവൾ ചിരിച്ചു. വാത്സല്യം വഴിയുന്ന ഒരു നിറചിരി. “പറയാം.... അല്പം ക്ഷമിക്കൂ....”
അയാൾ സാകൂതം അവളെ നോക്കിയിരുന്നു.

 “അറിയുമോ ആനന്ദ്, എന്റെ അമ്മയും, ചേച്ചിയും ക്യാൻസർ വന്നാ മരിച്ചത്. ഒവേറിയൻ ക്യാൻസർ. അടുത്തടുത്ത വർഷം. എല്ലാം ഒന്നു സ്റ്റെഡിയാക്കി ലോങ്ങ് ലീവ് ഒക്കെക്കഴിഞ്ഞ് അച്ഛൻ ജോലിക്കു തിരിച്ചെത്തിയപ്പോൾ അതുവരെ ജൂനിയർ ആയിരുന്നവൻ ബോസായി ഇരിക്കുന്നു. തലയില്ലാത്തവൻ തലയായിരിക്കുമ്പോൾ, വാലാവാൻ വയ്യെന്നു പറഞ്ഞ് ആൾ ഇറങ്ങിപ്പോന്നു. രണ്ടു വർഷം മുൻപ് വീടു വിട്ടു. ഇനിയും തിരിച്ചെത്തിയിട്ടില്ല. അച്ഛനുമാത്രമല്ല, മുത്തച്ഛനും ഭ്രാന്തായിരുന്നു..... സ്കിസോസോഫ്രേനിയ...... ഇറ്റ് റൺസ് ഇൻ ദ ഫാമിലി.... രണ്ടും ജെനെറ്റിക് കുരുക്കുകൾ........ നമ്മുടെ സംവാദകാലത്ത് ഞാൻ ജെനെറ്റിക് എഞ്ചിനീയറിംഗിനെ വിമർശിച്ചതോർമ്മയില്ലേ? 

നിങ്ങളൊക്കെ പറയുന്ന മാരക ക്യാൻസറും, മനോരോഗങ്ങളും തകർത്തെറിഞ്ഞ ജീവിതമാണെന്റേത്. എന്നിട്ടും റിപ്രോ ജെനെറ്റിക്സിനും, ഡിസൈനർ ബേബികൾക്കുമെതിരായി നിൽക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് പ്രകൃതിയിലുള്ള വിശ്വാസമാണ്. കൃത്രിമമായതൊന്നും ശാശ്വതമല്ല ആനന്ദ്. വ്യക്തിപരമായ ഏതാനും എക്സപ്ഷൻസ് ചൂണ്ടിക്കാട്ടി ഇത്തരം കച്ചവടങ്ങളോട് സന്ധി ചെയ്യാൻ എനിക്കാവില്ല.

പിന്നെ.... പണ്ട് എന്റെ എഴുത്തിനെക്കുറിച്ച് പുകഴ്ത്തിപ്പറയാറുണ്ടായിരുന്നല്ലോ.... സത്യത്തിൽ അതൊക്കെ ആ ഭ്രാന്തിന്റെ ബഹിർസ്ഫുരണങ്ങൾ മാത്രം. വട്ടു മൂക്കുമ്പോൾ ഞാൻ മുറിയടച്ചിരിക്കും. കൊടും നിരാശയുടെ പടുകുഴിയിൽ....അപ്പോൾ മനസ്സിൽ തോന്നുന്നതെല്ലാം പിന്നീടെപ്പോഴെങ്കിലും കുത്തിക്കുറിച്ചിടും. ഭൂരിഭാഗവും കത്തിച്ചു കളയും. അവശേഷിക്കുന്നവ.... അപ്പപ്പഴത്തെ മൂഡനുസരിച്ചു ഞാൻ പോസ്റ്റ് ചെയ്യും.”

വല്ലാത്തൊരു മനോനിലയിലായിരുന്നു അമേയ.

“എനിക്കറിയാം എന്താണ് വിധി എനിക്കായി കരുതിവച്ചിരിക്കുന്നത് എന്ന്...... എന്റെ ഹൃദയം കവരാൻ ഇതുവരെ ഒരാണും വന്നിട്ടില്ല ആനന്ദ്....ഇനി അഥവാ വന്നാലും.... എനിക്കു തന്നെ എന്നെ സഹിക്കാൻ കഴിയുന്നില്ല. പിന്നല്ലേ, മറ്റൊരാൾക്ക്! ഒരു കുടുംബജീവിതം എനിക്കു പറ്റില്ല....
നിന്നെയെനിക്ക് എന്നും വേണം. സുഹൃത്തായി.... വിവാഹം എന്ന കൊലച്ചതി ചെയ്ത് നമ്മൾ പരസ്പരം വെറുക്കണോ?”

അയാൾക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു....ശൂന്യത അവർക്കിടയിൽ വീണ്ടും തിങ്ങി നിറഞ്ഞു.

അതിനൊടുവിൽ മറ്റേതോ ലോകത്തു നിന്നെന്നവണ്ണം അമേയയുടെ വാക്കുകൾ ഹോളിൽ മുഴങ്ങി.

“നിനക്കറിയുമോ, എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്റെ കുഞ്ഞാണ്.  അതുകൊണ്ടു തന്നെ, ഞാൻ അനുഭവിക്കുന്ന നരകത്തിലേക്ക് അവളെ ഒരിക്കലും കൊണ്ടുവരില്ല!”

ആനന്ദ് വീണ്ടും അത്ഭുതം കൂറി.

അതു കണ്ട് നേർത്തൊരു ചിരിയോടെ അവൾ പറഞ്ഞു.

“ഇനിയും ജനിച്ചിട്ടില്ലാത്തതുകൊണ്ട് എനിക്കവളെ പാലൂട്ടാം, താരാട്ടാം, കൊഞ്ചിക്കാം, കളിപ്പിക്കാം..... മുടി പിന്നിൽ നിന്നു കെട്ടിക്കൊടുക്കാം, സ്കൂളിൽ വിടാം..... വീട്ടിൽ വൈകിയെത്തിയതിനു വഴക്കു പറയാം, കാമുകനൊത്ത് ചുറ്റിക്കറങ്ങുന്നതോർത്ത് അസൂയപ്പെടാം....ഞാനവളുടെ അമ്മയാണ്!”

കുസൃതിക്കിടയിലും അവളുടെ വാക്കിലും നോക്കിലും മാതൃത്വം നിറഞ്ഞു തുളുമ്പി.

അമേയ സോഫയിൽ നിന്നെഴുന്നേറ്റ് ബെഡ് റൂമിലേക്കു നടന്നു. കൈകൾ വീശി ഒരു നൃത്തച്ചുവടിലെന്നോണം തന്റെ കുഞ്ഞിനെ വാരിയെടുത്തു. മാറോടു ചേർത്തു ചുംബിച്ചു.

മുറിയിൽ അയാളുടെ സാന്നിധ്യം തീരെ മറന്ന് അമ്മ മോളെ പാലൂട്ടാൻ തുടങ്ങി. ഒപ്പം ഒരു താരാട്ടു മൂളാനും.

അവരുടെ ലോകത്ത് തനിക്കെന്തെങ്കിലും ചെയ്യാനുള്ളതായി അയാൾക്കു വെളിപ്പെട്ടില്ല.
സന്ദിഗ്ധതയുടെ ഏതാനും നിശ്ശബ്ദനിമിഷങ്ങൾ  അതിജീവിച്ച്, വാതിൽ ചാരി ആനന്ദ് പടിയിറങ്ങി.

അമ്മയെ മകളിൽ നിന്നകറ്റാൻ അയാൾക്കാവുമായിരുന്നില്ല......