Tuesday, January 27, 2009

ഡോ. ആനമങ്ങാടന്റെ ‘തിരോന്തരം‘ അനുഭവങ്ങള്‍...!


പത്തു വര്‍ഷം മുന്‍പ് ഒരു ഏപ്രില്‍ മാസം പത്താം തീയതിയാണ് ഡോ. മോഹനകൃഷ്ണന്‍.കെ.ആനമങ്ങാട് തിരുവനന്തപുരത്ത് എത്തിയത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കും പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയ്ക്കും ഇടയിലുള്ള ഒരു മലനാടന്‍ ഗ്രാമമാണ് ആനമങ്ങാട്. തിരുവനന്തപുരത്ത് ഒരു പരിചയക്കാരന്റെ വീട്ടില്‍ പോയി കുളിച്ച് രാവിലെ പത്തു മണിക്കു തന്നെ ലക്ഷ്യ്സ്ഥാനമായ ആയുര്‍വേദകോളേജില്‍ എത്തി. വകുപ്പു മേധാവിയെ കണ്ട് നിയമന ഉത്തരവു കൈമാറി. ഒരു വര്‍ഷത്തേക്കാണ് നിയമനം.

“ ഓ ! അപ്പോ ഇയാളാണ് ഡോ. ആനമങ്ങാടന്‍! എപ്പ എത്തി?”

“ രാവിലെ എത്തി സര്‍...''

“എവിടാ പഠിച്ചത്”

“കോട്ടക്കല്‍”

“നാളെ മുതല്‍ രാവിലെ കൃത്യം 8 മണിക്കു തന്നെ ഓ.പി.യില്‍ വരണം. ഇന്ന് ലൈബ്രറിയില്‍ പോയി അത്യാവശ്യം റെഫറന്‍സ് വല്ലതും നടത്താന്‍ ഉണ്ടെങ്കില്‍ നടത്തിക്കൊള്ളൂ..”

മേധാവി വചനം കേട്ടയുടനേ തന്നെ മോഹനകൃഷ്ണന്‍ അങ്ങോട്ടേക്കു വച്ചു പിടിച്ചു. ലൈബ്രറിയില്‍ കുറെ പത്രങ്ങളും ജേണലുകളും മറിച്ചു നോക്കി. ഒരു ചരക സംഹിത എടുത്തു. ഡിപ്പാര്‍ട്ട്മെന്റില്‍ വന്നിരുന്നു വായിക്കാന്‍. അതു വായിക്കാന്‍ തുടങ്ങി. ആഗ്രഹവും സാധിച്ചു. കൃത്യം മൂന്നു മിനിറ്റിനുള്ളില്‍ സുഖനിദ്ര!

ആരോ ഒച്ചവയ്ക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. കണ്ണു തിരുമ്മി നോക്കിയപ്പോള്‍ തടിച്ചുരുണ്ട ഒരു സ്ത്രീ മുന്നില്‍!

“സാറേ ! ഞാന്‍ കൊറെ നേരായിട്ട് ക്യാക്കണ്... സാറിനു കുടിക്കാന്‍ വെള്ളങ്ങളു വല്ലോം വ്യാണോ?”

പകച്ച് നോക്കിക്കൊണ്ടിരുന്ന മോഹനകൃഷ്ണനോട് അവര്‍ പറഞ്ഞു

“വോ... സാറിനെന്നെ മനസ്സിലായില്ല, അല്യോ...ഞാന്‍ സുഹാസിനി... ഇവടത്തെ പീയൂണാ..!”

ദൈവമേ! സുഹാസിനിയോ! ഇതെന്തു രൂപം! ഇവരോട് എന്തു പറയണം... വെള്ളം എന്നതിന് വെള്ളങ്ങള്‍ എന്ന് പറയും ഇവിടെ എന്നു കേട്ടിട്ടുണ്ട്.

“കുറച്ച് തണുത്ത വെള്ളം കിട്ട്യാച്ചാ നന്നായിരുന്നു....”

“അയ്യോ സാറെ ഇവിടെ നമ്മള്‍ കരിങ്ങാലി വെള്ളം തന്നെ ഒണ്ടാക്കുന്നത്. അതു പ്വാരേ?”

“ എന്താ ചൂട്... തണുത്ത വെള്ളം കിട്ടാന്‍ ഒരു വഴീല്യേ..?”

“ സാറേ ബോഞ്ചി മതിയെങ്കി, ലോ.... ഇല്ല മുടുക്കിലൊള്ള കടേ കിട്ടും. ഇത്തിപ്പോലം നടന്നാ മതി...”

“ ഈ കത്തണ വെയിലത്തെങ്ങനാ ഏട്ത്തീ നടക്ക്വ... സാരല്യ.. ചൂടു വെള്ളാച്ചാ ചൂടുവെള്ളം... എപ്പ്ഴാ ആവ്ണേച്ചാ ഇങ്ങട് തന്നോള്ണ്ടൂ....”

ഇത്തവണ സുഹാസിനി വാ പൊളിച്ചു! “വോ.. ഇയാള് വടക്കനാന്നാ ത്വാന്നണത്..... ഇദെന്തെര് ഫാഷ!” സുഹാസിനി പിറുപിറുത്തു.

അവര്‍ പോയി. ആനമങ്ങാടനു സമാധാനം. അവരെ ഏട്ത്തീന്നു വിളിച്ചതില്‍ ഒരു ജാള്യത. കാഴ്ച്ചയില്‍ ഒരു അന്‍പതു വയസ്സെങ്കിലും തോന്നുന്നുണ്ട്. എന്തായാലും “സുഹാസിനീ..” എന്നു വിളിക്കാന്‍ ഈ ജന്മത്തു കഴിയും എന്നു തോന്നുന്നില്ല!

കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും വന്നു. എന്നോടു പറഞ്ഞു “ ദേ സാറ്‌ ക്യാക്കണ്...”

മിഴിച്ചു നിന്നപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു “ പ്രോസര് ക്യാക്കണ്..” അവര്‍ പ്രൊഫസറുടെ മുറി ചൂണ്ടിപ്പറഞ്ഞു.

പ്രൊഫെസര്‍ അവിടെ എന്തു ചെയ്യുന്നു എന്നാണ് അവര്‍ പറഞ്ഞതെന്നു മനസ്സിലായില്ലെങ്കിലും മോഹനകൃഷ്ണന്‍ പ്രോഫസറുടെ റൂമിലേക്കു പോകാന്‍ നിശ്ചയിച്ചു. ഒന്നു മുഖം കഴുകി. അങ്ങോട്ടേക്കു നടന്നു.

“ എന്താടോ ഒന്നു വിളിപ്പിച്ചാല്‍ ഇങ്ങോട്ടെത്താന്‍ ഇത്ര താമസം?“ പ്രൊഫസര്‍ക്ക് ചെറിയ നീരസം.

ദൈവമേ! സാര്‍ വിളിക്കുന്നു എന്നായിരുന്നൊ ആ സ്ത്രീ പറഞ്ഞത്!

“സര്‍... അത്... ആ സ്ത്രീ പറഞ്ഞത് ശരിക്കങ്ങ്ട് മന്‍സിലായില്യാ.. അദോണ്ടാ വൈകീത്....” വിറച്ചു വിറച്ച് മോഹനകൃഷ്ണന്‍ പറഞ്ഞു.

പ്രൊഫെസര്‍ ചോദിച്ചു “അതെന്താ അവര്‍ മലയാളത്തിലല്ലേ പറഞ്ഞത്?”

“ഈ തിരുവനന്തപുരം ഭാഷ...”

“ മ്ഉം... എന്താ തിരുവനന്തപുരം ഭാഷക്കെന്നാ കൊഴപ്പം? ഇയാള്‍ ഈ പറയുന്നതാണോ ശരി മലയാളം? എടോ ശരി മലയാളം പറയുന്നത് ഞങ്ങള്‍ കോട്ടയത്തുകാരാ!''

ദൈവമേ പടപേടിച്ച്....!! മോഹനകൃഷ്ണന്‍ വിയര്‍ത്തു!

“ ഇപ്പോ ഇയാള്‍ പറഞ്ഞില്ലേ ശരിക്കങ്ങ്ട്.... മന്‍സിലായില്യാ... എന്നൊക്കെ? ഇതാണോ ശരിയായ ഭാഷ?''

“അത്... “മോഹനകൃഷ്ണന്‍ വിക്കി.

“മ്ഉം... ഇവിടെ ജോലി ചെയ്യുമ്പോ ഇവിടത്തെ ഭാഷ പഠിക്കാതെ ഒക്കത്തില്ല. എന്നതായാലും ശരി.. ഇന്നു പോയി റെസ്റ്റ് എടുത്തോ. നാളെ രാവിലെ 8 മണിക്ക് ഓ.പി. യിലോട്ടു വന്നേച്ചാ മതി..”

ആശ്വാസം. മോഹനകൃഷ്ണന്‍ മെല്ലെ പോകാനെണീറ്റു.

രാവിലെ കുളിച്ചൊരുങ്ങി പദ്മനാഭസ്വാമിക്ഷേത്രത്തിലും, പഴവങ്ങടിയിലും പോയി ആയുര്‍വേദ കോളേജിന്റെ പൂജപ്പുരയുള്ള ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സമയം 8.05. ധൃതിയില്‍ ഓ.പി.യിലേക്കു നടന്നു. ഭാഗ്യം ഒരു ഹൌസ് സര്‍ജന്‍ അവിടെ ഇരിക്കുന്നുണ്ട്.

ഓ.പിയ്ക്കു മുന്നില്‍ ക്യൂ രൂപപ്പെട്ടു കഴിഞ്ഞു. ആയുര്‍വേദ കോളേജുകളില്‍ അങ്ങനെയാണ്. സ്ഥിരം രോഗികള്‍ അതിരാവിലെ തന്നെ എത്തും. പത്തു മണി കഴിഞ്ഞാല്‍ തൈലം തീരും. പിന്നെ വരുന്നവര്‍ക്ക് കഷായവും ചൂര്‍ണവും മാത്രമേ ഉണ്ടാകൂ!

ഡോക്ടറുടെ കസേര ഒഴിഞ്ഞുകിടപ്പുണ്ട്. അതിലേക്ക് കയറി ഇരുന്നു. ഹൌസ് സര്‍ജന്‍ അപ്പോഴാണ് പുതിയ ഡോക്ടറെ ശ്രദ്ധിച്ചത്. അവള്‍ ഗുഡ് മോണിങ്ങ് പറഞ്ഞു.

ആദ്യത്തെ രോഗിയോട് മോഹനകൃഷ്ണന്‍ ചോദിച്ചു “ എന്തേ പറ്റീത്...?”

അയാള്‍ പറഞ്ഞു “ എശ തോറും വ്യാദന സാറേ...! ത്യാരികളൊന്നും ക്യാറാ‍മ്പറ്റണില്ല.... പിന്നെ ഫയങ്കര ഇളിപ്പ് ....!

മോഹനകൃഷ്ണന്റെ തൊണ്ട വരണ്ടു. കുറേ നിമിഷങ്ങള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ ഒന്നും പറയുകയോ എഴുതുകയോ ചെയ്യുന്നില്ല എന്നു കണ്ടപ്പോള്‍ ഹൌസ് സര്‍ജന്‍ ചൊദിച്ചു “എന്തു പറ്റി സര്‍..?”

“എനിക്ക് ഇദ്ദേഹത്തിന്റെ ഭാഷ അങ്ങ്ട്‌ മന്‍സിലാവ്ണില്യ...''

“ഓ സാറിന്റെ വീടെവിടെയാ?”

“ആനമങ്ങാട്...”

അവളുടെ മുഖത്ത് ചോദ്യ ഭാവം.

“അത്.. മലപ്പുറം ജില്ലയാ... കുട്ടീടെ പേരെന്താ..?”

“സംഗീത” അവള്‍ പറഞ്ഞു.

“ ഇവര്‍ പറയുന്നതൊക്കെ ഒന്നു ട്രാന്‍സ് ലേറ്റ് ചീതു തരോ സംഗീത?”

"ചീയാം! ഞാന്‍ പാതി തൃശ്ശൂര്‍കാരിയാ ” അവള്‍ പറഞ്ഞു!

മോഹനകൃഷ്ണനു സമാധാനമായി.

“അപ്പോ ഇദ്ദേഹത്തിന്റെ രോഗവിവര‍ങ്ങള്‍ ഒന്നു പറഞ്ഞോള്ണ്ടു...”

അവള്‍ അയാളോടു രോഗവിവരം തെരക്കി.

അയാള്‍ പറഞ്ഞു “ എശ തോറും വ്യാദന സാറേ...! ത്യാരികളൊന്നും ക്യാറാ‍മ്പറ്റണില്ല.... പിന്നെ എപ്പളും ഇളിപ്പ് ....!

സര്‍, സന്ധിവേദന, കയറ്റം കേറാന്‍ കഴിയുന്നില്ല, ശ്വാസം മുട്ടല്‍ ഇതൊക്കെയാണു പ്രശ്നം!

ദൈവമേ ! അതിനാണോ ഇയാള്‍.....!

ഇളിപ്പ് എന്നുപറഞ്ഞാല്‍ ശ്വാസം മുട്ടലോ! മോഹനകൃഷ്ണന്‍ ഇളിഭ്യനായി ഇരുന്നു!

എന്തോ ചിന്തിച്ചുറച്ചപോലെ സ്റ്റെത് എടുത്തു നിശ്ശബ്ദം പരിശോധിച്ചു. മരുന്നുകള്‍, നിര്‍ദേശങ്ങള്‍ എല്ലാം എഴുതി. വിശദീകരിച്ചു കൊടുക്കാന്‍ ഹൌസ് സര്‍ജനോടു പറഞ്ഞു.

അപ്പൊഴേക്കും അടുത്തയാള്‍ വന്നു.

“ കുറുക്കുവ്യാദന സാറേ! എണ്ണേം കൊഴമ്പും കോറെ ത്യാച്ച്....ജാതൊരു കൊറവൂല്ല.... പിന്നെ ഭ്യാദി പോണില്ല ....”

“നടുവേദന. മലം പോകുന്നില്ല അതാ കംപ്ലൈന്റ്..” ഹൌസ് സര്‍ജന്‍ പറഞ്ഞു.

മരുന്നെഴുതി നടു നിവര്‍ക്കും മുന്‍പേ അടുത്ത ആവലാതി “ സാറേ...രണ്ടാഴ്ച്ചയായി ദേഹം മുഴോന്‍ ഊരല്..”

“ചൊറിച്ചില്‍” ഹൌസ് സര്‍ജന്‍ വക ട്രാന്‍സ്ലേഷന്‍.

അടുത്തതായി ഒരു സ്ത്രീയായിരുന്നു വന്നത്. ഒപ്പം പത്തു പതിനഞ്ചു വയസ്സയ ഒരു പയ്യനും.

“ എവന് ഫയങ്കര കാച്ചില്‍ സാറേ!” മോഹനകൃഷ്ണന്‍ ഒന്നു ഞെട്ടി! ഹൌസ് സര്‍ജന്‍ മിണ്ടുന്നില്ല!

മോഹനകൃഷ്ണന്‍ വീണ്ടൂം ചോദിച്ചു “ എന്താ കുട്ടിക്കു പറ്റീത്..”

“വോ, തന്നെ... ഇന്നലെ രാത്രി മൊതല്‍ ഫയങ്കര കാച്ചില്‍ സാറേ! പരിശോധിച്ചു നോക്കണം!”

മോഹനകൃഷ്ണന്‍ കുട്ടിയെ എക്സാമിനേഷന്‍ ടേബിളില്‍ കിടത്താന്‍ പറഞ്ഞു. കാച്ചില്‍ എന്നാല്‍ പുഴുങ്ങി തിന്നുന്ന, കിഴങ്ങുവര്‍ഗത്തില്‍ പെട്ട, ഒരു സാധനം എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ഇതു വരെ കണ്ടിട്ടു കൂടിയില്ല! ഈ കുട്ടിക്കിനി എവിടെയാണോ കാച്ചില്‍!!

പുറമെയൊന്നും കാണുന്നില്ല. ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞു.

ഇല്ല. ഒന്നുമില്ല. സങ്കോചത്തോടെയാണെങ്കിലും കുട്ടിയുടെ നിക്കര്‍ അഴിക്കാന്‍ നിര്‍ദേശിച്ചു.

അതോടെ കുട്ടിയുടെ അമ്മ ചീറി!

ഇതെന്തര്... വെള്ളരിക്ക്യാപ്പട്ടണോ...!? കൊച്ചിനെ കൊഴലു വച്ച് നോക്കുന്നതിനു പകരം ഇയ്യാള്‍ ഇതെന്തര് ചെയ്യണത്..?

മോഹനകൃഷ്ണന്‍ പരുങ്ങി.

“പനിക്കൊള്ള കഷായം വല്ലോം എഴിതിക്കൊട് സാറേ!” ക്യൂവില്‍ പിന്നിലുള്ള ആരോ വിളിച്ചു പറഞ്ഞു.

കുട്ടിയുടെ ദേഹത്തു തൊട്ടു നോക്കി. നല്ല ചൂട്. പനിയാണൊ ഇവര്‍ ഉദ്ദേശിച്ചത്!

“കുട്ടിക്കു പനിയാ.. ല്യേ...?”

“വോ.... തന്നെ.... സാറ് കൊഴലു വച്ചൊന്നു നോക്കണം! ''

മോഹനകൃഷ്ണന്‍ വിറയ്ക്കുന്ന കയ്യോടെ സ്റ്റെത്ത് കുട്ടിയുടെ നെഞ്ചില്‍ വച്ചു. ചെസ്റ്റ് ക്ലിയറാണ്. കാര്യമായ പ്രശ്നമൊന്നും തോന്നുന്നില്ല. മരുന്നു കുറിച്ചു.

അയാള്‍ ഭയങ്കരമായി വിയര്‍ത്തു കുളിച്ചു. മോഹനകൃഷ്ണന് എങ്ങനെയെങ്കിലും ഓ.പിയില്‍ നിന്നിറങ്ങിയാല്‍ മതിയെന്നായി.

പുറത്ത് പ്രൊഫസറുടെ ശബ്ദം. മോഹനകൃഷ്ണന്‍ വീണ്ടും ഞെട്ടി.

“എന്നതാ ആനമങ്ങാടാ , രാവിലെ ഇത്രോം തെരക്ക്..? താന്‍ പോയി ഒരു ചായയൊക്കെ കുടിച്ച് റജിസ്റ്ററില്‍ ഒപ്പിട്ടേച്ചും വാ... അതുവരെ ഞാനിരിക്കാം!”

“മ്ഉം..... വര്ണ്ട്..... വര്ണ്ട്.... ”മോഹനകൃഷ്ണന്‍ മനസ്സില്‍ പറഞ്ഞു. അയാള്‍ പുറത്തിറങ്ങി തമ്പാനൂര്‍ക്ക് ബസ് കയറി.

മനം പോലെ മലപ്പുറം സൂപ്പര്‍ ഫാസ്റ്റ് ദാ കിടക്കുന്നു ! ഒരു സൈഡ് സീറ്റില്‍ ഇരുന്ന് ഡോ.ആനമങ്ങാടന്‍ കണ്ണുകള്‍ അടച്ചു.




വാല്‍മൊഴി: എല്ലാ തിരുവനന്തപുരത്തുകാരും ഇങ്ങനെയല്ല സംസാരിക്കുന്നത്. ഇന്ന് തിരുവനന്തപുരം സിറ്റിയില്‍ താമസിക്കുന്ന പകുതിപ്പേരും അന്യ നാട്ടുകാരാണ്. പക്ഷേ ഞങ്ങള്‍ പൂജപ്പുരയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് തനി ഗ്രാമീണരെ (പ്രത്യേകിച്ചും മുതിര്‍ന്ന തലമുറയെ) ആണ് ധാരാളമായി കിട്ടുന്നത്. തിരുവനന്തപുരം ഭാഷയെ ഇകഴ്ത്താനല്ല ഇതെഴുതിയത് എന്നു പ്രത്യേകം സൂചിപ്പിക്കട്ടെ.

പദസൂചി:
മുടുക്ക് = ഇടവഴി
ക്യാക്കണ് = ചോദിക്കണ്
എശ = ദശ = സന്ധി
ത്യാരി = തേരി = കയറ്റം
ഇളിപ്പ് = ശ്വാസം മുട്ടല്‍
കുറുക്കുവേദന = നടു വേദന
ഭ്യാദി = മലം
ഊരല്‍ = ചൊറിച്ചില്‍
കാച്ചില്‍ = ചൂട്, പനി

Saturday, January 17, 2009

ഗിപ്രാസ് ഫ്രം പൂത്തോട്ട...!!!

.

ചിക്കമഗ്ലൂര്‍ ജില്ലയില്‍ ശൃംഗേരി മഠത്തിനടുത്തായി കൊപ്പ എന്ന സ്ഥലത്താണ് ആരൂര്‍ ലക്ഷ്മീനാരായണറാവു മെമ്മോറിയല്‍ ആയുര്‍വേദിക് മെഡിക്കല്‍ കോളേജ്. നല്ല തണുപ്പുള്ള, തേയിലത്തോട്ടങ്ങളുടെ സാമീപ്യമുള്ള മനോഹരമായ ഒരു ഹില്‍ സ്റ്റേഷന്‍ ആണ് കൊപ്പ. മൂന്നര വര്‍ഷം ഞാന്‍ അവിടെ ലക്ചറര്‍ ആയി ജോലി ചെയ്തു.

പഠിക്കുന്ന കുട്ടികളില്‍ ധാരാലം പേര്‍ മലയാളികളാണ്. നല്ല അച്ചടക്കമുള്ള കുട്ടികള്‍. ഒരു പീരീഡ് പോലും ഒഴിവില്ലാതെ ക്ലാസുകള്‍. നല്ല റിസല്‍റ്റ്. എനിക്കു കോളേജ് വളരെ ഇഷ്ടപ്പെട്ടു. പ്രൈവറ്റ് കോളേജ് ആയതുകൊണ്ട് ഫസ്റ്റ് ഇയര്‍ മുതല്‍ ഫൈനല്‍ ഇയര്‍ വരെയുള്ള എല്ലാ ക്ലാസുകളിലും പോകേണ്ടിയിരുന്നു, ഞങ്ങള്‍ അധ്യാപകര്‍ക്ക്‌. എനിക്കതൊരു സന്തൊഷമുള്‍ലകാര്യമായി തോന്നിയതുകൊണ്ട് എല്ലാ ക്ലാസിലേയും കുട്ടികളുമായി നല്ല ബന്ധം ഉണ്ടായി.

ഒരു ദിവസം ഫസ്റ്റ് ഇയറില്‍ ക്ലാസ് എടുത്തു കൊണ്ടിരിക്കുകയായിരുന്നു. കുട്ടികള്‍ക്കു ബോറായേക്കുമോ എന്ന ചിന്ത മനസ്സില്‍ വന്നാല്‍, ക്ലാസ് അല്പനേരം നിര്‍ത്തി എന്തെങ്കിലും കൊച്ചുവര്‍ത്തമാനം പറയുക എന്റെയൊരു ശീലമായിരുന്നു..

ആ ദിവസം കുട്ടികളോട് ഓരൊരുത്തരോടും അവരവരുടെ പേരും അതിന്റെ അര്‍ത്ഥവും പറയാന്‍ ഞാനാവശ്യപ്പെട്ടു. രസകരമായ പേരുകള്‍. ചിലര്‍ക്ക് നല്ല അര്‍ത്ഥമുള്ള പേരുകള്‍. മറ്റു ചിലര്‍ക്ക് എങ്ങനെ ആലോചിച്ചാലും അര്‍ത്ഥം കണ്ടെത്താന്‍ വയ്യാത്തവ... ഇനിയൊരുകൂട്ടര്‍ക്ക് തനി നെഗറ്റീവ് അര്‍ത്ഥം! (നിഷാദ് = കാട്ടാളന്‍ or ...കാട്ടാള്‍!? , അസ്മിത = ചിരിക്കാത്തവള്‍).

കുട്ടികളോട് എന്റെ ചില അനുഭവങ്ങളും പറഞ്ഞു. ഒരു സുഹൃത്തിന്റെ ചേച്ചിയ്ക്ക് രണ്ടു മക്കള്‍ - മൂത്തവന്‍റ്റെ പേര് ട്രോഫി, ഇളയവന്‍ ഷീല്‍ഡ്! (അച്ഛനും അമ്മയ്ക്കും കിട്ടിയ ട്രോഫിയും ഷീല്‍ഡുമാണത്രേ ഈ മക്കള്‍!)

മറ്റൊരു ക്ലാസ്മേറ്റിന്റെ മാമന്റെ കണ്ടാല്‍ ഓമനത്തം തുളുമ്പുന്ന കുഞ്ഞിന്റെ പേര് “ഡഗ്ലസ്!”. ഇതല്പം കടുത്തുപോയല്ലോ എന്നു ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ മാമന്‍ തീരുമാനിച്ചു. തനി നാടന്‍ ചുവയുള്ള ഒരു പേരിട്ടു വീട്ടില്‍ വിളിക്കാന്‍ - പാണ്ടന്‍!!

ഇതൊക്കെ നടന്ന സംഭവങ്ങളാണ്.ഒപ്പം എന്റെ ആയുര്‍വേദ കോളേജ് പഠനകാലത്തെ ഒരു കഥ പറഞ്ഞു.. കഥ കുട്ടികള്‍ക്കിഷ്ടമാണ്. അതില്‍ മലയാളം കന്നട ഭേദമൊന്നുമില്ല.

ഇനി ആ കഥയിലേക്ക്.

എറണാകുളത്തു നിന്നു വൈക്കത്തേക്കു പോകുന്ന വഴി തൃപ്പൂണിത്തുറ കഴിഞ്ഞാല്‍ എത്തിച്ചേരാവുന്ന ഒരു കായലോര ഗ്രാമമാണ് പൂത്തോട്ട. ഞങ്ങളുടെ കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ദശദിനക്യാമ്പ് അക്കൊല്ലം അവിടെ വച്ചായിരുന്നു.ആദ്യദിനം ഉല്‍ഘാടനമഹാമഹം. രണ്ടാം ദിനം മുതല്‍ “പണി” തുടങ്ങുകയായി. ഞങ്ങള്‍ക്കു വേണ്ട സഹായങ്ങള്‍ ഒക്കെ ചെയ്തു തന്നത് പ്രകാശന്‍ ചേട്ടന്‍ എന്നൊരു ലോക്കല്‍ നേതാവായിരുന്നു. ചേട്ടന്റെ പ്രധാന ആവശ്യം ഒരു റോഡുപണിയാ‍യിരുന്നു. അദ്ദേഹത്തിനുള്‍പ്പടെ കുറേയാളുകളുടെ വീട്ടിലേക്ക് ഒരു ഓട്ടോ പോലും വരാനുള്ള വഴി ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ചേട്ടന്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു സദാസമയവും.

തുടക്കം മുതല്‍ ക്യാമ്പില്‍ സജീവമായിരുന്ന മൂന്നു കുട്ടികളെ എല്ലാരും ശ്രദ്ധിച്ചു. മൂത്തവന് ഒരു എട്ടു വയസ്സു കാണും. അടുത്തവന് ആറ്. മൂന്നാമന് കഷ്ടിച്ചു മൂന്ന്. ഇങ്ങനെയായിരുന്നു പ്രായം. എല്ലവരേയും പോലെ എനിക്കും ഇവന്മാരില്‍ ഒരു കൌതുകം തോന്നി.(എന്റെ വീട്ടില്‍ ഇതെ സൈസ് നാലെണ്ണമാണുള്ളത്, ഞാനുള്‍പ്പടെ!) അതുകൊണ്ട് ഇവന്മാരെ പരിചയപ്പെടാം എന്നു തീരുമാനിച്ചു.

മൂത്തവനോടു പേരു ചോദിച്ചു. അവന്‍ പറഞ്ഞു “ കമാല്‍ ഗിപ്ര!”

രണ്ടാമന്‍ “കമാഷ് ഗിപ്ര!!”

മൂന്നാമനോട് ഒന്നാമന്‍ ആവശ്യപ്പെട്ടു “പേരു പറയടാ..”

അവന്‍ നാണം കുണുങ്ങി നിന്നു.

അപ്പോള്‍ മൂത്തവന്‍ തന്നെ പറഞ്ഞു “ ഇവന്റെ പേര്‌ ആയാ ഗിപ്ര !!!”

തേന്മാവിന്‍ കൊമ്പത്തില്‍ താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍.....എന്ന പപ്പുവിന്റെ ഡയലോഗ് കേട്ട മോഹന്‍ലാലിന്റെ മുഖഭാവം പോലെ എന്തോ ഒന്ന് എന്റെ മുഖത്തും പ്രതിഫലിച്ചു.

ഏതാനും നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്കു ശേഷം ഞാന്‍ ചോദിച്ചു “ഇതെന്താടാ എല്ലാവന്റേയും ഒടുക്കം ഒരു ഗിപ്ര ?”

“ ആ ഞങ്ങക്കറിഞ്ഞൂടാ...!” അവന്മാര്‍ പോയി.

അപ്പോള്‍ ദാ വരുന്നു പ്രകാശന്‍ ചേട്ടന്‍!

ഞാന്‍ ചേട്ടനോടു ചോദിച്ചു “ചേട്ടാ, ഇവന്മാരേതാ?”

“അനിയാ... മൂന്നും എന്റെ സന്താനങ്ങള്‍ തന്നെ!!”

“ഉവ്വോ!? ഞാന്‍ കരുതി വേറെ ആരുടെയോ ആണെന്ന്‌!”

പ്രകാശന്‍ ചേട്ടന്‍ കടുപ്പിച്ചൊന്നു നോക്കി, ഞാന്‍ കാര്യമായി പറഞ്ഞതാണോ എന്ന് അതിയാനൊരു സംശയം!

സന്ദര്‍ഭം ലൈറ്റ് ആക്കാന്‍ ഞാന്‍ പരഞ്ഞു “ചേട്ടാ, ഈ മക്കളുടെയെല്ലാം പേരു കിടിലം. ഇതൊക്കെ എവിടുന്നു കിട്ടി?”

“അതേയ്.... ഞാന്‍ കൊറേക്കാലം അങ്ങു നോര്‍ത്തിലായിരുന്നു.അപ്പഴേ തീരുമാനിച്ചതാ, മക്കള്‍ക്ക് മലയാളം പേരു വേണ്ടാന്ന്.”

“അതു ശരി അപ്പം ഇതൊക്കെ ഹിന്ദി പേരാ അല്യോ?”

“അതെ... ഹിന്ദീല്‍ ‘കമാല്‍ കീ ചീസ് ഹേ’ എന്നൊക്കെ കേട്ടിട്ടില്ലേ? മൂത്തവന്‍‍ മിടുക്കനാവട്ടെ എന്നു കരുതിയാ അവന് ആ
പേരിട്ടത്”

രണ്ടാമന്‍ വിചാരിച്ചതിനേക്കാള്‍ പെട്ടെന്നിങ്ങു വന്നു! എട്ടാം മാസത്തിലാരുന്നു പ്രസവം. ആ‍ശുപത്രിയിലെത്തിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസവം നടന്നു. അതാ “കമാഷ്” എന്നു പേരിട്ടത്!!

“അപ്പോ, മൂന്നാമത്തവനോ?” ഞാന്‍ ചോദിച്ചു.“അതോ.... അവന്‍ വന്നപ്പം മൊതലേ കരച്ചിലാരുന്നു. ആയാ... ആയാ‍...എന്ന് ....അതുകൊണ്ട് അവന് ആയാ എന്നു പേരിട്ടു”

അപ്പോ ചേട്ടാ, ഈ പേരുകളിലെല്ലാമുള്ള “ഗിപ്ര” എന്താണ് സാധനം?

“അതനിയാ, ലേഡീസ് ഫസ്റ്റ് എന്നല്ലേ?

അതുകൊണ്ട് ആദ്യം “ഗി” പിന്നെ “പ്ര!!”

എന്റെ വായ് വീണ്ടു പിളര്‍ന്നു!

“എന്റെ ഭാര്യേടെ പേര് ഗിരിജ, എന്റെ പേര് പ്രകാശന്‍! ഇപ്പ മനസ്സിലായോ?”

കഥ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ക്ലാസ്സില്‍ നിന്നൊരു പെണ്‍കുട്ടി എണീറ്റു പറഞ്ഞു

“ സര്‍, ഐ നൊ ദെം സര്‍!!”

ഞാന്‍ ഞെട്ടി! കഥ കേട്ടു കൊണ്ടിരുന്ന കുട്ടികളും...

അണിമ അശോക് എന്നാണ് അതു പറഞ്ഞ കുട്ടിയുടെ പേര്.

ഞാന്‍ അവളോടു ചോദിച്ചു “ഈ പ്രകാശന്‍ ചേട്ടന്‍ കുട്ടിയുടെ അമ്മാവനോ, ചെറിയച്ഛനോ ഒന്നുമല്ലല്ലോ!?”

“നോ സര്‍. ദേ ആര്‍ മൈ നെയ്ബേഴ്സ്...”

ഹാവൂ! സമാധാനം!

ഇതെഴുതിക്കഴിഞ്ഞപ്പോ വീണ്ടും സംശയം “ഗിപ്ര” സഹോദരന്മാരില്‍ ആരെങ്കിലുമൊരാള്‍ ഇവിടെയിരുന്ന്‌ ഇതു വായിക്കുന്നുണ്ടാവുമോ!!?

Thursday, January 8, 2009

പുക്കാര്‍, പുലുമാല്‍, കോട്ടുസ്വാമി...!

.


“രാത്രിയായാപ്പിന്നെ ഈ ചേമ്പുംകൂട്ടത്തീ മുഴുക്കെ പ്‌രാന്തമ്മാര്ടെ അയ്യരു കളിയാ ! അറിയാവോ?” പുലുമാല്‍ എന്നോടു പറഞ്ഞു. ഞാന്‍ ആകേ പേടിച്ചു. സമയം രാവിലെ എട്ടര മണിയേ ആയിട്ടുള്ളു. ഞങ്ങളേക്കാള്‍ ഉയരത്തില്‍ വളര്‍ന്ന ചേമ്പുകള്‍ക്കിടയില്‍ നിക്കാന്‍ തന്നെ പേടി തോന്നി! കള്ളുകുടിയന്‍ പക്കികളെ പിടിക്കാം എന്നു പറഞ്ഞാണ് അവന്‍ എന്നെ ഈ ചേമ്പുംകൂട്ടത്തില്‍ കൊണ്ടു വന്നത്. പുലുമാല്‍ എന്നാല്‍ പുലിവാല്‍ തന്നെ. ഇവന്റെ ചേട്ടന്റെ പേര് - പുക്കാര്‍! രണ്ടും എന്റെ അപ്പൂപ്പന്‍ ഇട്ട ഇരട്ടപ്പേരുകളാണ്!

പുക്കാറും പുലുമാലും ഒരുമിച്ചു കൂടിയാല്‍ ഞങ്ങള്‍ അയലത്തെ പയ്യന്മാര്‍ക്കൊന്നും പിന്നെ രക്ഷയില്ല. അവന്മാര്‍ ഭയങ്കരമ്മാരാ. വക്കീലിന്റെ കാട്ടിലും ചെറുമന്റെ കാവിലും ഒക്കെ ഏതു സമയത്തും കേറിപ്പോകുന്നവര്‍! കാവിനുള്ളിലെ ചൂരല്‍പഴവും, കുളമാങ്ങയും പെറുക്കി തിന്നുന്നവര്‍! ഒപ്പം കാഞ്ഞിരത്തിന്റെ കുരു ശേഖരണവുമുണ്ട്. ഒരു കിലോയ്ക്ക് രണ്ടു രൂപ കിട്ടുമെന്നാ പുക്കാര്‍ പറയുന്നത്!

ഇപ്പോ പുലുമാലും ഞാനും നില്‍ക്കുന്ന ഈ ചേമ്പിന്‍ തറ ഞങ്ങളുടെ തന്നെ ബന്ധത്തിലുള്ള ഒരമ്മാവന്റെയാ. അവര്‍ വല്ലപ്പോഴുമേ ഈ വഴി വരൂ. കൃഷി ഇറക്കുന്നത് ഇവന്മാരുടെ അച്ഛനും അമ്മയും കൂടെ. അവരു രണ്ടാളും രാത്രി ഭയങ്കര തെറിവിളിയാണേലും നേരം വെളുത്താപ്പിന്നെ ഭയങ്കര സ്വരുമയാ!

പുലുമാലും ഞാനും ചേമ്പുകള്‍ക്കിടയിലൂടെ നടന്നു. താഴെ നിന്നാല്‍ തല്യ്ക്കു മേല്‍ കുട പോലെ വിടര്‍ന്നു നില്‍ക്കുകയാണ് ചേമ്പിലകള്‍. ചേമ്പുകൃഷി സ്പെഷലിസ്റ്റുകളാണ് ഇവന്റെ അച്ഛനും അമ്മയും. നന്നായി വളമിട്ടു വളര്‍ത്തിയ ചേമ്പുകള്‍ക്കുള്ളില്‍ ഒരാള്‍ ഒളിച്ചിരുന്നാല്‍ കണ്ടു പിടിക്കാനേ പറ്റില്ല.മഴക്കാലത്താണ് ചേമ്പിലയുടെ ഉപയോഗം കൂടുതല്‍. കുടയ്ക്കു പകരം അവന്മാര്‍ ചേമ്പിലയാ പിടിക്കുന്നെ. എനിക്കു പേടി കൂടി.

ഞാന്‍ പറഞ്ഞു - “ഡാ ഷാജീ, നമുക്കു പോകാം..!” (അവന്റെ ഇരട്ടപ്പേര്‍ നേരെ വിളിക്കാന്‍ എനിക്കു ധൈര്യമില്ല!) അവനു യാതൊരു കൂസലുമില്ല.
“ഓ പിന്നേ! കൂടി വന്നാ, പ്രാന്തമ്മാര്ടെ നേതാവ് കോട്ടു സാമി വരുവാരിക്കും. അത്രേ അല്ല ഒള്ളോ? എനിക്കറിയാം എന്തോ ചെയ്യണോന്ന്. ദാണ്ടിതു കണ്ടോ? ” അവന്റെ കയ്യില്‍ അറ്റം കൂര്‍പ്പിച്ച ഒരു കുടക്കമ്പി!

“ഒറ്റ കേറ്റ് അവന്റെ പള്ളയ്ക്കങ്ങു വച്ചു കൊടുക്കും! ആ...!” പുലുമാലിന്റെ കണ്ണൂകള്‍ തിളങ്ങി. പുഴുപ്പല്ലുകള്‍ വെളിയില്‍ വന്നു!

“ഡാ..... കൊച്ചുമോനേ.....” കുറച്ചു ദൂരേന്ന് പുക്കാറിന്റെ ശബ്ദം. അനിയനെ വിളിക്കുകയാണ്. ഓ! ഭാഗ്യം. ഞാന്‍ ഒന്നു ശ്വാസം നേരെ വിട്ടു.
“ എന്തൊ..........” എന്നു കൂവി വിളിച്ചു കൊണ്ട് പുലുമാല്‍ ചേമ്പിന്‍ കൂട്ടത്തില്‍ നിന്ന് പുറത്തു ചാടി. കൂടെ ഞാനും!
പുക്കാര്‍ വീണ്ടും തൊള്ള തുറക്കുവാ. “ ഡാ കൊച്ചുമൊനേ.....!!”
ഇവന്റെ ഈ വാകീറല്‍ കേട്ടു കേട്ടാ എന്റെ അപ്പൂപ്പന്‍ ഇവന് “പുക്കാര്‍” എന്ന് ഇരട്ടപ്പേരിട്ടത്. ഇത്ര തൊള്ള തൊറക്കാന്‍ കാരണമെന്തുവാ..?അവരുടെ വീട് തൊട്ടടുത്താ. ഞാനും കൂടെ പോയി.
പുക്കാര്‍ വളരെ ഉശിരോടെ ഒരു തോട്ടി കെട്ടിക്കൊണ്ടിരിക്കുവാ. കനം കുറഞ്ഞ ഒരു മുളങ്കമ്പാണ് അവന്റെ തോട്ടി. അതു ശരി. ഇപ്പ മനസ്സിലായി. പറങ്കാവേ കേറാനൊള്ള തയ്യാറെടുപ്പാ. അവര്‍ക്ക് രണ്ട് പറങ്കാവൊണ്ട്. (പറങ്കിമാവ് = കശുമാവ്). അതിലൊന്നിലാണ് ഞങ്ങടെ നാട്ടില്‍ ഏറ്റവും വല്യ പറങ്കാപ്പഴോം അണ്ടീം ഒണ്ടാകുന്നത്. ഇവമ്മാര്ടെ അച്ഛന്‍ ദൂരെയെവടെന്നോ കൊണ്ടുവന്നതാ. ഓ! അതിലെ ഒരു പറങ്കാപ്പഴം കിട്ടിയാല്‍ കൊള്ളാരുന്നു! എന്റെ വായില്‍ വെള്ളമൂറി!





ഞാന്‍ കൂടെയുണ്‍ട് എന്നു കണ്ടപ്പോ പുക്കാറിന്റെ ഭാവം മാറി. " നീ വരണ്ടാ..!" അവന്‍ കല്പിച്ചു."
സാരവില്ല. വരട്ടെ. പാറുവമ്മ വരുന്നോന്നു നോക്കാന്‍ ഒരാളായല്ലോ..." പുലുമാല്‍ എനിക്കു വേണ്ടി വാദിച്ചു. അതു കേട്ടപ്പോ പുക്കാര്‍ സമ്മതിച്ചു.
ഹമ്മേ! അപ്പോ എവമ്മാര് സ്വന്തം പറങ്കാവേലല്ല, പാറുവമ്മേടെ പറങ്കാവേലാണോ കേറാന്‍ പോന്നത്! ദൈവമേ ആറു മുഴം നീളമാ അവരുടെ നാക്കിന്‌. അച്ഛനും അമ്മയുമെങ്ങാനും അറിഞ്ഞാല്‍..! ഹോ! എങ്കിലും വച്ച കാല്‍ പിന്നോട്ടില്ല. നാട്ടില്‍ ഏറ്റവും കൂടുതല്‍ പറങ്കിമാവുള്ളത് പാറുവമ്മക്കാ. എന്തായാലും പോകാം.
മിനിറ്റുകള്‍ക്കുള്ളീല്‍ ഞങ്ങള്‍ പാറുവമ്മേടെ "അയ്യ"ത്തെത്തി. അയ്യം എന്നാല്‍ പറമ്പ്. പുക്കാര്‍ ആദ്യം കണ്‍ട പറങ്കാവില്‍ കേറി. ഭാരം കുറഞ്ഞ മുളന്തോട്ടി വച്ച് പണി തുടങ്ങി. താഴെ വീണതെല്ലാം ഞാനും പുലുമാലും ചേര്‍ന്ന് പെറുക്കിക്കൂട്ടി.
പെട്ടെന്ന് പുലുമാല്‍ അലറി " അണ്ണാ... കോട്ടുസാമി....!!!
"ഞാന്‍ നിന്ന നില്പില്‍ മുള്ളി! എന്റമ്മോ! കാലുകള്‍ ചലിക്കുന്നില്ല.
ഒന്നിനു മീതെ ഒന്നായി മൂന്നു കോട്ടുകള്‍ ഇട്ട കറുത്ത രൂപം ഞങ്ങള്‍ക്കു നേരെ നടന്നടുക്കുകയാണ്‌.
പുലുമാലിന്റെ കയ്യില്‍ കുടക്കമ്പി പോയിട്ട് ഒരു മുളങ്കമ്പു പോലുമില്ല.
പുക്കാര്‍ മരക്കൊമ്പില്‍ അനങ്ങാതെ മറഞ്ഞിരുന്നു. പുലുമാല്‍ എന്റെ അരികില്‍ തന്നെയുണ്ട്.
അവനോട് എന്തെങ്കിലും ചെയ്യാന്‍ പറയാനായി ഞാന്‍ തിരിഞ്ഞ് നോക്കി. അയ്യോ!
അവന്റെ പൊടി പോലുമില്ല!
നിക്കറിന്റെ നനവ് എനിക്ക് ശരിക്കനുഭവപ്പെട്ടു! ഭ്രാന്തനായ ഈ കൂറ്റന്‍ മനുഷ്യന്റെ കൈകളില്‍ കിടന്നു പിടഞ്ഞു മരിക്കാന്‍ പോകുന്ന നിമിഷം അടുത്തെത്തിക്കഴിഞ്ഞു. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. കരിയിലകള്‍ ഞെരിഞ്ഞമരുന്ന ഓരോ പദചലനവും എനിക്ക് വ്യക്തമായി കേള്‍ക്കാം...
അടുത്ത നിമിഷം ഒരു കനത്ത കപ്പടം എന്റെ തലയില്‍ സ്പര്‍ശിച്ചു. അതവിടെ തന്നെ ഇരുന്നു.
"മോനെന്താ കണ്ണടച്ചു നിക്കുന്നെ?" ഒരു പതിഞ്ഞ ശബ്ദം!
ദൈവമേ! ഇതാരാ!!? വിറച്ചുകൊണ്ട് കണ്ണു തുറന്നു നോക്കി. ഇത്ര ഭീകരമായ രൂപത്തില്‍ നിന്നാണോ ഈ പതിഞ്ഞ ശബ്ദം...
പേടി അല്പം കുറഞ്ഞപോലെ.
ഞാന്‍ കണ്ണൂ തുറന്നപ്പോള്‍ മുന്നില്‍ ആറടിപ്പൊക്കത്തില്‍ കോട്ടുസ്വാമി തന്നെ! തോളിലെ ഭാണ്ഡം അയാള്‍ താഴേക്കേടുത്തു!
ദൈവമേ! ഇയാള്‍ എന്നെ ഭാണ്ഡത്തില്‍ കെട്ടി ഇപ്പക്കൊണ്ടുപോവും! ഞാന്‍ ഉറപ്പിച്ചു.
നിലവിളിക്കണമെന്നുണ്ട്. പക്ഷേ ഒരു ഞരക്കം പോലും പുറത്തു വരുന്നില്ല!
"പേടിച്ചു പോയോ?" കോട്ടുസ്വാമി ചോദിച്ചു. എന്നിട്ട് ഭാണ്ഡം മെല്ലെ അഴിച്ചു. ഹായ്! നിറയെ പൊട്ടിയ കുപ്പിവളകളും പൊളിഞ്ഞ കളിപ്പാട്ടങ്ങളും! അതില്‍ നിന്ന് പേപ്പറില്‍ പൊതിഞ്ഞ എന്തോ ഒന്ന് തെരഞ്ഞെടുത്തു. അത് തുറന്നു കാണിച്ചു. കറുത്തപല്ലുകള്‍ കാട്ടി ചിരിച്ചു കൊണ്ട് അയാള്‍ ചോദിച്ചു "എന്താ വേണോ?"
നിറയെ മയില്‍പീലികള്‍! എട്ടു പത്തെണ്ണം വരും!
ഞാന്‍ അവിശ്വസനീയതയോടെ തലയാട്ടി. അതില്‍ നിന്ന് ഒരെണ്ണം എടുത്തു തന്നിട്ട് ഭാണ്ഡം വീണ്ടും കെട്ടി വച്ചു
അതെടുത്ത് തോളിലിട്ട് മെല്ലെ നടന്നു പോയി!
ഞാന്‍ ആകെ കോരിത്തരിച്ചു നില്‍ക്കുകയാണ്‌. കോട്ടുസ്വാമി പോയി നിമിഷങ്ങള്‍ കഴിഞ്ഞിട്ടും മഴവില്‍ വര്‍ണ്ണങ്ങള്‍ ചൊരിയുന്ന ആ മയില്‍പ്പീലി കയ്യില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. സ്കൂളില്‍ പുസ്തകത്താളുകളില്‍ വയ്ക്കാന്‍ അനിത തന്ന ഒരു പീലിത്തുണ്ട് അല്ലാതെ ഒരു മുഴുവന്‍ മയില്‍ പീലി ആദ്യമായി കാണുകയാണ്‌.
കോട്ടുസ്വാമി കുറെ ദൂരം പോയി എന്നെ ഒന്നു തിരിഞ്ഞുനോക്കി നടന്നു പോയി...!
അയാള്‍ പോയി എന്നുറപ്പായപ്പോള്‍ പുക്കാര്‍ മരത്തില്‍ നിന്നിറങ്ങി വന്നു. അവന്റെ കണ്ണുകളില്‍ അസൂയ...
പുലുമാലിന്റെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍!!

Friday, January 2, 2009

ഒരു ബസ് എന്നെ കുത്താന്‍ വന്നു!!!


ഭാഷാപരമായ കൗതുകങ്ങള്‍ എല്ലാ നാട്ടിലേയും പോലെ മലയാളക്കരയിലും ഉണ്ട്. സംസാര ഭാഷയില്‍ രസകരമായ നിരവധി അനുഭവങ്ങള്‍ ഉണ്ട്. അവയില്‍ ഓര്‍മനിൽക്കുന്ന ചിലത് ദാ നോക്കൂ..


ഒരു ബസ് എന്നെ കുത്താന്‍ വന്നു!!!

2005 ല്‍ ആണ്‌ കണ്ണൂര്‍ (പരിയാരം) ആയുര്‍ വേദ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ആയത്. അതു വരെ തിരുവനന്തപുരത്തായിരുന്നു ജോലി. ആദ്യ ദിവസം കാഷ്വാലിറ്റി ഒ.പി. യില്‍ ഇരിക്കുകയായിരുന്നു.


അപ്പോഴാണ്‌ ഒരു സ്ത്രീ കാല്‍ക്കുഴയ്ക്കു വേദനയുമായി എത്തിയത്.


ഞാന്‍ അവരോടു ചോദിച്ചു " ഇതെങ്ങനെ സംഭവിച്ചു?"


ഉടന്‍ വന്നു മറുപടി " ഒരു ബസ് ഇന്നെ കുത്താ വന്നു..... ഞാനട് തുള്ളി !"


എന്റെ കണ്ണൂ തള്ളി " ബസ് കുത്താന്‍ വന്നോ?"


ഹൗസ് സര്‍ജന്‍ പറഞ്ഞു തന്നു " സര്‍, ഇവിടെ ബസ്സിടിച്ചു, ബസ് തട്ടി എന്നൊന്നുമല്ല പറയുക; ബസ് കുത്തി എന്നാണ്‌!"

"അപ്പോ ഇവര്‌ തുള്ളി എന്നു പറഞ്ഞതിന്റെ അര്‍ത്ഥമോ?"

"തുള്ളി എന്നാല്‍ ചാടി എന്നാണര്‍ത്ഥം; എന്നു മാത്രമല്ല, ചാടി എന്നുപറഞ്ഞാല്‍ എറിഞ്ഞു എന്നുമാണര്‍ത്ഥം!"

( “ഇല എടുത്തു ചാടിക്കള” എന്നു പറഞ്ഞാല്‍ “ഇല എടുത്ത് എറിഞ്ഞു കളയൂ എന്നാണര്‍ത്ഥം!” )

ഏറ്റവും രസകരമായ അനുഭവം എന്റെ ഒരു സുഹൃത്ത് ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ ആണുണ്ടായത്.

ബസ്‌ ഒരു കുഴിയുള്ള സ്ഥലത്ത് നിര്‍ത്തി. ഉടന്‍ കണ്ടക്ടര്‍ പറഞ്ഞു "തുള്ളിക്കോ!"

അമ്പരന്നു നിന്ന സുഹൃത്തിനോട് കണ്ടക്ടര്‍ വീണ്ടും പറഞ്ഞു "തുള്ളിക്കോ!"

ബസ്സിൽ നിന്നു തുള്ളണോ എന്ന കൺഫ്യൂഷനിൽ നിന്ന സുഹൃത്തിനെ കണ്ട്രാവി നോക്കി ദഹിപ്പിച്ചു.

അതോടെ കൂടുതല്‍ ഒന്നും ആലോചിക്കാതെ സുഹൃത്ത് വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു!


**************************************************************************************************


മാവേലിക്കരയ്ക്കും കായംകുളത്തിനുമിടയ്ക്കുള്ള ഓണാട്ടുകര (ഏവൂര്‍) എന്ന സ്ഥലമാണ്‌ എന്റെ ജന്മദേശം; അമ്മയുടേ നാട് മലപ്പുറം ജില്ലയിലും.

ഞങ്ങളുടെ നാട്ടില്‍ പറഞ്ഞു കേട്ടിട്ടുള്ള ഒരു കഥയാണ്‌ അടുത്തത്.


ഏവൂരുള്ള ഒരു സ്ത്രീയെ തിരുവനന്തപുരത്തേക്കു കല്യാണം കഴിച്ചു വിട്ടു. ഭര്‍ത്താവ് ഒരു സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനാണ്‌. ഇടയ്ക്കൊക്കെ ഭാര്യയേയും കൂട്ടി ഏവൂര്‍ വരും.


ഏവൂരമ്പലത്തില്‍ എല്ലാ മലയാള മാസം ഒന്നാം തീയതിയും കഥകളി (ആട്ടം എന്നാണ്‌ നാടന്‍ ഭാഷ) ഉണ്ടാവും. മിക്കവാറും എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ കഥകളി കാണാന്‍ എത്തുമായിരുന്നു അന്ന്‌ (ഇത് 80 കളിലെ കാര്യമാണ്‌).


ഭാര്യയുടെ നിര്‍ബന്ധം കാരണം നമ്മുടെ കഥാനായകനും ഒരു രാത്രി കഥകളി കാണാന്‍ സമ്മതിച്ചു.

പിറ്റേന്ന് വൈകുന്നേരം "കവല" യിലേക്കിറങ്ങിയപ്പോള്‍ ഒരു അയല്‍പക്കക്കാരന്‍ ചോദിച്ചു " എന്താ അണ്ണാ ഒരു ഒറക്കച്ചടവ്?"

"വോ, എന്തരു പറയാനപ്പീ , നമ്മടെ ഒയ്ഫിന് (വൈഫിന്) ഫയങ്കര നിര്‍ഭന്തം... ആട്ടം കാണണവെന്ന്...ഇത്തിപ്പോലം കണ്ടേച്ച് പ്വോരാം എന്നു വച്ചു പ്വായി.... "

"എന്നിട്ട് എങ്ങനെയോണ്ടായിരുന്നു ആട്ടം?"

"വോ, അത്ര വല്യ കൊണവില്ല. പിന്നെ ആ പാഞ്ചാലീം പിന്നൊരു ക്വാഴീം കുടൊള്ള ഡയലാഗ്... അത് കൊള്ളാം!!"

(അണ്ണന്‍ കാണാന്‍ പോയ ആട്ടക്കഥയുടെ പേര്‌ - നളചരിതം. അദ്ദേഹം രംഗത്തു കണ്ടത് ദമയന്തിയും ഹംസവും! ദമയന്തി പാഞ്ചാലിയായി; ഹംസം കോഴിയായി!!)


***************************************************************************************************


ഇനി ഒരു കൊല്ലം കഥ.


എന്റെ വിവാഹം കഴിഞ്ഞ് ശേഷം ആദ്യമായി വന്ന കാര്‍ത്തിക വിളക്കിന്‌ ഞാന്‍ ഭാര്യവീട്ടിലായിരുന്നു (കൊല്ലത്ത്‌).


തിരുവനന്തപുരത്തുനിന്ന് എതിയപ്പോഴേക്കും നേരം വൈകി. എങ്കിലും കുളിച്ചു വരാം എന്നു പറഞ്ഞ് ഞാന്‍ ബാത്റൂമില്‍ കയറി.


കുളിച്ചിറങ്ങി വന്നപ്പോഴേക്കും ഭാര്യാമാതാവ് സന്തോഷത്തോടെ പറഞ്ഞു "വല്യ കാറ്റായിരുന്നു... എങ്കിലും ഞാനങ്ങു പറ്റിച്ചു!"

"ആരെ പറ്റിച്ചു?" ഞാന്‍ അമ്പരന്നു.

"ആരെ പറ്റിച്ചെന്നോ? ഇതു നല്ല പുതുമ! വെളക്കു പറ്റിച്ചെന്ന്‌..!"


ഇത്തവണ ഞാന്‍ കൂടുതല്‍ ഞെട്ടി " വെളക്കു ... പറ്റിച്ചോ? ആരെ..?"


അമ്മ പറഞ്ഞത് എനിക്കു മനസ്സിലായില്ല എന്നു ലക്ഷ്മിക്കു മനസ്സിലായി.


അവള്‍ പറഞ്ഞു  "ചേട്ടാ ഇവിടെ വിളക്കു കത്തിക്കുക എന്നുള്ളതിന്‌ പറ്റിക്കുക എന്നും പറയും!"

"ദൈവമേ! വിളക്കിനെയും പറ്റിക്കുമോ!" ഞാന്‍ പിറുപിറുത്തത് അവള്‍ കേട്ടില്ല!

*************************************************************************************************


ഇതു മാത്രമല്ല കൊല്ലം ഭാഷയുടെ പ്രത്യേകത.

പുറം എന്നു പറയില്ല പെറം എന്നേ പറയൂ. പൊറോട്ട പെറോട്ടയാണ്‌.

ഉറുമ്പ് എറുമ്പാണ്‌. തൊഴുത്ത് തൊഴുമ്പാണ്.

തോട്ടി തോട്ടയാണ്.ഓടിക്കുക ഇല്ല - ഓട്ടിക്കുകയേ ഉള്ളൂ!

ഇങ്ങനെ പലതും.ഇനി സമയം കിട്ടുമ്പോള്‍ ബാക്കി എഴുതാം!

തുടക്കമാണ്. എല്ലാവരും വായിച്ചു പ്രോത്സാഹിപ്പിക്കണേ...



എന്റെ ചില പിൽക്കാല നർമ്മകഥകൾ വായിക്കൂ....


ഈശോയേ നമ:!!!

ടി.എൽ.എഫ്. മൂന്നൻ !!!

അങ്കമാലീലെ രാജകുമാരി!

പഞ്ചമന്റെ അവതാരങ്ങൾ!!!

പരമിയും കൊത്താറനും കച്ചിത്തുറുവും!!!

ഡോ. ആനമങ്ങാടന്റെ ‘തിരോന്തരം‘ അനുഭവങ്ങള്‍...!

പീലിച്ചായന്റെ കടും കൈ....!!

ഷിമോൺ ദ പാപ്പച്ചൻ !