Sunday, November 21, 2010

കടുവയെ പിടിച്ച കിടുവ !

കാവിങ്കൽ ഭാരതിയമ്മ ദിവംഗതയായ വിവരം ഞാനറിഞ്ഞത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പിറ്റേന്നാണ്. തലേ ദിവസം കൊച്ചുമക്കൾ അവരെ കസേരയോടെ പൊക്കിയെടുത്ത് ബൂത്തിൽ കൊണ്ടുപോയിരുന്നു. തിരിച്ചുവരുന്ന വഴി അവർക്ക് ബോധക്കേടുണ്ടായി. പിറ്റേന്നു രാവിലെ തൊണ്ണൂറാമത്തെ വയസ്സിൽ ആൾ മരിക്കുകയും ചെയ്തു.

രണ്ടു പറമ്പപ്പുറത്താണ് അവരുടെ വീട്. കുട്ടിക്കാലത്ത് എന്നും അവരുടെ വീട്ടിൽ പൊകുമായിരുന്നു. അന്നൊക്കെ നാലുമണിയായാലുടൻ താറുടുത്ത് ഒരു ചൂലുമായി ഭാരതിയമ്മ പ്രത്യക്ഷപ്പെടും. കുരിയാല മുറ്റം മുഴുവൻ വെള്ളം തളിച്ച ശേഷം അടിച്ചുവാരി വൃത്തിയാക്കും. അതു കഴിഞ്ഞ് കുളിച്ച് ഭസ്മക്കുറി തൊട്ട് വിളക്കു കൊളുത്തും. വെയിൽ ചാഞ്ഞാൽ, സന്ധ്യ വരുന്നതിനു തൊട്ടു മുൻപ് കുരിയാലയിൽ വിളക്കു കൊളുത്തും. ഭാരതിയമ്മ വിളക്കു വച്ച ശേഷമേ നാട്ടിൽ മറ്റേതു വീട്ടിലും വിളക്കു കൊളുത്തിയിരുന്നുള്ളൂ.

വെളിച്ചം ധാരാളമായുള്ളതുകൊണ്ട് എണ്ണത്തിരി കൊത്തിയെടുത്തുപറക്കാൻ തയ്യാറായി കാക്കകൾ വരും എന്നറിയാവുന്നതുകൊണ്ട് കാക്കയെ ഓടിക്കാൻ ശട്ടം കെട്ടി നിർത്തുന്നത് എന്നെയായിരുന്നു.

ഞാനാണെങ്കിൽ ഭക്തശിരോമണി. കാവ്, അമ്പലം, ഉത്സവം, ആറാട്ട്, ഉറിയടി, ശബരിമല അങ്ങനെ നിർവൃതിദായകമായ ദിനരാത്രങ്ങളിലൂടെ ഒഴുകി നടക്കുന്ന കാലം. വയസ്സ് പതിനൊന്നോ പന്ത്രണ്ടോ. അതിനിടെ നാലുവട്ടം മലചവിട്ടി എന്നു പറഞ്ഞാൽ മതിയല്ലോ.

നാട്ടിൽ കല്യാണം, പുരവാസ്തുബലി(ഗൃഹപ്രവേശം), മരണം, സഞ്ചയനം, പതിനാറടിയന്തിരം, പുലകുളിയടിയന്തിര, കാവിലടിയന്തിരം എന്നു തുടങ്ങി സകല അടിയന്തിരങ്ങൾക്കും ഒരു പണിയും ചെയ്യാത്ത, എന്നാൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു നാൽവർ സംഘം ഉണ്ടായിരുന്നു അന്ന്.

മന്ത്രവാദി നാരായണൻ, ഗോപാലശാസ്ത്രികൾ, വേലുക്കുറുപ്പ്, ശമേലച്ചായൻ എന്നിവരായിരുന്നു അവർ. മന്ത്രവാദി പണ്ട് ഒരു ചെത്തുകാരനായിരുന്നത്രെ. പാലക്കാട്ട് കരിമ്പനകൾ ചെത്തി നടന്നിരുന്ന കാലത്തെന്നോ ഒരിക്കൽ യക്ഷിദർശനം ഉണ്ടാവുകയും, അതോടെ ചെത്തു നിർത്തി നാട്ടിൽ വരികയും ചെയ്തു. പിന്നീട് അന്നത്തെ പ്രസിദ്ധ മന്ത്രവാദിയായ പുല്ലാനി പരമേശ്വരന്റെ ശിഷ്യത്വം സ്വീകരിച്ച് നാട്ടിൽ തന്നെ കൂടി.

പണ്ട് സംസ്കൃതത്തിൽ ഉണ്ടായിരുന്ന ഒരു ബിരുദമാണത്രെ ശാസ്ത്രികൾ. ആ പരീക്ഷ പാസായതോടെയാണ് ഗോപാലൻ നായർ ഗോപാല ശാസ്ത്രി ആയത്. വേലുക്കുറുപ്പ് മൃദംഗ വിദ്വാനായിരുന്നു. എന്നാൽ ഇക്കൂട്ടത്തിലൊന്നും പെടാൻ പ്രത്യക്ഷത്തിൽ സാധ്യതയില്ലാഞ്ഞ ആൾ ആയിരുന്നു ശമേലച്ചായൻ.(ശമേൽ = ശമുവേൽ = സാമുവൽ = സാം എന്ന് ഡെറിവേഷൻ). പള്ളിയിലൊക്കെ പോകാറുണ്ടെങ്കിലും അമ്പലത്തിലെ ഉത്സവത്തിനും ഒപ്പം കൂടും. അതിൽ വീട്ടുകാർക്കും പരാതിയില്ല; നാട്ടുകാർക്കും പരാതിയില്ല.


അടിയന്തിരങ്ങൾക്ക് വെറ്റില മുറുക്കൽ പ്രധാനമാണല്ലോ.. അത് നമ്മുടെ നാൽവർ സംഘം ഭംഗിയായി നിർവഹിക്കും. മേലനങ്ങാൻ ദേഹണ്ഡക്കാർ ഉണ്ട്. അവർ വെറ്റില മുറുക്കാറില്ല. ബീഡി അല്ലെങ്കിൽ ചാർമിനാർ പുകയ്ക്കും.

നാൽവർ സംഘം ഒരുമിച്ചു കൂടിയാൽ പഴങ്കഥകളുടെ കെട്ടഴിക്കും. ആതൊക്കെ കേട്ടില്ലെന്നു നടിച്ചു കേട്ടുകൊണ്ട് തൊട്ടരികിലെവിടെയെങ്കിലും ഞാനും നിൽക്കും. ബാലാരിഷ്ടതകൾ ഒക്കെ മാറിയെങ്കിലും ചുള്ളിക്കമ്പുപോലെയുള്ള എനിക്ക് ദേഹണ്ഡത്തിൽ സഹായിക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ബീഡി - സിഗരറ്റ് - മുറുക്കാൻ വിതരണം ആയിരുന്നു എന്റെ പോർട്ട്ഫോളിയോ!

ബീഡി ഒരു കെട്ട് ഏൽപ്പിച്ചു കഴിഞ്ഞാൽ പിന്നെ പരാതി ഇല്ല എന്നതുകൊണ്ട് ഞാൻ അത് ആദ്യം അങ്ങു കൊടുത്തേക്കും. സിഗരറ്റ് ആകെ ഒരു പായ്ക്കറ്റേ ഉണ്ടാവൂ. അത് വിശിഷ്ടാതിഥികൾക്കുള്ളതാണ്. അങ്ങനെയാരും വന്നില്ലെങ്കിൽ രാത്രി അവ ദേഹണ്ഡക്കാർക്കു കിട്ടും!

നാൽവർ സംഘം വന്നാലുടൻ പ്ലാസ്റ്റിക് വരിഞ്ഞ നാലു കസേര സംഘടിപ്പിച്ച് വട്ടത്തിലിരിക്കും. നടുക്ക് വെറ്റിലച്ചെല്ലം, ഒരു കരണ്ടകം നിറയെ ചുണ്ണാമ്പ്, കുറേ പഴുക്കാപ്പാക്ക്, നെടുനീളൻ പുകയില, ഒരു പിച്ചാത്തി എന്നിവ സജ്ജമാക്കി ഒരു ടീപോയിൽ വച്ചിട്ടുണ്ടാകും. പിന്നെ ലാത്തി തുടങ്ങുകയായി.

ഭൂമിമലയാളം മുഴുവൻ സഞ്ചരിച്ച് മന്ത്രവാദം ചെയ്ത കഥകൾ മന്ത്രവാദി പറയും. പുരാണകഥകളും സംസ്കൃതശ്ലോകങ്ങളും ശാസ്ത്രികൾ ചൊല്ലും. പരലോകജീവിതവും ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധവും ഒക്കെ വേലുക്കുറുപ്പിന്റെ വിഹാരമേഖലയാണ്. എല്ലാം കേട്ട് എല്ലാവരോടും ചോദ്യങ്ങൾ ചോദിച്ച് ശമേലച്ചായൻ തിളങ്ങും. ചില ചോദ്യങ്ങൾക്ക് മറുപടിയുണ്ടാവില്ല!

കൂട്ടത്തിൽ പൊങ്ങച്ചക്കാരനും വീരവാദക്കാരനും മന്ത്രവാദി ആയിരുന്നെങ്കിലും ഗോപാലശാസ്ത്രികൾ ഒരു ദിവസം മന്ത്രവാദിയെ മലർത്തിയടിച്ചു.

പതിവുപോലെ കാഞ്ഞൂർ കാവിലെ അറുകൊല എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ശാസ്ത്രികൾ പറഞ്ഞു “നാരായണാ... മതി! ഇയാളു പറയുന്നതിനേക്കാൾ വലിയ കാര്യങ്ങൾ എന്റെ മനസ്സിലുണ്ട്. പിന്നെ അതൊന്നും ഞാനിതുവരെ പറഞ്ഞില്ലെന്നു മാത്രം!”

“അതെന്താപ്പാ അത്ര വല്യ കാര്യം!?” ശമേലച്ചായൻ പുരികം ഉയർത്തി ചോദിച്ചു.

ശാസ്ത്രികൾ ചൂണ്ടുവിരലും നടുവിരലും അകറ്റിപ്പിടിച്ച് ചുണ്ടിന്മേലമർത്തി മുറുക്കാൻ നീട്ടിത്തുപ്പി. ഒന്നുകാറി, കണ്ഠശുദ്ധിവരുത്തി. തുടങ്ങി.

പണ്ട്, എന്നുവച്ചാൽ തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്ക കാലത്ത് (മലയാള വർഷം 1099 = ഇംഗ്ലീഷ് വർഷം 1925) എടവപ്പാതി തകർക്കുന്ന സമയം. ഒരു ദിവസം രാവിലെ ശങ്കുവമ്മാവൻ തറവാട്ടിൽ വന്നു. ആരാ ആള്..? ആജാനു ബാഹുവല്ലിയോ! ആറരയടിപ്പൊക്കം. നൂറു നൂറ്റിപ്പത്ത് ഇഞ്ച് നെഞ്ചു വിരിവ്. ആനയ്ക്കൊത്ത തലയെടുപ്പ്. പയറ്റിത്തെളിഞ്ഞ കളരിക്കുറുപ്പ്. മാത്രമോ, ഇന്നാട്ടിൽ അന്ന് സ്വന്തമായി തൊക്കുള്ള ഏകയാൾ!

വെള്ളം കേറിയ കാരണം ഞങ്ങളൊക്കെ മേലേപ്പുരയിടത്തിലുള്ള ചായ്പിലാ താമസം.

അമ്മാവൻ വെള്ളക്കെട്ട് അഴിച്ചുവിടാൻ വല്ല മാർഗോം ഉണ്ടോന്നു നോക്കുകയായിരുന്നു. നിലവറയ്ക്കകത്തു വച്ച പണിസാധങ്ങളെടുക്കാം എന്നു കരുതി താക്കോൽ ചോദിച്ചു.

ആരോ പോയി താക്കോൽ കൊണ്ടുവന്നു. നിലവറ തുറക്കാൻ നോക്കിയപ്പോ, അതു പൂട്ടിയിട്ടില്ല!

അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടി. അമ്മാവന്റെ മുഖത്ത് ഭാവഭേദമേതുമില്ല.

അമർത്തിയൊന്നു മൂളി ” ഉം....”

എല്ലാവരും നിർന്നിമേഷരായി നോക്കി നിൽക്കേ അമ്മാവൻ നിലവറ വാതിൽ തള്ളിത്തുറന്നു.അകത്ത് കട്ടപിടിച്ച് ഇരുട്ടു മാത്രം. ഒന്നും കാണാൻ വയ്യ.

തല ഉള്ളിലേക്കിട്ട് അമ്മാവൻ ഏതാനും നിമിഷം നിന്നു. പെട്ടെന്ന് തല വലിച്ച്, വാതിൽ വലിച്ചടച്ചു! ആ ശബ്ദം കേട്ട് അവിടെ നിന്ന എല്ലാരും ഞടുങ്ങി.

കഥ കേട്ടുകൊണ്ടിരുന്ന നാലാളും - നാൽവർ സംഘത്തിലെ മൂന്നാളും പിന്നെ ഞാനും - ഞെട്ടി! ശമേലച്ചായൻ വായടയ്ക്കാൻ മറന്നു.

ഒന്നുകൂടി നീട്ടിത്തുപ്പി വെറ്റിലത്തരികൾ നുണഞ്ഞുകൊണ്ട് ശാസ്ത്രികൾ കഥ തുടർന്നു. നിലവറയിൽ നിന്നു തലവലിച്ച ശങ്കുവമ്മാവന്റെ മൂക്ക് ചുവന്നു തുടുത്ത് ഒരാനയെ വലിച്ചുകേറ്റാൻ പാകത്തിൽ വികസിച്ചിരിക്കുന്നു!

അമ്മാവൻ വിളിച്ചു പറഞ്ഞു “പുലിച്ചൂര്!!”

സ്തംഭിച്ചു നിന്ന മറ്റുള്ളവരെ നോക്കി അദ്ദേഹം വിശദീകരിച്ചു “ നിലവറയ്ക്കകത്ത് പുലി കയറിയിരിക്കുന്നു! മഴയിൽ ഒലിച്ചു വന്നതാന്നാ തോന്നുന്നെ!”

നിമിഷാർദ്ധം കൊണ്ട് ആളുടെ ഭാവം മാറി. കൈകൾ ദ്രുതഗതിയിൽ ചലിച്ചു. അമ്മാവൻ താറുടുത്തു തയ്യാറായിക്കഴിഞ്ഞു. ദൃഢനിശ്ചയത്തോടെ അദ്ദേഹം നിലവറ വാതിലിനു മുന്നിലേക്കു നടന്നു. വാതിൽ ഹുങ്കാരത്തോടെ തള്ളിത്തുറന്നു.

പിന്നിൽ നിന്നവർ ആ നിമിഷം തന്നെ അപ്രത്യക്ഷരായി!

ശങ്കുവമ്മാവൻ പതറിയില്ല. നിലവറയ്ക്കുള്ളിലേക്കു ചാടിക്കയറി. ഇരുട്ടിൽ പുലിക്കണ്ണുകൾ തിളങ്ങും എന്ന് തഴക്കം ചെന്ന വേട്ടകാരൻ കൂടിയായ അദ്ദേഹത്തിനറിയാം. ശങ്കുവമ്മാവൻ തുടയ്ക്കടിച്ചു ശബ്ദമുണ്ടാക്കി. എന്നിട്ടൊരലർച്ച!

അടുത്ത നിമിഷം പുലിയുടെ മുരൾച്ച കേട്ടു. ആ ദിക്കിലേക്കു നോക്കി. തീക്കട്ട പോലെ രണ്ടു കണ്ണുകൾ!

കണ്ണോടു കണ്ണു നോക്കി ഏതാനും നിമിഷങ്ങൾ. നിലവറ കാണാപ്പാഠമാണ് അമ്മാവന്. ഇരുൾ മെല്ലെ മാഞ്ഞു. പുലിയുടെ മുന്നിൽ നിന്ന് ഇടത്തേക്കൊരു ചാട്ടം! അമ്മാവന്റെ ചാട്ടം പ്രതീക്ഷിച്ച സ്ഥലത്തെക്ക് പുലി ചാടി. പക്ഷേ അമ്മാവൻ അതിനിടെ ഒരു കുതിപ്പുകൂടി നടത്തിയിരുന്നു.

ചാട്ടം പിഴച്ച പുലിയെ വാലിൽ പിടിച്ച് ഒറ്റ വലി!

ഇരുകൈകളും പൊക്കി സർവശക്തിയിൽ നിലത്തൊരടി!

പുലി ഊർധ്വൻ വലിച്ചു!

അമ്മാവൻ പുലിയെ വലിച്ചിഴച്ച് നിലവറയ്ക്ക് പുറത്തിട്ടു. അഞ്ചടി നീളത്തിൽ ഒരു പുള്ളിപ്പുലി തറവാട്ടുമുറ്റത്ത് ചത്തു മലച്ചു കിടന്നു.

അമ്മാവന്റെ അട്ടഹാസം കേട്ട്, ഓടിയൊളിച്ച വീരമാരെല്ലാം പാഞ്ഞുവന്നു. എല്ലാരോടുമായി അമ്മാവൻ പറഞ്ഞു. “ഇന്നു ഞാനിവിടെ വന്നതു നന്നായി. ഇനിയെങ്കിലും നിലവറവാതിൽ പൂട്ടാൻ ആരും മറക്കരുത്. മഴക്കാലമാണ്. കാട്ടുമൃഗങ്ങളും പെരുമ്പാമ്പുമൊക്കെ ഒഴുകി വരും. സൂക്ഷിച്ചോ!”

കഥ കേട്ടിരുന്നവരെല്ലാം ദീർഘനിശ്വാസം വിട്ടു.

പതിവു പോലെ ശമേലച്ചായന്റെ പുരികങ്ങൾ ഉയർന്നു. അച്ചായന് ചോദ്യം ചോദിക്കാൻ മുട്ടി. സത്യത്തിൽ എനിക്കും മുട്ടിയിരുന്നു. പക്ഷേ വാ തുറക്കാൻ ധൈര്യം പോരാ.

ശമേലച്ചായൻ ചോദിച്ചു “അല്ല ശാസ്ത്രികളേ, എന്നിട്ട് ആ പുലിയെ എന്തു ചെയ്തു?”

“പുലിയെ.... അല്ലെങ്കിൽ വേണ്ട. ബാക്കിക്കഥ ഞാൻ പറയുകേല.” ഗോപാലശാസ്ത്രി ഫുൾ സ്റ്റോപ്പിട്ടു.

“അതെന്താ കാരിയം?” ശമേലച്ചായൻ വീണ്ടും പുരികമുയർത്തി.

“അത്..... അതിത്തിരി രഹസ്യമാ....”

“ശാസ്ത്രികളേ... നമ്മൾ തമ്മിൽ ഈ എഴുപത്തഞ്ചാം വയസ്സിൽ ഇനിയെന്തു രഹസ്യം?” വേലുക്കുറുപ്പ് ചോദിച്ചു.

“ഇങ്ങനാണെങ്കിൽ ഞാനിനി ഒരു കാര്യവും വിട്ടു പറയൂല ” മന്ത്രവാദി പരിഭവം നടിച്ചു.

സമ്മർദം ഇത്രയുമായപ്പോൾ ശാസ്ത്രികൾ ചുറ്റും നോക്കി. ഇതൊന്നും കാണുന്നോ കേൾക്കുന്നോ ഇല്ലെന്ന മട്ടിൽ ,ഞാൻ ഒരു തീപ്പെട്ടിയെടുത്ത് അതിലെ കൊള്ളികൾ എണ്ണിക്കൊണ്ടിരുന്നു. ചുറ്റും വേറെ ആരും ഇല്ലെന്നുറപ്പാക്കി ശാസ്ത്രികൾ പറഞ്ഞു തുടങ്ങി.

“ആ പുലിയെ തറവാട്ടുപറമ്പിൽ തന്നെ മറവു ചെയ്തു. അതിന്റെ നഖങ്ങൾ മുഴുവൻ ശങ്കുവമ്മാവൻ ഊരിയെടുത്തു. രണ്ടു മുൻ കാലുകളിൽ അഞ്ചുവീതം പത്ത്. പിൻ കാലുകളിൽ നാലു വീതം എട്ട്. മൊത്തം പതിനെട്ടു നഖങ്ങളാ പുലിയ്ക്ക്. പതിനേഴും അമ്മാവൻ എടുത്തു. ഒരെണ്ണം സ്വന്തം മകൾക്കു കൊടുത്തു. അവൾ അത് അരഞ്ഞാണത്തിൽ കെട്ടി അണിഞ്ഞു!“

എല്ലാവരും ആ പതിനെട്ട് പുലിനഖങ്ങൾ ഓർത്തിരുന്നു.

നിശ്ശബ്ദത.

അതിനു മീതെ ശാസ്ത്രികളുടെ ശബ്ദം ഉയർന്നു. “അങ്ങനെ ആ നഖം എന്റെ വീട്ടിലെത്തി!”

“ഹതെങ്ങനെ!?” എല്ലാവരും ഒരുമിച്ചു ചോദിച്ചു.

“എന്റെ ഭാര്യ ആരുടെ മോളാണെന്ന് നിങ്ങളെല്ലാരും മറന്നു പൊയോ?”

ഗോപാലശാസ്ത്രികളുടെ മുറപ്പെണ്ണാണ് ഭാരതിയമ്മ എന്നത് അവർശ്രദ്ധിച്ചിരുന്നില്ല! ആ ചമ്മൽ ശ്രോതാക്കളുടെ മനസ്സിൽ. സ്വന്തം ഭാര്യയുടെ അരഞ്ഞാണ രഹസ്യം വെളിപ്പെട്ടുപോയല്ലോ എന്ന ചമ്മൽ ശാസ്ത്രികളുടെ മുഖത്ത്.

എനിക്കാണെങ്കിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതലുള്ള ആഗ്രഹമാണ് ഒരു പുലിനഖം സ്വന്തമാക്കുക എന്നത്. കഥയിൽ പകുതി പുളുവാണെങ്കിലും പുലിനഖം ഉണ്ടെന്നു തന്നെയാ തോന്നുന്നത്.

ഭാരതിയമ്മയോട് ചോദിച്ചുനോക്കിയാലോ? അവർ എന്നെ ആട്ടിയോടിക്കുമോ?

ഹേയ്... അവർ അങ്ങനെ ചെയ്യുമോ?

ഞാനല്ലേ അവരുടെ കുരിയാലയിലെ വിളക്കുകൾ സംരക്ഷിക്കുന്നത്? ഞാനല്ലേ അവർക്ക് കർപ്പൂരവും ചന്ദനത്തിരിയും വെറ്റിലയും വാങ്ങിക്കൊടുക്കുന്നത്? ഞാനല്ലെ അവരുടെ കൊച്ചുമോളുടെ ഏക കൂട്ടു...കാരൻ?

ഹോ! കിട്ടിപ്പൊയ്! അവളെ സോപ്പിട്ടാൽ കാര്യം നടക്കും. ഈ മണ്ടൻ ശാസ്ത്രികളെപ്പോലെയല്ല ഞാൻ!

ആദ്യം അവളുടെ മുത്തശ്ശിയിൽ നിന്ന് അത് അവൾക്കു കിട്ടണം. പിന്നെ അവളെ ഞാൻ കല്യാണം കഴിക്കും. അപ്പോൾ പുലിനഖത്തിന്റെ ഉടമസ്ഥയുടെ ഉടമസ്ഥൻ ആരാ?

രേണുകയെ കല്യാണം കഴിക്കാൻ ഞാൻ അപ്പോൾ, അവിടെ വച്ച് തന്നെ, തീരുമാനിച്ചു!

അന്നു വൈകിട്ടുതന്നെ അവളെ കണ്ട് പുലിനഖത്തിന്റെ കഥ പറഞ്ഞു. അത് അരയിൽ കെട്ടിയാൽ പിന്നെ പേടിയേ വരില്ല എന്നു പറഞ്ഞു കൊതിപ്പിച്ചു. അതെങ്ങനെയെങ്കിലും മുത്തശ്ശിയിൽ നിന്നു കൈക്കലാക്കും എന്നവൾ പ്രതിജ്ഞയെടുത്തു.

അതു കഴിഞ്ഞ് എന്തുവേണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അവളോട് പറഞ്ഞില്ല. അല്ലെങ്കിലും നമ്മൾ ആണുങ്ങൾ സ്ത്രീകളോട് മുഴുവൻ രഹസ്യവും പറയാൻ പാടില്ലല്ലോ! എന്നെക്കുറിച്ച് എനിക്കു മതിപ്പുതോന്നി.

ഒരാഴ്ച ശ്രമിച്ചിട്ടും മുത്തശ്ശി അവൾക്കതു നൽകിയില്ല. ഇനി അതിനുവേണ്ടി ശ്രമിക്കേണ്ടതില്ല എന്ന് എട്ടാം ദിവസം അവൾ പറഞ്ഞു.

പുലി നഖം തനിക്കു വിധിച്ചിട്ടില്ലെന്ന സത്യം ദു:ഖത്തോടെ അംഗീകരിച്ചു.

ഇന്നിപ്പോൾ രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കാവുങ്കൽ തറവാട്ടിൽ എത്തുന്നത്. മക്കളും കൊച്ചുമക്കളും ഉൾപ്പടെ ഒരു പട തന്നെയുണ്ട്. ചടങ്ങുകളൊക്കെ കഴിഞ്ഞു. ആളുകൾ പിരിഞ്ഞു തുടങ്ങി.

കോലായിൽ രേണുക നിൽക്കുന്നുണ്ടായിരുന്നു. പത്താം ക്ലാസു കഴിഞ്ഞ് പിന്നെ ഇന്നാനു കാണുന്നത്. ദില്ലിയിലോ മറ്റോ ആണ് അവളിപ്പോൾ താമസം. ചിരിക്കണൊ വേണ്ടയോ എന്നു സംശയിച്ചു. എന്നാൽ അവൾക്ക് വേഗം എന്നെ മനസ്സിലായി. അടുത്തു വന്നു.

കുശലം ചോദിച്ചു. ഭർത്താവും മകനും വന്നിട്ടില്ല. ഇന്നു വൈകിട്ടത്തെ ഫ്ലൈറ്റിനു മടങ്ങണം.

“ഒരു ദിവസം തറവാട്ടിൽ നിന്നു കൂടായിരുന്നോ?” വെറുതെ ചോദിച്ചു.

അവൾ വിളറിയ ഒരു ചിരി ചിരിച്ചു.

“ദില്ലി മറ്റൊരു ലോകമാണ്..... അവിടെ നിലനിൽക്കണമെങ്കിൽ നാളെ ഷാർപ്പ് ടെൻ ഒ ക്ലോക്കിന് ഞാനവിടെ ഉണ്ടാവണം.....”

കുസൃതി നിറഞ്ഞ ബാല്യം രണ്ടാളുടെയും മനസ്സിലൂടെ മിന്നൽ വേഗത്തിൽ കടന്നുപോയി.

കൂടുതൽ ഒന്നും പറയാനില്ലാത്തതുകൊണ്ട് തിരിഞ്ഞു നടക്കാനാഞ്ഞു. എന്തോ ആലോചിച്ചെന്നവണ്ണം ഒരു നിമിഷാർദ്ധം അവളുടെ കണ്ണിൽ ആ പഴയ കുസൃതിക്കാരി തിളങ്ങി. നുണക്കുഴി തെളിഞ്ഞു.

“ആ പഴയ പുലിനഖത്തിന്റെ കഥ ഓർമ്മയുണ്ടോ?” അവൾ ചോദിച്ചു.

ഉവ്വെന്നു പറയുമ്പോൾ ചെറിയൊരു ചമ്മൽ തോന്നി. പുലിനഖം കിട്ടില്ലെന്നറിഞ്ഞപ്പോൾ ഇവളെ കല്യാണം കഴിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച വേന്ദ്രനാണു ഞാൻ! അതി ബുദ്ധിമാൻ!

“അന്ന്... അന്നു തന്നെ, മുത്തശ്ശി അതെനിക്കു കെട്ടിത്തന്നിരുന്നു!“

“സത്യം?“ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ പുലിനഖം അരഞ്ഞാണത്തിൽ കെട്ടിയാണൊ ഇവൾ പത്താം ക്ലാസുവരെ എന്നോടൊപ്പം നടന്നത്...!

“സത്യം...!“ അവൾ പറഞ്ഞു.

എന്റെ ചമ്മൽ മെല്ലെ പുഞ്ചിരിയായി. അതുകണ്ടപ്പോൾ അവൾക്കും ചിരിവന്നു. മരണവീടെന്നോർക്കാതെ ഞങ്ങൾ പൊട്ടിച്ചിരിച്ചു.