Thursday, December 16, 2010

ചക്കിപ്പൂച്ചയുടെ കണ്ണുകൾ.....!

ഈയിടെയായി മിക്കരാത്രികളിലും അങ്ങനെയാണ്. ഉറക്കം ശരിക്കൊന്നു പിടിച്ചുവരുമ്പോൾ സ്വപ്നത്തിൽ ആ കറുമ്പിപ്പൂച്ച - ഒരു ചക്കിപ്പൂച്ച - കടന്നു വരുന്നു. കൂർത്തു മൂർത്ത നോട്ടമെറിഞ്ഞ് നേഹയുടെ ഉറക്കം കെടുത്തുന്നു. ഒരു വേള, കിടപ്പുമുറിയുടെ താക്കോൽ പഴുതിലൂടെ പോലും ആ നോട്ടം തന്നെ തേടി വരുന്നോ എന്ന് അവൾ ഭയപ്പെടാൻ തുടങ്ങി.

ആദ്യമൊക്കെ അവൾ ഞെട്ടിയുണർന്ന് ലൈറ്റിടുമ്പോൾ ശരൺ ഉണർന്നു നോക്കുകയും. “എന്തു പറ്റി മോളേ...?” എന്നു ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭാര്യയ്ക്കിതു പതിവായതോടെ അയാൾ തലമൂടിക്കിടന്നുറങ്ങാൻ തുടങ്ങി.

തന്റെ ആകുലതകൾക്കു യാതൊരു വിലയും കൽ‌പ്പിക്കാതെ കിടന്നുറങ്ങുന്ന ഭർത്താവിനെ കാണുമ്പോൾ നേഹയ്ക്കു കരച്ചിൽ വരും. ശരണിനെപ്പോഴും തെരക്കു തന്നെ. ടെക്‌നോപാർക്കിൽ ജോലി. രാവിലെ എട്ട് മണിക്ക് ഓഫീസിൽ പോകും. ഒൻപതു മുതൽ ഒൻപതു വരെയാണ് ഓഫീസ്. രാത്രി പത്തു മണിയോടെ വീട്ടിലെത്തും. പതിനൊന്നു മണിക്കു കിടന്നാൽ പിന്നെ രാവിലെ ഏഴു മണി വരെ ഉറക്കം. ഉണർന്നാൽ പല്ലുതേപ്പ്, കുളി, പാൽക്കഞ്ഞി, ഡ്രെസിംഗ്.

പരസ്പരം എന്തെങ്കിലും പറയാൻ കിട്ടുന്നത് രാത്രി പത്തു മുതലുള്ള ഒരു മണിക്കൂറാണ്. അതിൽ അര മണിക്കൂർ ഡൈനിംഗ് ടേബിളിൽ, ശരണിന്റെ അമ്മയ്ക്കൊപ്പം.   ചുട്ടരച്ച ചമ്മന്തിയും, മാമ്പഴപ്പുളിശേരിയുമാണ് ശരണിന്റെ ഫേവറിറ്റ്. അത് വിളമ്പിക്കഴിഞ്ഞ് എങ്ങനെയുണ്ടെന്ന പതിവു ചോദ്യം. അസ്സലാ‍യിരിക്കുന്നു എന്ന മകന്റെ മറുപടി.പുളകിത ലലനാമണിയായി അമ്മയുടെ കടക്കൺ നോട്ടം...

ശേഷിക്കുന്ന അരമണിക്കൂർ ഒരിക്കലും ഒന്നിനും ഒന്നിനും തികയാറില്ല. തളർന്നുറങ്ങുന്ന ശരണിനെ നോക്കി കരിമ്പൂ‍ച്ചക്കണ്ണുകൾ സ്വപ്നം കാണാൻ നേരം കാത്ത് നേഹ കിടക്കും.

താൻ ഭാഗ്യവതിയാണ് എന്ന ചിന്ത നേഹയുടെ മനസ്സിൽ അനുനിമിഷം മരിച്ചുകൊണ്ടിരുന്നു. സത്യത്തിൽ ശരണിന്റെ അമ്മ തന്നെ ഇതു വരെ ശകാരിച്ചിട്ടില്ല, കുറ്റപ്പെടുത്തിയിട്ടില്ല, ദേഹോപദ്രവം ഏൽ‌പ്പിച്ചിട്ടുമില്ല. പക്ഷേ ഈ പെരുമാറ്റം... അത് വല്ലാതെ ശ്വാസം മുട്ടിക്കുന്നതാണ്.

താൻ ചെയ്യാൻ മറക്കുന്ന ഓരോ കാര്യവും അവർ ശ്രദ്ധയോടെ ചെയ്യുന്നത് ആദ്യമൊക്കെ കൌതുകത്തോടെയായിരുന്നു നേഹ നോക്കിക്കണ്ടിരുന്നത്.

ഒരു ലൈറ്റോ, ഫാനോ ഓഫ് ചെയ്യാൻ ഒരു മിനിറ്റ് വൈകിയാ‍ൽ ശരണിന്റമ്മ അത് ഓഫ് ചെയ്യും.
ഊണു കഴിഞ്ഞാൽ മേശപ്പുറം തുടയ്ക്കാൻ ഒരു ഞൊടി വൈകിയാൽ പിന്നെ അവൾ അതു തുടയ്ക്കേണ്ടി വരില്ല.

ഇനി, ഏതെങ്കിലും കാര്യം മറക്കാതെ, കൃത്യസമയത്തു തന്നെ ചെയ്താ‍ലോ........താൻ ചെയ്തു വച്ച ഓരോ കാര്യത്തിനും മീതെ ഉണ്ടാവും, അവരുടെ വക ഒരു ഫിനിഷിംഗ് ടച്ച്.

എന്നാൽ പോകെപ്പോകെ താൻ എന്തുകാര്യം ചെയ്താലും കൂർത്ത കൺ മുനകൾ തനിക്കു നേരെ നീളുന്നത് അവൾക്ക് അനുഭവപ്പെടാൻ തുടങ്ങി.മനപ്പൂർവം, ചെയ്യണമെന്നു വിചാരിച്ചാൽ പോലും തനിക്കു മുന്നെ അവർ എത്തിയിരിക്കും, എല്ലായിടത്തും!

ഇത്ര വലിയ വീടല്ലെങ്കിലും സ്വന്തം വീട്ടിലെ സൌകര്യങ്ങൾ അവളിൽ ഗൃഹാതുരത്വം ഉണർത്തി.
കുളിക്കുമ്പോൾ, വിസ്തരിച്ചു കുളിക്കണം എന്നത് കുട്ടിക്കാലത്തേയുള്ള ശീലമാ‍ണ്. ഇവിടെ കുളിമുറിയിൽ ഷവർ ഇല്ല.

പൈപ്പിലൂടെയാണെങ്കിൽ മൂത്രം ഒഴിക്കുന്ന സ്പീഡിലും വണ്ണത്തിലുമാണ് വെള്ളം വരുന്നത്!
ബാത്ത് ടബ് വാങ്ങാം എന്നു നിർദേശിച്ചു.

അത് നമ്മുടെ സംസ്കാരത്തിനു ചേർന്നതല്ലത്രെ!

മാത്രവുമല്ല, ഒരു ബക്കറ്റ് വെള്ളത്തിലാണത്രെ ശരണിന്റമ്മ കുളിക്കാറ്‌.ശരണിന്റച്ഛനും അങ്ങനെയായിരുന്നത്രെ; ഇപ്പോൾ വർഷങ്ങളായി ശരണും!

അതുകൊണ്ട് താ‍നും ഒരു ബക്കറ്റ് വെള്ളത്തിൽ തന്നെ കുളിച്ചാൽ പോരേ എന്നു ശരൺ!

ഇവിടിപ്പോൾ ഓരോരുത്തരുടെ വീട്ടിൽ ഷവർ ക്യൂബിക്കിൾ അല്ലെങ്കിൽ റെയിൻ ഷവർ ഒക്കെയായിക്കഴിഞ്ഞ കാലത്താണിങ്ങനെ!

ഇതൊക്കെ ആരോട് പറയാൻ! ഒന്നരലക്ഷം ശമ്പളമുണ്ട് ശരണിന്. അമ്മയ്ക്കു പെൻഷൻ. അച്ഛന്റെ ഫാമിലി പെൻഷൻ....!

ഇതൊന്നും പോരാഞ്ഞാവും, ഈയിടെ ബാത്ത് റൂമിലെ ഓവുചാലിനോട് ചേർന്ന് വെണ്ടക്കൃഷിയും തുടങ്ങിയിരിക്കുന്നു, ശരണിന്റമ്മ! മരുമകൾ വെയ്സ്റ്റാക്കുന്ന വെള്ളം മതിയല്ലോ അവയ്ക്കു വളരാൻ!

വെള്ളാരം കണ്ണുള്ള ചുള്ളൻ പയ്യനോട് പ്രേമം മൂത്തുനടക്കുന്നകാലത്ത് ചോദിക്കണമായിരുന്നു, അവന്റെ വീട്ടിലെ കുളിമുറിയെപ്പറ്റിയും, കുളിയെപ്പറ്റിയും!!

അന്ന് തല നിറയെ അവനോടുള്ള പ്രണയമായിരുന്നു. ഫലം, എൻട്രൻസ് റിസൽറ്റ് വന്നപ്പോൾ അവൻ എൻജിനീയറിംഗിനു പോയി. താൻ ഡിഗ്രി സുവോളജിക്കും! പഠിത്തം ഉഴപ്പിയതിൽ ആദ്യമായി, ആത്മാർത്ഥമായി നേഹയ്ക്കു ദു:ഖം തോന്നി.

ഇതിപ്പോൾ ഈ വീട്ടിൽ തന്റെ റോൾ എന്താണ്?.... അവൾ ആകുലപ്പെട്ടു.

ഒടുവിൽ ഒരു ദിവസം, കിടക്കാൻ നേരം ശരണിനോട് അമ്മയുടെ പെരുമാറ്റത്തെപ്പറ്റി സൂചിപ്പിച്ചു.

“ഇരുപത്തിനാലുമണിക്കൂറും പിന്നിൽ രണ്ടു കണ്ണുകൾ പിൻ തുടരുന്നുണ്ടെന്ന പേടിയിൽ എത്രനാൾ ജീവിക്കും? ചെയ്യുന്ന പ്രവർത്തികളെല്ലാം അളന്നു മുറിച്ച് ഒട്ടും കുറയാതെയും കൂടാതെയും ചെയ്യാൻ ഈ ലോകത്താർക്കു പറ്റും? ഇതല്പം കടന്ന കൈ തന്നെ... ”

“അമ്മ ഒന്നും മനപ്പൂർവം ചെയ്യുന്നതല്ലല്ലോ.... പഴയ ആൾക്കാരല്ലേ... അവരുടെ ശ്രദ്ധ നമ്മുടെ തലമുറയ്ക്കില്ലല്ലോ....ഇൻ ഫാക്റ്റ് ഷി ഈസ് വെരി ഫോണ്ട് ഓഫ് ഹെർ ഡോട്ടർ ഇൻ ലോ, യു നോ...” ശരൺ അവളോടു പറഞ്ഞു.

“എനിക്കറിയാം ശരൺ..... ഇതു വരെ എന്നെ വഴക്കു പറഞ്ഞിട്ടേ ഇല്ല. പക്ഷേ എന്തിനിങ്ങനെ എപ്പോഴും പിന്നാലെ നടന്ന് എന്നെ ഇൻസൾട്ട് ചെയ്യുന്നു.... അത്ര കൊച്ചുപെണ്ണാ ഞാൻ?”

നേഹ പോകുന്നിടത്തെല്ലാം പത്തു ചുവടു പിന്നിലാ‍യി സുഹാസിനിയമ്മ ഉണ്ടാകും!

അവൾ ഒരു മുറിയിൽ നിന്നു പുറത്തിറങ്ങിയാൽ അപ്പോ ആ മുറിയിൽ പോയി ലൈറ്റ് ഓഫാണോ, ഫാൻ ഓഫാണോ എന്നു ചെക്ക് ചെയ്യും. ഓഫല്ലെങ്കിൽ ഓഫ് ചെയ്യും. അടുത്ത നിമിഷം മുറിയിൽ തിരിച്ചെത്തിയാൽ നേഹ കാണുന്നത് ഓഫായ ഫാനാവും. പിന്നെ അതു വീണ്ടും ഓണാക്കണം.

മ്യൂസിക് സിസ്റ്റം ഓൺ ചെയ്താൽ അല്പം കഴിയുമ്പോൾ അതിന്റെ സൌണ്ട് നേർത്തു വരും!

ഒന്നിനും അമ്മായിയമ്മ അവളെ വഴക്കു പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല എങ്കിൽക്കൂടി, പതിന്നാലു ദിവസത്തിനുള്ളിൽ തന്നെ പുതുജീവിതം അവളിൽ ഒരു ഒരു ശ്വാസമുട്ടലായി മാറി.

അങ്ങനെയിരിക്കെ ഒരു നാൾ അമ്മ പെൻഷൻ വാങ്ങാൻ പോയി. ആദ്യമായാണ് നേഹ ആ വലിയ വീട്ടിൽ ഒറ്റയ്ക്ക്. ശരണിന്റമ്മ ഗെയ്റ്റടച്ചു പോയപ്പോൾ, എന്തോ, നേരിയൊരു ഭയം തോന്നിത്തുടങ്ങി.

ഭയവും ബോറടിയും ഒരുമിച്ചപ്പോൾ മ്യൂസിക് സിസ്റ്റം ഓൺ ചെയ്ത് ബെഡ് റൂമിൽ കിടന്ന് പാട്ടുകേട്ടു കുറേ നേരം പോയി.

ഉണർന്നപ്പോൾ പാട്ടു നിലച്ചിരിക്കുന്നു.

കറന്റു പോയതാവുമോ?

ഫാൻ മെല്ലെ കറങ്ങുന്നുണ്ടല്ലോ!

കിച്ചണിൽ എന്തോ ഒരു ശബ്ദം!

പെരുവിരൽ മുതൽ ഒരു വിറയൽ ബാധിച്ചു.

അവിടെ ആരോ നടക്കുന്നതുപോലെ.

ഭയം കൊണ്ട് അനങ്ങാൻ കഴിയുന്നില്ല.

ഒടുവിൽ കാൽ‌പ്പെരുമാറ്റം ഡൈനിംഗ് റൂമിലെത്തി. നോക്കിയപ്പോൾ കയ്യിൽ കട്ടൻകാപ്പിയുമായി ശരണിന്റമ്മ!

ഷുഗറും, പ്രഷറും ഒപ്പം കൊളസ്ട്രോളും ഉള്ളതുകൊണ്ട് പാലിട്ട ചായ പതിവില്ല. അവർക്കുള്ള കട്ടൻ അവരിട്ടു!

ഇവർ എങ്ങനെ ഉള്ളിലെത്തി!?

ബോൾട്ടിട്ടിരുന്നില്ലെങ്കിലും, ഡോർ ലോക്ക് ചെയ്തതായിരുന്നല്ലോ.... അതോ താൻ വാതിൽ പൂട്ടാൻ മറന്നോ?

ഉറക്കച്ചടവിൽ നിന്നുണർന്നതു കൊണ്ടാവും ചിന്തയ്ക്ക് വേഗം കുറവാണ്.

ഒന്നും മനസ്സിലായില്ല.

ചോദിക്കാൻ ഒരു മടി. ശരണിന്റമ്മ ഒന്നും പറഞ്ഞും ഇല്ല.

വൈകിട്ട് ശരൺ വന്നപ്പോൾ, മടിച്ചു മടിച്ചാണെങ്കിലും കാര്യം പറഞ്ഞു. അപ്പോഴല്ലെ രസം!

വീടിന് രണ്ടു താക്കോൽ ഉണ്ട്. അകത്തു നിന്നും പുറത്തു നിന്നും പൂട്ടുകയും തുറക്കുകയും ചെയ്യാവുന്ന രണ്ട് താക്കോലുകൾ.

ഒന്ന് അമ്മയുടെ കൈവശം ആണ്. അതുപയോഗിച്ചാവും തുറന്നത്!

ഹോ! ഭയങ്കരി!

ശരണിന്റമ്മ എന്താവും തന്നെക്കുറിച്ച് ചിന്തിക്കുന്നത് എന്ന് എത്രയാലോചിച്ചിട്ടും അവൾക്കു പിടികിട്ടിയില്ല. പുറത്തുപോയിവരുമ്പോൾ ഫ്രണ്ട് ഡോർ രഹസ്യമായി തുറന്ന് അകത്തു വന്നത് എന്തിനാവും?

ഇതൊക്കെ കാര്യമായെടുക്കാനുണ്ടോ എന്നാണ് ശരൺ ചോദിക്കുന്നത്.

നിന്നെ അമ്മ ഒരിക്കലെങ്കിലും വഴക്കു പറയുകയോ, കുറ്റപ്പെടുത്തുകയൊ ചെയ്തിട്ടില്ലല്ലോ.... പിന്നെന്താണ്!?

തനിക്ക് ജാരന്മാർ വല്ലവരും ഉണ്ടോ എന്ന് അവർ സംശയിക്കുന്നുവോ?

ശരൺ ഉറങ്ങിയിട്ടും നേഹ കമ്പ്യൂട്ടറിൽ തങ്ങളുടെ കല്യാണ ഫോട്ടോസ് നോക്കി വെറുതെയിരുന്നു. ഉറങ്ങാൻ അവൾക്കു ഭയം തോന്നി. ഫോട്ടോസ് നോക്കി മടുത്തപ്പോൾ മറ്റു ചിത്രങ്ങൾ നോക്കി. പെട്ടെന്ന് അവളുടെ ദൃഷ്ടി ഒരു പൂച്ചയുടെ പിക്ചറിൽ ഉടക്കി. ശരിക്കും ഒരു കരിമ്പൂച്ച! ശരൺ എന്തിനാണാവോ ഈ വൃത്തികെട്ട ജന്തുവ്വിന്റെ പടം കമ്പ്യൂട്ടറിൽ ഇട്ടിരിക്കുന്നത്!

നോക്കിയിരുന്നപ്പോൾ ഒരു മോർഫിംഗിലെന്നോണം പൂച്ചയുടെ മുഖം മാറി ശരണിന്റമ്മയുടെ മുഖം പ്രത്യക്ഷപ്പെട്ടു! കണ്ണുകൾക്ക് ഒരു മാറ്റവുമില്ല! അവൾ കമ്പ്യൂട്ടർ ഓഫ് ചെയ്ത് ശരണിന്റെ അരികിലേക്കു ചുരുണ്ടു.

രാവേറെ ചെന്നിട്ടും നേഹയ്ക്കുറക്കം വന്നില്ല. എപ്പോഴോ മയങ്ങിയിരിക്കണം. മയക്കത്തിൽ ആ ചക്കിപ്പൂച്ച അവളെ വിടാതെ പിൻ തുടർന്നു. വെള്ളാരങ്കല്ലുകൾ പോലെയുള്ള കണ്ണുകൾ നീട്ടി, അവൾ പോയിടത്തൊക്കെ അവൾക്കു പിന്നാലെ.

പിന്നീടെപ്പൊഴോ അതവൾക്കു മുന്നിലെത്തി. തഞ്ചത്തിൽ ഇരുപുറവും ആഞ്ഞ് അവളുടെ നെഞ്ചിലേക്കൊരു ചാട്ടം!

കൂർത്ത നഖങ്ങൾ നെഞ്ചിലാഴ്ന്നിറങ്ങിയപ്പോൾ വേദന സഹിക്കവയ്യാതെ അവൾ അലറി വിളിച്ചു.

ശരൺ ഞെട്ടിയുണർന്നു ലൈറ്റിട്ടു.

“എന്തു പറ്റി നേഹാ..?” അവൻ അനുതാ‍പത്തോടെ ചോദിച്ചു.

“ഒന്നുമില്ല.... ഒരു സ്വപ്നം....” അവൾ പറഞ്ഞൊഴിഞ്ഞു.

അവൻ തിരിഞ്ഞു കിടന്നു. നിമിഷങ്ങൾക്കുള്ളിൽ നിദ്രപൂകി.

കൺ തുറന്നു കിടന്ന് അവൾ രാ വെളുപ്പിച്ചു.

പിറ്റേന്ന് പത്തുമണിയായപ്പോൾ ശരണിന്റമ്മ ഏജീസ് ഓഫീസിൽ പോകാനിറങ്ങി.

താക്കോൽ വച്ച് ഡോർ ലോക്ക് ചെയ്യുന്നതിനു പകരം ബോൾട്ടിട്ടാലോ.... അവൾ ചിന്തിച്ചു. അവർ വെളിയിൽ നിന്ന് ബെല്ലടിക്കട്ടെ.

അങ്ങനെയായാൽ ജാരനെ താൻ അടുക്കളവാതിലിലൂടെ പുറത്തു വിട്ടുകാണും എന്ന് അവർ സംശയിച്ചു കൂടായ്കയില്ല!

അതോർത്തപ്പോൾ അവൾക്ക് നേരിയ ചിരി വന്നു. ഒപ്പം ഒരു കുസൃതി ചിന്തയും... ബോൾട്ടിടുന്നതിനു പകരം അതു നടപ്പാക്കാം!

സുഹാസിനിയമ്മ വരാനായി അവൾ കാത്തിരുന്നു.

അവർ ഗേയ്റ്റ് കടന്നപ്പോൾ അവൾ നേരേ ബെഡ് റൂമിലെത്തി.

കബോഡിന്റെ നടുവിലെ തട്ടിൽ ഒരാൾക്ക് ചുരുണ്ടിരിക്കാനുള്ളത്ര സ്പെയ്‌സ് ഉണ്ട്. ശരണിന്റമ്മ താക്കോൽ ഉപയോഗിച്ച് ഡോർ തുറന്ന നിമിഷം തന്നെ നേഹ കബോഡിനുള്ളിൽ കടന്നിരുന്നു. ബെഡ് റൂമിലെ ലൈറ്റ് മനപ്പൂർവം ഓൺ ആക്കിയിട്ടിരുന്നു.

സുഹാസിനിയമ്മ ഡൈനിംഗ് ഹോൾ കടന്ന് ബെഡ് റൂമിലെത്തി. ഓണായിക്കിടന്ന ലൈറ്റ് ഓഫാക്കി. കണ്ണുകൾ നേഹയെ തിരഞ്ഞു. ബാത്ത് റൂം ഡോറിൽ തട്ടിനോക്കി. മറുപടിക്കായി കാത്തു. ഒരു നിമിഷം കഴിഞ്ഞ് അത് തുറന്നു നോക്കി. നിരാശയോടെ, അല്പം ആശങ്കയോടെ അവർ മുറിവിട്ടിറങ്ങുന്നത് കള്ളക്കണ്ണിൽ, കബോഡിന്റെ വിടവിലൂടെ അവൾ കണ്ടു.

സുഹാസിനിയമ്മ പരിഭ്രമത്തോടെ പാഞ്ഞു. ദ്രുത ചലനങ്ങളിൽ അവരുടെ പട്ടുസാരി ഉരഞ്ഞ് ശബ്ദമുണ്ടാക്കി. ബെഡ് റൂമിൽ നിന്ന് ഡൈനിംഗ് ഹാൾ വഴി കിച്ചണിലെക്കും, അവിടെ നിന്ന് വർക്ക് ഏരിയയിലേക്കും, തിരിച്ചും പട്ടുസാരിയുലയുന്ന ശബ്ദം നേഹ ആസ്വദിച്ചു.

ഇപ്പോൾ ശരണിന്റമ്മ കോണിപ്പടികയറുകയാണ്. മുകളിൽ ലൈബ്രറിയും ഒരു ബെഡ് റൂമും ഉണ്ട്. അവിടം താണ്ടി അവർ വീണ്ടും താഴെയെത്തി. ഡൈനിംഗ് റ്റേബിളിൽ വച്ച കൂജയിൽ നിന്ന് തണുത്ത വെള്ളം ഗുളു ഗുളു എന്നൊച്ചയുണ്ടാക്കി അവരുടെ കണ്ഠനാളം വഴി താഴേക്കൊഴുകി.

കസേരയിൽ ഇരുന്നു. പെട്ടെന്നെന്തോ ബുദ്ധിയുദിച്ചമാതിരി അവർ മൊബൈൽ കയ്യിലെടുത്തു. നേഹയുടെ നമ്പർ ഡയൽ ചെയ്തു. അത് കബോഡിനുള്ളിൽ ഇരുന്ന് ചിലച്ചു! ഹോ! മണ്ടത്തരം! നേഹ കബോഡിനുള്ളിലിരുന്ന് തലയിൽ കൈ വച്ചു.

സുഹാസിനിയമ്മ കബോഡിനടുത്തേക്കു വന്നു. നേഹ കണ്ണടച്ചിരുന്നു. ഈ നിമിഷം എങ്ങനെ ഫെയ്‌സ് ചെയ്യണം എന്നോർത്ത് അവൾ പകച്ചു. അത് പ്ലാൻ ചെയ്യാൻ അവൾ വിട്ടുപോയിരുന്നു.
അമ്മായിയമ്മയുടെ പദചലനം കബോഡിനടുത്തെത്തി.

സുഹാസിനിയമ്മ കബോഡിന്റെ വാതിൽ വലിച്ചുതുറന്നു. നേഹ ചലനമറ്റ്, ചത്തപോലെ, കണ്ണടച്ച്, കബോഡിനുള്ളിൽ.

പെട്ടെന്നു കണ്ട ആ ദൃശ്യത്തിന്റെ ഷോക്കിൽ ഒരലർച്ചയോടെ അവർ പിന്നിലേക്കു മലച്ചു. കൺ തുറന്ന നേഹ അമ്മായിയമ്മയെ പിടിക്കാനാഞ്ഞു. അവരുടെ മേലേക്ക് അവൾ പതിച്ചു.

അമ്മായിയമ്മ മലർന്നും മരുമകൾ അവർക്കു മീതെ കമിഴ്ന്നും മാർബിൾ പതിച്ചതറയിൽ പതിച്ചു. വീഴ്ചയുടെ ആഘാതത്തിൽ സുഹാസിനിയമ്മയുടെ തല ശക്തിയായി നിലത്തിടിച്ചു. അത് ഇടതും വലതും ചലിച്ചു. പിന്നെ നിശ്ചലമായി.

സുബോധം വന്ന നിമിഷങ്ങൾക്കൊടുവിൽ ശരണിന്റമ്മയുടെ കണ്ണുകൾ കണ്ണടയ്ക്കുള്ളിലൂടെ തന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണെന്ന് നേഹ തിരിച്ചറിഞ്ഞു.

ഇനി ഒരായുഷ്കാലം മുഴുവൻ ആ കണ്ണുകൾ തന്നെ പിൻ തുടരും എന്നവൾക്കുറപ്പായി.

61 comments:

ഹാപ്പി ബാച്ചിലേഴ്സ് said...
This comment has been removed by the author.
jayanEvoor said...

കുന്നായ്മക്കാരി ഒരു അമ്മായിയമ്മയും, വിഭ്രമങ്ങൾ മാറാതെ ഒരു മരുമകളും, അതിന്റെ പരിണതിയും....

ഹാപ്പി ബാച്ചിലേഴ്സ് said...

വിഭ്രമങ്ങള്‍ മാറാനായി തേങ്ങ ഞങ്ങള്‍ടെ വക
((((((ട്ടോ))))))))))

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഒരു വിഭ്രമം വായനക്കാരിലെക്കും പടര്‍ത്തും ഈ കഥ..

Jazmikkutty said...

രസമായി വായിച്ചു വന്നതാണ്,,കുന്നായ്മക്കാരിയമ്മ എല്ലാം തുലച്ചു...

ഹാപ്പി ബാച്ചിലേഴ്സ് said...

ഹോ ...
ഫീകരം!!
ഫയാനകം!!
ഫീഫത്സം!!
നല്ല രസമുണ്ടായിരുന്നു വായിക്കാന്‍.
തീര്‍ന്നത് അറിഞ്ഞേ ഇല്ല.
സൈക്കൊളജി പഠിച്ചിട്ടുണ്ട് അല്ലേ?
ചക്കിപ്പൂച്ചയുടെ കണ്ണുകള്‍ ഈ ജന്മം മുഴുവനും നേഹയെ പിന്തുടരും തീര്‍ച്ച.
വളരെ നല്ല കഥ. ആശംസകള്‍.

പട്ടേപ്പാടം റാംജി said...

അമ്മായിഅമ്മ കുന്നായ്മക്കാരി ആണെന്ന് തോന്നിയില്ല. ശീലിച്ചു പോന്ന ഒരു വീടിന്റെ കൃത്യത മറ്റാരെയും കുറ്റപ്പെടുത്താതെ സ്വയം നിര്‍വഹിച്ച് സംതുപ്തി കണ്ടെത്തുന്ന അമ്മ. മരുമകള്‍ക്ക് വിദ്രാന്തി മാത്രമാണെന്ന് തോന്നിയില്ല. മറിച്ച് ഞാന്‍ ചെയ്യുന്നത് മറ്റൊരാള്‍ പിന്നാലെ നടന്ന് നോക്കുന്നു എന്നാ സംശയം. എനിക്ക് അങ്ങിനെയാണ് തോന്നിയത്‌. രണ്ടു തലമുറകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള മനസ്സിലാക്കലുകളിലെ വ്യത്യാസം. ഇവിടെ കുറച്ച് കൂടി പക്വത അമ്മയില്‍ കാണുന്നു.
നന്നായെഴുതി.

ഹാപ്പി ബാച്ചിലേഴ്സ് said...

ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ആണ് ഇവിടത്തെ പ്രശ്നം എന്ന് തോന്നുന്നു റാംജി

Unknown said...

അമ്മായിയമ്മ എല്ലാ രസവും കളഞ്ഞു

jayanEvoor said...

ഹാപ്പി ബാച്ചിലേഴ്സ്
ആദ്യത്തെ മറഞ്ഞു പോയ തേങ്ങയ്ക്കും, പിന്നെ വന്ന തേങ്ങയ്ക്കും, കമന്റിനും, മറുകമന്റിനും നന്ദി!

ആറങ്ങോട്ടുകര മുഹമ്മദ്
വിഭ്രമം പടർന്നെങ്കിൽ ഞാൻ ഹാപ്പി!

ജാസ്മിക്കുട്ടി
അമ്മായിയമ്മ കുഴപ്പക്കാരിയാണല്ലേ!?

പട്ടേപ്പാടം റാംജി
കല്യാണം കഴിഞ്ഞാൽ ഭർത്താവ്, പ്രാഥമികമായി ഭാര്യയുടേതാണ് എന്നതാണ് എന്റെ കാഴ്ചപ്പാട്. അതുകൊണ്ട് ‘ശീലിച്ചു പോന്ന വീടിന്റെ കൃത്യത’ പാലിക്കണം എന്ന് കർശന ശാഠ്യം പാടില്ല. വീട്ടിൽ വരുന്ന മരുമകളും അതേപോലെ ഒരു ഇരുപതു വർഷമെങ്കിലും ശീലിച്ചു പോന്ന കാര്യങ്ങളുണ്ടാവും. അത് അതേ പടി ഭർത്തൃവീട്ടിലും തുടരണം എന്നു ശഠിക്കുന്നതും ശരിയല്ല.ഈ കഥയിൽ ശരണിന്റമ്മ മരുമകൾക്കായി ഒന്നും ബാക്കി വയ്ക്കുന്നില്ല. എല്ലാം സ്വയം ചെയ്യുന്നു. പുതുതായി വീട്ടിൽ വന്ന പെൺകുട്ടിയോട് അനുവർത്തിക്കേണ്ട രീതി അതല്ല തന്നെ! അവളെയും ഒപ്പം കൂട്ടി, അവൾ തെറ്റായെന്തികിലും ചെയ്താൽ അതു ചൂണ്ടിക്കാട്ടി സ്നേഹപൂർവം തിരുത്തണം. അല്ലാതെ ഒന്നും മിണ്ടാതെ, അവളെ ഒന്നുമല്ലാതാക്കുന്ന രീതിയിൽ ജീവിതം തുടരുകയല്ലല്ലോ വേണ്ടത്.

അതുകൊണ്ട് ഇവിടെ രണ്ടാളും എന്നല്ല, മൂന്നാളും (ശരൺ ഉൾപ്പടെ)ഇക്കാര്യത്തിൽ നിരപരാധികൾ അല്ല!

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞത് ശരിയാണ്.
കമ്മ്യൂനിക്കേഷൻ ശരിയായി ഉണ്ടാകണം.
ഒപ്പം മനോഭാവങ്ങളും മാറണം.

Manoraj said...

ഡോക്ടറുടെ നിലപാടുകളോട് യോജിക്കുമ്പോള്‍ പോലും സുഹാസിനിയമ്മയില്‍ വലിയ ഒരു കുന്നായ്മ എനിക്ക് തോന്നിയില്ല. അവര്‍ക്ക് മരുമകളെ സംശയത്തേക്കാളേറെ അവള്‍ മകനെ തട്ടിയെടുക്കുമോ തനിക്ക് ഇല്ലാതാക്കുമോ എന്ന ഭീതിയല്ലേ എന്ന് തോന്നി.. കഥ പറച്ചില്‍ സൂപ്പര്‍. വളരെ മനോഹരമായി പറഞ്ഞു.

sm sadique said...

കുറ്റം പറയാത്ത , കുറച്ച് സൂക്ഷമത കൂടുതലുള്ള പാവം സുഹാസിനിയമ്മയും,
ടൈം റ്റേബിൽ അനുസരിച്ച് ജീവിക്കാൻ ഇഷ്ട്ടപെടാത്ത , ഇത്തിരി അലസയുമായ നേഹയും. ഇതണ് കുടുംബജീവിതം . എങ്കിലും സുഹാസിനിയമ്മ ;………പാവം അമ്മായിഅമ്മ.

പട്ടേപ്പാടം റാംജി said...

പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കാതെ കറ്റം കണ്ടെത്തുന്നതിലെക്ക് നീങ്ങുന്നതാണ് പ്രശ്നം. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ എല്ലാം നിസ്സാരം.ശരണാണു ഇവിടെ അത്തരം പ്ശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടത്‌.നിസ്സാര ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ ചില തോന്നലുകള്‍ എന്നതിനപ്പുറത്തെക്ക് കാര്യമായ കാര്യമുണ്ടോ?
നന്നായി പറഞ്ഞു ഡോക്ടര്‍.

thalayambalath said...

അമ്മായിഅമ്മ മരുമകള്‍ എന്നതിനുപരി രണ്ടു രീതികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്... ആരുടെയും ഇടപെടലുകള്‍ അലോസരമുണ്ടാക്കുന്ന 'സ്വാതന്ത്ര്യം' കൊതിക്കുന്ന പുതുതലമുറയും, എല്ലാം ചിട്ടയായി എല്ലാവരെയും തന്റെ കരുതലുകളില്‍ വളര്‍ത്തുന്ന പഴയ തലമുറയും... വളരെ നന്നായി പറഞ്ഞു... എന്റെ അഭിനന്ദനങ്ങള്‍

G.MANU said...

ഒരു സസ്പെന്‍സ് ത്രില്ലര്‍ പോലെ ഫീല്‍ ചെയ്തു മാഷേ.. നല്ല തീം... ശരിക്കും ആസ്വദിച്ചു.. ക്ലൈമാക്സ് ക്ലീന്‍.. :)

Anil cheleri kumaran said...

സൂപ്പര്‍ കഥ. ബോസ്സ്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തവണ വിഭ്രാത്മകമാ‍യിട്ടാണല്ലൊ...
നന്നായിട്ടുണ്ട് കേട്ടൊ ഡോക്ട്ടർ

Dennis said...

താങ്കളുടെ എല്ലാ മുന്‍ പോസ്റ്റുകളുംവായിച്ചിട്ടുണ്ട്‌. എല്ലാ പോസ്റ്റുകളും വളരെ ഇഷ്ടപ്പെട്ടെങ്കിലും അങ്ങനെ പറഞ്ഞു കമന്റ്‌ ഇടാന്‍ മിനക്കെട്ടില്ല ഇതുവരെ. പക്ഷെ ഈ പോസ്റ്റ്‌ താങ്കളുടെ മറ്റു പോസ്റ്റുകളുടെ അത്ര മികവു പുലര്‍ത്തിയില്ല എന്നു പറയാന്‍ വേണ്ടി ഇപ്പോള്‍ മിനക്കെടുന്നു.

കുസുമം ആര്‍ പുന്നപ്ര said...

വളരെ നല്ല കഥ .ആശംസകള്‍.പക്ഷെ അമ്മായിയമ്മയെ ഇത്രയ്ക്ക് അങ്ങോട്ടാക്കണമായിരുന്നോ?

jayanEvoor said...

ഒറ്റയാൻ
ഉം... അവർ അങ്ങനാ!

മനോരാജ്
ഓക്കെ.
വായനക്കാരന്റെ വീക്ഷണത്തിനു വിട്ടുതരുന്നു.

എസ്.എം.സാദിഖ്
അതെ.
കറക്റ്റായി പറഞ്ഞു!

പട്ടേപ്പാടം റാം ജി
ചില സീരിയസ് കാര്യങ്ങൽക്ക് നിസ്സരമായ പരിഹാരങ്ങൾ ഉണ്ട്. പക്ഷേ അതാരും ആദ്യമേ മനസ്സിലാക്കുന്നില്ല എന്നു മാത്രം.

തലയമ്പലത്ത്
ആ വീക്ഷണം ശരിയാണ്!

മനു ജി
താങ്ക്യു, താങ്ക്യു!

കുമാരൻ
താങ്ക്സ് പേൾ!

ബിലാത്തിച്ചേട്ടൻ
വിഭ്രമം ചിലരിൽ കണ്ടു. അപ്പോൾ എഴുതി!

ഡെന്നിസ്
അഭിപ്രായം വരവു വച്ചിരിക്കുന്നു.
തീർച്ചയായും ശ്രദ്ധിക്കാം.

ഹംസ said...

റാംജിസാര്‍ പറഞ്ഞത് പോലെ അമ്മായിഅമ്മയെ തീര്‍ത്തും കുറ്റം പറയാന്‍ കഴിയുന്നില്ല. അവര്‍ ജീവിച്ച രീതിയില്‍ അവര്‍ പെരുമാറുമ്പോള്‍ മറ്റൊരു രീതിയില്‍ വളര്‍ന്ന മരുമകള്‍ക്ക് അത് അലോസരമുണ്ടാവുന്നു. അമ്മായിഅമ്മ ഒരു കുറ്റപ്പെടുത്തലുകളും നടത്താത്ത അവസ്തയില്‍ മരുമകളില്‍ ഉള്ള സംശയമാണ് ഇതില്‍ പ്രധാനകാരണമായി തോന്നുന്നത് .....

ഏതായാലും തള്ളയെ കൊലക്ക് കൊടുത്തില്ലെ ഇനി പൂച്ചക്കണ്ണാവില്ല പ്രേതക്കണ്ണാവും അവളെ പിന്തുടരുന്നത് ... :)

കഥ നല്ല രസകരമായി പറഞ്ഞു ഡോകടറെ... അഭിനന്ദനങ്ങള്‍ :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം...കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പും ജനറേഷന്‍ ഗ്യാപ്പും...

ആളവന്‍താന്‍ said...

അതെ, ജയേട്ടാ മറ്റു പോസ്റ്റുകളുടെ അടുത്തു എത്തിയില്ല എന്നൊരു തോന്നല്‍ എനിക്കും ഉണ്ട്.

കൊച്ചു കൊച്ചീച്ചി said...

ശുഭപര്യവസായിയാകുമായിരുന്നു,അവസാനത്തെ മൂന്നു ഖണ്ഡിക മാത്രം മാറ്റിയെഴുതിയിരുന്നെങ്കില്‍. നല്ലൊരു ice-breaker ആകുമായിരുന്നു പെട്ടന്നുള്ള മരുമകളുടെ ആശ്ലേഷം.

ജീവി കരിവെള്ളൂർ said...

പരസ്പരം മനസ്സിലാക്കുക എന്നതിലുപരി ഒരു നീക്കുപോക്കിലെത്താന്‍ കഴിയുന്നില്ല എന്നതല്ലേ വിഭ്രമങ്ങള്‍ക്ക് കാരണം . അനുഭവസ്തര്‍ പറയുന്നതിന് ബഹുദൂരം പിറകില്‍ നിന്ന് കാതുകൂര്‍പ്പിക്കാം :)

“വെള്ളാരം കണ്ണുള്ള ചുള്ളൻ പയ്യനോട് പ്രേമം മൂത്തുനടക്കുന്നകാലത്ത് ചോദിക്കണമായിരുന്നു, അവന്റെ വീട്ടിലെ കുളിമുറിയെപ്പറ്റിയും, കുളിയെപ്പറ്റിയും!!“ അതു വേണായിരുന്നു .

ചാണ്ടിച്ചൻ said...

എന്റെ അമ്മൂമ്മേ...അമ്മായിയമ്മേ...ഈ ഡാക്കിട്ടര്‍ എന്നെ അസൂയിപ്പിച്ചു, അസൂയിപ്പിച്ചു കൊല്ലും....
ഹോ....എന്താ പറയേണ്ടെതെന്നറിയില്ല....അത്ര നല്ല രചന....
ഹാപ്പി ബാച്ചീസിന്റെ വാചകങ്ങള്‍ കടമെടുക്കുന്നു...
ഫീകരം!!
ഫയാനകം!!
ഫീഫത്സം!!

ശ്രീനാഥന്‍ said...

നല്ല കഥ, ആരാണു ശരിയെന്ന് പറയുന്നതിൽ കാര്യമില്ലെന്നു തോന്നുന്നു, അമ്മ അവരുടെ ശരി ചെയ്യുന്നു, അത് പക്ഷേ, കൂർത്തു മൂർത്ത നോട്ടമായി മരുമകളെ സദാ പിന്തുടരുന്നു - ആ നോട്ടത്തിന്റെ അസഹ്യത, അലോസരം- മുഴുവൻ പകർന്നു തരാൻ കഥാകാരനു കഴിഞ്ഞിട്ടുണ്ട്, അതാണ് ഈ കഥയുടെ വിജയം!

mini//മിനി said...

എന്റെ ഡോക്റ്ററെ ഇതുപോലുള്ള അമ്മായിഅമ്മമാർ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്. എന്നാൽ അവർ ഒരു കാര്യം കൂടി ഒപ്പിക്കും. സ്വന്തം വീട്ടിലെ ഈ മിണ്ടാപ്പൂച്ചകൾ മരുമകളെ നിരീക്ഷിച്ച് കുറ്റങ്ങൾ കണ്ടെത്തി പതുക്കെ ബന്ധുക്കളോടും അയൽ‌വാസികളോടും പറയും. കുടുബകലഹം പതുക്കെ ഉണ്ടാവാൻ തുടങ്ങും. ഇവർ അല്പം ഉയർന്ന സെറ്റപ്പിൽ ഉള്ളവരായതുകൊണ്ട് മറ്റുള്ളവരോട് പറയാറില്ല എന്ന് മാത്രം. എനിക്ക് ആണ്മക്കളില്ലാത്തതുകൊണ്ട് ധൈര്യമായി പറയുന്നതാണ്.

jayanEvoor said...

കുസുമം ചേച്ചി
നന്ദി!
വിധി എങ്ങനൊക്കെയാനെന്നു പറയാനാവില്ലല്ലോ!അവരുടെ സംയം ആയിക്കാണും!

ഹംസ
ശരിയാണ്.
അവളുടെ പ്രശ്നം ഭർതൃവീട്ടില അവൾക്ക് റോൾ ഇല്ല എന്നുൾലതാണ്. അമ്മായിയമ്മയുടെ പ്രശ്നം മകൻ കൈവിട്ടുപോകുമോ എന്നും.

റിയാസ്
അതെ.
ജനറേഷൻ ഗ്യാപ് + കമ്മ്യൂണിക്കേഷൻ ഗ്യാപ് + മനോഭാവങ്ങൾ!

ആളവൻ താൻ
കല്യാണം കഴിച്ചോ?
ഇക്കാര്യത്തിൽ ഒരു ശ്രദ്ധ നല്ലതാ!

കൊച്ചു കൊച്ചീച്ചി
ഇത്തരം കഥകൾ ശുഭപര്യവസായിയാവില്ല ആവില്ല, മിക്കപ്പോഴും!

ജീവി കരിവെള്ളൂർ
ആ അഭിപ്രായത്തിൽ വളരെ സന്തോഷം

ചാണ്ടിക്കുഞ്ഞ്
എന്നെ പൊക്കിപ്പൊക്കി താഴെയിടും!
നന്ദി ഫീകരാ!

ശ്രീനാഥൻ
അതെ. കഥയാണ്.
കഥാപാത്രങ്ങളൂടെ ശരി തെറ്റുകൾ വിട്ടേക്കുക.
വളരെ നന്ദി!

മിനി ടീച്ചർ
അവസാനം ഒരു അമ്മ തന്നെ കാര്യങ്ങൾ വെളിപ്പെടുത്താൻ ഉണ്ടായി. എനിക്കും അറിയാം ഇത്തരം ഒന്നല്ല, നിരവധി അമ്മായിയമ്മമാരെയും നേഹമാരെയും!

സക്രിയമായ അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി!

ഒരു നുറുങ്ങ് said...

ഇവിടെ കുന്നായ്മ അമ്മായിയമ്മക്കല്ല,സരവ്വകുന്നായ്മാസും കൂടുകൂട്ടിയത് മരുമോളിലാ.സുഹാസിനിയമ്മയില്‍ അത് ചാരിവെക്കാനുള്ള തീവ്രശ്രമം അത്രയങ്ങ്ട്ട് ഫലം ചെയ്തില്ലാ എന്നതാണ്‍ കാര്യം.
അമ്മായിയമ്മേം മരുമോളും തമ്മില്‍ തീവ്രമായ അലമ്പും കലമ്പും കണ്ടനുഭവിച്ച്,അങ്ങിനെയൊക്കെയാണ്‍ വിവാഹജീവിതം എന്ന് തെറ്റായി വായിക്കുന്നവര്‍ക്ക് വേണമെങ്കില്‍ കമ്യൂണിക്കേഷനില്‍ ഗ്യാപുണ്ടാക്കാം...

അതുപോട്ടെ,ഡോക്ട്റേ...കഥനം ശ്ശി നന്ന്ട്ടോ..ഒന്നൊന്നരാന്തരം ജോറായി..! ആ ഒടൂല്‍ത്തെ മൂന്നാല്‍ വരികള്ക്ക് തെളിച്ചം കുറഞ്ഞ് പോയോ...? ക്ളൈമാക്സിലെത്തിയപ്പോള്‍ വാക്കുകള്‍ക്ക് മൈലെജ് കുറഞ്ഞ് പോയോ..?
ആശംസകള്‍.

mayflowers said...

കഥ വളരെ വളരെ വളരെ നന്നായി..
നല്ല താളത്തില്‍ പറഞ്ഞു.
ഇത്തരക്കാരെ നേരില്‍ കണ്ടിട്ടുണ്ട്. അതിനാല്‍ വളരെ സ്വാഭാവികമായി അനുഭവപ്പെട്ടു.

എം പി.ഹാഷിം said...

വളരെ ഇഷ്ടമായ ഒരെഴുത്ത്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"പൈപ്പിലൂടെയാണെങ്കിൽ മൂത്രം ഒഴിക്കുന്ന സ്പീഡിലും വണ്ണത്തിലുമാണ് വെള്ളം വരുന്നത്!"

ഏതു പ്രായത്തിലെ സ്പീഡാണെന്നു പറഞ്ഞില്ല 15-25 വരെ ഉള്ളതോ അതോ 60 നു മേലെയോ? :)

lekshmi. lachu said...

വളരെ മനോഹരമായി പറഞ്ഞു.

ajith said...

Dear Jayan,
I am still in hang over of our Panchaman. So I couldn't digest this story. it is bit hard to my system. Now I have to chew the cud and see what is the essence, and to post a comment accordingly.

Sorry my mozhi keyman is not working properly.

jayanEvoor said...

ഒരു നുറുങ്ങ്
മാഷേ... നിങ്ങൾ എല്ലാവരും അമ്മായിയമ്മയൂടെ സൈഡാ അല്ലേ!
പാവം നേഹ!

മേയ് ഫ്ലവേഴ്സ്
ഇത്തരക്കാരെ നേരിട്ടു കണ്ടിട്ടുണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം. മുൻപ് മിനി ടീച്ചറും ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.

എം.പി.ഹാഷിം
വളരെ നന്ദി!

ഇൻഡ്യാ ഹെറിറ്റേജ്
സാർ!എന്നെ കൊല്ലരുത്!

ലക്ഷ്മി ലച്ചു
താങ്ക്യു വെരി മച്ച്!
ഇത്തരം ആളുകളെ അറിയുമോ?

അജിത്ത്
മാഷേ!
പഞ്ചമന്റെ ഹാങ്ങോവർ എന്നു കേൾക്കുമ്പോൾ കുളിരു കോരുന്നുണ്ട്!പക്ഷേ നമ്മൾ ബ്ലോഗർമാർ ‘നൊസ്റ്റാൽജിയ’യിൽ മാത്രം അഭിരമിച്ചാൽ മതിയോ?

സത്യത്തിൽ നൊസ്റ്റാൽജിയ എഴുതാനാ എനിക്കിഷ്ടവും , എളുപ്പവും. പക്ഷെ വ്യത്യസ്തമേഖലകൾ തിരയാനുള്ള ശ്രമമാണ് ഇടയ്ക്കിടെ നടത്തുന്നത്.ഇതും പ്രോത്സാഹിപ്പിച്ചാൽ സന്തോഷം.

മൻസൂർ അബ്ദു ചെറുവാടി said...

പക്ഷെ എനിക്കീ കഥ ഇഷ്ടപ്പെട്ടു. പിന്തുടരുന്ന കണ്ണുകളുടെ രഹസ്യം എന്തായാലും കഥ പറഞ്ഞ രീതി അഭിനന്ദനീയം.
നല്ല രസകരമായി വായിച്ചു.

faisu madeena said...

എനിക്ക് തോന്നുന്നത് ആ കിരണിട്ട് രണ്ടെണ്ണം കൊടുക്കണം എന്നാണു.അവന്റെ ഒരു ഒറക്കം...!!!!....അമ്മയിമ്മയും മരുമകളും പ്രശനമില്ല ....

കഥ ഇഷ്ട്ടപ്പെട്ടു ഡോക്റ്ററെ ...ഇനിയും പോരട്ടെ ഇത് പോലെയുള്ള പരീക്ഷണ കഥകള്‍ ............

Vayady said...

അമ്മായിയമ്മക്കും മരുമകള്‍ക്കും കൗണ്‍സലിം‌ങ്ങ് അത്യാവശ്യമാണ്‌. ആര്‍ക്കും ഇപ്പോള്‍ ആരേയും അഡ്ജസ്റ്റ് ചെയ്യാന്‍ വയ്യാ എന്ന നിലയിലായി കഴിഞ്ഞു. ജയന്റെ പതിവു ശൈലിയില്‍ നിന്നും മാറിയ ഒരു രചന. നന്നായി എഴുതി.

Jishad Cronic said...

നല്ല കഥ, രസകരമായി പറഞ്ഞു...

റോസാപ്പൂക്കള്‍ said...

ഇവിടെ അമ്മായി അമ്മ ഒരു കൊചു കുന്നയ്മക്കാരിയാണ്. പക്ഷേ മകളോ..? അതു കണ്ടില്ലെന്നു നടിക്കാവുന്ന കുന്നയ്മകളേ ആ അമ്മയുടെ കയ്യില് ഉള്ളു. ഈ മരുമകള് പുതിയ തലമുറക്കാരിയല്ലേ..ഒന്നു കണ്ണടച്ചാല് ഈഗൊ തകര്ന്നു പോകുമോ..?കഥ നന്നായി കേട്ടൊ..
എന്റെ അമ്മായി അമ്മ ഒരു പഴയ മനസ്ഥിതിക്കാരിയാണു.വിദ്യാഭ്യാസവും കുറവ്.അതുകൊണ്ടു തന്നെ ഇമ്മാതിരി പ്രവൃത്തികള് ധാരാളം. അവരുടെ പ്രായത്തെ വക വെച്ചു ഒന്നു കണ്ണടച്ചതു കൊണ്ട് എന്താ കുഴപ്പം…?അതു കൊണ്ടു തന്നെ ഇത്രയ്ം വര്ഷങ്ങളായിട്ടും എന്റെ അമ്മായി അമ്മക്കു എന്നെ സ്വന്തം മക്കളേക്കാള് പ്രിയം.ഒരു നിസ്സര കാര്യത്തിനു പോലും എനിക്ക് അമ്മയോട് ഉടക്കേണ്ടി വന്നിട്ടില്ല

പ്രവാസി said...

അവസാനിപ്പിക്കാന്‍ ഒന്നു കഷ്ടപ്പെട്ടു എന്നു തോന്നുന്നു...നല്ല തീം.

Unknown said...

ഒരിത്തിരി വ്യത്യസ്തമായ അമ്മായിയമ്മ - മരുമകള്‍ കഥയാണല്ലോ ഇത്തവണ.
രസകരമായി പറഞ്ഞു ജയേട്ടാ! ശരിക്കും ഇഷ്ടപ്പെട്ടു.

Hashiq said...

കൊള്ളാം ഡോക്ടര്‍...ജീവിച്ചിരിക്കുന്നവരുമായോ , മരിച്ചുപോയവരുമായോ എന്തെങ്കിലും ബന്ധമുണ്ടോ ഈ കഥക്ക്?

jayanEvoor said...

ചെറുവാടി
ആവശ്യത്തിനും അനാവശ്യത്തിനും പിൻ തുടരുന്ന കണ്ണുകൾ..... അത് ആരുടെയായായാലും അസഹ്യമാണ്!
നല്ല വാക്കുകൾക്കു നന്ദി!

ഫൈസു മദീന
ഫൈസൂനെക്കൊണ്ടു തോറ്റു.കിരണല്ല, ശരൺ!
അവനെ അടിക്കാൻ നമുക്ക് കൊട്ടേഷൻ കൊടുക്കാം!

വായാടി
അതെ. അതാണു ശരി.
ആർക്കും, ആരെയും അഡ്ജസ്റ്റ് ചെയ്യാൻ വയ്യ!
തുമ്മുന്നു; മൂക്കുകൾ തെറിക്കുന്നു!

അബ്ദുൾ ജിഷാദ്
നന്ദി സുഹൃത്തേ!

റോസാപ്പൂക്കൾ
ചേച്ചീ... അമ്മായിയമ്മയായാലും മരുമകളായാലും തുല്യ ഉത്തരവാദിത്തമാണുള്ളത്. ചേച്ചിയുടെ വൈഭവമൊന്നും ഇപ്പോഴത്തെ കുട്ടികൾക്കില്ല. അവരെ അവരുടെ മാതാപിതാക്കൾ അതൊന്നും ശീലിപ്പിക്കുന്നുമില്ല!
അപ്പോ, ഉത്തരവാദിത്തം അമ്മ-അമ്മായിയമ്മമാർക്കും ഉണ്ട്.
ഇല്ലേ?

പ്രവാസി
ഇല്ല. അവസാന രംഗം ഉൾപ്പടെ എല്ല്ലാം മുൻ കൂട്ടി തീരുമാനിച്ചു തന്നെ എഴുതിയതാണ്.

നന്ദു
നന്ദി!ഇനിയും വരൂ!

ഹാഷിക്ക്
ജീവിച്ചിരിക്കുന്നവരും, മരിച്ചവരുമായ പലരുമായും ബന്ധമുണ്ട്!

OAB/ഒഎബി said...

.അവളെയും ഒപ്പം കൂട്ടി, അവൾ തെറ്റായെന്തികിലും ചെയ്താൽ അതു ചൂണ്ടിക്കാട്ടി സ്നേഹപൂർവം തിരുത്തണം. അല്ലാതെ ഒന്നും മിണ്ടാതെ, അവളെ ഒന്നുമല്ലാതാക്കുന്ന രീതിയിൽ ജീവിതം തുടരുകയല്ലല്ലോ വേണ്ടത്...

ഇതു തന്നെയാണെന്റെ അഭിപ്രായവും.


കഥ നന്നായിട്ടുണ്ട്

കുഞ്ഞൂസ് (Kunjuss) said...

രസകരമായി വായിച്ചു വന്നതായിരുന്നു,ഇനി ആ കണ്ണുകള്‍ വിടാതെ പിന്തുടരുമോ എന്തോ...?

Manju Manoj said...

ഡോക്ടറെ..........കഥ വളരെ നന്നായി എന്ന് പ്രത്യേകം പറയേണ്ടല്ലോ...പക്ഷെ ‍ ആ മരുമകള്‍ ഒന്നും സ്വന്തമായി ചെയ്യാത്തത് കൊണ്ടല്ലേ അമ്മായിയമ്മക്ക് ഇടപെടേണ്ടി വന്നത്...അവര് ഗാന്ധിജിയുടെ മാര്‍ഗം അല്ലെ സ്വീകരിച്ചുള്ളൂ... ഒന്നും മിണ്ടാതെ എല്ലാം ചെയ്യുന്നു...അങ്ങനെ കണ്ടെങ്കിലും ഈ കുട്ടി കാര്യങ്ങള്‍ ചെയ്യാന്‍ പഠിക്കും എന്ന് അവര്‍ പ്രതീക്ഷിച്ചു കാണും... കൂടെ ഇരുത്തി ഓരോന്നും പറഞ്ഞു കൊടുത്തു പഠിപ്പിക്കാന്‍ മകന്‍ കെട്ടികൊണ്ട് വന്നത് ഒരു പ്രൈമറി സ്കൂള്‍ കുട്ടിയെ ഒന്നും അല്ലാലോ... പ്രായപൂര്‍ത്തിയായ ഒരു പെണ്ണല്ലേ...പത്തിരുപതു വയസയാലും ഒന്നും ചെയ്യാന്‍ അറിയില്ല എന്ന് പറയുന്നത് പെണ്‍പിള്ളേര്‍ക്ക് ഒരു ഫാഷന്‍ ആണല്ലോ അല്ലെ......

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല വറൈറ്റി അമ്മായിഅമ്മ!
കഥയില്ലാത്ത മരുമകളും !

Unknown said...

:) Drrrrrrrrrrrrr

Unknown said...

ഹാ, കഥ കൊള്ളാം, അത് വിഭ്രമമായാലും!!

ഇനി ഒരായുഷ്കാലം മുഴുവൻ ആ കണ്ണുകൾ അവളെ പിന്തുടരട്ടെ!

jayanEvoor said...

ഓ.എ.ബി

കുഞ്ഞൂസ്

മഞ്ജു മനോജ്

പ്രദീപ് പേരശന്നൂർ

ഇസ്മായിൽ കുറുമ്പടി

മൈ ഡ്രീംസ്

നിശാസുരഭി

വായനയ്ക്കും കമന്റുകൾക്കും നിറഞ്ഞ നന്ദി, സുഹൃത്തുക്കളേ!

vinod1377 said...

കോഴിയോ മൂത്തത് മുട്ടയോ എന്നതുപോലെ അമ്മയോ മോളോ ?
എനിക്ക് തോന്നുന്നത് ദാ ലവനില്ലേ ഭര്‍ത്താവ് അവനാണ് പ്രശ്നക്കാരന്‍............

ശ്രീ said...

ഹോ! വല്ലാത്തൊരു കഥ, മാഷേ. ഈ കഥയും ഒരു അസ്വസ്ഥതയുമായി ഇനി കുറച്ചു നാള്‍ വായനക്കാരെ പിന്തുടര്‍ന്നേക്കാം...

Sranj said...

ഇത്തരം കുന്നായ്മകള്‍ ആ തലമുറയിലെ എല്ലാ അമ്മ/അമ്മായിയമ്മമാരിലും കാണില്ലേ?... അവര്‍ പരിചയിച്ച വീട്ടിലെ കാര്യങ്ങള്‍, അവര്‍ വളര്‍ത്തിയ മകന്റെ ഇഷ്ടങ്ങള്‍.... അതു തനിയ്ക്കാണേറെയും അറിയുക എന്ന അവരുടെ അഭിമാനം... അതു നേഹ മനസ്സിലാക്കും അവളുടെ മകന്‍ നേഹ ഉണ്ടാക്കിയ പുളിശ്ശേരി അല്ലെങ്കില്‍ ചമ്മന്തി നന്നെന്നു പറയുമ്പോള്‍...
അതു വരെ അവള്‍ ചരടു ജപിച്ചു കെട്ടിക്കോട്ടെ!

വശംവദൻ said...

വിഭ്രമം തകർത്തു.

Rakesh R (വേദവ്യാസൻ) said...

ഇന്നലെ വന്നവള്‍ക്ക് മകനെ വിട്ടുകൊടുക്കാനുള്ള മടി :)

jayanEvoor said...

വിനോദ്
ഇനിയുള്ളകാലം അമ്മായിയമ്മയും, മരുമകളും, മകൻ എന്ന ഭർത്താവും ശ്രദ്ധിച്ചു ജീവിച്ചാൽ കുടുംബ ജീവിതം കൊണ്ടുനടക്കാം.
അല്ലാതെ മരുമകൾ താഴ്ന്നു തരട്ടെ എന്ന് അമ്മായിയമ്മയും
താൻ ഭർത്താവിന്റെ അമ്മയുടെ അടിമയല്ല എന്ന് മരുമകളും
ചട്ടെം കലവുമല്ലേ, തട്ടീം മുട്ടീം കിടക്കും എന്ന് പോഴൻ ഭർത്താവും
കരുതിയാൽ, ജീവിതം കട്ടപ്പൊക!

ശ്രീ
ആൾക്കാരിൽ അസ്വസ്ഥത ഉണ്ടാകണം എന്ന ആഗ്രഹത്തിൽ തന്നെയാണിതെഴുതിയത്!

സ്രാഞ്ജ്,
ചരടു ജപിച്ചുകെട്ടുന്ന കാലം ഒക്കെ കഴിഞ്ഞു പോയിരിക്കുന്നു, നിഷാ...
ആരും ആരെയും സഹിക്കാൻ തയ്യാറല്ല, ഇക്കാലത്ത്!
വിട്ടുവീഴ്ച അങ്ങോട്ടും ഇങ്ങോട്ടുമില്ലെങ്കിൽ, നോ രക്ഷ!

വശംവദൻ
സന്തോഷം!

വേദവ്യാസൻ
അതെ. അതാണ് അമ്മായിയമ്മയുടെ പ്രശ്നം.
മരുമകൾക്ക്, അവളുടെ വിഭ്രമങ്ങളും.
പരസ്പരം മനസ്സിലാക്കാൻ രണ്ടാളും ശ്രദ്ധിക്കണം.
അവർക്കതിനു കഴിയുന്നില്ലെങ്കിൽ, ‘ഭർത്താവായ മകൻ’ മുൻ കൈ എടുക്കണം.

അഭിപ്രായമറിയിച്ച നിങ്ങൾക്കോരോരുത്തർക്കും നന്ദി!

അനീസ said...

മിക്ക വീട്ടിലും സംഭവിക്കുന്ന ഒരു കാര്യം ഒരു നല്ല കഥയായി അവതരിപിച്ചു

chithrangada said...

ജയന് ,നല്ല കഥ !
മരുമകളുടെ വിഹ്വലതകള്
നന്നായി പറഞ്ഞു .ഒരു സ്പേസ്
അല്ലെങ്കില് ഒരു പ്ലേസ് പുതിയ
വീട്ടില് വേണം എന്ന് ആരായാലും
ആഗ്രഹിക്കില്ലേ ...............