Monday, November 30, 2009

നേര്‍ത്തു നേര്‍ത്തില്ലാതെയാവുമ്പോള്‍.‍....

.

മിലാനില്‍ നിന്നും തിരുവനന്തപുരത്തെക്കുള്ള ഫ്ലൈറ്റ് ഓണ്‍ ടൈം ആണെന്ന് അറിയിപ്പ് വന്നു. ഡോ. കുല്‍ക്കര്‍ണിയെ അവസാനമായി കണ്ടിട്ട് വര്‍ഷം പത്താവുന്നു.

തികച്ചും അപ്രതീക്ഷിതമായാണ് അദ്ദേഹം വരുന്ന കാര്യം അറിയിച്ചത്. ഓര്‍ക്കുട്ട് പ്രൊഫൈല്‍ കണ്ടാണ്‌ അദ്ദേഹം എന്നെ ലോക്കേറ്റ് ചെയ്തത്. പിന്നെ മെയിലുകള്‍.....

തിരുവനന്തപുരത്ത് നടക്കുന്ന അന്തര്‍ദേശീയ സെമിനാറില്‍ പങ്കെടുക്കാനാണ് വരവ്.

ഭാര്യയും ഒപ്പമുണ്ടാവും എന്ന് പറഞ്ഞിരുന്നെങ്കിലും, ഫ്ലൂ പിടിച്ചതിനാല്‍ അവസാന നിമിഷം അവര്‍ക്ക് പിന്‍മാറേണ്ടി വന്നു.

ഇനിയും അര മണിക്കൂര്‍ സമയമുണ്ട്. അക്ഷമയോടെ കാത്തിരുന്നു. ഡോ.കുല്‍ക്കര്‍ണിയുടെ പ്രസിദ്ധമായ അക്ഷമ ഓര്‍മ്മ വന്നു. അന്നൊക്കെ ഒപ്പം ഉണ്ടായിരുന്ന ഡോ.നാഗാര്‍ജുന്‍ മനസ്സിലേക്കോടിയെത്തി......

ഓര്‍മ്മകളില്‍ മാത്രം അവശേഷിക്കുന്ന നാഗാര്‍ജുന്‍....

നാഗ് എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന നാഗാര്‍ജുന്‍ ....

നാഗ് ആയിരുന്നു ഡോ.കുല്‍ക്കര്‍ണിയുടെ വലം കൈ. അക്ഷമയുടെ ആന്റിഡോട്ട് ......

എത്ര ടെന്‍സ് സിറ്റുവേഷനിലും അനായാസം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കന്‍ .

പക്ഷെ...

മിലാന്‍ ഫ്ലൈറ്റ് ലാന്‍ഡ് ചെയ്തതായി അറിയിപ്പ് വന്നു. ഡോ.കുല്‍ക്കര്‍ണിയെയും കാത്തു ഞാന്‍ തയ്യാറായി നിന്നു.

ഇഴഞ്ഞു നീങ്ങിയ മിനിട്ടുകള്‍ക്കൊടുവില്‍ ഡോ.കുല്‍ക്കര്‍ണി എന്ന് തോന്നിക്കുന്ന ഒരാള്‍ എന്നെ നോക്കി കൈ വീശി....

നേരിയൊരു സന്ദേഹത്തോടെ ഞാന്‍ അദ്ദേഹത്തിനു നേരെ നീങ്ങി.

ഡോ.കുല്‍ക്കര്‍ണി ഇത്ര ചീര്‍ത്തു പോയോ ...!? എനിക്ക് വിശ്വസിക്കാനായില്ല....

ഏകദേശം ഒരു ക്വിന്റല്‍ ഭാരം തോന്നുന്ന ആ മനുഷ്യന്‍ എന്റെ അരികിലെത്തി.

"ഹലോ ബഡീ... ഹൌ മെനി ഇയേഴ്സ് സിന്‍സ് ഐ സോ യു ലാസ്റ്റ്........ ബട്ട് യു ലുക്ക് ദ സെയിം! "

ഡോ.കുല്‍ക്കര്‍ണി എന്നെ സൌഹൃദപൂര്‍വ്വം ചേര്‍ത്ത് പിടിച്ചു. തണുത്ത സ്പര്‍ശം.....

എയര്‍ പോര്‍ട്ടില്‍ നിന്നു ഹോട്ടലിലേക്കുള്ള യാത്രയില്‍ അദ്ദേഹം ആവേശഭരിതനായി തന്റെ പുതിയ ഗവേഷണ പദ്ധതികളെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു.

ഇടയ്ക്ക് പണ്ട് ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന കാലത്തെ കുറിച്ചും പറഞ്ഞു.

"യു ഡോണ്ട് നോ ഹൌ മച് ഐ മിസ്സ്‌ നാഗ് .... ഹി നെവര്‍ കോണ്‍ടാക്ടഡ് മി ആഫ്ടര്‍ ഐ ലെഫ്റ്റ്... "

ശരിയാണ് .... നാഗിനു എപ്പോള്‍ വേണമെങ്കിലും ഞങ്ങളെ ബന്ധപ്പെടാമായിരുന്നു. അഡ്രസ്‌ മാറിയിരുന്നത്‌ നാഗിന്റെ മാത്രമാണ്.

ഒരു നിമിഷം കൊണ്ട് കാറിനുള്ളില്‍ നിശ്ശബ്ദത പടര്‍ന്നു. ഞങ്ങളുടെ മൌനങ്ങളില്‍ നാഗ് നിറഞ്ഞു.

ആരും ശ്രദ്ധിക്കുന്ന രൂപസൌകുമാര്യമുള്ള ആളായിരുന്നു നാഗ്. ആദ്യകാഴ്ചയില്‍ തന്നെ എന്നെ ആകര്‍ഷിച്ചത് ആ തേജോമയമായ രൂപമായിരുന്നു. ശരിക്കും റേഡിയന്റ്റ് ഫെയ്സ്. അതിശയിപ്പിച്ചത് അയാളുടെ ഭാര്യയുടെ പേരായിരുന്നു - തേജ... മുഴുവന്‍ പേര് തേജോമയി. അവര്‍ക്ക് യാതൊരു തേജസും ഉണ്ടായിരുന്നുമില്ല! വലിയ പ്രത്യേകതകളൊന്നും ഇല്ലാത്ത ഒരു സാധാരണ സ്ത്രീ. രണ്ടു മക്കള്‍ - ഹരീഷ്, ഹിമേഷ്... ഹിമേഷിനു ആറു മാസം പ്രായം.

മെല്ലെ നാഗ് ഫാമിലിയുമായി സൌഹൃദം വര്‍ദ്ധിച്ചു വന്നു. നാഗ് വഴിയാണ് ഡോ.കുല്‍ക്കര്‍ണിയുമായി ഞാന്‍ സൌഹൃദത്തിലായത്. ഞങ്ങളുടെ പ്രിന്‍സിപ്പല്‍ ആയിരുന്നു കുല്‍ക്കര്‍ണി സാബ്.

കുട്ടിക്കള്‍ക്കും മാനേജ് മെന്റിനും അധ്യാപകര്‍ക്കും നടുവില്‍ അശാന്തനായി നടന്നിരുന്ന പ്രിന്‍സിപ്പല്‍.....

ആള്‍ ആന്ധ്രക്കാരനാണ്. നാഗാര്‍ജുന്‍ പഠിച്ചതും വളര്‍ന്നതും ഒക്കെ ബള്ളാരി (ബല്ലാരി)എന്ന സ്ഥലത്താണ്. കര്‍ണാടകത്തില്‍ ആണെങ്കിലും തെലുങ്ക് കള്‍ച്ചര്‍ ആണ് ബള്ളാരിയ്ക്ക് . കന്നടയെക്കാള്‍ തെലുങ്കാണ് സംസാരഭാഷ.....

അങ്ങനെയാണ് നാഗ് തെലുങ്ക്‌ പഠിച്ചത്.

കുല്‍ക്കര്‍ണി സാറിനു വലിയ സഹായമായിരുന്നു നാഗ്. ഔദ്യോഗികമായും ഭാഷാപരമായും.

പ്രായത്തില്‍ നാല് വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. പരസ്പരം അറിയാത്ത ഒരു രഹസ്യവും ഇല്ല അവര്‍ക്കിടയില്‍ എന്ന നിലയിലേക്ക് ആ സൌഹൃദം വളര്‍ന്നു.

ഇടയ്ക്കെപ്പോഴോ ആ സൌഹൃദത്തിന്റെ നിഴല്‍വട്ടത്തു ഞാനും എത്തിപ്പെട്ടു .

കുല്‍ക്കര്‍ണി സര്‍ ഇറ്റലിയിലേക്ക് പോയപ്പോള്‍ അത് വരെ അദ്ദേഹം ചെയ്തുപോന്ന എയിഡ്സ് ക്ലിനിക്ക് എന്നെ ഏല്‍പ്പിക്കാനും കാരണം ആ സൌഹൃദമായിരുന്നു.

സര്‍ പോയ ശേഷം നാഗ് അധികകാലം അവിടെ തുടര്‍ന്നില്ല.

ഇപ്പോള്‍ ഒക്കെ റീ വൈന്‍ഡ്‌ ചെയ്യുമ്പോളാണ് ഓര്‍മ്മ വരുന്നത് ....

തുടക്കം ഒരു വയറിളക്കത്തില്‍ ആയിരുന്നു .

ഷിമോഗയില്‍ വൈവ-പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കായാണ് നാഗ് പോയത്.

പിന്നെ ഒരാഴ്ച ആളെ കണ്ടില്ല.

അവിടെ തന്നെ അഡ്മിറ്റ്‌ ആവുകയായിരുന്നു. ബാക്ടീരിയല്‍ ഡയറിയ ആണെന്ന് കരുതി
എന്തൊക്കെയോ ആന്റി ബയോട്ടിക്കുകള്‍ കഴിച്ചു... പക്ഷെ ഒന്നും ഫലവത്തായില്ല. ഒരു മാസമെടുത്തു നാഗ് പഴയ നിലയിലെത്താന്‍.....

അടുത്ത മാസം നാഗ് മറ്റൊരു കോളേജില്‍ ജോയിന്‍ ചെയ്തു . ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ സര്‍ക്കാര്‍ ജോലികിട്ടി കേരളത്തിലേക്കും പോന്നു.

പിന്നെ ഒരിക്കലും നാഗുമായി ബന്ധമുണ്ടായില്ല. കയ്യിലുള്ള ഫോണ്‍ നമ്പര്‍ എന്നേ മാറിയിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ നാഗിനെക്കുറിച്ചു കേള്‍ക്കുന്നത് , ഒരു പഴയ കര്‍ണാടക സുഹൃത്തില്‍ നിന്നും. "നാഗിനു തീരെ സുഖമില്ല. ട്യൂബര്‍ക്കുലര്‍ മെനിന്‍ജൈറ്റിസ് ആണെന്നാണ്‌ കോളേജില്‍ നിന്നറിഞ്ഞത് .... ഒരിക്കല്‍ കോളേജില്‍ വന്നിരുന്നു . ആള്‍ തീരെ മെലിഞ്ഞുപോയി . ഇപ്പോള്‍ ലോങ്ങ്‌ ലീവിലാണ് ...."

ഞാന്‍ നിശ്ശബ്ദനാണെന്നു മനസ്സിലാക്കിയ സുഹൃത്ത് ശബ്ദം താഴ്ത്തി പറഞ്ഞു...
"ക്യാമ്പസില്‍ പല റൂമറുകളും ഉണ്ട്...."

സുഹൃത്തിന് നന്ദി പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു.

ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്തരം ക്ലിനിക്കല്‍ സന്ദര്‍ഭങ്ങളില്‍ ആദ്യം വരുന്ന സംശയം....

പക്ഷെ, നാഗ്... അയാള്‍ക്കെങ്ങനെ...?

പന്ത്രണ്ടു വര്‍ഷം മുന്‍പ് എം .ഡി. പഠന കാലത്തുണ്ടായ ഒരു അനുഭവം ഓര്‍മ്മയില്‍ വന്നു.

ഹെപ്പറ്റൈറ്റിസ് - ബി യുമായി ബന്ധപ്പെട്ടായിരുന്നു എന്റെ തീസിസ് വര്‍ക്ക്. അതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ നിന്നും എനിക്കൊരു ഗൈഡ് ഉണ്ടായിരുന്നു - ഷേണായി സാര്‍. അദ്ദേഹത്തിന്റെ ക്യാബിനില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു മുപ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന, കാഴ്ചയില്‍ നല്ല ആരോഗ്യം തോന്നിക്കുന്ന ഒരാള്‍ വാതിലിനു മുന്നില്‍ നിന്ന് മുരടനക്കിയത്.

സാര്‍ അയാളെ അകത്തേക്ക് വിളിച്ചു.

അയാള്‍ തന്റെ കൈവശമുള്ള ചികിത്സാ രേഖകള്‍ സാറിനു കൈമാറി. അദ്ദേഹം അവയിലൂടെ കണ്ണോടിച്ചു. പുരികം ഉയരുന്നതും, നെറ്റി ചുളിയുന്നതും നോക്കി അല്‍പ്പം ആശങ്കയോടെ ഞാനിരുന്നു. രോഗിയ്ക്ക് പ്രത്യേകിച്ചൊന്നും മനസ്സിലാകുന്നതായി തോന്നിയില്ല.

പല മരുന്നും കഴിച്ചിട്ടും മാറാത്ത വയറിളക്കം ഭേദമാക്കാനാണ് പ്രശസ്തനായ ഈ ഡോക്ടറെ തേടി അയാള്‍ എത്തിയത്. പട്ടാളക്കാരനാണ്‌. ജോലി ശ്രീനഗറില്‍. ഭാര്യ ഒപ്പമുണ്ട്. അവര്‍ ക്യാബിനു വെളിയില്‍ നില്‍ക്കുകയാണ്. പത്തിരുപത്തെട്ടു വയസ് തോന്നിക്കുന്നു. അയാള്‍ക്കൊത്ത ശരീരപ്രകൃതി.

രേഖകള്‍ മടക്കി വച്ചു സാര്‍ അയാളോട് പറഞ്ഞു " ഒരു ടെസ്റ്റ്‌ കൂടി ചെയ്യണം. അത് ഇവിടില്ല. ശ്രീ ചിത്രയില്‍ ഉണ്ട്. അതൊന്നു ചെയ്ത് റിസല്‍ട്ടുമായി നാളെ വരൂ."

അവര്‍ പിറ്റേന്ന് റിസല്‍ട്ടുമായി വരുമ്പോഴും ക്യാബിനില്‍ ഞാനുണ്ടായിരുന്നു. സാര്‍ റിസള്‍ട്ട് വാങ്ങി നോക്കി. ഭാര്യയോടു പുറത്തിരിക്കാന്‍ ആവശ്യപ്പെട്ടു . എന്നിട്ട് അയാളോട് ശബ്ദം താഴ്ത്തി പറഞ്ഞു " നിങ്ങളുടെ രക്തത്തില്‍ ചില അണുക്കള്‍ കാണുന്നുണ്ട്.... അതാണ്‌ പ്രശ്നം. എഛ്.ഐ.വി. എന്നാണ്‌ ആ അണുക്കളെ വിളിക്കുന്നത്.... കേട്ടിട്ടുണ്ടോ..?"

കേട്ടിട്ടുണ്ടെന്നും ഇല്ലെന്നും അയാള്‍ പറഞ്ഞില്ല... അയാളുടെ നോട്ടം ഡോക്ടറെയും കടന്നു മറ്റെവിടെയ്ക്കോ ആയിരുന്നു.

" ഇനി ശ്രദ്ധിച്ചു ജീവിക്കണം. ദാ ഈ കുറിച്ച മരുന്നുകള്‍ വാങ്ങൂ... വില കൂടുതലാണ്. എങ്കിലും വേറെ വഴിയില്ല..."

തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്ന എയിഡ് സ് കൌണ്‍സിലറെ വിളിപ്പിച്ചു രോഗിയെ അവരെ ഏല്പ്പിച്ചു .

" ഈ മാഡം നിങ്ങള്ക്ക് വേണ്ട കാര്യങ്ങള്‍ പറഞ്ഞു തരും , കേട്ടോ..."

അവര്‍ കൌണ്‍സിലർക്കൊക്കൊപ്പം പോയി.

ദാ ഇപ്പോള്‍ നാഗ്....

ഹോ ആലോചിക്കാന്‍ വയ്യ.

അല്പം ജാടക്കരിയാണെങ്കിലും നിര്‍ദോഷിയാണ് തേജ. ഓമനത്തം തുളുമ്പുന്ന രണ്ടു കുഞ്ഞുങ്ങള്‍.....

വാര്‍ത്ത ഇപ്പോഴും അധികമാരും അറിഞ്ഞിട്ടില്ല.

നാഗിനെ കാണണം എന്ന ശക്തമായ ആഗ്രഹം ഉള്ളില്‍ നില്‍ക്കെയാണ് ഒരു ബാംഗ്ലൂര്‍ യാത്ര തരപ്പെട്ടത്. നഗരാതിര്‍ത്തിയില്‍ നിന്ന് കുറച്ചകലെയായിരുന്നു അവര്‍ താമസിച്ചിരുന്നത്. ബാംഗ്ലൂരിലെ ട്രാഫിക് നരകത്തിലൂടെ ഒന്നര മണിക്കൂര്‍ യാത്ര. വീട്ടിലെത്തിയപ്പോള്‍ സന്ധ്യയായി. കുട്ടികള്‍ ട്യൂഷന് പോയിരിക്കുകയാണ്. തേജയും നാഗും മാത്രം, വീട്ടില്‍. തേജയാണ് വാതില്‍ തുറന്നത്. വിളറിയ ഒരു ചിരിയോടെ അവര്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു.

നാഗ് ഉള്ളിലെ മുറിയില്‍ കിടക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ എണീറ്റിരിക്കാന്‍ ഒരു ശ്രമം നടത്തി. പരാജയപ്പെട്ടു.

ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ഇടവും ദയനീയമായ കാഴ്ച.... കുട്ടികളുടെ ബര്‍മൂഡയിട്ട് എല്ലും തോലുമായ ഒരു മനുഷ്യന്‍....

പൂര്‍ണാരോഗ്യവാനായി, തേജോമയനായി കാണപ്പെട്ടിരുന്ന നാഗ് ....
ഇതാ ഒരു വിറകുകൊള്ളിപോലെ...!
ആറടി പൊക്കമുള്ള ഒരു മനുഷ്യന്‍....മുപ്പത്തിരണ്ട് കിലോ ഭാരം...

എയിഡ് സിന് "സ്ളിം ഡിസീസ് " എന്ന പേര് എങ്ങനെ കിട്ടി എന്ന് ആര്‍ക്കും ബോധ്യപ്പെടുന്ന അവസ്ഥ.

എന്നോട് എന്തൊക്കെയോ പറയണം എന്നുണ്ട് നാഗിനു. പക്ഷെ ശബ്ദത്തിന് പകരം കാറ്റ് മാത്രമേ വരുന്നുള്ളൂ. നാഗ് എന്തോ വിശദീകരിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ അയാള്‍ അതിനുപോലുമാവാന്‍ കഴിയാത്തത്ര ദുര്‍ബലനായിരിക്കുന്നു അയാള്‍.

ചുള്ളിക്കമ്പ് പോലുള്ള ആ കൈകള്‍ പിടിച്ചു കുറെ നേരം ഇരുന്നു.

ഉരുകി തീര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മെഴുകുതിരി പോലെ തേജ അരികില്‍...

അവളും കുട്ടികളും നെഗറ്റീവ് ആണ്. എല്ലാവരുടെയും രക്തം പരിശോധിച്ചിരുന്നു.

ഇതെങ്ങനെ നാഗിനു പകര്‍ന്നു...

അവള്‍ക്കും അറിയില്ല.

ട്യൂബര്‍ക്കുലര്‍ മെനിന്‍ജൈറ്റിസ് തന്നെയാണെന്നാണ് അവളും വിചാരിച്ചിരുന്നത്.
എന്നാല്‍ ഒടുവില്‍ സത്യം മനസ്സിലാക്കിയപ്പോള്‍ അവള്‍ മരവിച്ചുപോയി.
പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങള്‍...

എവിടെയാണ് നാഗ്, നിനക്ക് പിഴച്ചത്?

എങ്ങനെ ഇത് സംഭവിച്ചു എന്ന് നീ പറയുന്നേ ഇല്ല... ഭാര്യയോടു പോലും...

ഒരു കണ്‍ടാമിനേറ്റഡ് നീഡില്‍ വഴി എന്നോ
ഒരബദ്ധം പറ്റിപ്പോയി എന്നോ ഒന്നും പറഞ്ഞിട്ടില്ല നാഗ്....

ഒരു ഡോക്ടര്‍ ആയ നിനക്കിതു വരാമെങ്കില്‍.....

തിരിച്ചു പോരുമ്പോള്‍ ആകെ ആകുലനായിരുന്നു ഞാന്‍. നാഗിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. സി.ഡി.ഫോര്‍ കൌണ്ട് നൂറില്‍ താഴെ. അധികനാള്‍ ഉണ്ടാവില്ല.

ഞാന്‍ നാട്ടിലെത്തിയത് നവംബര്‍ ഇരുപതാം തീയതി ആയിരുന്നു. പത്ത് ദിവസങ്ങള്‍ക്കു ശേഷം, ഡിസംബര്‍ ഒന്നിന് നാഗ് നിശ്ശബ്ദം യാത്രയായി. പുലര്‍ച്ചെ എപ്പോഴോ ആയിരുന്നു മരണം.

ഇതൊക്കെ ഹോട്ടലില്‍ എത്തിയാല്‍ എനിക്ക് കുല്‍ക്കര്‍ണി സാറിനോട് പറയേണ്ടി വരും.
കണ്ണടച്ചിരുന്നു.

ഹോട്ടലില്‍ എത്തി.

" സൊ... യു ആര്‍ ഗോയിംഗ് ടു സ്റ്റേ വിത്ത്‌ മി, ആറിന്റ് യു? "കുല്‍ക്കര്‍ണി സാര്‍ ചോദിച്ചു.

"സോറി സര്‍... ഐ വില്‍ സ്റ്റേ ടുമോറോ നൈറ്റ്... ടെയ്ക്ക് ആംപിള്‍ റെസ്റ്റ്‌ സര്‍... ഐ വില്‍ പിക്ക് യു ടുമോറോ മോണിംഗ് ..."

ഇന്ന് രാത്രി എന്തായാലും എനിക്ക് വയ്യ ഇത് മുഴുവന്‍ വിവരിക്കാന്‍...

നാളെ ഡിസംബര്‍ ഒന്നാണ് .... നാഗിന്റെ ഓര്‍മ്മ ദിവസം....

63 comments:

jayanEvoor said...

ഒരു കണ്‍ടാമിനേറ്റഡ് നീഡില്‍ വഴി എന്നോ
ഒരബദ്ധം പറ്റിപ്പോയി എന്നോ ഒന്നും പറഞ്ഞിട്ടില്ല നാഗ്....

ഒരു ഡോക്ടര്‍ ആയ നിനക്കിതു വരാമെങ്കില്‍.....

VEERU said...

സമയോചിതമായ പോസ്റ്റ്...എന്നത്തേയും പോലെ മനോഹരമായെഴുതിയിരിക്കുന്നു...ജയൻ ഭായീ...
അഭിനന്ദനങ്ങൾ !!

ചിതല്‍/chithal said...

വളരെ സ്പര്‍ശിയായി. യഥാര്‍ത്ഥ സംഭവമാണല്ലേ?
ദൈവമേ, ഈ രോഗം ആര്‍ക്കും വരുത്തരുതേ..

ശ്രീ said...

യഥാര്‍ത്ഥ സംഭവം തന്നെയോ മാഷേ?

കഥ ആയാലും അനുഭവം ആയാലും ഈ ഡിസംബര്‍ 1 ന് ഏറ്റവും യോജിച്ച പോസ്റ്റ്.

ഉപാസന || Upasana said...

മനസ്സില്‍ ഖേദം
:-(

വാഴക്കോടന്‍ ‍// vazhakodan said...

നല്ല പോസ്റ്റ് മാഷേ !

jayanEvoor said...

വീരു ഭായ്...
ആദ്യ കമെന്റിനു വളരെ നന്ദി!

ചിതല്‍....
അതെ. യഥാര്‍ത്ഥ സംഭവം തന്നെ. എന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്നു. പേരുകള്‍ മാത്രം സാങ്കല്‍പ്പികം.

ശ്രീ...
അതെ. മരിച്ച ദിവസം മാത്രമേ ഞാന്‍ മാറ്റിയിട്ടുള്ളൂ....
സിംബോളിക്കായി അത് ഡിസംബര്‍ ഒന്നിനാക്കി... (ലോക എയിഡ് സ് ദിനം)

ഉപാസന...
നന്ദി.

വാഴക്കോടന്‍...
നന്ദി സഹോദരാ!

Pongummoodan said...

ജയേട്ടാ,

ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ്.
വളരെ നന്നായിരിയ്ക്കുന്നു.

സുഖകരമായ വായനയ്ക്ക് അത്യുത്തമം എന്നും പറയാം. :)

Typist | എഴുത്തുകാരി said...

കഥയല്ലാ, സത്യമാണല്ലേ?
നമുക്കു ചുറ്റും ഇതുപോലെ എത്രയോ പേര്‍. എന്തു ചെയ്യാം.

Sukanya said...

മനസ്സില്‍ മുറിവുണ്ടാക്കുന്ന ഒരു അനുഭവം.

jayanEvoor said...

പോങ്ങുമ്മൂടന്‍...
ഹൃദയപൂര്‍വമുള്ള ഈ കമന്റിനു ഉള്ളു നിറഞ്ഞ നന്ദി!

ടൈപ്പിസ്റ്റ് ചേച്ചി
സത്യമാണ്. നന്ദി!

സുകന്യേച്ചി
ഈ മുറിവിന്റെ നീറ്റല്‍ പങ്കുവച്ചതിനു നിറഞ്ഞ നന്ദി!

അനില്‍@ബ്ലോഗ് // anil said...

വിഷയത്തെ പ്രൊജക്റ്റ് ചെയ്യത്തക്കവണ്ണം എഴുതിയിരിക്കുന്നു, അതും മനസ്സില്‍ തട്ടും വിധം.
ആശംസകള്‍.

കുഞ്ഞന്‍ said...

മാഷെ..

എയ്ഡ്സ് ദിനത്തിലെ ഈ പോസ്റ്റ്, എന്നാൽ ഇന്ന് ഏഷ്യാനെറ്റിലെ ഒരു വാർത്തയിൽ സ്വയം വിൽക്കുന്നവരെ കാണിക്കുകയും അവരോട് അഭിമുഖം നടത്തുന്നതും കണ്ടിരുന്നു. അതിൽ അവർക്ക് എയ്ഡിസിനെപ്പറ്റിയൊ മറ്റുകാര്യങ്ങളെക്കുറിച്ചൊ ഒരറിവുമില്ല...പക്ഷെ സർക്കാരും മറ്റും ഘോരഘോരം പറയുന്നു 100% ബോധവൽക്കരണം നടത്തിയെന്ന്.

ആ കൂട്ടുകാരൻ ആശ്വസിക്കാം മക്കൾക്കും ഭാര്യയ്ക്കും തന്റെ അസുഖം പിടിപെട്ടില്ലെന്നോർത്ത്,അങ്ങ് മറ്റൊരു ലോകത്തിരുന്ന്.

നല്ലൊരു ആവിഷ്കരണം..!

Rani said...

അതേ ഈ രോഗം ഇനിയും ആര്‍ക്കും വരാതിരിക്കെട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ...

ഡോക്ടര്‍ said...

ഈ സമയത്ത് അനുയോജ്യമായ പോസ്റ്റ്‌... പക്ഷെ സമൂഹത്തിനു ഇപ്പോഴും വികലമായ ഒരു ചിന്തയുണ്ട്, ഈ മഹാമാരി ലൈംഗീക ബന്ധത്തില്‍ കൂടി മാത്രമേ പകരൂ എന്ന്...ഒരു ചെറു ന്യൂന പക്ഷമെങ്കിലും അറിയാതെ ഈ രോഗത്തിലേക്ക് എത്തിപ്പെടുന്നുണ്ട്.... ട്രാന്‍സ്ഫ്യൂഷന്‍ വഴിയും മറ്റും... ഈ സമയത്ത് ഈ അനുഭവം പങ്കു വെച്ചതിനുനന്ദി...:)

jayanEvoor said...

അനില്‍@ബ്ലോഗ്‌..
അഭിപ്രായത്തിനു നന്ദി!

കുഞ്ഞന്‍...
ശരിയായ വീക്ഷണം.
ഇപ്പോഴും ശരിയായ ബോധം ഇല്ലാത്തവര്‍ സമൂഹത്തിലുണ്ട്.

റാണി
നന്ദി. ആ പ്രാര്‍ത്ഥന സഫലമാകട്ടെ!

ഡോക്ടര്‍
വളരെ നന്ദി!
എയിഡ്സ് പകരുന്ന മാര്‍ഗങ്ങള്‍ എന്നൊരു പോസ്ടിട്ടാല്‍ ആരും വായിക്കാന്‍ മേനക്കെടില്ലല്ലോ എന്നാ ചിന്തയും ഈ അനുഭവകഥ പോസ്റ്റ്‌ ചെയ്യാന്‍ കാരണമായി.

mini//മിനി said...

അത് വല്ലാത്ത ഒരു അവസ്ഥ തന്നെ.

പട്ടേപ്പാടം റാംജി said...

സമയോചിതമായ സമയത്തുതന്നെ രോഗത്തിണ്റ്റെ ഗൌരവം ഉള്‍ക്കൊള്ളിച്ച്‌ തയ്യാറാക്കിയ പോസ്റ്റ്‌ കേമം തന്നെ. നന്നായി പറഞ്ഞിരിക്കുന്നു.

ഭൂതത്താന്‍ said...

നോവ്‌ പടര്‍ത്തിയ പോസ്റ്റ് ...ഈ രോഗം ആര്ക്കും വരാതിരിക്കട്ടെ ...തികച്ചും സന്ദര്ഭോജിതം .....


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

siva // ശിവ said...

വളരെ നന്നായി എഴുതിയിരിക്കുന്നു, ഭീകരവും ദയനീയവുമായ ഈ അനുഭവം!

ManzoorAluvila said...

Oh..really..?.നന്നായി എഴുതിയിരിക്കുന്നു ആശംസകള്‍.

jayanEvoor said...

മിനി ചേച്ചി
രാം ജി
ഭൂതത്താന്‍
ശിവ
മന്‍സൂര്‍...

ഈ കഥ വായിച്ചു കുറിപ്പെഴുതിയ നിങ്ങള്‍ക്കോരോരുത്തര്‍ക്കും നന്ദി!

ശ്രീജ എന്‍ എസ് said...

ഹൃദയത്തില്‍ തോടും വിധം എഴുതാന്‍ ജയേട്ടനുള്ള കഴിവ് പറയാതെ വയ്യ..ഞങ്ങളുടെ അടുത്ത് ഒരു കുടുംബം ഈ അസുഖം കൊണ്ട് തകര്‍ന്നു അടിയുന്നത് കണ്ടതാണ് ഞാന്‍.അന്നെനിക്ക് എയിഡ്സ്നെ പറ്റിയിട്ടു ഇത്രയൊന്നും അറിയില്ലാരുന്നു.പ്രണയിച്ചു വിവാഹം കഴിവര്‍. അവിടെ മൂന്നു കുഞ്ഞുങ്ങളും.ഭര്‍ത്താവിന്റെ അസുഖം ആണ് ആദ്യം കണ്ടെത്തിയതെങ്കിലും ,അസുഖം മൂര്‍ച്ചിച്ചു ആദ്യം മരിച്ചത് ഭാര്യയാണ്.അത് താങ്ങാന്‍ ആവാതെ അയാള്‍ ആത്മഹത്യാ ചെയ്തു - ആ കുഞ്ഞുങ്ങള്‍ അനാഥരായി..

രഘുനാഥന്‍ said...

പ്രിയ ജയന്‍ സര്‍,
നാഗാര്‍ജുന്‍ എന്ന ഡോക്ടറുടെ കഥ ഹൃദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു...
പാവം തേജ ...അവരുടെ കുഞ്ഞുങ്ങള്‍...

അവര്‍ക്ക് ഈശ്വരന്‍ നല്ലത് വരുത്തട്ടെ..

ആശംസകള്‍

Rakesh R (വേദവ്യാസൻ) said...

ജയേട്ടാ, നല്ല പോസ്റ്റ് :)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഒരു ഡോക്ടര്‍ക്കു മാത്രം എഴുതാന്‍ കഴിയുന്ന ചില കഥകള്‍ ഉണ്ട്..അല്ലേ ജയന്‍?വിഷയം കണ്ണു നിറച്ചു എങ്കിലും ഒട്ടും ബോറടിപ്പിക്കാതെ നല്ല ഭംഗിയായി അവതരിപ്പിച്ചു അതും വേണ്ട സമയത്ത്.

പിന്നെ ഈ വഴിക്കു ആദ്യമായിട്ടാ...
സമയം പോലെ എല്ലാ പോസ്റ്റ്സും വായിക്കാം.

എല്ലാ ആശംസകളും

jayanEvoor said...

ശ്രീദേവി..
ശരിയാണ്.... പല കുടുംബങ്ങളും എനിക്കും അറിയാം...
ഒരു ഘട്ടത്തില്‍ ഇരുപത്താറു എയിഡ്സ് രോഗികള്‍ എനിക്ക് പെഷ്യന്റ്സായി ഉണ്ടായിരുന്നു...
നന്ദി.

രഘുനാഥന്‍
നന്ദി, പ്രാര്‍ഥനയ്ക്കും , കമന്റിനും...

വേദവ്യാസന്‍
നന്ദി.

ഉഷശ്രീ ചേച്ചി
വളരെ സന്തോഷം. സമയം പോലെ പോസ്റ്റുകള്‍ വായിക്കണേ!

OAB/ഒഎബി said...

ഇന്ന് നാലാം തി; ആയിക്കഴിഞ്ഞു. ഇപ്പോൾ അയാളോടത് പറഞ്ഞ് കാണും. അപ്പോൾ അയാൾ ചോദിച്ച ചോദ്യ്ം ഞാൻ ചോദിക്കുന്നു.
എങ്ങിനെ/എവിടെന്ന് ഈ രോഗം അയാളിൽ കടന്ന് കൂടി?

ജയൻ, നല്ലൊരു പോസ്റ്റിന് അഭിനന്ദനങ്ങൾ..

വശംവദൻ said...

വളരെ നല്ല ഒരു പോസ്റ്റ്. നന്നായി എഴുതിയിട്ടുണ്ട്.

ഈ രോഗം ആർക്കും വരാതിരിക്കട്ടെ എന്നാഗ്രഹിക്കാം.

റോസാപ്പൂക്കള്‍ said...

വളരെ നല്ല ഒരു പോസ്റ്റ്...
ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ

Sabu Kottotty said...

:(!!

ജിപ്പൂസ് said...

ജയേട്ടന്‍ ആദ്യായിട്ടാണ് ഇവിടെ.നല്ല ശൈലി.ഒഴുക്കോടെ വായിച്ചു.
കുത്തഴിഞ്ഞ ജീവിത രീതിയില്‍ നിന്നുള്ള മോചനം തന്നെയാണ് എയ്ഡ്സിനെ പ്രധിരോധിക്കാനുള്ള ഒരു മുന്‍‌കരുത്ല്‍ നടപടി.ലൈംഗിക ബന്ധം മൂലമല്ലാതെയും ഇത് പകരുന്നുവെന്നുള്ളത് കൊണ്ട് വേണ്ടത്ര ബോധവത്ക്കരണം ജനങ്ങള്‍ക്ക് കിട്ടേണ്ടതുമുണ്ട്.എന്തായാലും ദൈവം കാക്കട്ടെ !

jayanEvoor said...

ഓ.ഇ.ബി.
വശംവദന്‍
റോസാപ്പൂക്കള്‍
കൊട്ടോട്ടിക്കാരന്‍
ജിപ്പൂസ്....

ഈ കഥ വായിച്ചതിനും കമെന്റിയതിനും നന്ദി!

Irshad said...

നന്നായി സ്പര്‍ശിച്ചു. സമയോചിതമായ പോസ്റ്റ്. എല്ലാ മാരക രോഗങ്ങളില്‍ നിന്നും ദൈവം നമ്മെ കാക്കട്ടെ.....

Mahesh Cheruthana/മഹി said...

മഷേ,
കാലികമായ ഒരു പോസ്റ്റു.നന്നായി എഴ്തിയിരിക്കുന്നു!

രാമു said...

വേദനിപ്പിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങിനെ എയ്ഡ്സ് ദിനത്തിന്റെ തന്നെ ഓർമദിവസത്തിൽ നാ‍ഗും വെറും ഓർമയായി മാറി അല്ലേ?
ഞങ്ങളുടെ നാട്ടിലെ സുഹറയും ഈ മാരകരോഗത്താൽ നാട് നീങ്ങിയത് ഈ ദിനം തന്നെ...
കുറുന്തോട്ടിക്ക് വാതം എന്നപോലെ ഒരു ഡോക്ട്ടർക്ക്...?
കഥന കഥകൾ തന്നെ...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ജയൻ ചേട്ടാ,

വല്ലാതെ സ്പർശിച്ചൂട്ടൊ.. അനുഭവങ്ങളെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു

jayanEvoor said...

പഥികന്‍
മഹേഷ്‌ ചെറുതന
രാമു
ബിലാത്തി ചേട്ടന്‍
പ്രവീണ്‍ വട്ടപ്പറമ്പത്ത്

വായനയ്ക്കും കമന്റുകള്‍ക്കും നിറയെ നന്ദി!

Anil cheleri kumaran said...

മനോഹരമായി എഴുതി.

Arun.N.M. said...

നല്ല പോസ്റ്റ്‌ . ഒരു കാര്യം ഞാന്‍ ഓര്‍മിപ്പിക്കുന്നു . HIV പോസിറ്റീവ് എന്നത് ഇന്ന് ഒരു മരണ വാറന്റ് അല്ല . ART ചികിത്സ വഴി NEAR നോര്‍മല്‍ ജീവിതം ഇന്ന് സാധ്യമാകും

Bachoo said...

യാഥാർഥ്യവും വിഭ്രാത്മകതയും കൂട്ടിക്കുഴച്ചുരുളകളാക്കി നമ്മെയൂട്ടുന്ന ജയേട്ടന്റെ പതിവുകൌതുകം ഇവിടെയും....
എന്കിലും സംശയം ബാക്കി......
എങ്ങനെ നാഗിനിത്...? ഭാര്യക്കും കുഞ്ഞുങ്ങൾക്കും നെഗറ്റീവാണ് താനും!

jayanEvoor said...

കുമാരന്‍
നല്ല വാക്കിനു നന്ദി!

ചരകന്‍
കമെന്റിനു വളരെ നന്ദി!

ശരിയായ അഭിപ്രായം.
നാഗ് പോയിട്ട് വര്‍ഷം അഞ്ചു കഴിഞ്ഞു. അന്നത്തെ അപേക്ഷിച്ച് ART ചികിത്സ വളരെ പുരോഗമിച്ചിട്ടുണ്ട് ഇന്ന്. പക്ഷെ ഇതൊരു കതയായെഴുതിയപ്പോള്‍ അത് സൂചിപ്പിച്ചില്ല എന്ന് മാത്രം.

ബച്ചു ....

അതെ. ഭാര്യയും കുഞ്ഞുങ്ങളും നെഗറ്റീവ് . തനിക്കു രോഗബാധയുന്ടെന്നറിഞ്ഞ ശേഷം നാഗ് ഭാര്യയുമായി ബന്ധപ്പെടുന്നതില്‍ വിമുഖനായിരുന്നു. അവര്‍ പ്രസവം നിര്ത്തിയിട്ടില്ലായിരുന്നതിനാല്‍ ഒരു പക്ഷെ കൊണ്ടം ഉപയോഗിച്ച്ചിരിന്നിരിക്കാം. ഇതെന്റെ ഊഹം.

പിന്നെ, ഇന്ത്യയില്‍ ഏറ്റവും കൂടുതലാളുകള്‍ക്ക് എയിഡ്സ് പകരുന്നത് സെക്സിലൂടെയാനെങ്കിലും രോഗം പകരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കൂടുതല്‍ നീഡില്‍ ഇന്ജുറി, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ എന്നിവ വഴിയാണ്. ചിലപ്പോള്‍ ഒരു എച്.ഐ.വി. ബാധിത വ്യക്തിയുമായി പല തവണ ബന്ധപ്പെട്ടാലും രോഗബാധയുണ്ടായില്ല എന്ന് വരാം, ചിലപ്പോള്‍ ഒറ്റ ചാന്‍സ് തന്നെ ധാരാളവും!

Arun.N.M. said...

എങ്ങിന്നെ പോസിറ്റീവ് ആയി എന്ന് ചുഴിഞ്ഞു നോക്കുനത് എന്തിനു? HIV ഫീല്‍ഡില്‍ പ്രവര്ര്തിക്കുന്നവര്‍ അങ്ങനെ ഒരു ചോദ്യം ചോദിക്കാറില്ല

jayanEvoor said...

ചരകന്‍ ജീ

അങ്ങനെയൊരു ഉദ്ദേശവും ഇല്ല.
ഇത് ഒരു കഥയാക്കിയപ്പോള്‍ പേരുകളും സ്ഥലങ്ങളും ഉള്‍പ്പടെ മാറ്റിയാണ് എഴുതിയിരിക്കുന്നത്.

ബച്ചു ചോദിച്ചതുകൊണ്ടു ആ വഴിയും അല്പം വിശദീകരണം നല്‍കാനായി എന്നത് നല്ലതായി എടുക്കാം.

കഴിയുന്നത്ര ആളുകള്‍ ഈ വിഷയം ശ്രദ്ധിക്കട്ടെ എന്നാണെന്റെ ആഗ്രഹം. ലേഖനം വായിക്കാന്‍ സമയം ഇല്ലാത്ത കുറെയാളുകള്‍ കഥ വായിച്ചെങ്കിലും ഇത് ചര്‍ച്ച ചെയ്യാന്‍ ഇട വരുന്നതും നല്ലത് തന്നെ.

(ബച്ചു നല്ല വായനക്കാരനും സാമൂഹ്യ പ്രതിബദ്ധതയുള്ളയാലും ആണ് എന്നത് സ്മരിക്കുന്നു.)

Ashly said...

sad !!! :(

Unknown said...

super sir exellent work sir

Anandhu Nilakkal said...

കൊള്ളാം ജയേട്ടാ... നന്നായിട്ടുണ്ട് .....

Shine Kurian said...

നേര്‍ത്തു നേര്ത്തില്ലാതാവുംപോള്‍ എന്ന തലക്കെട്ട്‌ പറയുന്നതേറെ... നല്ല കഥ..

jayanEvoor said...

ക്യാപ്ടന്‍ ഹാഡോക്ക്
ഒസാമ
അനന്തു നീര്‍ വിളാകം
ഷൈന്‍ നരിത്തൂക്കില്‍....

"നേര്‍ത്തു നേര്‍ത്തില്ലാതെയാവുമ്പോള്‍.‍...." വായിച്ചു കമെന്റെഴുതിയത്തിനു നന്ദി!

മാണിക്യം said...

"നേര്‍ത്തു നേര്‍ത്തില്ലാതെയാവുമ്പോള്‍.‍...." അതേ ഇല്ലാതാവുക! മരണത്തിന് ഇങ്ങനേയും പറയാം ...
നമ്മുടെ ഇടയില്‍ നമ്മുടെ മനസ്സില്‍ ഇടം തേടിയവര്‍ ഇല്ലാതാവുന്ന അവസ്ഥ, അതു കണ്മുനില്‍ ആവുമ്പോള്‍
ഓര്‍മ്മയില്‍ നിന്ന് വന്ന് മനസ്സിനെ കുത്തി നോവിക്കുന്നു. നാഗിനെ പറ്റി ജയന്‍ പറഞ്ഞ രീതി കൊണ്ട് മാത്രം വായിക്കുമ്പോള്‍ മനസ്സില്‍ 'തേജസുള്ള ഒരു നാഗമായി' തന്നെ കയറികൂടുന്നു....
ജീവനെ രക്ഷിക്കുന്ന ഒരു ഡോക്ടര്‍ന് ഒരു പക്ഷെ ചികത്സക്കിടയില്‍ വന്ന അപകടമാവാം അല്ലാതെ...
പ്രത്യേകിച്ചും നാഗ് ഇല്ലാതായ നിലക്ക് അങ്ങനെ ചിന്തിക്കാം....
അശ്രദ്ധയും ജീവന്‍ അപകരിക്കും, സ്വന്ത സുരക്ഷ ഏവരും പ്രത്യേകിച്ച് രോഗിയും ആയി ഇടപെടുന്നവര്‍ കൈകൊള്ളണം എന്ന സന്ദേശവും വളരെ വ്യക്തമായി കൈമാറിയിട്ടുണ്ട് ഈ കഥയില്‍.

ജയന്റെ രചനകള്‍ ആദ്യം മുതല്‍ വായിച്ചതില്‍ നിന്ന് പറയട്ടെ വളരെ നല്ല നിലയില്‍ ഇന്ന് എഴുതുന്നു അഭിനന്ദനങ്ങള്‍.

മാണിക്യം

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മിഴിനീര്‍ത്തുള്ളിയുടെ മിഴിനീരില്‍ കുതിര്‍ന്ന ആദരാഞ്‌ജലികള്‍..

ഡോ: ശ്രീരാജ് കെ. ദാമോദര്‍ said...
This comment has been removed by the author.
ഡോ: ശ്രീരാജ് കെ. ദാമോദര്‍ said...

ശരിയാണ് .... നാഗിനു എപ്പോള്‍ വേണമെങ്കിലും ഞങ്ങളെ ബന്ധപ്പെടാമായിരുന്നു. അഡ്രസ്‌ മാറിയിരുന്നത്‌ നാഗിന്റെ മാത്രമാണ്.

kadhayude ee bhagam vallathe ishtappettu

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഉള്ളില്‍ തട്ടുന്ന വിധമുള്ള എഴുത്ത് ,അഭിനന്ദനങ്ങള്‍

രാജീവ്‌ .എ . കുറുപ്പ് said...

ജയേട്ടാ ഹൃദയത്തില്‍ തട്ടിയ പോസ്റ്റ്‌,
തെറ്റുകളിലേക്ക് പോകാതിരിക്കാന്‍ മനുഷ്യന് ഉപകരിക്കട്ടെ ഇതിലെ ഓരോ കുറിപ്പുകളും.

(കുറുപ്പിന്റെ കണക്കു പുസ്തകം)

റശീദ് പുന്നശ്ശേരി said...

പലതും ഓര്‍മപ്പെടുത്തുന്ന പോസ്റ്റ്‌
മനോഹരമായി എഴുതി ,ഡോക്ടര്‍

geethavappala said...

കണ്ണ് നിറഞ്ഞുപോയി.... ഡിസംബര്‍ ഒന്ണിനു പറ്റിയ കഥ .... ഈങ്ങനെ ഒന്നും നമ്മുടെ നാട്ടില്‍ സംഭവിക്കാതിരിക്കട്ടെ.....

ചന്തു നായർ said...

സമാനമായ ഒരു രചനയിലെ ലിങ്ക് വഴിയാണു ഇവിടെ എത്തിയത് വളരെ താമസിച്ചു കാണാൻ..ഈ നല്ല കഥക്ക് എന്റെ വലിയ നംസ്കാരം...ഇതുപോലെ ഒരു അനുഭവകഥ ഞാനും എഴുതുന്നുണ്ട്...പക്ഷേ ഭയങ്കര മടിയാ... ഡോക്ടർ വീണ്ടും കാണം

ആമി അലവി said...

ഡോക്ടറുടെ മനസ്സില്‍ തട്ടുന്ന ഭാഷയാണ്‌ . അമേയ ഇപ്പോളും എന്റെ മനസ്സിലുണ്ട് . ഇപ്പോള്‍ നാഗും . നല്ല കഥ .

ajith said...

നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായി...

Unknown said...

ഇത്തരം മാരകമായ രോഗങ്ങളില്‍നിന്നും ദൈവം എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ...

നല്ല രചന അഭിനന്ദനങ്ങള്‍..... ......

Yvette Jackson said...

ജയേട്ടാ, ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ്. വളരെ നന്നായിരിയ്ക്കുന്നു. സുഖകരമായ വായനയ്ക്ക് അത്യുത്തമം എന്നും പറയാം. :)