Saturday, October 16, 2010

സദ്ദാമിന്റെ രാസായുധങ്ങൾ!!!!

ഒരു കള്ളപ്പൂച്ചയുടെ പദചലനങ്ങളോടെ പെന്റഗൺ ഒച്ചയുണ്ടാക്കാതെ വാതിൽപ്പാളി തുറന്നു നോക്കി.

ഭാഗ്യം, സദ്ദാം നല്ല ഉറക്കത്തിലാണ്. ഇനി കൃത്യം നാല്പതു മിനിറ്റുകഴിഞ്ഞാൽ സ്വിച്ചിട്ടപോലെ ആൾ എണീക്കും.
അതിനു മുൻപ് ഓപ്പറേഷൻ നടന്നിരിക്കണം.

തലയിണ കട്ടിൽ തലക്കൽ ഉയർത്തി വച്ച് വലതു കൈ തലയ്ക്കു കീഴേ താങ്ങായി വച്ച് ഫഗവാൻ വിഷ്ണു പാമ്പിന്റെ മുകളിൽ കിടക്കുന്നതു പോലെ ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ ശാന്തനായി, ഗാഢ നിദ്രയിലാണ് സദ്ദാം.

കരിവീട്ടിയിൽ കടഞ്ഞെടുത്തപോലെയുള്ള ദേഹം. ഉറച്ച മസിലുകൾ. പങ്കായം പോലെ നീണ്ട കയ്യുകൾ.

കറുകറുത്ത കട്ടിമീശ. തൂവെള്ളപ്പല്ലുകൾ!

കാരിച്ചാൽകാരനാണ് ആൾ.

ചുണ്ടൻ വള്ളത്തിനു പങ്കായമെറിഞ്ഞിട്ടുള്ളയാൾ.

പ്രീ ഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞ് രണ്ടുകൊല്ലം ട്യൂട്ടോറിയൽ അധ്യാപനവും നിർവഹിച്ച ശേഷമാണ് എൻട്രൻസ് എഴുതി ആൾ ഇവിടെയെത്തിയത്. അതുകൊണ്ടുതന്നെ പ്രായത്തെ ബഹുമാനിച്ച് ആദ്യമൊക്കെ പയ്യന്മാർ അതിയാനെ ‘മാഷ്’ എന്നാണു വിളിച്ചിരുന്നത്.

അങ്ങനെയിരിക്കെയാണ് ഇറാക്ക്, കുവൈറ്റ് യുദ്ധം തുടങ്ങിയത്.

കാലഘട്ടം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്.

പത്രങ്ങളിലും ടി.വി.യിലും ഒക്കെ ‘ഗൾഫ് യുദ്ധ’ത്തെക്കുറിച്ചുള്ള വാർത്തകൾ. സി.എൻ.എൻ എന്ന ചാനലിന്റെ ഉദയം. ലൈവ് കവറേജ്. മൊത്തത്തിൽ ഹോസ്റ്റൽ വാസികൾ ഉഷാറായി.

രാവിലെ പത്രം വായന തകൃതിയായി നടക്കുന്നതിനിടെ സദ്ദാമിനെതിരെ പ്രസ്താവന നടത്തിയ പെന്റഗണിനെതിരെ സദ്ദാം പ്രേമിയായ ജിജീഷ്.

“ഹും.... പെന്റഗൺ എന്നെങ്ങാണ്ടൊരു @#$^# മോൻ പറഞ്ഞേക്കുന്നത് നോക്ക്! അവൻ സദ്ദാമിനെ അങ്ങ് ഒലത്തിക്കളയുമെന്ന്! സദ്ദാമിന്റെ രോമത്തേ തൊടാൻ എവനൊക്കെ ആവുമോ!?”

“അമേരിക്കൻ സേനയ്ക്കെതിരെ സദ്ദാം മിസൈൽ വിട്ടാൽ തിരിച്ചും മിസൈൽ വിടുമെന്ന് പെന്റഗൺ പ്രഖ്യാപിച്ചു” എന്നോ
“സദ്ദാം സ്കഡ് വിട്ടാൽ തങ്ങൾ പാട്രിയട്ട് വിടും എന്ന് പെന്റഗൺ ഊന്നിപ്പറഞ്ഞു” എന്നോ മറ്റോ ആയിരുന്നു വാർത്ത.

അതിനെതിരെയായിരുന്നു ജിജീഷിന്റെ രോഷം.

പെന്റഗൺ എന്നത് ഏതോ അമേരിക്കക്കാരന്റെ പേരാണ് എന്നായിരുന്നു അവൻ ധരിച്ചുപോയത്.

പെന്റഗണിനെതിരെയുള്ള ജിജീഷിന്റെ കമന്റ് കേട്ട് മാഷ് പൊട്ടിച്ചിരിച്ചു. ഇത്തരം മരമണ്ടന്മാർ ആയുർവേദ കോളേജ് ഹോസ്റ്റലിലും ഉണ്ടല്ലോ എന്ന് പറഞ്ഞ് മാഷും കൂട്ടുകാരും തലയറഞ്ഞു ചിരിച്ചു. അതോടെ പെന്റഗൺ എന്ന നാമധേയം ആ ഹതഭാഗ്യനു ലഭിക്കുകയും ചെയ്തു!

എന്തോ അബദ്ധം തനിക്കു പറ്റി എന്നു അവനു മനസ്സിലായി. മുൻപൊരിക്കൽ പെൺകുട്ടികൾക്കു മുന്നിൽ വച്ച് തനിക്ക് ‘പോപ്പിൻസ്’ മിട്ടായി സമ്മാനിച്ച് നാണം കെടുത്തിയ ആളാണ് മാഷ്.

അതിനു പകരമായി ഹോസ്റ്റലിലെ ‘അസ്ഥാന’ കഥാപ്രാസംഗികൻ കുട്ടനാടനുമൊത്ത് “അയ്യോ അതെന്റെ മോളല്ലേ!?” എന്ന കഥാപ്രസംഗം അവതരിപ്പിച്ചാണ് ലണ്ണൻ പകരം വീട്ടിയത്. കാഥികൻ കുട്ടനാടനായിരുന്നെങ്കിലും കുരുട്ടുബുദ്ധി ജിജീഷിന്റെയായിരുന്നു.

ക്യാമ്പസിന്റെ ‘മദയാന’യും ‘അഴകിയ രാവണി’യും ഒക്കെയായിരുന്നു, കാഥികൻ വീയപുരം വിജയന്റെ യമണ്ടൻ പുത്രി ഷൈല വിജയൻ. അവൾക്കാണെങ്കിൽ മാഷിനെ കാണുമ്പോഴെ ഒരു വല്ലാത്ത കിരുകിരുപ്പാണെന്ന് പെൺകുട്ടികൾക്കിടയിൽ പോലും ഒരു കിം വദന്തിയുണ്ട്. അതു മുതലെടുത്താണ് കഥാപ്രസംഗം മെനഞ്ഞെടുത്തത്.

ഒരു പ്രശസ്തകാഥികൻ കഥ പറയുന്ന രീതിയിലായിരുന്നു കുട്ടനാടനും ജിജീഷും കൂടി കഥാപ്രസംഗം അവതരിപ്പിച്ചത്. ഗാഢപ്രണയത്തിലായ യുവ മിഥുനങ്ങളുടെ കഥ.

കഥയുടെ അവസാനഘട്ടത്തിൽ “അതാ നോക്കൂ... പരസ്പരം പുണർന്നു നിൽക്കുന്ന ആ യുവമിഥുനങ്ങളെ നോക്കൂ....!”
എന്നു പറഞ്ഞ് കാഥികൻ കൈവിരൽ ചൂണ്ടി ഒരു നിമിഷം നിന്നു പോകുന്നു.

പിന്നെ കേൾക്കുന്നത് “അയ്യോ അതെന്റെ മോളല്ലേ!?” എന്ന കാഥികന്റെ ദീനവിലാപമാണ്!

കഥയുടെ ഒടുക്കമാണ് നായകൻ അടിച്ചുകൊണ്ടു പോയത് തന്റെ സ്വന്തം മകളാണെന്ന് കാഥികനു ബോധ്യപ്പെട്ടത്!!
അകമ്പടിയായി ക്ലാസിക് കൂവൽ!

വർണന മുഴുവൻ വീയപുരം വിജയനെയും, മകളെയും, തന്നെയും കുറിച്ചാണെന്നു മനസ്സിലായതോടെ മാഷ് സംഹാരരുദ്രനായി. കഥാപ്രസംഗം പറഞ്ഞ രണ്ടെണ്ണത്തിനെയും മുട്ടുകാലിൽ നടക്കാനനുവദിക്കില്ല എന്ന ഘോരപ്രഖ്യാപനമുണ്ടായി.

എന്നാൽ തന്റെ ആഗ്രഹം പൂർത്തീകരിച്ചതോടെ പിറ്റേ ദിവസം തന്നെ ജിജീഷ് നിർലജ്ജം മാഷിന്റെ കാൽക്കൽ വീണ് മാപ്പിരന്നു. പക്ഷേ കഥാപ്രസംഗവിവരം ചോർന്നതോടെ മദയാന മാഷിന്റെ പിന്നാലെയായി! ഒടുവിൽ വയ്യാവേലി ഒഴിവാക്കാൻ പെട്ട പാട് മാഷിനേ അറിയൂ!

ആ കലിപ്പ് മാഷിന് ഇപ്പോഴും മാറിയിട്ടില്ല എന്ന് ഇന്നത്തെ അട്ടഹാസത്തോടെ വ്യക്തമായി.

എന്നാലും തന്നെ പൊതുസ്ഥലത്തു വച്ച് കൊച്ചാക്കിയ ഇയാൾക്കിട്ട് എന്തെങ്കിലും ഒരു പണി കൊടുത്തേ പറ്റൂ. ജിജീഷ് പെന്റഗൺ ഉറപ്പിച്ചു.

കുവൈറ്റ് യുദ്ധം ഹോസ്റ്റലിലും രണ്ടു ചേരികൾ ഉണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് ഒരു ചേരിയിലും ഇല്ലായിരുന്നെങ്കിലും മാഷിന് സദ്ദാം ഹുസൈനുമായുള്ള ‘മീശ സാദൃശ്യം’ അദ്ദേഹത്തെ ഹോസ്റ്റലിലെ സദ്ദാമായി വാഴിക്കുന്നതിലെത്തുകയായിരുന്നു.

അതിനു പിന്നിലെ ‘വെളുത്ത കരങ്ങൾ’ ജിജീഷിന്റെയായിരുന്നു. താൻ പെന്റഗൺ എങ്കിൽ തന്റെ ശത്രു സദ്ദാം തന്നെ!

എന്നാൽ ഔദ്യൊഗികമായി താൻ വാഴിക്കപ്പെട്ട കാര്യം ‘ഹോസ്റ്റൽ സദ്ദാം’ അറിഞ്ഞിരുന്നില്ല.

ഇറാക്കിലെ സദ്ദാം മാത്രമല്ല ഹോസ്റ്റലിലെ സദ്ദാമും ഹീറോ ആയി. കുട്ടികൾ ഒളിഞ്ഞും തെളിഞ്ഞും മാഷിനെ സദ്ദാം എന്നു വിളിക്കാൻ തുടങ്ങി.ആദ്യമൊക്കെ സദ്ദാം മാഷ് ആയിരുന്നെങ്കിൽ പിന്നീടത് സദ്ദാം എന്നു മാത്രമായി.

ഇൻ ഹരിഹർ നഗർ എന്ന സിനിമ ഇറങ്ങുകയും അതിൽ ജഗദീഷ് പറഞ്ഞ “കാക്ക തൂറി” എന്ന ഡയലോഗ് പ്രശസ്തമാവുകയും ചെയ്ത കാലം കൂടിയാണ് 1990.

ഹോസ്റ്റലിൽ, ചീറ്റിപ്പോകുന്ന വിറ്റുകൾ ഒക്കെയും ‘കാക്ക വിറ്റുകൾ’ എന്ന് നാമകരണം ചെയ്യപ്പെട്ടു. ഒരു തമാശ കേട്ടശേഷം ആരെങ്കിലും കാക്കവിറ്റ് എന്നു പറഞ്ഞാൽ പറഞ്ഞവൻ ചമ്മും. പിന്നീട് തമാശ വളിച്ചതാണെങ്കിൽ ആരെങ്കിലും ‘കാ... കാ....” എന്ന് ഒച്ചയുണ്ടാക്കാൻ തുടങ്ങി.

ഇതുകൂടാതെ കാക്ക വിറ്റ് അടിക്കുന്നവർക്കൊക്കെ മാഷിന്റെ അനുഗ്രഹം ഉടനടി ലഭിക്കാനും തുടങ്ങി. പങ്കായം പോലെ കരുത്തുറ്റ തന്റെ വലത്തു കൈ വിറ്റടിച്ച ഹതഭാഗ്യന്റെ നട്ടന്തലയിൽ പതിപ്പിക്കുന്നതാണ് ‘അനുഗ്രഹം’ എന്ന ചടങ്ങ്.

കാക്ക വിളിയും, അനുഗ്രഹവും ഒക്കെയുണ്ടെങ്കിലും വിറ്റടിക്കാൻ മുട്ടി നിൽക്കുന്നവർ തുടർന്നും മെസ്സ് ഹാളിൽ വന്ന് കാര്യം സാധിച്ച് അടുത്തനിമിഷം ഓടി മറയുന്നത് അവിടെ പതിവു കാഴ്ചയായി.

നൈസർഗികവും, പ്രവചനാതീതവുമായ ഉൾപ്രേരണകളുടെ തിരതള്ളലിൽ നിരന്തരം ചലം വിറ്റുകൾ അടിച്ചിരുന്ന പെന്റഗൺ ഇതോടെ പ്രതിസന്ധിയിലായി. തൊലിക്കട്ടിയുടെ ഗാംഭീര്യത്തിൽ കാക്കവിളി സഹിക്കാവുന്നതെയുള്ളു. എന്നാൽ സദ്ദാമിന്റെ ഉച്ചിക്കടി മർമ്മഭേദകം തന്നെ. നേരിട്ട് തിരിച്ചടിക്കാനുള്ള ശക്തി പെന്റഗണിന് ഇല്ല. തൽക്കാലം സഹിക്കുകയല്ലാതെ നോ രക്ഷ. നിവൃത്തിയില്ലാതെ പെന്റഗൺ മെസ്സ് ഹോലിലെ വിറ്റടി കുറച്ചു.

ഗൾഫ് യുദ്ധമൊക്കെ കഴിഞ്ഞു. ഇറാക്കിലെ സദ്ദാം പത്തി മടക്കി. മാർച്ച് മാസത്തോടെ കുവൈറ്റ് ശാന്തമായി.
പത്രങ്ങളുടെ ‘യുദ്ധക്കൊതി‘യും ഒട്ടൊന്നടങ്ങി.

ഏപ്രിൽ ഒന്ന് ആഗതമാവുകയാണ്. ജിജീഷ് പെന്റഗൺ ചിന്തയിലാണ്ടു. പ്രതികാരം ഒരു ജ്വാലയായി അവന്റെ ഉള്ളിൽ ആളിക്കത്തി.

ഉച്ചിക്കടികളുടെ പെരുപ്പ് ഇനിയും മാറിയിട്ടില്ല.

ദുർബലനായിരിക്കുമ്പോഴാണല്ലോ ശത്രുവിനെ ആക്രമിക്കാൻ പറ്റിയ സമയം. അതുകൊണ്ട് സദ്ദാമ്മിനെ പെന്റഗൺ നിരന്തരം വീക്ഷിക്കാൻ തുടങ്ങി. ശത്രു ദുർബലനാവുന്ന നേരം കണ്ടു പിടിച്ചേ പറ്റൂ. അതിനായി ഒരു ചാരനെ ഏർപ്പെടുത്തി. നേരിട്ട് സദ്ദാമിന്റെ മുറിയിലെത്താനുള്ള ആമ്പിയർ തനിക്കുണ്ടെന്ന അഹംഭാവമൊന്നും പെന്റഗണിനില്ല. അല്ലെങ്കിലും അമേരിക്ക സി.ഐ.എ.യെ വച്ചല്ലേ കളിക്കൂ!

ഞായറാഴ്ച ദിവസങ്ങളിലാണ് സദ്ദാം തന്റെ ലങ്കനുകൾ (ലങ്കൻ = അണ്ടർവെയർ) ഒന്നൊന്നായി കഴുകി അയയിൽ ഉണക്കാനിടുക എന്ന് അനുനയത്തിൽ മുട്ടിക്കൂടിയ ചാരൻ മനസ്സിലാക്കി.

ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ ഉള്ള ലങ്കനുകൾ മാത്രമേ സദ്ദാം ഉപയോഗിക്കൂ. കാരണം അജ്ഞാതം.

അല്ലെങ്കിലും സദ്ദാമിനെപ്പോലെ തന്ത്രശാലിയായ ഒരു മനുഷ്യന്റെ തീരുമാനങ്ങൾക്കു പിന്നിലെ യഥാർത്ഥ ഉദ്ദേശമുണ്ടൊ സാധാരണക്കാരായ നമുക്കു മനസ്സിലാകുന്നു!?

ആകെ ആറു ലങ്കനുകൾ ആണ് സദ്ദാമിനുള്ളത്. ചുവപ്പ് മൂന്ന്; കറുപ്പു മൂന്ന്. ഒന്നുകൂടി ഉണ്ടായിരുന്നെങ്കിൽ ആഴ്ചയിൽ ഓരൊദിവസവും ഓരോന്ന് വച്ച് ഇടാമായിരുന്നല്ലോ എന്നൊരു സന്ദേഹം ചാരൻ പ്രകടിപ്പിച്ചു.

അപ്പോൾ കറുത്തകട്ടിമീശയ്ക്കു കീഴെ തൂവെള്ളപ്പല്ലുകൾ വിരിയിച്ച് സദ്ദാം പറഞ്ഞു

“ നോ..നൊനോ നോ! സൺ ഡേ, ഹോളിഡേ!!”

അലക്കു കഴിഞ്ഞാൽ പാന്റും ഷർട്ടുമൊക്കെ ടെറസിൽ ഉണക്കാനിടും. എന്നാൽ ലങ്കനുകൾ തന്റെ കട്ടിലിനു മീതെ കെട്ടിയ അയയിൽ ഒന്നൊന്നായി നിവർത്തിയിട്ട് ഫാൻ ഓൺ ചെയ്യുകയാണ് ചെയ്യുക.

തുടർന്ന് കുളി, ഭക്ഷണം.അതു കഴിഞ്ഞാണ് ഉറക്കം. മുറി അടക്കില്ല. വാതിൽ ചാരുകയേ ഉള്ളു.

സദ്ദാമിന്റെ ഉറക്കം പ്രത്യേക രീതിയിലാണ്. കട്ടിൽതലയ്ക്കൽ ഒരു തലയിണ ചാരിവച്ച് തലയ്ക്കു കീഴേ കൈവച്ച് അനന്തശയനം പോസിലേ ഉറങ്ങൂ. ഉച്ചയുറക്കത്തിന് കൃത്യമായ സമയ നിഷ്ഠയുമുണ്ട്. നാല്പതു മിനിറ്റ്. അതുകഴിഞ്ഞാൽ കൃത്യാമായി കൺ തുറക്കും. പോയി മുഖം കഴുകി മെസ്സ് ഹാളിലേക്ക്. അതാണ് ചിട്ട.

ഇത്രയും ഗ്രൌണ്ട് വർക്ക് ചെയ്തിട്ടാണ് പെന്റഗൺ സദ്ദാമിന്റെ വാതിൽ പാളി തുറന്നത്. ചാരൻ ഒപ്പമുണ്ട്.

സദ്ദാം കട്ടിലിനു മീതെ ലങ്കനുകൾ വിന്യസിച്ച് സുഖസുഷുപ്തിയിലാണ്. അനന്തശയനത്തിൽ സദ്ദാം കിടക്കുന്നതും നോക്കി പെന്റഗൺ നിന്നു.

ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈന് രാസായുധങ്ങൾ സ്വന്തമായി ഉണ്ടെന്നാണു കേൾവി.

ഹോസ്റ്റലിലെ സദ്ദാമിന്റെ രാസായുധങ്ങൾ ദാ തൂങ്ങിക്കിടക്കുന്നു!

ആ രാസായുധങ്ങൾ തട്ടിക്കൊണ്ടുപോവുകയാണുദ്ദേശം.

ആറെണ്ണവും തട്ടിയെടുക്കുകയും പിറ്റേന്ന് ഏപ്രിൽ ഫൂളാക്കാൻ ഹോസ്റ്റലിനു മുകളിലെ വാട്ടർ ടാങ്കിനു മേൽ പ്രദർശിപ്പിക്കുകയുമാണ് ലക്ഷ്യം. ‘സദ്ദാമിന്റെ രാസായുധങ്ങൾ’ എന്ന ബോർഡ് എഴുതിത്തയ്യാറാക്കി ടെറസിൽ ഒളിപ്പിച്ചു വച്ചു കഴിഞ്ഞു.

പെന്റഗണും ചാരനും മുറിയിൽ പ്രവേശിച്ചു. നിശ്ശബ്ദമായി ലങ്കനുകൾ അയയിൽ നിന്നെടുത്ത് സ്ഥലം വിടുക. അതാണുദ്ദേശം. സദ്ദാം ഉണരുന്നു എന്നു തോന്നിയാൽ ചാരന്റെ കയ്യിലുള്ള കറുത്ത കട്ടിത്തുണി കൊണ്ട് സദ്ദാമിന്റെ തല മൂടിക്കെട്ടുക. ഞൊടിയിടയിൽ ലങ്കനുകൾ കൈക്കലാക്കി തടിതപ്പുക. ഇതാണ് പ്ലാൻ.

എന്നാൽ ലങ്കൻ വാരൽ ചങ്കിടിപ്പ് ഇത്രകൂട്ടുന്ന കാര്യമാണെന്ന് പെന്റഗൻ മനസ്സിലാക്കിയിരുന്നില്ല. ആദ്യം തൊട്ട ലങ്കൻ തന്നെ കൈവിറമൂലം താഴെവീണു. അതും സദ്ദാമിന്റെ മുഖത്തു തന്നെ!

ഭയന്നുപോയ പെന്റഗണും ചാരനും അത് സദ്ദാമിന്റീ മുഖത്ത് അമർത്തിപ്പിടിച്ചു. എന്നിട്ട് കറുത്ത തുണി മുഖത്തിനു മീതെ മൂടിക്കെട്ടി!

പക്ഷേ പങ്കായക്കൈകളുടെ കരുത്തെന്തെന്ന് അടുത്ത നിമിഷം തന്നെ അവർ അറിഞ്ഞു. ചാടിയെണീറ്റ സദ്ദാം തലങ്ങും വിലങ്ങും ആഞ്ഞ് വീശി. പ്രഹരം സഹിക്കവയ്യാതെ രണ്ടാളും ഇറങ്ങിയോടി.

മുഖം മൂടിയിരുന്നതിനാൽ സദ്ദാമിന്റെ ഒച്ചയും അലർച്ചയും മറ്റുള്ളവർ കേട്ടില്ല. മുഖത്തെ കെട്ടഴിച്ച് സദ്ദാം ശ്വാസം
വിട്ടപ്പോഴേക്കും പെന്റഗണും ചാരനും ഹോസ്റ്റൽ വിട്ടുകഴിഞ്ഞിരുന്നു!

പിറ്റേന്നു രാവിലെ ‘സദ്ദാമിന്റെ രാസായുധങ്ങൾ’ എന്ന ബോർഡ് ടെറസിൽ നിന്നും കണ്ടെടുത്തതോടെ എല്ലാം എല്ലാവർക്കും ബോധ്യമായീ.

സദ്ദാമിന്റ രാസായുധങ്ങൾ കണ്ടെത്തുന്നതിൽ അമേരിക്ക പരാജയപ്പെടും എന്നതിന്റെ ദൃഷ്ടാന്തമായി ഈ കഥ ഇന്നും ഹോസ്റ്റലിലെ പഴമക്കാർ പറഞ്ഞു നടക്കുന്നു.

54 comments:

jayanEvoor said...

ഇതൊരു കള്ളക്കഥയാണ്.

ജനിക്കാത്തവരും മരിക്കാത്തവരുമായ ആരുമായി ഇതിലെ കഥപാത്രങ്ങൾക്കു ബന്ധമില്ല!

എന്തെങ്കിലും സാദൃശ്യം ആർക്കെങ്കിലും തോന്നുന്നെങ്കിൽ അതിനുത്തരവാദി അവർ തന്നെയായിരിക്കും!

മത്താപ്പ് said...

ഹ ഹ
ക്ലൈമാക്സ് കലക്കി......

ഹംസ said...

ഡോകടറേ ... നോ സുഖിപ്പിക്കല്‍ അതുകൊണ്ട് സത്യം പറയട്ടെ. പഴയ പോസ്റ്റുകളെ അപേക്ഷിച്ച് ഇത് ഒരു “കാക്ക വിറ്റ്പോലെ തോന്നി.

എന്നാലും ചെറിയ ഒരു പുഞ്ചിരി വായിക്കുമ്പോള്‍ ലഭിച്ചൂട്ടോ

വരയും വരിയും : സിബു നൂറനാട് said...

“ നോ..നൊനോ നോ! സൺ ഡേ, ഹോളിഡേ!!”

ഹ..ഹ..ഹ...
രാസായുധ പുരാവൃത്തം പോലെ ഹോസ്റ്റല്‍ ജീവിതത്തില്‍ എത്രയാ അനുഭവങ്ങള്‍ അല്ലെ..!!

Manoraj said...

ഹോസ്റ്റല്‍ അനുഭവങ്ങളും കോളേജനുഭവങ്ങളും എത്രയോ വലുതാണ്. ആ പഴയ നാളുകളിലേക്കൊന്ന് ഊളിയിട്ടു. പിന്നെ പോസ്റ്റ് ഉദ്ദേശിച്ച ഒരു പഞ്ച് കിട്ടിയില്ലേ എന്ന് എനിക്ക് സംശയം ഉണ്ട്. അവസാ‍നഭാഗത്തെത്തിയപ്പോള്‍ എന്തോ ഒരു അപൂര്‍ണ്ണത തോന്നി.

ചാണ്ടിച്ചൻ said...

കലക്കി...
ഇതാണ് കുഴപ്പം...ആ പെന്റഗണ് ചാണ്ടിയെ ഒന്ന് കണ്‍സല്ട്ട് ചെയ്തൂടെ...സദ്ദാമിനെ അല്ല അവന്റെ അപ്പാപ്പനെ വരെ വീഴ്ത്താന്‍ പറ്റിയ വെടിയും വാണവും നമ്മള്‍ കൊടുക്കുമായിരുന്നല്ലോ...
ക്ലൈമാക്സ് ഒന്ന് കൂടി നാടകീയമാക്കാമായിരുന്നില്ലേ എന്നൊരു തോന്നല്‍...

jayanEvoor said...

മത്താപ്പ്

തേങ്ങയ്ക്ക് തേങ്ക്സ്!

ഹംസ
നല്ല അഭിപ്രായം.
ഇനി ശ്രദ്ധിക്കാം.

സിബു
രാസായുധങ്ങൾ രസിപ്പിച്ചതിൽ സന്തോഷം.

മനോരാജ്,ചാണ്ടിക്കുഞ്ഞ്
സംഗതി അത്രേയുള്ളു!
ഞാൻ കൂടുതൽ ഭാവനയ്ക്കു ശ്രമിച്ചില്ല.
ഇനി അടുത്തതിൽ ശ്രമിക്കാം!
തീർച്ചയായും.

Unknown said...

ഡോകടറേ ...
ഫഗവാന്‍ സംബോദന ബോധിച്ചു.
.

മാണിക്യം said...

"മുഖത്തെ കെട്ടഴിച്ച് സദ്ദാം ശ്വാസം വിട്ടപ്പോഴേക്കും
പെന്റഗണും ചാരനും ഹോസ്റ്റൽ വിട്ടുകഴിഞ്ഞിരുന്നു!"

പോകുന്ന പോക്കില്‍ "തോമസ്സുകുട്ടീ വിട്ടോടാ"
എന്നും പറഞ്ഞു കാണും...

ക കാ കാ ....

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ നിങ്ങളൂടെ ഹോസ്റ്റെലിലും അമേരിക്ക-ഇറാക്ക് വാർ ഉണ്ടായിരുന്നു അല്ലേ .ആ ഒറിജിനൽ സദ്ദാമിന്നില്ല...... ഈ ഡൂപ്ലികേറ്റുകൾ രണ്ടും ഇത് വായിച്ചാൽ ,അന്നത്തെ യുദ്ധമുറകളോർത്ത് ഞങ്ങൾ വായനക്കരെപ്പോലെ ഊറിച്ചിരിക്കും കേട്ടൊ വൈദ്യർ സാബ്.

കൊച്ചു കൊച്ചീച്ചി said...

ചില ഭാഗങ്ങളില്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ ഉണ്ടെന്നു തന്നെ ഞാന്‍ സംശയിക്കുന്നു. ഭാഷാശൈലിയുടെ ചില സവിശേഷതകള്‍ കണ്ടിട്ട് അത് യഥാര്‍ത്ഥ സംഭവങ്ങള്‍ക്ക് ചുറ്റും ചെറിയ പുകമറ സൃഷ്ടിക്കാനും, യാഥാര്‍ത്ഥ്യവും ഭാവനയും കൂട്ടിച്ചേര്‍ക്കാനും ഉപയോഗിച്ചതാണെന്ന് തോന്നുന്നുണ്ട്.
"ജനിക്കാത്തവരും മരിക്കാത്തവരുമായ ആരുമായി ഇതിലെ കഥപാത്രങ്ങൾക്കു ബന്ധമില്ല". ഓഹോ, അങ്ങനെയാണല്ലേ! അപ്പൊ സംശയം തീര്‍ന്നു.
വളരെയധികം സംസാരിക്കുന്ന കൂട്ടത്തിലാണ് അല്ലേ? അത് നല്ലതാണ്. നീണാള്‍ വാഴും!

NPT said...

കൊള്ളാം ജയേട്ടാ...........!!

Anil cheleri kumaran said...

ബ്ലോഗെഴുതുന്ന ആര്‍ക്കോ ഇതുമായ നല്ല ബന്ധമുണ്ടല്ലോ.?
ആ ലങ്കന്‍ പ്രയോഗം രസിച്ചു.

ഒഴാക്കന്‍. said...

ഇതാണോ പിന്നീട് ലങ്കോട്ടി യുദ്ധം എന്ന പേരില്‍ പാണന്‍ പാടി നടന്നത്!

ഒരു കാര്യം മനസിലായി, സാധാരണ കുനിഞ്ഞു നിന്നാലാണ് അടിച്ചോണ്ട് പോകുന്നത് ഡോക്ടര്‍മാര്‍ നിവര്‍ന്നു കിടന്നാലും അടിച്ചു മാറ്റും അല്ലെ :)

ഹാപ്പി ബാച്ചിലേഴ്സ് said...

ഇത്തരം മരമണ്ടന്മാർ ആയുർവേദ കോളേജ് ഹോസ്റ്റലിലും ഉണ്ടല്ലേ? ഹി ഹി. പഴയൊരു ഓർമ്മക്കുറിപ്പ് ഇത്തിരി ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തെഴുതിയതല്ലേ?

poor-me/പാവം-ഞാന്‍ said...

ഒന്നാം ലങ്കോട്ടി യുദ്ധം കാരണങളും ഫലങളും വിവരിച്ച താങ്കള്‍ക്ക് ഒന്‍പതില്‍ പത്ത് മാര്‍ക്ക്...

Unknown said...

അപ്പോഴേ അറിയാമായിരുന്നു സദാമിന്റെ രാസായുധം അമേരിക്ക കണ്ടെത്താന്‍ പോകുന്നില്ലാന്നു :)

Unknown said...

അമേരിക്കക്ക് സദ്ദാമിന്റെ രാസായുധം കണ്ടുപിടിക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസ്സിലായി.

jayanEvoor said...

റ്റോംസ് കോനുമഠം
നന്നി ഫഗവാനേ, നന്നി!

മാണിക്യം ചേച്ചി
തോമസുകുട്ടീ വിട്ടോടാ എന്നല്ല പറഞ്ഞത്.
പക്ഷേ അത് എന്തെന്ന് വെളിപ്പെടുത്തമുടിയാത്!

ബിലാത്തിച്ചേട്ടാ,
പ്ലീസ്! ആ ഡ്യൂപ്ലിക്കെറ്റുകൾ ഇതറിയാതെ പോകട്ടെ! ജീവനിൽ കൊതി ഏതു ബ്ലോഗർക്കും ഇല്ലേ!?


കൊച്ചു കൊച്ചീച്ചി,
സത്യം.
പുകയും സൃഷ്ടിച്ചു; മറയും സൃഷ്ടിച്ചു!
അല്ലെങ്കിൽ ആളുകൾ വെട്ടപ്പെടില്ലേ!?

എൻ.പി.റ്റി.
നന്ദി, സഹോദരാ.

കുമാരൻ
എനിക്കുറപ്പായിരുന്നു കുമാരനു ലങ്കൻ ഇഷ്ടാവുംന്ന്!
തേങ്ക്സ്!

jayanEvoor said...

ഒഴാക്കൻ,
ഹ! ഹ!
അതെ. ഇതു തന്നെ ആ പ്രശസ്തമായ ലങ്കോട്ടിയുദ്ധം!

മൈ ഡ്രീംസ്
ഒരു മറു പുഞ്ചിരി!

ഹാപ്പി ബാച്ചിലേഴ്സ്
അതെ.
ഇതിന്റെ പിന്നിൽ ചില ഒറിജിനൽസ്.. ഉണ്ടില്ല...

പാവം ഞാൻ
അതു ശരി!
എന്നെ തോൽ‌പ്പിച്ചേ അടങ്ങൂ!?

സോണി
കൊച്ചുകള്ളൻ!
അപ്പഴേക്കും കണ്ടു പിടിച്ചു കളഞ്ഞു!

തെച്ചിക്കോടൻ
അതെ.
ഒക്കെ പെന്റഗണിന്റെ ചതി!

ഷൈജൻ കാക്കര said...

ചോദിച്ചാൽ പോരെ... സദാം ഒരെണ്ണം തരുമായിരുന്നുവല്ലോ... രണ്ട് അവധിയുണ്ടല്ലോ...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജയേട്ടാ...എന്തോ...ഇതൊരു കാക്ക വിറ്റായി പോയീന്നൊരു തോന്നല്‍..
കാ..കാ..കാ..അങ്ങിനെ ചിരിക്കാനാ തോന്നുന്നത്...

ആളവന്‍താന്‍ said...

'എന്‍റെ കഥകള്'‍ ആണ്‌ അല്ലെ. ആദ്യ ഭാഗങ്ങള്‍ എന്തോ ഒരു സുഖം തോന്നിയില്ല. രണ്ടാം പകുതി വളരെ രസകരമായി വന്നു. പക്ഷെ ക്ലൈമാക്സ് ഒരല്പം കൂടി ബലപ്പിക്കാമായിരുന്നു.!
.

hshshshs said...

SADDAM SUPPER !!!

ചിതല്‍/chithal said...

പത്രപ്രവർത്തകരുടെയും ചാനലുകളുടേയും അനാവശ്യ കടന്നുകയറ്റത്തെപ്പറ്റി ഞങ്ങളുടെ രസതന്ത്രം സാർ ആന്റണിമാഷ് പറഞ്ഞ കഥ ഓർമ്മ വന്നു:

ഒരു മദാമ്മ സ്വയം ഏറ്റെടുത്ത പ്രോജക്ട് ആണു്‌ "സദ്ദാമിന്റെ അണ്ടർവെയറിന്റെ ബ്രാൻഡ് കണ്ടുപിടിക്കുക" എന്നത്. അതിനുവേണ്ടി ജേംസ്‍ബോണ്ട് 007ന്റെ സകല "സ്പെഷ്യൽ അടവുകളും" പ്രയോഗിച്ച് അവൾ പ്രോജെക്ട് തീർക്കുന്നതിൽ വിജയിച്ചുവത്രെ?!

ജയേട്ടാ, സ്ഥിരം ശൈലിയിലുള്ള ഒരു തമാശ ആയി എന്ന് അഭിപ്രായമില്ല. പ്രത്യേകിച്ച് ആദ്യഭാഗങ്ങളിൽ പരസ്പരം ഒരു ചേർച്ചയില്ലായ്മ അനുഭവപ്പെട്ടു. ഒരു സീക്വെൻസിംഗ് പ്രോബ്ലം.

പക്ഷെ അവസാനഭാഗം ഗംഭീരം!

ഞാൻ വീണ്ടും ചാണ്ടിയെ ഓർത്തുപോയി (ഞാൻ ഇങ്ങിനെയാ.. ചില ഇതിവൃത്തങ്ങൾ കേട്ടാൽ എനിക്ക് ചാണ്ടിയെ ഓർമ്മവരും).

മദ്രാസിൽ താമസിക്കുമ്പോൾ അവന്റെ ജട്ടി സൃഷ്ടിച്ച തരംഗം..

ഇല്ല. "ഞാൻ ഒന്നും പറയില്ല" എന്ന് അവൻ എന്നെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്!

പട്ടേപ്പാടം റാംജി said...

സണ്ടേ ഹോളിഡെ ആയതിനാല്‍ എനിക്കൊന്നും പറയാനില്ല.
അനുഭവം രസിപ്പിച്ചു.

jayanEvoor said...

കാക്കര
ഇല്ല കാക്കരേ, ഇല്ല!
സദ്ദാം സ്വന്തം ലങ്കന്റെ കാര്യത്തിൽ കടും പിടുത്തക്കാരനാണ്!നിറത്തിൽ പോലും കൊമ്പ്രമൈസ് ഇല്ല.തുള വീണാലും കൊടുക്കമാട്ടേൻ!

റിയാസ്
ഇതു കാക്ക വിറ്റു തന്നെ.
അത്രയേ ഉദ്ദേശിച്ചിട്ടുള്ളു....!

ആളവൻ താൻ
ഉം... എന്റെ തന്നെ!
പലപ്പോഴും മറ്റുള്ളവർ പറയുമ്പോഴാ നമ്മൾ ബലക്കുറവ് തിരിച്ചറിയുന്നത്. അപ്പോഴെക്കും എല്ലാരും വായിച്ചു കഴിയും!
എങ്കിലും ഈ ഓർമ്മപ്പെടുത്തലുകൾ അറ്റുത്ത തവണ എഴുതാനിരിക്കുമ്പോൾ ബലമെകും. നന്ദി!

hshshshs
താങ്ക്യു, താങ്ക്യു!

ചിതൽ
അതു ശരി!
ചാണ്ടി ഒരു ‘ജട്ടി മാപ്പിളൈ’ ആയിരുന്നു അല്ലേ!? ഗൊച്ചു ഗള്ളൻ.... എല്ലാം ഒളിപ്പിച്ചു വച്ചു കളഞ്ഞു!

പട്ടേപ്പാടം റാംജി
അതെയോ? റാംജിക്കും സൺ ഡേ ഹോളി ഡേ!?
സന്തോഷം!

ചാണ്ടിച്ചൻ said...

ചിതലേ...എനിക്കൊന്നും പറയാനില്ലേ...അടുത്ത പോസ്റ്റില്‍ കാണാം!!!

വീകെ said...

ആഴ്ചയിൽ ആറു ദിവസം മാത്രം...!!
സൺ‌ഡേ ഹോളിഡേ...!!
അതു കലക്കി മാഷേ..

ആശംസകൾ....

രമേശ്‌ അരൂര്‍ said...

സദാം പെന്റഗന്‍ യുദ്ധം കലക്കി ..
എല്ലാവരും പറഞ്ഞത് പോലെ
ഒന്ന് റീ എഡിറ്റ്‌ ചെയ്തു പഞ്ച് കൂട്ടാമായിരുന്നില്ലേ :)

ManzoorAluvila said...

ഡോക്ടർ ..പെന്റഗണും സദ്ധാമും ഇഷ്ടായി..

നോ..നൊനോ നോ! സൺ ഡേ, ഹോളിഡേ!!”


ഈ പ്രയോഗം നന്നായ്‌ ചിരിപ്പിച്ചു..

HAINA said...

1990 നടന്ന ഗൾഫ് യുദ്ധത്തെ പറ്റിഅറിയില്ലായിരുന്നു. ഈ കഥ വായിച്ചപ്പോൾ മനസ്സിലായി (കാരണം അന്നു ഞാൻ ജനിച്ചിട്ടില്ലായിരുന്നു.)

Mohamed Salahudheen said...

കഥാപാത്രങ്ങള്ക്കുത്തരവാദിത്തം ചാര്ത്തിക്കൊടുക്കുന്ന ആദ്യകഥാകാരന്. കൊള്ളാം. ഇഷ്ടപ്പെട്ടു.

jayanEvoor said...

ചാണ്ടീ....
അക്രമമൊന്നും കാണിക്കരുത്....!
വല്ലതും പറയാനുള്ളത് എഴുതിവച്ചാമതി!

വി.കെ...
സൺ ഡേ ഹോളി ഡേ എന്നത് ഒരു പൊതു നിയമമല്ലേ!? അതു നമ്മൾ തെറ്റിക്കാൻ പാടുണ്ടോ!?

രമേശ് അരൂർ
സത്യത്തിൽ പഞ്ചുകൂട്ടാൻ എന്താ വേണ്ടതെന്നാലോചിച്ചു. പിന്നെ മടി പിടിച്ചു.
ഒരു ‘പഞ്ചുമേനോൻ’ ആകണം എന്നാണാഗ്രഹം!
നോക്കട്ടെ.

മൻസൂർ ആലുവിള
ഞാൻ ചൊദ്യം ആവർത്തിക്കുന്നു “ സൺ ഡേ ഹോളി ഡേ അല്ലേ!? അതിനെന്ത ഇത്ര കുഴപ്പം, നോക്കിച്ചിരിക്കാൻ!?”


ഹെയ്‌ന
അങ്ങനെ ഒരാൾ ഞാൻ കാരണം ഗൾഫ് യുദ്ധത്തെ കുറിച്ചു പഠിച്ചു!
സന്തൊഷം അനിയത്തീ!

സലാഹ്
ആ ഉത്തരവാദിത്തം മനസ്സില്ലാ‍മനസ്സോടെ ഞാൻ ഏറ്റെടുക്കുന്നു...! സന്തോഷമായില്ലേ!?

ജയിംസ് സണ്ണി പാറ്റൂർ said...

രസകരമായിരിക്കുന്നു

mayflowers said...

ഹോസ്റ്റല്‍ സ്മരണകള്‍ നന്നായി അയവിറക്കി.
കാക്ക വിറ്റുകള്‍ എന്ന പ്രയോഗം കൊള്ളാലോ..

Vayady said...

ഹോസ്റ്റല്‍ വിറ്റുകള്‍ പറഞ്ഞ് എന്നെ മനപൂര്‍‌വ്വം കൊതിപ്പിക്കാന്‍ ഇറങ്ങിയതല്ലേ? എന്നാലും ഒരു കാര്യം പറയാതിരിക്കാന്‍ വയ്യാ, കൊതിയായി. കോളേജ് ജീവിതത്തില്‍ എതു പോലെയെത്രയെത്ര രസകരമായ സംഭവങ്ങള്‍. ഒരു ചെറിയ സംഭവം പൊടിപ്പും, തൊങ്ങലും, ഫലിതത്തിന്റെ മേമ്പൊടിയും ചേര്‍ത്ത് രസകരമായി എഴുതി.

ദീപു said...

ജയൻ, ശരിക്കും ആസ്വദിച്ചു.

yousufpa said...

ഇതുകൂടാതെ കാക്ക വിറ്റ് അടിക്കുന്നവർക്കൊക്കെ മാഷിന്റെ അനുഗ്രഹം ഉടനടി ലഭിക്കാനും തുടങ്ങി. പങ്കായം പോലെ കരുത്തുറ്റ തന്റെ വലത്തു കൈ വിറ്റടിച്ച ഹതഭാഗ്യന്റെ നട്ടന്തലയിൽ പതിപ്പിക്കുന്നതാണ് ‘അനുഗ്രഹം’ എന്ന ചടങ്ങ്. ഇത് കലക്കി.

Unknown said...

ഡോക്ടര്‍ ....കൊള്ളാം നന്നായി

poor-me/പാവം-ഞാന്‍ said...

സദ്ദാമേട്ടനു ശേഷം ആര്‍ എന്നതാണ്‍ ഇറാക്കുകാരോടൊപ്പം ഞങളുടേയും ആകാംഷ നിരഞ ചോദ്യം!!!

മൻസൂർ അബ്ദു ചെറുവാടി said...

ഇത് രാസയുധമല്ല....
ചിരിയുടെ വെടിക്കെട്ടാണ്.
നന്നായി രസിച്ചു ജയന്‍ ജീ.

Jishad Cronic said...

അനുഭവം രസിപ്പിച്ചു...

വെഞ്ഞാറന്‍ said...

ഏവൂർ, മനോഹരം. മനോഹരം !!

Echmukutty said...

കഥയേക്കാൾ കിടിലനാണല്ലോ സ്വന്തം കമന്റ്.
കൊള്ളാം.

jayanEvoor said...

ജയിംസ് സണ്ണി പാറ്റൂർ

മെയ് ഫ്ലവേഴ്സ്

വായാടി

ദീപു

യൂസുഫ്പ

പാലക്കുഴി

പാവം ഞാൻ

ചെറുവാടി

ജിഷാദ് ക്രോണിക്

വെഞ്ഞാറൻ

എച്ച്‌മുക്കുട്ടി

സദ്ദാമിനെയന്വേഷിച്ചെത്തിയ എല്ലാവർക്കും നന്ദി!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഹഹ :)

ലങ്ക‌ൻ‌സ് കലക്കി...

Unknown said...

പുതിയ യു ആര്‍ എല്‍ നോക്കാന്‍ വന്നതാണ് :)

സസ്നേഹം,

S Varghese said...

cool one
nice to read after a short break

Abduljaleel (A J Farooqi) said...

സംഗതി കൊള്ളാം പെന്റഗന്‍ ഓപറേഷന്‍ നടത്താന്‍ തിരഞ്ഞെടുത്ത സമയം ശരി ആയില്ല കുളിക്കാന്‍ പോയപ്പോള്‍ മതി ആയിരുന്നു!!!!
ആശംസകള്‍.

chithrangada said...

സാധാരണ ഡോക്ടര്മാരെ പറ്റി ആലോചിക്കുമ്പോ
കണ്ണടക്കു മുകളിലൂടെ ഒരു നോട്ടം നോക്കി ഗൌരവത്തില്
ഇരിക്കുന്ന രൂപമാണ് മനസ്സില് .....
അവര്ക്ക് നര്മ്മവും വഴങ്ങുമെന്ന് ഈ ഡോക്ടര്
തെളിയിച്ചു !
വളരെ നന്നായി പോസ്റ്റ് ,ഇഷ്ടമായി .....

jayanEvoor said...

പ്രവീൺ വട്ടപ്പറമ്പത്ത്
ഉം...
ലങ്കൻ പ്രേമം എനിക്കു മനസ്സിലായി!
നടക്കട്ടെ, നടക്കട്ടെ!

കെ.പി.എസ്
മാഷേ, എന്തായാലും ഈ വഴി വന്നു.
തമാശ വായിച്ചാൽ തട്ടിപ്പോവില്ലല്ലോ, അതുകൊണ്ട് ഇനി വരുമ്പോൾ അതു കൂടി വായിക്കൂ! ആരോഗ്യം മെച്ചപ്പെടും!

സഞ്ചാരി
ആ വഴിയും സഞ്ചരിച്ചു.
നന്ദി!

എസ്.വർഗീസ്
എ കൂൾ താങ്ക്സ് ബഡീ!

അബ്ദുൾ ജലീൽ
പടച്ചോനേ! എന്തൊരു ബുദ്ധി!
അതു മതിയായിരുന്നു. പക്ഷേ,
പോയ ബുദ്ധി ആന പിടിച്ചാ‍ കിട്ടുമോ?

ചിത്രാംഗദ
നിങ്ങളെല്ലാരും കൂടി ഞങ്ങൾ ഡോക്ടർമാരെ ഒരു വഴിക്കാക്കും! സുരേഷുഗോപീടത്ര മസിലൊന്നും ഞങ്ങൾക്കില്ലന്നേ!
ഞങ്ങ ജോളിയാ!

ദാസനും വിജയനും | Dhasanum vijayanum said...

യെന്റെ പടച്ചോനെ..വാഴ നാരാണെന്ന് കരുതി കൂട്ടി പിടിച്ചത് മൂര്‍ഖനെ ആയിരുന്നു.. ആണ്ടിനും സന്ക്രാന്തിക്കും വരുന്ന ചക്രവാക പക്ഷിയെ പോലെ ആണ് എന്‍റെ ബ്ലോഗില്‍ ആരെങ്കിലും കമെന്റുന്നത്‌ .. ഒരു പുതിയ മുഖത്തെ കണ്ടപ്പോള്‍ ആരാന്നു നോക്കാന്‍ ഇറങ്ങീത.. ഒറ്റ ഇരിപ്പിന് താങ്കളുടെ എല്ലാ അതിക്രമങ്ങളും വായിച്ചു.. കിടിലം ... ഗുരുവേ നമഹ

ajith said...

യുദ്ധവും യുദ്ധത്തിന്റെ പതിനാറടിയന്തിരവുമൊക്കെ കഴിഞ്ഞ് ഇപ്പോളാണ് ഞാനിത് വായിക്കുന്നത്. സണ്‍ ഡേ ഹോളീഡേ...