Wednesday, May 26, 2010

ഒരു പഠിപ്പിസ്റ്റിന്റെ പീഡാനുഭവങ്ങള്‍...!

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ഒന്നാം തരം പഠിപ്പിസ്റ്റും ചൊറിയനുമായിരുന്നു ഞാന്‍!

കൊട്ടാരം പള്ളിക്കൂടത്തില്‍ നാലാം ക്ലാസ് വരെ പഠിച്ചെങ്കിലും എനിക്ക് ഒരിക്കലും ക്ലാസ് ലീഡര്‍(മോണിട്ടര്‍) ആകാന്‍ കഴിഞ്ഞിരുന്നില്ല. ചേപ്പാട് ‘ പി.എം.ഡി യു.പി. എസ്സില്‍’ (ഫിലിപ്പോസ് മാര്‍ ദിവന്നാസ്യോസ് യു.പി.സ്കൂളില്‍) ആണ് അഞ്ച്ചു മുതല്‍ പഠിച്ചത്.

സുന്ദരനും ഗായകനും ആയിരുന്ന ഉണ്ണികൃഷ്ണനാ‍യിരുന്നു അഞ്ചാം തരത്തില്‍ മോണിട്ടര്‍. പക്ഷേ ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയിരുന്നത് എനിക്കായതുകൊണ്ടാവണം ആറാം ക്ലാസില്‍ എന്നെ മോണിട്ടറാക്കി. അടുത്ത വര്‍ഷവും ആ സ്ഥാനം ഞാന്‍ നിലനിര്‍ത്തി.

റബേക്കമ്മ സാര്‍, ഗ്രേസിക്കുട്ടി സാര്‍, ലീലാമ്മ സാര്‍ എന്നിവരായിരുന്നു അഞ്ചു മുതല്‍ ഏഴു വരെ എന്റെ ക്ലാസ് ടീച്ചര്‍മാര്‍. പഠിക്കാന്‍ മിടുക്കനായതുകൊണ്ട് എനിക്ക് ആ സ്കൂളില്‍ നിന്ന് ഒരിക്കലും അടി കിട്ടിയിട്ടില്ല. അതിന്റെയൊരു ജാഡയും ‘ഡമ്പും’ എനിക്കുണ്ടായിരുന്നു. മോണിട്ടര്‍ എന്ന നിലയില്‍ ശുഷ്കാന്തി കൂടാന്‍ അതു കാരണമായി.

ഒരു ക്ലാസ് ലീഡറൂടെ ജോലി വളരെ ഭാരമേറിയതാണ് എന്നുള്ളത് വളരെ പെട്ടെന്നു തന്നെ സഹപാഠികളെ ഞാന്‍ ബോധ്യപ്പെടുത്തി. എന്റെ നോട്ട് ബുക്കുകള്‍ കൂടാതെ ക്ലാസ്സ്സിലെ മുഴുവന്‍ കുട്ടികളുടെയും കോമ്പസിഷന്‍ ബുക്കുകള്‍ ഞാന്‍ തോളിലേറ്റി വീട്ടില്‍ കൊണ്ടുപോകുമായിരുന്നു. തിരിമറി നടത്തുന്നത് തടയാനാണ് ഈ ഭാരം ചുമക്കല്‍!

കൂടാതെ ക്ലാസില്‍ ഉത്തരം പറയുമ്പോഴും പദ്യം ചൊല്ലുമ്പോഴുമൊക്കെ ആരെങ്കിലും തെറ്റു വരുത്തുന്നുണ്ടോ എന്ന് നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതും എന്നെയാണ്. സാറന്മാരുടെ ശ്രദ്ധയില്‍ പെടാതെ ആരെങ്കിലും തെറ്റു വരുത്തിയാല്‍ അവന് അടി വാങ്ങിച്ചുകൊടുക്കുക എന്നത് എന്റെ ജീവിതവ്രതമായിരുന്നു അന്ന്!

“സാര്‍ ഇവന്‍ തെറ്റിച്ചു!” എന്ന എന്റെ ഒച്ച കേട്ടാലുടന്‍ സാര്‍ തെറ്റിച്ച ഹതഭാഗ്യനെ വിളിക്കുകയായി “ഡാ! ഒന്നൂ‍ടെ ഒറച്ചു ചൊല്ലെടാ!”

തെറ്റിച്ചവന്‍ എങ്ങനെ ശരിയാക്കാന്‍.... അടി ഉറപ്പ് !

ഇതു കൂടാതെ സാറന്മാരില്ലാത്തപ്പോള്‍ ക്ലാസില്‍ വര്‍ത്തമാനം പറയുന്നവരുടെ പേരെഴുതി അവര്‍ക്കും അടി വാങ്ങിക്കൊടുക്കുക എന്നതും മോണിട്ടറുടെ ഭരണഘടനാപരമായ അവകാശമായിരുന്നു!

ഈവക കാര്യങ്ങളില്‍ എന്റെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുന്നവരായിരുന്നു എന്റെ സാറന്മാര്‍! അവരോടുള്ള എന്റെ കടപ്പാട് നിസ്സീമമായിരുന്നു. അതു ഞാന്‍ പ്രകടിപ്പിച്ചിരുന്നത് കൊച്ചൂട്ടില്‍ കാവില്‍ നിന്നും വക്കീലിന്റെ കാവില്‍ നിന്നുമൊക്കെ വളരെ കഷ്ടപ്പെട്ട് വെട്ടിയെടുത്ത്, ചാണകത്തില്‍ വച്ചു പഴുപ്പിച്ച് നല്ല മഞ്ഞ നിറത്തിലാക്കിയെടുത്ത ഒന്നാന്തരം ചൂരല്‍ക്കമ്പുകള്‍ വഴിയായിരുന്നു. ഒരു ചൂരല്‍ ഒടിഞ്ഞാല്‍ അടുത്ത ചൂരല്‍ റെഡി!

ചൂരല്‍ ആവശ്യമില്ലാത്ത ഏക അധ്യാപകന്‍ മാധവന്‍ പിള്ള സാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന വിനോദം ‘സൈക്കിള്‍ ചവിട്ടിക്കലാ‘യിരുന്നു. അതും ബഞ്ചില്‍ കയറ്റി നിര്‍ത്തി!

ശിക്ഷാര്‍ഹനായ ഹതഭാഗ്യന്‍ ബഞ്ചില്‍ കയറി നില്‍ക്കണം. അപ്പോള്‍ സാര്‍ വന്ന് അവന്റെ തുടയില്‍ തന്നെ നഖമിറക്കും. അതിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് കുട്ടി കാല്‍ അറിയാതെ ഉയര്‍ത്തും. കാല്‍ പരമാവധി ഉയര്‍ന്നുകഴിയുമ്പോള്‍ സാര്‍ നഖം മെല്ലെ പിന്‍ വലിക്കും. അപ്പോള്‍ കുട്ടി കാല്‍ താഴ്ത്തും. അപ്പോള്‍ സാര്‍ അടുത്ത കാലില്‍ നുള്ളൂം. അതേ പ്രക്രിയ ആവര്‍ത്തിക്കും. അങ്ങനെ സൈക്കിള്‍ ഇല്ലാതെ തന്നെ കുട്ടികള്‍ സൈക്കിള്‍ ചവിട്ടല്‍ പഠിക്കും!

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ സ്കൂളിനു മുന്നിലൂടെ പോകുന്ന നാഷണല്‍ ഹൈവേയുടെ ടാറിംഗ് നടക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ഞങ്ങളൊക്കെ ടാര്‍ മിക്സ് ചെയ്യുന്നത് കണ്ടു നില്‍ക്കുമ്പോള്‍ കുറേപ്പേര്‍ ചേര്‍ന്ന് ഒരു ടാര്‍ വീപ്പയില്‍ നിന്ന് കുറച്ച് ടാര്‍ മോഷ്ടിച്ചു. എന്നിട്ട് അത് ഇലയില്‍ പൊതിഞ്ഞ് ക്ലാസില്‍ കൊണ്ടു വന്നു. ഏതോ ഒരു വിദ്വാന്‍ ക്ലാസ് ടീച്ചറുടെ കസേരയില്‍ അല്പം ടാര്‍ പതിച്ചു വച്ചു. ഗ്രേസിക്കുട്ടി സാര്‍ ഉച്ചയ്ക്ക് അറ്റെന്‍ഡന്‍സ് എടുക്കാന്‍ വന്നു. കസേരയില്‍ ഇരുന്നു. അറ്റെന്‍ഡന്‍സ് എടുത്തു. ഏഴുനേല്‍ക്കാന്‍ നോക്കിയിട്ട് പറ്റുന്നില്ല! മേശപ്പുറത്ത് കയ്യൂന്നി എണീക്കാന്‍ ശ്രമിച്ചു.... കസേരയും ഒപ്പം പൊങ്ങി!!(അന്ന് ‘വന്ദനം’ സിനിമ ഇറങ്ങിയിട്ടുണ്ടായിരുന്നില്ല!)

കുട്ടികള്‍ കൂട്ടച്ചിരി! ഒരു വിധത്തില്‍ അവര്‍ സാരി പറിച്ചെടുത്തു! സംഭവം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാധവന്‍ പിള്ള സാര്‍ അന്വേഷണക്കമ്മീഷന്‍! തെളിവെടുപ്പു തുടങ്ങി. ഷാജി, മോഹനന്‍ തുടങ്ങിയവര്‍ പിടിക്കപ്പെട്ടു.

അപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു “ സാര്‍.. ജയനുമുണ്ടായിരുന്നു ഞങ്ങളോടൊപ്പം!"

സാര്‍ വിശ്വാസം വരാതെ എന്നെ നോക്കി.

“ആരെങ്കിലും കണ്ടോ ജയന്‍ ടാര്‍ വാരുന്നത്?“ സാര്‍ ചോദിച്ചു.

അവസരം നോക്കിയിരുന്നപോലെ വേണു എന്ന എന്റെ സഹപാഠി കശ്മലന്‍ എണീറ്റു പറഞ്ഞു.

“ഞാന്‍ കണ്ടു സാര്‍!”

എടാ കാലമാടാ! ക്ലാസില്‍ പേരെഴുതി ഏറ്റവും കൂടുതല്‍ അടി കിട്ടിയിട്ടുള്ളത് അവനാണ്! അതിന്റെ ചൊരുക്ക് അവന്‍ തീര്‍ത്തു!

മാധവന്‍ പിള്ള സാര്‍ ശിക്ഷ വിധിച്ചു. കസേരയില്‍ ടാര്‍ ഒട്ടിച്ചവര്‍ക്ക് എട്ട് അടി വീതം. ടാര്‍ വാരിയവന്മാരെ വരിയായി നിര്‍ത്തി. ഏറ്റവും മുന്‍പില്‍ ഞാന്‍!

എന്നിട്ട് സാര്‍ ഒരു കടലാസ് തന്നു എന്റെ കയ്യില്‍. അതില്‍ ഇങ്ങനെ എഴിതിയിരുന്നു.
“ഞങ്ങള്‍ ‘ടാര്‍സന്‍’മാര്‍!! ടാര്‍ എവിടെക്കണ്ടാലും വാരും....പി.ഡബ്ല്യു.ഡി സൂക്ഷിച്ചോ!”

“ഉം... നടന്നോ..! സ്കൂളിനു ചുറ്റും പത്തു പ്രാവശ്യം!”

സാര്‍ കല്‍പ്പിച്ചു!

തല കുനിച്ച് ഞാന്‍. എന്റെ പിന്നില്‍ നാലു പേര്‍... അവര്‍ക്ക് ഉള്ളില്‍ ചിരി... മുന്നില്‍ നില്‍ക്കുന്നത് ജയനല്ലേ!!

ഒടുവില്‍ എഴാം ക്ലാസ് പഠനം കഴിഞ്ഞു.

ഇനി പഠനം ചേപ്പാട് സി.കെ.എച്ച്.എസ്സ് (ക്രൈസ്റ്റ് കിംഗ് ഹൈ സ്കൂള്‍) എന്ന വിദ്യാലയത്തിലാണ്. എന്റെ അച്ഛനും കൊച്ചച്ഛനും ഒക്കെ പഠിച്ച സ്കൂള്‍. ബോയ്സ് ഹൈ സ്കൂളാണ് അത്.

എട്ടാം ക്ലാസില്‍ സ്കൂള്‍ തുറന്ന ആദ്യ ദിവസം തന്നെ പുക്കാർ എന്നോടു പറഞ്ഞു

“ ഡാ ചെറുക്കാ.... ചേപ്പാട്ട് ഐസ്കൂളീ വന്ന് നീ വല്യ ആളാവാനൊന്നും നോക്കണ്ട.... അവടേ എല്ലിന്റെ എടേ കൈ കേറ്റുന്ന ആമ്പുള്ളാരൊണ്ട്! അവന്മാര് നിന്റെ കൂമ്പിടിച്ച് ചമ്മന്തിയാക്കും!”

അതു കേട്ടപ്പോ ഉള്ളോന്നു കാളിയെങ്കിലും പുറമേ കാട്ടിയില്ല. ധൈര്യം പിടിച്ച് ക്ലാസിലിരുന്നു. എന്റമ്മോ എന്തു വലിയ ചെറുക്കന്മാര്‍! മുണ്ടുടത്തവന്മാര്‍ ധാരാളം. എല്ലാം പിന്‍ ബെഞ്ചുകളില്‍ നിരന്നിരിപ്പാണ്. മിക്കവര്‍ക്കും മീശയുമുണ്ട്.

എട്ടാം ക്ലാസില്‍ ‘തേഡ് ഇയര്‍’ പഠിക്കുന്ന രണ്ടു പേരുണ്ട് - കണ്ണന്‍, മുരളീധരന്‍ നായര്‍....! ഒരാള്‍ എസ്.എഫ്.ഐ നേതാവ്. മറ്റെയാള്‍ കെ.എസ്.യുക്കാരന്‍.... ഇവരുടെയൊക്കെ നേതാക്കന്മാര്‍ ഒന്‍പതാം ക്ലാസിലും പത്താം ക്ലാസിലും! ഞാന്‍ ക്ലാസിലെ ഏറ്റവും ചെറിയ കുട്ടികളിലൊരാള്‍.... നിക്കറിട്ട് ഫ്രണ്ട് ബെഞ്ചിലാണ് ഇരിപ്പ്.

ആദ്യ ദിനം തന്നെ ഒന്നു തീരുമാനിച്ചു. ഇവിടെ മോണിട്ടര്‍ പണി നടക്കില്ല! ഭാഗ്യവശാല്‍ ജയ്.എബി.ചെറിയാന്‍ എന്ന സുന്ദരനും സുശീലനുമായ പയ്യന്‍ മോണിട്ടറായി! സ്കൂള്‍ തുറന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ആദ്യത്തെ സമരം. വല്യ നേതാക്കന്മാരായ രമേശന്റെയും സതീശന്റെയും നേതൃത്വത്തില്‍. പ്രകടനം, മുദ്രാവാക്യം വിളി, ബെല്ലടിക്കുന്ന ചേങ്ങലയെടുത്ത് കിണറ്റിലേറ്..... സംഗതി തക തകര്‍പ്പന്‍!

എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ ചെറിയാന്‍ സാര്‍ ആയിരുന്നു. ഇംഗ്ലീഷും, ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു. എനിക്ക് വളരെ ഇഷ്ടമായിരുന്ന അദ്ദേഹത്തെ കിഴങ്ങന്‍ എന്നായിരുന്നു കുട്ടികള്‍ വിളിച്ചിരുന്നത്. ചെറിയാന്‍ സാര്‍ എന്നല്ല ആ സ്കൂളില്‍ പഠിപ്പിച്ചിരുന്ന എല്ലാ ആണ്‍-പെണ്‍ സാറന്മാര്‍ക്കും ഇരട്ടപ്പേരുകള്‍ ഉണ്ടാ‍യിരുന്നു എന്നതാണ് സി.കെ.എച്ച്.എസ്സിന്റെ പ്രത്യേകത. ബ്രഹ്മാണി, പേപ്പട്ടി, ചെങ്കീരി, എല്ലിച്ചി, വെണ്മണിച്ചട്ടമ്പി, പുളുവന്‍, കിഴങ്ങന്‍,മാക്രിമണിയന്‍, ക്വിന്റല്‍..... ഇങ്ങനെ ഓരോരുത്തര്‍ക്കും! പഠിപ്പിസ്റ്റായിരുന്നതിനാല്‍ ഇവരെയൊന്നും ഈ പേരു വിളിക്കാനുള്ള ധൈര്യം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല.

എന്നാല്‍ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയ ഇടിക്കുള സാറിന് മാത്രം ഇരട്ടപ്പേരൊന്നും ഉണ്ടായിരുന്നില്ല. (കുറഞ്ഞ പക്ഷം എന്റെ അറിവില്‍...) ടി.എം. ഇടിക്കുള എന്നാണ് മുഴുവന്‍ പേര്. കുട്ടികള്‍ ‘ഇഡിക്കള സാര്‍’ എന്നാണ് ആ പേര്‍ ഉച്ചരിച്ചിരുന്നത്. സാര്‍ ചൂരലും കൊണ്ട് ഇടനാഴിയിലേക്കൊന്നിറങ്ങിയാല്‍ ‘ഡ്രാക്കുള’യെ കണ്ട മാതിരി കുട്ടികള്‍ ഭയന്നോടും!

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം എന്റെ ഏറ്റവും ഇളയ അനിയന്‍ ‘മുത്ത്’‘ അമ്മയെ കാണാന്‍ ചേപ്പാട്ടു വന്നത്. അമ്മ പോസ്റ്റ് മാസ്റ്ററാണ്. ഞങ്ങളുടെ സ്കൂളിന്റെ നേര്‍ എതിര്‍ വശത്താണ് അമ്മ ജോലി ചെയ്യുന്ന പൊസ്റ്റ് ഓഫീസ്. മുത്തും ഞാനും സ്കൂളിനടുത്തുള്ള ബേബിയച്ചായന്റെ കടയില്‍ നിന്ന് എന്തോ സാധനം വാങ്ങാന്‍ പോയതായിരുന്നു. അപ്പോഴാണ് ഇടിക്കുള സാര്‍ തന്റെ ബജാജ് സ്കൂട്ടറില്‍ ആ വഴി വന്നത്. സാര്‍ സ്കൂട്ടര്‍ നിര്‍ത്തി കടയിലേക്കു കയറി.

ഞാന്‍ മുത്തിനോടു പറഞ്ഞു “ഡാ... ഞങ്ങടെ ഹെഡ്മാസ്ടറാ ആ വരുന്നത്... ഇഡിക്കള സാര്‍!”

“ഓ ഇതാണോ ഇഡിക്കള!”

അവന് യാതൊരു കൂസലുമില്ല. അവന്റെ സ്കൂളിലെ സാറല്ലല്ലോ!

സാര്‍ കടയില്‍ എന്ത് തെരയുകയായിരുന്നു. ഞങ്ങള്‍ സാധനം വാങ്ങി ഇറങ്ങി.

പെട്ടെന്നാണ് മുത്ത് വിളിച്ചത് “ ഡാ അടുക്കളേ!”

ഞാന്‍ അമ്പരന്നു നില്‍ക്കുന്നതിനിടയില്‍ അവന്‍ വീണ്ടും വിളിച്ചു “ അടുക്കളേ, അടുക്കളേ!”

എന്നിട്ട് ഒറ്റയോട്ടം!

ഒരു കുട്ടി എന്തോ പറഞ്ഞു എന്നല്ലാതെ സാറിന് ഒന്നും മനസ്സിലായില്ല....

പ്ലാസ്റ്റിക് സാധനങ്ങളുടെ പിന്നിലായതുകൊണ്ട് എന്റെ മുഖം സാറിന് കാണാന്‍ കഴിഞ്ഞുമില്ല.

നിലച്ച ഹൃദയവുമായി എങ്ങനെ എന്റെ കാലുകള്‍ പറന്നു എന്ന് ഒരു പിടിയുമില്ല! പോസ്റ്റ് ഓഫീസിനകത്തെത്തിയാണ് നിന്നത്...!

അടുത്ത വര്‍ഷം ഞാന്‍ ഒന്‍പതാം ക്ലാസില്‍ എത്തി. ക്ലാസ് ലീഡര്‍ ‘ജയ് എബി ചെറിയാന്‍’ തന്നെ.

പഠിക്കുന്ന കാര്യത്തില്‍ ഞാന്‍ പിന്നോക്കം പോയില്ല. മോണിട്ടര്‍ ആയില്ലെങ്കിലും എന്റെ പഠിപ്പിസ്റ്റ് - ചൊറിയന്‍ സ്വഭാവത്തിന് ഒരു മാറ്റവും വന്നിരുന്നുമില്ല!

പലപ്പോഴും പദ്യം ചൊല്ലല്‍ മോണിട്ടര്‍ ചെയ്തിരുന്നത് ഞാന്‍ തന്നെയായിരുന്നു. തെറ്റിക്കുന്നവര്‍ ഒക്കെ മലയാളം അധ്യാപകനായ ചാക്കോ സാറിന്റെയും, ഹിന്ദി മാഷായ ദാമോദരന്‍ പിള്ള സാറിന്റെയും ചൂരല്‍ച്ചൂടറിഞ്ഞു.

അങ്ങനെ ഒരു ദിവസം. അധ്യാപകനില്ലാത്ത ഒരു ക്ലാസ്.

സംസാരിച്ചാല്‍ പേരെഴുതും, അടികിട്ടും എന്ന് ഉറപ്പുള്ളതുകൊണ്ട് മുന്‍ ബെഞ്ചില്‍ , ഡെസ്കിലേക്കു കമിഴ്ന്നു കിടക്കുകയായിരുന്നു ഞാന്‍. പയ്യന്മാര്‍ ചിലര്‍ മോണിട്ടറെ തൃണവല്‍ഗണിച്ച് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. എബി എല്ലാവരുടെയും പേരുകള്‍ കൃത്യമായി എഴുതുകയും ചെയ്തു.

ഏതോ ഒരു നിമിഷം പിന്‍ നിരയില്‍ നിന്ന് വലിയൊരൊച്ചയും ബഹളവും കേട്ടു. തലയുയര്‍ത്തി നോക്കിയപ്പോള്‍ ഒരു പാറ്റ(കൂറ) പറന്ന് ആരുടെയോ മേല്‍ വീണതാണ്ബഹളത്തിനു കാരണമെന്നുമാത്രം മനസ്സിലായി. ബഹളം കേട്ടാവും ഇടിക്കുള സാര്‍ പാഞ്ഞെത്തി. എല്ലാവരും എണീറ്റു നിന്നു. സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത.

ചൂരല്‍ നീട്ടി മുന്‍ നിരയിലുള്ള എന്നോടു ചോദിച്ചു “എന്താടാ ഇവിടെ സംഭവിച്ചത്?”

“ഞാനൊന്നും കണ്ടില്ല സാര്‍!”

എന്റെ മറുപടികേട്ടതും സാറിന്റെ ചൂരല്‍ വായുവില്‍ ഉയര്‍ന്നു.ഞാൻ മനപ്പൂർവം കള്ളം പറഞ്ഞതാണെന്ന് അദ്ദേഹത്തിനുതോന്നിയിരിക്കണം.

“നീ ഒന്നും കണ്ടില്ല, അല്ലേ!?”

പിന്നെ സംഭവിച്ചത് ക്ലാസിന്റെ മുഴുവന്‍ ശ്വാസഗതി നിലയ്ക്കുന്ന ഒരു പ്രകടനമായിരുന്നു. തുരു തുരാ ചൂരല്‍ എന്റെ തുടയിലും പൃഷ്ഠത്തിലും ആഞ്ഞാഞ്ഞു പതിച്ചു.

കലിയടങ്ങി എന്തൊക്കെയോ പറഞ്ഞു കൊണ്ട് സാര്‍ ഇറങ്ങിപ്പോയി.

ഞാന്‍ തലചുറ്റി ബെഞ്ചില്‍ വീണു..... ചുറ്റും കുട്ടികള്‍ ഓടിക്കൂടുന്നതും, “പതിനെട്ടടി കിട്ടി “ എന്ന പുക്കാറിന്റെ ആഹ്ലാദ സ്വരവും “അല്ലടാ...! ഇരുപതിന് മേലെ കിട്ടി!” എന്ന അനിയുടെ തിരുത്തും ഒക്കെ അര്‍ദ്ധബോധാവസ്ഥയില്‍ കേട്ടുകൊണ്ട് ഞാന്‍ കിടന്നു.

ദൈവമേ! നീ ഇത്ര നീതിമാനാണോ! അവന്മാര്‍ക്ക് പലര്‍ക്കും ഒരു കൊല്ലം കൊണ്ടു കൊടുത്തത് നീ ഒരു ദിവസം കൊണ്ട് എനിക്കു തന്നല്ലോ!!

ഇന്നും ഇടിക്കുള സാര്‍ എന്നു കേട്ടാലുടന്‍ ഞാന്‍ ചന്തിയ്ക്ക് ഇടിവെട്ട്ഏറ്റവനെപ്പോലെ തടവി നോക്കും!


അടിക്കുറിപ്പ്: ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ സുഖമുള്ള നൊമ്പരങ്ങള്‍!ആ അടി കിട്ടിയില്ലായിരുന്നെങ്കില്‍... ഒരു പക്ഷേ ഒരിക്കലും എന്റെ സഹജീവികളുടെ വേദന ഞാന്‍ അറിയാതെ പോയേനെ!

(ഈ ഓർമ്മക്കുറിപ്പ് ആദ്യം ‘ആൽത്തറ’യിൽ ആണു പോസ്റ്റ് ചെയ്തത്)

91 comments:

jayanEvoor said...

ദൈവമേ! നീ ഇത്ര നീതിമാനാണോ! അവന്മാര്‍ക്ക് പലര്‍ക്കും ഒരു കൊല്ലം കൊണ്ടു കൊടുത്തത് നീ ഒരു ദിവസം കൊണ്ട് എനിക്കു തന്നല്ലോ!!

NPT said...

അല്ലേലും ഈ ഹെഡ്മാഷന്മാര്‍കൊക്കെ എന്തും ആകാലോ...കികികി.......ജയേട്ടാ വളരെ നന്നായിട്ടുണ്ട്...ഈ പോസ്റ്റ് ശരിക്കും സ്കൂള്‍ കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ടു പോയി...ഹൈസ്കൂളും സമരങളും മണിയടിയും ഒന്നും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ലല്ലൊ.........

ബിജുകുമാര്‍ alakode said...

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ സുഖമുള്ള നൊമ്പരങ്ങള്‍!ആ അടി കിട്ടിയില്ലായിരുന്നെങ്കില്‍... ഒരു പക്ഷേ ഒരിക്കലും എന്റെ സഹജീവികളുടെ വേദന ഞാന്‍ അറിയാതെ പോയേനെ!
ഹ..ഹ..ഹ കൊള്ളാം സാറെ. നന്നായിട്ടുണ്ട്.

ചാണ്ടിച്ചൻ said...

ഇത്രയും തൊഴുത്തിക്കുത്തു സ്വഭാവം കാണിച്ച ഡോക്ടര്‍ ഇപ്പോ ഒരു മാനുഷികസ്നേഹിയായി മാറിയല്ലോ...
ദതാണ് ദതിന്റെയൊരു ദത്...

ചേച്ചിപ്പെണ്ണ്‍ said...

nalla ormmakal ..
nalla ezhuth
vaidyare...

Raveena Raveendran said...

എന്റെ ക്ലാസ്സിലുമുണ്ടാവാറുണ്ട് കണ്ണില്‍ച്ചോരയില്ലാത്ത ലീഡര്‍മാര്‍ , ക്ലാസ്സില്‍ ടീച്ചറില്ലാത്ത സമയത്ത് പേരെഴുതാന്‍ നില്‍ക്കും . സംസാരിക്കാനുള്ള അവകാശം ഏതൊരു ഇന്ത്യക്കാരനുമുള്ളതു കൊണ്ട് ഞങ്ങള്‍ ആ സമയത്തു തന്നെ ലീഡറെ വെല്ലുവിളിച്ച് നാട്ടു വര്‍ത്തമാനങ്ങളും പരദൂഷണങ്ങളും പറയും .പിന്നെ നമുക്കിട്ട് പാര വെക്കുന്ന ലീഡറാണെങ്കില്‍ അവന് രണ്ടെണ്ണം കൊള്ളുമ്പോള്‍ ആര്‍മാദിക്കുന്നതില്‍ തെറ്റുണ്ടോ ?

jyo.mds said...

ജയന്‍,സ്കൂള്‍ അനുഭവങ്ങള്‍ വളരെ നന്നായി എഴുതി.ഞാന്‍ ബോബെയില്‍ പഠിപ്പിക്കുന്ന കാലത്ത് ചൂരല്‍,സ്കെയില്‍ തുടങ്ങിയവ കൊണ്ട് കുട്ടികളെ പീഡിപ്പിക്കരുത് എന്ന നിര്‍ദ്ദേശം ടീച്ചര്‍മാര്‍ക്ക് കൊടുത്തിരുന്നു-എന്നാല്‍ ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ അച്ചന്റെ ബെല്‍റ്റ് ഊരി കുട്ടികളെ അടിക്കുന്ന രീതി കണ്ട് ഞാന്‍ നിന്ന് വിറച്ചിട്ടൂണ്ട്.

Kalavallabhan said...

കൊടുത്താൽ കൊല്ലത്തുമാത്രമല്ല, ചേപ്പാട്ടും കിട്ടുമെന്ന് അന്നു മനസ്സിലായി അല്ലേ ?

രഘുനാഥന്‍ said...

ഹ ഹ... പഠിപ്പിസ്റ്റേ... കഥ ഇഷ്ടപ്പെട്ടു...ഇടിക്കുള സാറിന്റെ ഇടി വെട്ടേറ്റ ആ ചന്തിയ്ക്ക് എന്റെ നമോവാകം...

Naushu said...

നന്നായിട്ടുണ്ട്..

വരയും വരിയും : സിബു നൂറനാട് said...

"ഹ..ഹ..ഹ...ദങ്ങനെ തന്നെ വേണം."

ഏഴാം ക്ളാസ്സില്‍ ഞാനും മോണിട്ടര്‍ ആയിരുന്നു. ആദ്യത്തെ കുറച്ചു ദിവസമൊക്കെ മിണ്ടാതിരിക്കലും മിണ്ടുന്നവരുടെ പേരെഴുതും ഒക്കെ കുഴപ്പമില്ലാതെ നടന്നു. പിന്നെ പിന്നെ അവന്മാര്‍ക്ക് എന്നെ ഒരു വിലയുമില്ലാതായി. ഒരു ദിവസം ഹെഡ്മാസ്ടര്‍ ക്ളാസ്സിനു മുന്നില്‍ കൂടി പോകുമ്പോള്‍ അവിടെ ചിലപ്പു തന്നെ, പേരെഴുതാന്‍ വടി പോലെ ഞാന്‍ നില്‍ക്കുന്നുമുണ്ട്. അദ്ദേഹം വന്നിട്ട്, "ആ സംസാരിച്ചവരുടെ പേരൊക്കെ ഒന്ന് കാണട്ടെ..". ഞാന്‍ ആരുടേം പേര് എഴുതീട്ടുമില്ല!! പോരെ പൂരം. അന്ന് കമ്പ്ലീറ്റ്‌ അടിയും ആര്‍ക്കാരുന്നെന്നു ഇനി ഞാന്‍ പ്രത്യേകം പറയണ്ടല്ലോ ..??!!

അലി said...

ഇടിക്കുളയെ അടുക്കളേന്നു വിളിച്ച മുത്തിനെ സമ്മതിക്കണം!

ഓർമ്മകൾ സ്കൂൾ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
നന്നായിരിക്കുന്നു ഡോക്ടറെ ഈ എഴുത്ത്!

ശ്രീക്കുട്ടന്‍ said...

മനോഹരമായിരിക്കുന്നു മാഷേ. ജീവിതത്തിലെ ഏറ്റവും മനോഹരമായ​‍ആ സ്കൂള്‍ കാലഘട്ടത്തിലേയ്ക്ക് ഒരു നിമിഷം മടങ്ങിപ്പോയി. സത്യം എത്ര അടി കൊണ്ടിരിക്കുന്നു.

Echmukutty said...

malayalam varunnilla.

nalla ezhuth. vaayichu rasichu.
abhinandanangal.
avasaanathe adi kurachu kadannu poi.
paavam.

krishnakumar513 said...

“നിലച്ച ഹൃദയവുമായി എങ്ങനെ എന്റെ കാലുകള്‍ പറന്നു എന്ന് ഒരു പിടിയുമില്ല! “ കൊള്ളാം ഡോക്ടര്‍ ,നന്നായി ഈ പോസ്റ്റ്.അഭിനന്ദനങ്ങള്‍

Anonymous said...

ഫലിതത്തിനു വേണ്ടി ഫലിതം എഴുതരുത്...അത് ബോറാവും. അതില്ലായിരുന്നെങ്കില്‍ ഇതൊരു നല്ല പോസ്റ്റ്‌ ആയേനെ എന്ന് തോന്നുന്നു...

വിശാലമനസ്കന്‍ ഹിറ്റായത് ആദ്യകാലത്ത്‌ ചുമ്മാ ടൈം പാസ്സിനു ബ്ലോഗ്‌ വായിക്കുന്നവര്‍ കൂടുതല്‍ ഉണ്ടായിരുന്നത് കൊണ്ടും, വിശാലന് നല്ല ഫലിത ബോധം ഉള്ളത് കൊണ്ടുമായിരുന്നു.

ഇപ്പൊ വായനക്കാര്‍ ഫലിതം മാത്രമല്ല നോക്കുന്നത്... പിന്നെ കമന്റുകളുടെ പിന്നാലെ പോകാനാനെന്കില്‍ അത് വേറെ കാര്യം! അതിനു തമാശയും, കവിതയും തന്നെ ബെസ്റ്റ്‌!

Rare Rose said...

ഹി.ഹി.ദൈവം നീതിമാനാവുന്ന സന്ദര്‍ഭങ്ങള്‍ എത്ര അപ്രതീക്ഷിതമായാണല്ലേ സംഭവിക്കുന്നത്.;)

mini//മിനി said...

പഠിക്കുന്ന കാലത്ത് ധാരാളം കിട്ടിയതെല്ലാം പഠിപ്പിക്കുന്ന കാലത്ത് പലിശ സഹിതം ഞാൻ കൊടുത്തുതീർത്തു എന്ന് പറയാം. പിന്നെ ആ ഇടിക്കട്ടയെ വിളിച്ചത് ശരിക്കും കേട്ടിരിക്കും, ആളെയും മനസ്സിലായിരിക്കും, അതാണ് തരം കിട്ടിയപ്പോൾ തന്നത്. നല്ല നർമ്മബോധം.
ടീച്ചറായിരിക്കുമ്പോൾ ഒരു പത്താംക്ലാസ്സിൽ സംസാരിച്ചത് ആരാണെന്ന് ഞാൻ ചോദിച്ചാൽ മിക്കവാറും ഉത്തരം കിട്ടുന്നത് ക്ലാസ്സ് മോണിറ്ററുടെ പേരായിരിക്കും. കാരണം അത് എന്റെ മകളാണ്.

ചിതല്‍/chithal said...

ഇതൊരു ഉഗ്രന്‍ പോസ്റ്റായി. വര്‍ഷങ്ങള്‍ മുന്‍പുള്ള ദിവസങ്ങളെ എത്ര ലളിതമായി ഹൃദ്യമായി വര്‍ണിച്ചിരിക്കുന്നു!
ഒരിക്കല്‍ രണ്ടാം ക്ലാസില്‍ ഒരു ഒഴിവു പിരിയഡ്‌ വന്നപ്പൊ എന്നോട്‌ സംസാരിക്കുന്നവരുടെ പേരെഴുതാന്‍ പറഞ്ഞു. എല്ലാവരും പൊരിഞ്ഞ സംസാരം; ഞാന്‍ സമൃദ്ധമായി പേരുകള്‍ രേഖപ്പെടുത്തുന്നു. അവസാനം അടുത്ത പിര്യേഡ്‌ ടീച്ചര്‍ വന്നപ്പൊ ഞാന്‍ ആ ലിസ്റ്റ്‌ കാണിച്ചു കൊടുത്തെങ്കിലും അവര്‍ അത്‌ നിഷ്കരുണം വലിച്ചെറിഞ്ഞു :(
സംസാരിച്ചവരൊക്കെ എന്നെ നോക്കി ആക്കി ഒരു ചിരി ചിരിച്ചു - കണ്ടല്ലൊ? ഞങ്ങള്‍ സുഖമായി സംസാരിച്ചുകൊന്‍ണ്ടിരുന്നപ്പൊ നീ വല്യ കാര്യത്തില്‍ പേരെഴുതിയെടുത്തതല്ലേ? എന്നിട്ടിപ്പൊ എന്തായി?
സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ മോനിടര്‍ ആയിട്ടില്ല. പക്ഷെ എഞ്ജിനിയറിങ്ങിനു 8-ല്‍ 6 സെമെസ്റ്റര്‍ ഞാന്‍ ക്ലാസ്‌ റെപ്രസെന്റേറ്റീവ്‌ ആയിരുന്നു. അതിന്റെ കഥയൊന്നും പറയാതിരിക്കുകയാ ഭേദം. ജന്മമുണ്ടെങ്കില്‍ വേറെ ഒരുത്തനും ആ സ്ഥാനം ഏറ്റെടുക്കില്ല. അവസാനം, ഒരു സെമെസ്റ്ററിനു വേണ്ടി റെപ്പായ ഞാന്‍ പിന്നീടങ്ങോട്ട്‌ സ്ഥിരം പുള്ളി ആയിപ്പോയി. ജഗദീശ്വരന്റെ ഓരോ ലീലാവിലാസങ്ങള്‍
ഈ കഥ മുന്‍പു പോസ്റ്റ്‌ ചെയ്തതാണൊ?

ഷെരീഫ് കൊട്ടാരക്കര said...

മധുരിക്കുന്നോര്‍മകളേ! മണി മഞ്ചല്‍ കൊണ്ടു വരൂ /കൊണ്ടു പോകൂ, ഞങ്ങളെ ആ ചേപ്പാടു സ്കൂളില്‍.
ഈ ഓര്‍മകള്‍ നമ്മില്‍ അവശേഷിച്ചില്ലായിരുന്നു എങ്കില്‍ ജീവിതം എത്രമാത്രം വരണ്ടു പോയേനെ.ഇന്നും ഓര്‍മകളെ താലോലിക്കുന്നവനും ആ ഓര്‍മകളുടെ ഉറവിടം വല്ലപ്പോഴും സന്ദര്‍ശിക്കുന്നവനുമാണു ഞാന്‍.

കൂതറHashimܓ said...

വിവരണം നന്നായിട്ടുണ്ട്, അവസാന വരികള്‍ ആണ് എനിക്കേറ്റവും ഇഷ്ട്ടമായത്.. :)

വശംവദൻ said...

കഥ രസകരമായി എഴുതി. ശരിക്കും സ്കൂൾ കാലഘട്ടം ഓർമയിൽ കൊണ്ടു വന്നു.

Unknown said...

ഓര്‍മ്മക്കുറിപ്പുകള്‍ നന്നായിരിക്കുന്നു. ഇത് മുന്‍പ് വായിച്ചപോലെ തോന്നുന്നു, റീ പോസ്റ്റ്‌ ആണോ ?

jayanEvoor said...

എൻ.പി.റ്റി.
അതെ. പണ്ടത്തെ ഹെഡ്മാഷന്മാർ എന്നു വച്ചാ‍ൽ ശരിക്കും പുലികൾ തന്നെയായിരുന്നു!അന്നത്തെ ആ സംഭവത്തിനു ശേഷം ഇഡിക്കുള സാറു മറ്റൊരു സാറും കൂടി എന്നെക്കാണാൻ വീട്ടിൽ വന്നു. അപ്പോ ഞാൻ ഹൊസ്പിറ്റലിൽ. ആശുപത്രിയിലെത്തിയപ്പോഴേക്കും ഞാൻ വീട്ടിലും എത്തി. കുറേ പുകിലുകൾ ഉണ്ടായി അതുമായി ബന്ധപ്പെട്ട്. പക്ഷെ ഇടിക്കുള സാറിനോട് എനിക്കിന്നും സ്നേഹം, ബഹുമാനം.... എന്തോ, ഇതുവരെ വൈരാഗ്യം തൊന്നിയിട്ടില്ല.

ബിജുകുമാർ
സത്യത്തിൽ ആ അടിപരമ്പര എന്റെ കണ്ണു തുറപ്പിച്ചു!

ചാണ്ടിക്കുഞ്ഞ്
ഉം.... ഒരു മനുഷ്യസ്നേഹിയുടെ ജനനം!

ചേച്ചിപ്പെണ്ണ്
നന്ദി ചേച്ചീ.

രവീണ രവീന്ദ്രൻ
“നമുക്കിട്ട് പാര വെക്കുന്ന ലീഡറാണെങ്കില്‍ അവന് രണ്ടെണ്ണം കൊള്ളുമ്പോള്‍ ആര്‍മാദിക്കുന്നതില്‍ തെറ്റുണ്ടോ ?”

ഉത്തരം : ഇല്ല!

ജ്യോ
“ഞങ്ങളുടെ പ്രിന്‍സിപ്പാള്‍ അച്ചന്റെ ബെല്‍റ്റ് ഊരി കുട്ടികളെ അടിക്കുന്ന രീതി കണ്ട് ഞാന്‍ നിന്ന് വിറച്ചിട്ടൂണ്ട്.”
ഹോ! ഭീകരം!

കലാവല്ലഭൻ
ഹ!!അതെ.
ആദ്യം ചേപ്പാട്ടു കിട്ടി.
പിന്നെ കൊല്ലത്തും കിട്ടി!

രഘുനാഥൻ
അണ്ണാ.... അയ്യേ... ഛേ ഛേ... മോശം!

നൌഷു
നന്ദി സുഹൃത്തേ...

സിബു നൂറനാട്
ഹ!!!
അതാണ് ജനകീയ മോണിട്ടറൂടെ വിധി!

Typist | എഴുത്തുകാരി said...

ഇടക്കോരോ അടികിട്ടിയാലും കുഴപ്പമില്ലായിരുന്നു. ഇതിപ്പോ എല്ലാം കൂടി ഒരുമിച്ച്... പാവം പാവം പഠിപ്പിസ്റ്റ്!

nandakumar said...

പഠിപ്പിസ്റ്റുകളായാ ഇതല്ലേ കുഴപ്പം. ഞാനതല്ലേ പഠിപ്പിസ്റ്റ് ആകാതിരുന്നത്. അമ്മ്യാണേ സത്യം.! :) :)

jayanEvoor said...

അലി
മുത്ത് കുട്ടിക്കാലത്ത് ആളോരു സംഭവമായിരുന്നു. ഇപ്പോ ഒതുങ്ങിപ്പോയി! അവനെപ്പറ്റി പിന്നെഴുതാം.

ശ്രീക്കുട്ടൻ
വളരെക്കുറച്ചേ കൊണ്ടിട്ടുള്ളൂ എന്നതുകൊണ്ട് കിട്ടിയ അടിയെല്ലാം ഓർമ്മയുണ്ട്!

എച്ച്മുക്കുട്ടി
അവസാനത്തെ അടി... അത് ആ സാറിനും ബോധ്യമുണ്ട്. അതിൽ പിന്നെ പത്താം ക്ലാസ് പാസാവും വരെ വല്യ സ്നേഹമായിരുന്നു എന്നോട്. എന്റെ അച്ഛനെയും പഠിപ്പിച്ചയാളാണ്.

കൃഷ്ണകുമാർ
സത്യത്തിൽ ചങ്കിടി നിന്നുപോയ അനുഭവമായിരുന്നു അത്. അപ്രതീക്ഷിതമായി അനിയൻ പറ്റിച്ച പണി!

അനോണി
സഹോദരാ/രീ... ഞാനെന്തു പറയാനാണ്...ഓരൊരുത്തരെക്കൊണ്ട് കഴിയുന്നതല്ലെ പറ്റൂ...? എന്നെക്കൊണ്ടിതേ പറ്റൂ...ക്ഷമിച്ചുകള...

റെയർ റോസ്
അതെ!
ദൈവം എത്ര നീതിമാനാണ്!

മിനിച്ചേച്ചി
അപ്പോ, മോളൊരു മിടിക്കിയാണല്ലേ!എന്റെ മകളും വല്യ വർത്തമാനക്കാരിയാണെന്നു അവളുടെ ടീച്ചർമാർ പറയുന്നു!

ചിതൽ
‘ചിതൽ റപ്പായി’ അല്ലേ!?
അതെ. ഈ കഥ ഞാൻ ആദ്യകാലത്ത് എഴുതിയതാ. മുൻപ് ഒരു അനോണി പറഞ്ഞമാതിരി ഹാസ്യം കയറി തലക്കു പിടിച്ചിട്ടെഴുതിയതല്ല!പക്ഷെ അന്ന് എന്റെ പോസ്റ്റുകൾ നൂറു പേർ തികച്ചു വായിച്ചിരുന്നില്ല. ‘എച്മുക്കുട്ടിയുടെ’കഥ വായിച്ചപ്പോ ഇപ്പോ ഒന്നു റീപോസ്റ്റ് ചെയ്തു എന്നു മാത്രം.

jayanEvoor said...

ഷെറീഫ് കൊട്ടാരക്കര
അതെ ഇക്കാ...
ആ ഓർമ്മകൾ...പകരം വയ്ക്കാനില്ലാത്ത സന്തൊഷമാണവ തരുന്നത്!

കൂതറ ഹാഷിം
ഈശോ! സ്തോത്രം!
കൂതറയ്ക്കിഷ്ട്പ്പെട്ടു. ഞാൻ ധന്യനായി!

വശംവദൻ
താങ്ക്യു, താങ്ക്യു!

തെച്ചിക്കോടൻ
ശരിയാണു തെച്ചിക്കോടാ....എന്റെ ആദ്യകാലം.

എഴുത്തുകാരിച്ചേച്ചി
എന്തുചെയ്യാം ചേച്ചീ.... എല്ലാം വളരെ പെട്ടെന്നായിരുന്നു. അന്നു രാത്രി തന്നെ പനി പിടിച്ചു. അടികൊണ്ടിടം നിറയെ തിണർത്ത പാടുകൾ ഉണ്ടായിരുന്നു.പിറ്റേന്ന് ആശുപത്രിയിലെത്തി!

നന്ദകുമാർ..
ഉവ്വുവ്വ്!
അമ്മയെക്കൊണ്ടാണയിട്ടപ്പഴേ ഞാൻ വിശ്വസിച്ചു!

മൻസൂർ അബ്ദു ചെറുവാടി said...

:)
ഇഷ്ട്ടപ്പെട്ടു.

എറക്കാടൻ / Erakkadan said...

ഹി..ഹി നല്ല ഓര്‍മ്മകള്‍...എന്റേത് ഒരു പൊറിഞ്ചു മാഷുടെ ആണെന്ന വത്യാസം മാത്രം

ramanika said...

ഈ എഴുത്ത് സ്കൂൾ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

poor-me/പാവം-ഞാന്‍ said...

അന്ന് ‘വന്ദനം’ സിനിമ ഇറങ്ങിയിട്ടുണ്ടായിരുന്നില്ല!)
മുന്‍കൂര്‍ ജാമ്മ്യം തന്നിരിക്കുന്നു...
പെണ്ണുങളെ സര്‍ എന്നു വിളിക്കുന്ന സമ്പ്രദായം ദല്‍ഹൌസി പ്രഭു ഒരു വിളംബരം മൂലം നിര്‍ത്തിയതിനു മുമ്പുള്ള കഥയാണല്ലെ?

പട്ടേപ്പാടം റാംജി said...

ചെറിയ ക്ലാസ്സ് മുതല്‍ എല്ലാം വിശദമായി വിവരിച്ചു.
ഞങ്ങളുടെ സ്കൂളിലെ കോലുനാരായണനും മങ്കിടീചറും ഒക്കെ വന്നെത്തി നോക്കി പോയി വായനക്കിടയില്‍.
നല്ല വിവരണം.

ഹംസ said...

ഞാന്‍ ആ സ്കൂളില്‍ അന്നു നിങ്ങളുടെ കൂടെ പഠിച്ചിരുന്നു എങ്കില്‍ ഉറപ്പായും ജയന്‍ എന്‍റെ ശത്രു ആവുമയിരുന്നു.!

നല്ല ഓര്‍മകള്‍…! നല്ല വിവരണം ..!

Manoraj said...

സ്കൂൾ കാലഘട്ടം ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് പറയുന്നത് എത്ര ശരിയല്ലേ.. വേറേ ഏതൊക്കെ ഉന്നത പഠനങ്ങൾ കഴിഞ്ഞാലും അന്നത്തെ ആ ദിനങ്ങൾ മനസ്സിൽ നിന്നും ഒരിക്കലും മായില്ല. ഒ.എൻ.വിയുടെ കവിതപോലെ.. “ഒരു വട്ടം കൂടിയ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം” തോന്നിപ്പിച്ച എഴുത്ത്.

Vayady said...

നല്ല രസകരമായ പോസ്റ്റ്..
ടീച്ചറുടെ കണ്ണുതെറ്റിയാല്‍ ക്ലാസ്സില്‍ വര്‍ത്തമാനം പറയുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. പക്ഷേ ലീഡര്‍ക്ക് മിഠായി, നെല്ല്ലിക്ക തുടങ്ങിയവ കൊടുത്ത് മണിയടിച്ച്‌ വെച്ചിരുന്നതിനാല്‍ വളരെ അപുര്‍‌വ്വമായേ എനിക്ക് അടികിട്ടിയിട്ടുള്ളു.

സ്കൂള്‍ കാലഘട്ടം ഓര്‍മ്മ വന്നു.. പിന്നെ ആ അനിയന്‍ മുത്ത്‌ ആളു്‌ കൊള്ളാല്ലോ.:)

jayanEvoor said...

ചെറുവാടി
സന്തോഷം. ഈ വഴി ഇനിയും വരണേ...

എറക്കാടൻ
പൊറിഞ്ചു മാഷ്!
നല്ല പേര്!

രമണിക
വളരെ സന്തോഷം!

പാവം ഞാൻ
ഞാൻ പത്താം ക്ലാസ് വരെയും ലേഡീ ടീച്ചർമാരെ ‘സാർ’ എന്നാ വിളിച്ചിട്ടുള്ളത്! ദൽഹൌസി ഏതു ഹൌസിലെയാ...? ഞങ്ങക്കു പിടിയില്ല!

പട്ടേപ്പാടം റാംജി
കോലുനാരായണനും മങ്കി ടീച്ചറും!
അതും നല്ല പേരുകൾ!

ഹംസ
ഉറപ്പ്! ഹം തും ദുശ്‌മൻ! ജഗഡ ജഗഡ..!

മനോരാജ്
സത്യം. പഴയ സ്കൂൾ സാറന്മാരെ ആരെയെങ്കിലും കണ്ണു നിറഞ്ഞു പോകും...അവരെ നമ്മൾ അത്രയേറെ സ്നേഹിച്ചിരുന്നു.

വായാടി
അതു ശരി!
മുട്ടായീം നെല്ലിക്കയും ഒന്നും ഏശാത്ത ഒരു മോണിട്ടർ ഉണ്ടായിരുന്നു... അവന്റെ അടുത്തെത്താഞ്ഞതു ഭാഗ്യം!സംശയമൊന്നും വേണ്ട, നമ്മൾ അടികൂടി പിരിഞ്ഞേനേ!

ദീപു said...

ജയൻ,
:)
ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം....

അഭി said...

കൊള്ളാം ജയേട്ടാ , പഴയ സ്കൂള്‍ ഓര്‍മ്മകള്‍
ഇടിക്കുള എന്നല്ല അടിക്കുള എന്നാ പേരാണ് സാറിന് നല്ലത്

ഉപാസന || Upasana said...

ഹഹഹ. ജയന്‍ ഭായ്. ഇതുകൂടെ ഒനു നോക്കിക്കോ സമയം കിട്ടുന്ന മുറക്കു. വാളെടുക്കുന്നവന്‍ വാളാലെ എന്നല്ലേ ചൊല്ല്.

http://moooppan.blogspot.com/2008/10/blog-post.html

പഠിക്കും എന്നാല്‍ അടിയും മേടിക്കുമായിരുന്നു ഞാന്‍
:-)
ഉപാസന

ദുശ്ശാസ്സനന്‍ said...

ഹോ. പള്ളിക്കൂടത്തിലേക്ക് തിരിച്ചു പോയത് പോലെ ഒരു ഫീലിംഗ് . നല്ല പോസ്റ്റ്‌. റിയലി ഗുഡ്

അനില്‍@ബ്ലോഗ് // anil said...

ഒന്നും പറയാനില്ല.
പോസ്റ്റ് മോശമായതോണ്ടല്ല, എന്റെ സ്കൂള്‍ കാലം ഓര്‍ത്തുപോയി.

Muralee Mukundan , ബിലാത്തിപട്ടണം said...

പഠിപ്പിസ്റ്റ്, മോണിട്ടർ,...അങ്ങിനെ എന്തെല്ലാം പദവികൾ അലങ്കരിച്ച മഹാനായിരുന്ന ,ചക്കിനുവെച്ചെതെല്ലാം കൊക്കിന് കിട്ടിയിരുന്ന ഒരു കൊച്ചു ഡോക്ട്ടറുടെ കഥാനുഭങ്ങൾ ,നർമ്മത്തോടെ അസ്സലായി വിവരിച്ചിരിക്കുന്നൂ...

വരാനിരിക്കുന്നത് വഴീൽ തങ്ങില്ലല്ലോ അല്ലെ ?

TPShukooR said...

ഡോക്ടര്‍ക്കും ഉണ്ടായിരുന്നോ ഇങ്ങനെ ഒരു ചെറുപ്പകാലം?!
നല്ല എഴുത്ത്.

Anil cheleri kumaran said...

ഒന്നാം തരം പഠിപ്പിസ്റ്റും ചൊറിയനുമായിരുന്നു ഞാന്

എന്തോന്നാ ഈ ചൊറിയന്‍?

jayanEvoor said...

ദീപു
അതെ... ഒരുവട്ടം കൂടിയെന്നോർമകൾ മേയുന്ന..

അഭി
അടിക്കുള! ഈശോ സാറെങ്ങാനും കേട്ടാൽ... (ഇന്നും ഒരു ചെറിയ പഠിപ്പിസ്റ്റ് പേടി!)

ഉപാസന
വാളൊരുക്കിയവൻ വാ‍ളാൽ!
ഞാൻ വായിക്കാം.

ദുശ്ശാസനൻ
പേരു സൂചിപ്പിക്കുന്ന ദുഷ്ടത്തരം ഒന്നും മനസ്സിലില്ല, അല്ലേ? നന്ദി!

അനിൽ@ബ്ലോഗ്
സന്തോഷമായി.താങ്ക്യൂ...!

ബിലാത്തിപ്പട്ടണം
വരാനുള്ളത് വഴീലും തങ്ങില്ല, ഉത്തരത്തിലും തങ്ങില്ല!

ഷുക്കൂർ ചെറുവാടി
നമ്മുടെ തലമുറയിലും മുൻ തലമുറയിലും എല്ലാവർക്കും ഉണ്ടാവും ഈ അടിയും ബഹളവുമൊക്കെ ചെറിയൊരു കുസൃതിയോടെ സ്വീകരിക്കുന്ന ബാല്യം. ഇപ്പോഴത്തെ തലമുറ നഷ്ടപ്പെടുന്നതും അതു തന്നെ.... അതാണല്ലോ ഒന്നു വഴക്കുപറഞ്ഞാൽ, മൊബൈൽ വാങ്ങിത്തരില്ലെന്നു പറഞ്ഞാൽ, ഒക്കെ കയറിൽ തൂങ്ങുന്നത്!

jayanEvoor said...

“ഒന്നാം തരം പഠിപ്പിസ്റ്റും ചൊറിയനുമായിരുന്നു ഞാന്

എന്തോന്നാ ഈ ചൊറിയന്‍?”

കുമാരന്റെ കമന്റ് ഇപ്പഴാ കണ്ടത്!

അപ്പൊ അതറിയില്ല?

ചെറിയാന്റെ അനിയൻ ചൊറിയാൻ.
അതു പറഞ്ഞു പറഞ്ഞ് ചൊറിയൻ ആയി!

Anonymous said...

സ്കൂളില് പോയാളുള്ള ഓരോ ബുദ്ധിമുട്ടുകളേയ്...

OAB/ഒഎബി said...

അതെന്നെ, സ്കൂളില്‍ പോയാലുള്ള ഒരോ പ്രോബ്ലങ്ങള്‍ ...

OAB/ഒഎബി said...

ഇത് മുമ്പ് ഞാനെവിടെയെങ്കിലും വായിച്ചിട്ടുണ്ടൊ ഡോക്ടറേ..?

vinus said...

ഹ ഹാ നന്നായി ഓർമ്മകുറിപ്പ്. ചുമ്മാ അടി വാങ്ങിച്ചു കെട്ടിയ അവസരങ്ങൾ ഓർത്തു കൈത്തണ്ടയിൽ ഇപ്പഴുമുണ്ട് ഉന്നം തെറ്റിയ ഒരടിയുടെ പാട് ചോര പൊടിഞ്ഞ് പാവം സാറിനു തന്നെ വല്ല്യ പുകിലായി പിന്നത്.

Unknown said...

saroru puliyayirunnallee
valare nannayittund

ഒഴാക്കന്‍. said...

ഭാഗ്യം ഡോക്ടറുടെ ക്ലാസ് മേറ്റ്‌ ആകാത്തത് ഇല്ലേല്‍ ഞാന്‍ അടിമേടിച്ചു ചത്തേനെ

ഷൈജൻ കാക്കര said...

പഠിപ്പിസ്റ്റുകളെ മോണിട്ടറാക്കുന്ന മൂരാച്ചികളെ...

ഞാൻ മാപ്പ്‌ തരില്ല...

jayanEvoor said...
This comment has been removed by the author.
jayanEvoor said...

അന്തം കമ്മി
കിടിലൻ പേര്!
അതെ... സ്കൂളിൽ പോയതുകോണ്ട്...!

ഒ.എ.ബി.
ആൽത്തരയിൽ വായിച്ചു, ല്ലേ?

വിനൂസ്
അതു ശരി! അപ്പോ നുമ്മ സഹോദരങ്ങളാ!

വിഷ്ണു
പുലിയല്ല;സിംഹം!

ഒഴാക്കൻ
അതിൽ എനിക്കെതിർപ്പില്ല; എന്നെ കൊല്ലാതിരുന്നാ മതി!

കാക്കര
മോണിട്ടർമാരെയല്ലല്ലോ, അവരെ തെരഞ്ഞെടുക്കുന്നവരെയല്ലേ മാപ്പുകൊടുക്കാതെ കാക്കര പീഡിപ്പിക്കാൻ പോണത്!?
ചെയ്തോളൂ... ചെയ്തോളൂ!

അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി!

ജീവി കരിവെള്ളൂർ said...

സാറന്മാരുടെ ഇരട്ടപ്പേരുകള്‍ക്ക് അവിടേം പഞ്ഞമില്ലായിരുന്നല്ലേ.ഞങ്ങളുടെ സ്കൂളിലും ഉണ്ടായിരുന്നു ഇങ്ങനെ - കേരകന്‍ ,ഭീകരന്‍ ,ബമ്പിള്‍ ,ഫോമന്‍ -

പഠിപ്പിസ്റ്റും വികൃതിയുമൊന്നുമല്ലാത്തത്കൊണ്ട് കിട്ടിയ അടിയുടെ എണ്ണം അത്രേം എത്തിയില്ല .അതിന്റെ ഒരു കുറവ് ഇപ്പഴും ഉണ്ട് .

ജോയ്‌ പാലക്കല്‍ - Joy Palakkal said...

സ്കൂള്‍ കാലഘട്ടം ഓര്‍മ്മ വന്നു..
നന്നായി എഴുതിയിരിക്കുന്നു!!
ആശംസകളൊടെ...

krish | കൃഷ് said...

ആ ‘അടുക്കള’ വിളി കലക്കീട്ടോ.
പഠിപ്പിസ്റ്റായാല്‍ ഇങ്ങനേം ചിലതൊക്കെ പ്രതീക്ഷിക്കാമല്ലേ.

Wash'Allan JK | വഷളന്‍ ജേക്കെ said...

കലക്കി. അടുക്കള എന്നുള്ള വിളിയുണ്ടല്ലോ... അത് വായിച്ചു പൊട്ടിച്ചിരിച്ചു. പഴയ ചില സാറന്മാരുടെ ഓര്‍മ്മകള്‍ എന്നിലുണര്‍ത്തിയ പോസ്റ്റ്‌.

ഇരട്ടപ്പേര് വിളിക്കാന്‍ പറ്റാതെ, മാന്യമായി ജീവിച്ചു തീര്‍ക്കേണ്ടി വന്ന ഒരു പഠിത്തിസ്റ്റ് ജന്മമായിരുന്നു എന്റേതും... അതിന്റെ പ്രതികാരമാണ് വഷളന്‍ എന്ന എന്‍റെ പേര് തന്നെ...

അരുണ്‍ കരിമുട്ടം said...

ആ അടി അന്ന് കിട്ടിയില്ലാരുന്നേല്‍ വേറെ ആരുടെയെങ്കിലും കൈയ്യീന്ന് കിട്ടിയേനെ :)

idikkula said...

ഇടിക്കുള കള്‍, മോശക്കരാവാറില്ല എന്ന് നേരെത്തെ അറിയാമായിരുന്നു അല്ലെ..സാര്‍ നു എന്റെ ആശംസകള്‍ അറിയിക്കുന്നു...പിന്നെ ഈ ബ്ലോഗ്‌ കണ്ടത്തില്‍ സന്തോഷം.

jayanEvoor said...

ജീവി കരിവള്ളൂർ
അടിയുടെ എണ്ണത്തിൽ കുറവുണ്ടെന്നോ!
ഇടിക്കുള സാർ ഇപ്പോഴും ഉണ്ട്. പോരാഞ്ഞതിന് ലോ... താഴെ വേറൊരു ഇടിക്കുളയും എത്തീട്ടുണ്ട്! വിളിക്കട്ടെ!?

ജോയ് പാലക്കൽ
വായനയ്ക്ക് വളരെ നന്ദി!

കൃഷ്
അടുക്കള എന്ന വിളി ആ നിമിഷത്തിൽ അവനു തോന്നിയതാ.... ഇന്നിപ്പോ വളർന്നു കഴിഞ്ഞപ്പോൾ ആൾ വലിയ ഗൌരവക്കാരനായിരിക്കുന്നു!

വഷളൻ
“ഇരട്ടപ്പേര് വിളിക്കാന്‍ പറ്റാതെ, മാന്യമായി ജീവിച്ചു തീര്‍ക്കേണ്ടി വന്ന ഒരു പഠിത്തിസ്റ്റ് ജന്മമായിരുന്നു എന്റേതും... അതിന്റെ പ്രതികാരമാണ് വഷളന്‍ എന്ന എന്‍റെ പേര് തന്നെ...”
ഈശോയേ! അപ്പ ഞാനും ഇനി പേരു മാറ്റണോ!?

അരുൺ കായംകുളം
അതെ...!
അടി കൂടുതൽ കിട്ടാതെ രക്ഷപ്പെട്ടത് എന്റെ ഭാഗ്യം.

ഇടിക്കുള
സന്തോഷം സഹോദരാ!
ഇനി ഈ വഴി വല്ലപ്പോഴുമൊക്കെ പോരൂ!

കുഞ്ഞാമിന said...

അങ്ങനെ “ഇടിക്കുള“ സാർ ‘അടിക്കുള’ സാർ ആയല്ലെ. നല്ല അനുഭവം. ആദ്യായിട്ടാണിവിടെ. ഇനീം ഇടക്കിടെ വരാം.

വീകെ said...

ഞാനും മോണിട്ടർ ആയിട്ടുണ്ടെങ്കിലും ആർക്കും അടി വാങ്ങിക്കൊടുത്തിട്ടില്ലാട്ടൊ...
അവരോട് സ്നേഹായിട്ടല്ലാട്ടൊ...
പേടിച്ചിട്ടാ...!!

കുഞ്ഞൂസ് (Kunjuss) said...

ജയന്‍ ഇത് കൂട്ടത്തില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ വായിച്ചിരുന്നു,അന്ന് കമന്റുകയും ചെയ്തിരുന്നു. വര്ഷം ഒന്നു കഴിഞ്ഞ് വീണ്ടും വായിക്കുമ്പോഴും അതേ പുതുമ!
ബാല്യകാലത്തെയും സ്കൂള്‍ ജീവിതത്തെയും മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്ന പോസ്റ്റിനു വീണ്ടും അഭിനന്ദനങ്ങള്‍.

ഉല്ലാസ് said...

കൊള്ളാം...നന്നായിട്ടുണ്ട്‌.

sindhukodakara said...

കല്യാണം കഴിഞ്ഞു ഏവൂര്‍ വന്ന സമയത്ത് ഒരു ദിവസം അവിടത്തെ അമ്മ വഴിയിലൂടെ പോകുന്ന ഒരു സ്ത്രീ യെ കാണിച്ചു അത് ബാബൂനെ പഠിപ്പിച്ച സാറാ എന്ന് പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു.. കാരണം തൃശൂര്‍ പുരുഷ അധ്യാപകര്‍ സാറും സ്ത്രീ അധ്യാപകര്‍ ടീച്ചര്‍ ഉം ആണ്. പിന്നെ ഇത്തിരി വിവരം വച്ചപ്പോള്‍ ടീച്ചര്‍ എന്ന് ആരെ വിളിച്ചാലും വലിയ ചിരി വരില്ല. പക്ഷെ ലിത് കേട്ടപ്പോ ചിരിച്ചു പോയി.. അമ്മക്ക് കാര്യം മനസ്സിലായില്ല .. ഞാനാ ബഹുമാനം കൊണ്ടുള്ള ചിരിയാക്കി മാറ്റി തടി തപ്പി. വായിച്ചു പഴയ സ്കൂള്‍ ലേക്ക് തിരിച്ചു പോയി.. വളരെ നല്ല ഒരു വായനാനുഭവം.

(കൊലുസ്) said...

നല്ല ഓര്‍മ്മകളായി ഇത്. സാറിനെ സമ്മതിച്ചു കേട്ടോ..

ഹേമാംബിക | Hemambika said...

:)))

മാവേലികേരളം(Maveli Keralam) said...

ഇത്തരം ‘പഠിപ്പിസ്റ്റും ചൊറിയനുമായിരുന്നു‘ മോനിട്ടര്‍ സമ്പ്രദായം സൌത്താഫ്രിക്കയില്‍ ഇല്ലാത്തതിനാലും ഹേഡ് മാഷന്മാര്‍ക്കു ചൂരലില്ലത്തതിലും ഇത്തരം അനുഭവങ്ങളീവിടെയില്ലല്ലോ എന്നോര്‍ക്കുന്നു. അതില്‍ പ്രതിഷേധിക്കുന്നു.

ജയന്‍ എഴുത്തു നന്നായിയിട്ടൂണ്ട്. കീപ് ഇറ്റ് അപ്പ്.

Anoop said...

ജയന്‍ ചേട്ടാ , പോസ്റ്റ്‌ ഇന്നാണ് വായിച്ചത് ...
എല്ലാ ക്ലാസ്സില്‍ കൂടെയും കൊണ്ട് പോയി ട്ടോ ? അധ്യാപകരുടെ പേരുകള്‍ വരെ ഓര്‍ത്തിരിക്കുന്നല്ലോ !
"ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ,എന്‍ ആത്മാവിന്‍ നഷ്ട സുഗന്ധം " .. പാട്ട് ഓര്‍ത്തുപോയി ...

റോസാപ്പൂക്കള്‍ said...

നന്നായിട്ടുണ്ട്. ഞാനിത് ഇപ്പോഴാണ് വായിക്കുന്നത്.പക്ഷേ ആളൊരു ചൊറിയനാണെന്ന് കണ്ടാല് പറയില്ലട്ടോ. ഇനി സൂക്ഷിച്ചോളാം

jayanEvoor said...

കുഞ്ഞാമിന
സന്തോഷം.വരൂ വരൂ!
സ്വാഗതം!

വി.കെ.
അയ്യേ! പേടിച്ചുതൂറി മോണിട്ടർ!

കുഞ്ഞൂസ്
അതെ. എന്നും ഓർക്കാൻ കൊതിയുള്ള കാലം.

ചങ്കരൻ
ഡാങ്ക്സ്!

സിന്ധു കൊടകര
ഞങ്ങളുടെ നാട്ടിൽ അങ്ങനാ.... ആൺ സാറമ്മാരും പെൺ സാറമ്മാരും!

സ്നോ ഫോൾ
തങ്ക്യു താങ്ക്യു!

ഹേമാംബിക
നന്ദി!

മാവേലി കേരളം
ഓ.... നമ്മളൊക്കെ ഈ നാട്ടുമുക്കീക്കെടന്നു കഷ്ടപ്പെടുവാ ഇപ്പഴും!

അനൂപ്
ഒരിക്കലും സുഗന്ധം വറ്റാത്ത ഓർമ്മകൾ...

റൊസാപ്പൂക്കൾ
ഇപ്പഴെങ്കിലും എന്നെ ഒന്നു മനസ്സിലാക്കിയല്ലോ, റൊസച്ചേച്ചി!

എല്ലാവർക്കും ഹൃദയംനിറഞ്ഞ നന്ദി!

ശ്രീ said...

ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു സുഖം അല്ലേ മാഷേ?

ഭായി said...

##എട്ടാം ക്ലാസില്‍ ‘തേഡ് ഇയര്‍’ പഠിക്കുന്ന രണ്ടു പേരുണ്ട് - കണ്ണന്‍, മുരളീധരന്‍ നായര്‍....!##
ഹ ഹ ഹാ കലക്കീ...
അധ്യാപകരുടെ ഇരട്ടപ്പേര് വിളിക്കുംബോൾ പലപ്പോഴും ഞാനോർത്തിട്ടുണ്ട്, ഇവർക്ക് ഗസറ്റിൽ പരസ്യം ചെയ്ത് ഇത് പെർമനന്റ് ആക്കിക്കൂടെയെന്ന്.!! യഥാർത്ത പേരിനെക്കാളും അവർ അറിയപ്പെടുന്നത് ആ പേരിലല്ലേ..? അല്ലേ...ഉവ്വോ..? :)

ruSeL said...

മോണിറ്ററായവര്‍ക്ക് ബ്ലോഗെഴുതാനും ഫണനഗണന അവകാശം നല്‍കുന്നൊണ്ടോ?

അനസ്‌ മാള said...

നന്നായിട്ടുണ്ട്..

jayanEvoor said...

ശ്രീ

ഭായി

വാസു

അനസ്....

നിങ്ങൾക്കെല്ലാം പൊളപ്പൻ പഠിപ്പിസ്റ്റ് ആശംസകൾ!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ജയേട്ടാ..
ശരിക്കും വായിച്ചു രസിച്ചു
പഴയകാലത്തേക്ക് കൊണ്ടു പോയതിനു നന്ദി

Biju Davis said...

ഒരു ജന്മം മുഴുവനുമുള്ളത്‌ പത്തു വർഷം കൊണ്ട്‌ ചൊറിഞ്ഞു വെച്ചിരിയ്ക്കുകയല്ലേ? എന്തായാലും രോഗികൾ രക്ഷപ്പെട്ടു.

നല്ല ഓർമ്മശക്തിയാണാല്ലോ, വൈദ്യർക്ക്‌? അഞ്ചാം തരത്തിലെ കാര്യങ്ങളൊന്നും എനിയ്ക്കത്ര ഓർത്തെടുക്കാൻ പറ്റുന്നില്ല...

Unknown said...

ഞാനും ഒരു ലിസി പെണ്ണും ആണ് മോനിടോര്‍ മാരായി മാറി മാറി വന്നിരുന്നത്.അടി മുഴുവന്‍ ഞങള്‍ തമ്മിലായിരുന്നു.അവള്‍ ഇപ്പൊ എവിടെ ഉണ്ടോ ആവോ

ranju said...

:D oho athaanalle sir ithrem liberal aaya sir aayathu :) njangalude bhaagyam :)

Unknown said...
This comment has been removed by the author.
Unknown said...

ഹിഹി ..കൊള്ളാം....
ഞങ്ങളെ അടി കൊള്ളിപ്പിച്ച ലീഡര്‍ ക്ക് ദൈവോന്നും അല്ല ..ഞങ്ങള്‍ തന്നെ കണക്കിന് കൊടുത്തിട്ടുണ്ട്‌ .:)
ആ ദിനങ്ങളൊക്കെ ഒന്നൂടെ മനസ്സില്‍ വന്നു പോയി ഇത് വായിച്ചപ്പോള്‍ ..
നന്നായിട്ടുണ്ട് ജയേട്ടാ....

Jai Abe Cheriyan said...

Nice memories

പത്രക്കാരന്‍ said...

കിട്ടേണ്ടത് കിട്ടിയപ്പോ തോന്നേണ്ടത് തോന്നി

Manoj Vellanad said...

ഹ.. ഹ.. നല്ല പോസ്റ്റ്‌.. ,,.
ഞാനൊക്കെ പടിപിസ്റ്റ് അല്ലാതിരുന്നത് ഭാഗ്യം.. :)
ജയേട്ടന്‍ ചൊറിയനും ആയിരുന്നല്ലേ.. ഹും.. അപ്പൊ കിട്ടണം.. :)

Unknown said...

Cheriyan Choriyan monitor ormakal kollam!

Unknown said...

I am new joinee to the group. Liked the post. By the way I am the eldest son of the same Idiculla Sir.
Mathew - 1974 SSLC batch

Unknown said...

Good story