Sunday, October 31, 2010

നാട്ടിൻ പുറത്തെ വാൻഗോഗ്.

ഒരു കഷണം ആഞ്ഞിലിത്തടി തുരന്ന് ചെറിയൊരു ചുണ്ടൻ വള്ളമുണ്ടാക്കി മകനു കൊടുക്കാനുള്ള തത്രപ്പാടിലായിരുന്നു അയാൾ. കഴിഞ്ഞ വള്ളംകളി മുതൽ മകൻ ആവശ്യപ്പെടുന്നതാണ് ഒരു കളിവള്ളം.

അപ്പോഴാണ് അനിയൻ കടന്നു വന്നത്. വലിയ ഉത്സാഹത്തിലായിരുന്നു അവൻ. പക്ഷേ അവനു പറയാനുള്ളതൊന്നും കേൾക്കാനുള്ള മൂഡിലായിരുന്നില്ല സുമേധൻ.

“ഏട്ടാ, അറിഞ്ഞോ....!?“എന്നു ചോദിച്ചപ്പോഴേക്കും അയാൾ പറഞ്ഞു. “ഇല്ല, അറിഞ്ഞില്ല. ഒന്നുമിപ്പോൾ
അറിയണമെന്നും ഇല്ല. പണിയെടുത്തുകൊണ്ടിരിക്കുന്നത് നിനക്കു കണ്ടുകൂടേ!?”

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നും ഇത്തവണ ഫ്ലക്സ് ബോർഡുകൾക്ക് നിരോധനമാണെന്നും പറയാനായിരുന്നു സുദീപൻ അവിടെയെത്തിയത്. എന്നാൽ അതുപറയാനൊരവസരം അയാൾ അവനു കൊടുത്തില്ല. സുമേധന്റെസ്വഭാവം നന്നായറിയാമെന്നതുകൊണ്ട് കൂടുതൽ വാദമുഖങ്ങൾക്കൊന്നും സുദീപൻ മുതിർന്നതുമില്ല.

ഏട്ടൻ ചുണ്ടൻ വള്ളമാണ് പണിഞ്ഞുകൊണ്ടിരിക്കുന്നതെന്നു കണ്ടപ്പോൾ അനിയൻ അതിശയിച്ചു. ഇനിയിപ്പോ കാക്ക മലർന്നു പറക്കുമോ! അവൻ അതിശയിച്ചു. ഉഴപ്പന്മാരുടെ രാജാവാണ് ചുണ്ടൻ വള്ളം പണിയുന്നത്!

ഏട്ടന്റെ കരവിരുത് സാകൂതം നോക്കിക്കൊണ്ട് അവൻ അരികത്തു നിന്നു. എത്ര അയത്നലളിതമായാണ് ആ വിരലുകൾ ആഞ്ഞിലിക്കഷണത്തിൽ ചലിച്ചുകൊണ്ടിരിക്കുന്നത്. താൻ അരികിൽ ഉണ്ടെന്നത് ആൾ വിസ്മരിച്ചു കഴിഞ്ഞിരിക്കുന്നു.

മകൻ അംഗനവാടിയിൽ നിന്നു വരുന്നതിനു മുൻപ് ചുണ്ടൻ വള്ളം പണിഞ്ഞു തീർക്കുകയാണ് ഏട്ടന്റെ ഉദ്ദേശം എന്ന് അവനു മനസ്സിലായി.

മണി മൂന്നരയായതോടെ രമണി കുട്ടിയുമായെത്തി. ഭർത്താവ് കൊത്തുപണിയുമായിരിക്കുന്നതുകണ്ട ഉടൻ അവൾ ചീറി.

“ഓ.... ഇനി മോനെ വള്ളത്തിലേറ്റി കായലിലേക്കു വിടാനായിരിക്കും ചുണ്ടൻ വള്ളം.”

സുമേധൻ പ്രതികരിച്ചില്ല. അയാൾ വള്ളം മിനുക്കിക്കൊണ്ടിരുന്നു. തന്റെ സ്വപ്നമായ കളിപ്പാട്ടം അച്ഛന്റെ കൈകളിൽ കണ്ടപ്പോൾ മകൻ തുള്ളിച്ചാടി അയാൾക്കരികിലെത്തി. രമണി ക്രുദ്ധയായി പാഞ്ഞുവന്ന് അവനെ വലിച്ചിഴച്ചുകൊണ്ടുപോയി.

സുദീപൻ ആകെ വിഷമത്തിലായി. വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഏട്ടന്റെയുള്ളിലെ കലാകാരനെ മനസ്സിലാക്കാൻ ഭാര്യയ്ക്കുകഴിഞ്ഞില്ല. അലസനായ ചിത്രകാരന്റെ ഭാര്യ എന്നതിനേക്കാൾ നിത്യവൃത്തിക്കുമുട്ടില്ലാത്ത ബാനറെഴുത്തുകാരന്റെ വീട്ടുകാരി എന്ന നിലയിൽ ജീവിക്കാനായിരുന്നു രമണിക്കു താല്പര്യം.

ഇനിയിവിടെ നിന്നാൽ ഒരു ശണ്ഠയ്ക്കു സാക്ഷ്യം വഹിക്കേണ്ടി വരും.

അവൻ ചേട്ടനെ വിളിച്ചെഴുനേൽപ്പിച്ചു. പുറത്തേക്കു കൂണ്ടുപോയി.

“അമ്മ കാണണമെന്നു പറയുന്നു.” കള്ളം പറഞ്ഞു.

അവർ പുറത്തേക്കിറങ്ങി.

സുമേധൻ തിരിച്ചുവന്നപ്പോൾ മകൻ ഏങ്ങിക്കരഞ്ഞുകൊണ്ടിരിക്കുന്നു.

രമണി ആ ചുണ്ടൻ വള്ളം കൊത്തിനുറുക്കി അടുപ്പിൽ വിറകാക്കിയത്രെ!

ഇപ്പോൾ ഇടയ്ക്കു കയറാൻ സുദീപനില്ല.

ഇരച്ചുകയറിയ കലിയിൽ സുമേധൻ സ്വയം മറന്നു. നെറ്റിയിൽ നിന്നും കടവായിൽ നിന്നും രക്തമൊലിപ്പിച്ച് രമണി നിലത്തു വീണു.

പിറ്റേന്നു രാവിലെഅവിടെ അടുക്കള പുകഞ്ഞില്ല. രമണി വെളുപ്പാൻ കാലത്തെ ആദ്യ വണ്ടിക്കു തന്നെ ആവീടു വിട്ടുപോയിരുന്നു. സുദീപൻ വന്ന് കുട്ടിയെ തറവാട്ടിലേക്കു കൊണ്ടുപോയി.

തറവാട്ടിലിപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പം ഉള്ളത് സുദീപനാണ്. കല്യാണശേഷമാണ് സുമേധൻ മാറിത്താമസിക്കാൻ തുടങ്ങിയത്.സുദീപന് ഓർമ്മയുള്ളകാലം മുതൽ സ്കൂളിലെന്നും ആരാധിക്കപ്പെട്ട ചിത്രകാരനായിരുന്നു അവന്റെ ജ്യേഷ്ഠൻ.

ആദ്യകാലത്ത് കട്ടിപ്പെയിന്റിൽ കടുംവർണങ്ങൾ ചാലിച്ച്, വ്യക്തമായ വരകളോടെ യഥാർത്ഥജീവീതത്തിൽ നിന്നുള്ള ചിത്രങ്ങൾ വരച്ചിരുന്നു സുമേധൻ.

പിന്നീടെപ്പോഴൊ പ്രകൃതിയിലെ ജ്യാമിതിയിലായി അയാളുടെ ശ്രദ്ധ. പൂവിലും കായിലും, ഒച്ചിലും ഞണ്ടിലും, പുരയുടെ മേൽക്കൂരയിലും ഒക്കെ നോക്കി മണിക്കൂറുകൾ ചെലവഴിക്കുക പതിവായി.

പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രി ഒരുവിധം പാസായപ്പോൾ ഫൈൻ ആർട്ട്സ് കോളേജിൽ ചേരാനായിരുന്നു സുമേധനു താല്പര്യം. എന്നാൽ അച്ഛൻ സമ്മതിച്ചില്ല. ഊശാന്താടിയും കഞ്ചാവുമായി നടന്ന് വീടിനും നാടിനും കൊള്ളാത്തവനാക്കാൻ തനിക്ക് മക്കളില്ലെന്ന് അച്ഛൻ പ്രഖ്യാപിച്ചു. അമ്മയും അനിയനും എത്ര നിർബന്ധിച്ചിട്ടും അച്ഛൻ വഴങ്ങിയില്ല.

രണ്ടുകൊല്ലം മറ്റൊരു കോഴ്സിനും ചേരാതെ വെറുതേ പോയി.

അച്ഛനും ഏട്ടനും തമ്മിലുള്ള സ്പർദ്ധ വർദ്ധിച്ചുവന്നു. മനസ്സുകൊണ്ട് ഏട്ടനൊപ്പമായിരുന്നു സുദീപൻ. അച്ഛന് കഴിവെന്നാൽ പരീക്ഷ പാസാകൽ മാത്രമാണ്.അനുകൂലമായ ഒരു പിൻതുണകിട്ടിയാൽ എവിടെയെത്തണ്ട ആളാണ് ഏട്ടൻ. പക്ഷെ അച്ഛനിപ്പോൾ മൂത്തമകനെ എങ്ങനെയെങ്കിലൂം ഒഴിവാക്കിയാൽ മതിയെന്നായി. അമ്മയ്ക്ക് ഒരുകാലത്തും സ്വന്തം അഭീപ്രായം എന്നൊന്നില്ല താനും.

അങ്ങനെയാണ് സുമേധൻ ബാംഗ്ലൂർക്ക് നാടുകടത്തപ്പെട്ടത്.പക്ഷേ ബാംഗ്ലൂർഅയാൾക്കിഷ്ടമായില്ല. തണുത്തു നരച്ച ശീലത്തുണിപോലെ ആകാശം അയാൾക്കു മീതെ കനംതൂങ്ങി നിന്നു. വെയിൽ, വെളിച്ചം, നീലാകാശം, നാട്ടിൻപുറം ഇതൊക്കെയായിരുന്നു അയാൾക്കിഷ്ടം.

അന്തരീക്ഷം കനം തൂങ്ങുന്നതോടെ മനസ്സും കനക്കും. പിന്നീടുള്ള യാമങ്ങൾ അസഹനീയമായ വ്യഥയാണ് സുമേധനു നൽകിയത്.ഒരു കൊല്ലത്തിനുള്ളിൽ അയാൾ ബാംഗ്ലൂരിനു വിട ചൊല്ലി. നാട്ടിലേക്കു മടങ്ങി.

നാട്ടുവെയിലും, കാറ്റും, വയൽപ്പരപ്പും അയാളെ ആഹ്ലാദവാനാക്കി. തന്റെ മകൻ ഇത്ര സന്തോഷവാനായി ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നോർത്തപ്പോൾ അമ്മ ഉള്ളുതുറന്നാഹ്ലാദിച്ചു.

അങ്ങനെയാണ് രമണിയെ പെണ്ണുകാണാൻ അവർ മകനെ നിർബന്ധിച്ചത്. അച്ഛനും സഹോദരങ്ങൾക്കും എതിർപ്പുണ്ടായില്ല..

ആദ്യമൊക്കെ ഭർത്താവ് ചിത്രം വരയ്ക്കുന്നത് രമണി നോക്കിയിരിക്കുമായിരുന്നു, വിശേഷിച്ചൊന്നും മനസ്സിലായില്ലെങ്കിലും. എന്നാൽ പിൽക്കാലത്ത് ഒരു ചിത്രവും സുമേധൻ മുഴുമിക്കാതെയായി. മുക്കാൽ പങ്ക് വരച്ചു തീർത്ത നിരവധി ചിത്രങ്ങൾ അയാളുടെ മുറിയിൽ അട്ടിയായി.അഥവാ ഒരുചിത്രം മുഴുമിച്ചാൽ അത് ആർക്കെങ്കിലും സ്നേഹപൂർവം സമ്മാനിക്കും. മറ്റു ചിലരോട് ചിത്രം നൽകാമെന്നു വാഗ്ദാനം നൽകിയാലും വരച്ചു നൽകുകയുമില്ല!

വേറേ പണിയൊന്നും ചെയ്യാൻ അയാൾക്കറിയില്ല എന്നതിനാൽ പണത്തിനു നന്നേ ഞെരുക്കമായി.

അതിനിടെ കോളേജുവിദ്യാർത്ഥിയായിക്കഴിഞ്ഞിരുന്ന സുദീപൻ വളരെ കഷ്ടപ്പെട്ട് ഒരുചിത്രപ്രദർശനം സംഘടിപ്പിച്ചു. അതിൽ വിറ്റുപോയത് രണ്ടേ രണ്ടു ചിത്രങ്ങളാണ്. ആ പൈസയുമായി വരുന്ന വഴിക്കാണ് പണിക്കരുമാഷുടെ ഭാര്യ ആക്സിഡന്റിൽ പെട്ടുറോഡിൽ കിടക്കുന്നത് കണ്ടത്. അനിയൻ നോക്കി നിൽക്കേ സുമേധൻ കാറു വിളിച്ച്നാട്ടുകാരുമായി മെഡിക്കൽ കോളേജിലേക്കു പാഞ്ഞു. പിറ്റേന്നാണ് തിരിച്ചുവന്നത്.

കാറുകൂലിയും, സ്കാനിംഗും മരുന്നുകൂട്ടവുമൊക്കെയായി കീശ കാലി.

ചിത്രപ്രദർശനം വഴി വീട്ടിലെത്തിയത് കുഞ്ഞുമകനുള്ള ഒരു മിഠായിപ്പൊതി മാത്രം.

രമണി പൊട്ടിത്തെറിച്ചു. കാശിനു കൊള്ളരുതാത്ത ഒരുത്തന്റെ കൂടെ ജീവിതകാലം മുഴുവൻ പൊറുത്തോളാം എന്നാർക്കും വാക്കൊന്നും കൊടുത്തില്ലെന്ന് അവൾ അലറി.

അങ്ങനെയാണ് അയാൾ ബാനർ എഴുതാൻ തുടങ്ങിയത്. ഒക്കെ അനിയൻ സംഘടിപ്പിച്ചുകൊണ്ടുവരുന്ന ഓർഡറുകൾ. അത്യാവശ്യം വീട്ടുചെലവുകൾക്ക് മുട്ടില്ല എന്നായി.

എന്നാൽ ആആശ്വാസം അധികം നീണ്ടുനിന്നില്ല. നാട്ടിൽ ഫ്ലക്സ് വിപ്ലവം വന്നത്അക്കാലത്തായിരുന്നു. രാഷ്ട്രീയപ്പാർട്ടികളുൾപ്പടെ സകലരും ഫ്ളക്സിലേക്ക് കാലുമാറി.

സൌജന്യമായി ബാനർ എഴുതാം എന്നുവച്ചാലും ആർക്കും വേണ്ട. അതൊക്കെ വലിയ താമസമുള്ള ഏർപ്പാടാണത്രെ! രണ്ടു മണിക്കൂർ കൊണ്ട് കിട്ടുന്ന ഫ്ളക്സിനു പകരം രണ്ടുദിവസം കാത്തിരിക്കാൻ ആർക്കും സമയമില്ല.

ജീവിതം വഴിമുട്ടി.

പരീക്ഷകൾ എന്നും അയാൾക്ക് പേടിസ്വപ്നമായിരുന്നു. സ്കൂളിലും ജീവിതത്തിലും.

കുട്ടിക്കാലം അവസാനിച്ചുപോയതോർത്ത് അയാൾ ദു:ഖിച്ചു. ഭാമയുടെ മുഖം മനസ്സിൽ തെളിഞ്ഞു.

അന്നൊക്കെ പുസ്തകം തുറന്നാൽ അതിലെ ആദ്യവരി വായിക്കുമ്പോഴേയ്ക്കും സുമേധന്റെ മനസ്സിൽ നൂറായിരം വർണങ്ങൾ വിരിയും. കണക്ക് പരീക്ഷയുടെ തലേന്നാണ് വർണചിത്രങ്ങളുടെ ജ്യാമിതി ഒരു കാലിഡോസ്കോപ്പിലെന്നപോലെ തലയിൽ നിറഞ്ഞത്. രാവുമുഴുവൻ ശ്രമിച്ചെങ്കിലും അതിൽ പകുതിപോലും അവന് കടലാസിലേക്ക് ആവാഹിക്കാൻകഴിഞ്ഞില്ല.

പിറ്റേന്നു രാവിലെ സ്കൂളിലെത്തിയപ്പോൾ അവൻ ഭാമയെ പിടിച്ചു വലിച്ച് വരാന്തയുടെ ഒഴിഞ്ഞ മൂലയിലേക്കോടി. തന്റെ നോട്ടുപുസ്തകം നിറയെ വരഞ്ഞിട്ട ചിത്രങ്ങൾ അവളെ കാണിച്ചു. സുമേധന്റെ ചിത്രങ്ങളിൽ അവൻ പോലുംകാണാതിരുന്ന ജ്യാമിതീയപൂർണതയുടെ അനായാസതയിൽ അവൾ വിസ്മയം കൊണ്ടു.

അവൾക്ക് വരയ്ക്കാനറിയില്ലായിരുന്നു. പക്ഷേ അവൻ വരഞ്ഞ ഓരോ ചിത്രവും അവളുടെ കണ്ണുംകരളും തലച്ചോറും കീഴടക്കി.പെട്ടെന്നുണ്ടായ ആവേഗത്തിൽ അവൾ സുമേധനെചുംബിച്ചു. ചുംബനങ്ങളുടെ ആവേശം അവൻ ഏറ്റെടുത്തു. കണക്കു പരീക്ഷ തൊട്ടടുത്ത ഹാളിൽ നടക്കുമ്പോൾ അവർ ജ്യാമിതീയനിയമങ്ങളുടെ ഉടലഴകുകൾ പരസ്പരം അറിഞ്ഞു.

ക്ലാസ് ഫസ്റ്റായിരുന്നു,ഭാമ. ആ ഓണപ്പരീക്ഷയോടെ അവളുടെ പഠനഗ്രാഫ് ക്രമേണ താഴ്ന്നു. സുമേധന്റെചിത്രങ്ങൾ വർണനാഗങ്ങളുടെ ഫണം വിടർത്തിയാടി. വയലിറമ്പിലെകൈതക്കൂട്ടങ്ങൾക്കിടയിലും, സർപ്പക്കാവിലെ നാഗത്തറയിലുമൊക്കെ വർണം വിതറി ജ്യാമിതിപുഷ്പങ്ങൾ വിരിഞ്ഞു.

അവളാണ് അവന്റെ ഓരോ ചിത്രത്തിനും വ്യാഖ്യാനങ്ങൾ ചമച്ചത്. ഓരോ ചിത്രത്തിലും അവൾ തന്നെത്തന്നെ കണ്ടെത്തി.

പലപ്പോഴും അവൻ ചോദിക്കുമായിരുന്നു “എങ്ങനെയാണ് ഭാമേ നീയീ ചിത്രങ്ങൾ വ്യാഖ്യാനിക്കുന്നത്? ഞാൻ കാണാത്ത, സങ്കല്പിച്ചിട്ടുകൂടിയില്ലാത്ത അർത്ഥതലങ്ങൾ.....”

അവളുടെ വ്യാഖ്യാനങ്ങളുടെ നറുനിലാവിൽ അവൻ തന്റെ സങ്കേതങ്ങൾ വിപുലപ്പെടുത്തി. കലോത്സവങ്ങളിൽ സുമേധൻ പുരസ്കാരങ്ങൾ വാരിക്കൂട്ടി.

പക്ഷേ പിന്നീട്ആര് ആരിൽ നിന്നാണകന്നത് എന്നറിയില്ല. പ്രീഡിഗ്രിക്കാലത്തു തന്നെഭാമയുമായുള്ള സൌഹൃദം ഇല്ലാതായിക്കഴിഞ്ഞിരുന്നു. സുമേധൻ എല്ലാവരിൽ നിന്നും ഉൾ വലിഞ്ഞു.

വർഷങ്ങൾക്കിപ്പുറം ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ അയാൾക്ക് സ്കൂൾ ദിനങ്ങളിലേക്ക് മടങ്ങാൻ അദമ്യമായ ഉൾവിളി തോന്നി.

സുദീപനോട് ഭാമയെക്കുറിച്ചു ചോദിച്ചു.

അവളിപ്പോൾ കുറച്ചു ദൂരെയാണ് താമസം എന്നും, വിവാഹം കഴിച്ചെന്നും എന്നാൽ അവളെക്കുറിച്ച് നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായമൊന്നും അല്ലെന്നും അവൻ വിവരിച്ചു.

അനിയൻ പറഞ്ഞ വിവരങ്ങൾ വച്ച് വീട് പെട്ടെന്നു തന്നെ കണ്ടു പിടിച്ചു. ഒരു കൂറ്റൻ ബംഗ്ലാവ്.

അന്നു വൈകുന്നേരം ഭാമയ്ക്കരികിലിരിക്കുമ്പോൾ സുമേധൻനിശ്ശബ്ദനായിരുന്നു. വർണ്ണക്കൂട്ടുകളുടെ ജ്യാമിതീയരാശികളിൽ മുഴുകി സ്വയംമറന്നിരിക്കുകയായിരുന്നു അയാൾ. അവളാവട്ടെ തൊങ്ങലുകളുള്ള ഒരു ഒഴുക്കൻകുപ്പായം മാത്രം ധരിച്ച് നിലക്കണ്ണാടിക്കു മുന്നിൽ അലസം ഇരുന്നു. മിണ്ടാതെ മിണ്ടിയിരുന്ന മിനിട്ടുകൾക്കൊടുവിൽ സുമേധൻ എഴുന്നേറ്റു. തന്റെസഞ്ചിക്കുള്ളിൽ നിന്ന് ഒരു ബ്രഷും ചായക്കൂട്ടും പുറത്തെടുത്തു.

പാതിരാവാകുവോളം ക്യാൻവാസിൽ അവളുടെ ഉടലഴകിന്റെ ജ്യാമിതിയിൽ ചിത്രങ്ങൾ തീർത്തു, അയാൾ.

ധനികനായൊരു വൃദ്ധന്റെ ഭാര്യാപദം സ്വീകരിക്കാൻ അവളെ പ്രേരിപ്പിച്ചത് നിറയെ പെയിന്റിംഗുകളുള്ളവിശാലമായ ആ വീടായിരുന്നു.......ഭർത്താവു മരിച്ചശേഷം അവൾ എന്നും ആ വീടിനുള്ളിൽ തന്നെയായിരുന്നു. പുറത്തധികം ഇറങ്ങാതെ പെയിന്റിംഗുകളിൽ തന്റെ മുഖം പരതി രാപ്പകലുകൾ.....

“ഞാനെന്തേ ഇങ്ങനെയായത്!?” അവൾ തന്നത്താനേ ചോദിച്ചു.

അയാൾ മറുപടിയൊന്നും പറഞ്ഞില്ല. സുമേധന്റെ മൌനം പൊളിക്കാൻ വേണ്ടി അവൾ ചോദിച്ചു.

“ഇത്രയും നേരം മോഡൽ ആയി ഇരുന്നു തന്നതിന് എനിക്കെന്തു പകരം തരും, നീ?” അവൾ ചോദിച്ചു.

“എന്തുവേണം നിനക്ക്?”

"നിന്റെയീ റോമൻ നോസ് !“ അവന്റെ നീണ്ട മൂക്കിന്റെ പാലത്തിൽ തട്ടി അവൾ പറഞ്ഞു.

“തരുമോ..? നിന്റെ മൂക്ക്...!?” അവൾ ചോദ്യം ആവർത്തിച്ചു.

സുമേധൻ എഴുന്നേറ്റു. തന്റെ മൂക്കിൻ തുമ്പ് അവളുടെ ചുണ്ടിൽ തൊടുവിച്ചു പറഞ്ഞു. “കടിച്ചെടുത്തോ....!“

എന്നാൽ അയാളെ അമ്പരപ്പിക്കുമാറ് അവൾ പിന്നിലേക്കു മാറി.

“കടിച്ചെടുക്കാൻ ഞാനെന്താ വല്ല നായയോ മറ്റോ ആണോ? നിനക്കു ചുണയുണ്ടെങ്കിൽ നിന്റെ മൂക്ക് എനിക്കു മുറിച്ചു താ!“

കൂർത്ത കൺമുനകളെയ്തുകൊണ്ട് അവൾ പറഞ്ഞു. അവളുടെ കണ്ണുകളിലെ കുസൃതി പക്ഷേ, അയാൾക്കൊരു വെല്ലുവിളിയായാണ് അനുഭവപ്പെട്ടത്.

ചുറ്റും പരതിയ,സുമേധന്റെ കണ്ണുകൾ, മേശപ്പുറത്തിരുന്ന കറിക്കത്തിയിലുടക്കി. ഒരുനിമിഷാർദ്ധത്തിൽ അയാളുടെ കയ്യിലിരുന്ന് അതിന്റെ വായ്ത്തല തിളങ്ങി. അടുത്തനിമിഷം അവളുടെ മുഖത്തേക്ക് ചോര തെറിച്ചു.

മൂക്ക് അറ്റു തൂങ്ങി.ചോര കുടുകുടെ ഒഴുകാൻ തുടങ്ങി. കളി കാര്യമായതോടെ ഭാമ വിയർത്തു. എന്തുചെയ്യണം എന്നറിയാതെ അവൾ പകച്ചു. ഒടുവിൽ അയാളുടെ മൊബൈലിൽ നിന്ന് അവൾ സുദീപന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു.

ആ വാർത്ത കേട്ടപ്പോൾ ഗണികയ്ക്ക് സ്വന്തം ചെവിയറുത്തു സമ്മാനിച്ച വിൻസെന്റ് വാൻ ഗോഗിനെ ഓർത്തു, സുദീപൻ. സ്വയം ഒരു വാൻ ഗോഗാകാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണോ തന്റെ ഏട്ടൻ?

സംഭവം കേട്ടപാടേ, രമണി തറവാട്ടിലെത്തി മകനെ പിടിച്ചു വലിച്ചുകൊണ്ടുപോയി. അച്ഛനുമമ്മയ്ക്കും മുന്നിൽ വച്ച് സുമേധൻ കെട്ടിയ താലിച്ചരട് പൊട്ടിച്ച് നിലത്തെറിഞ്ഞു.

“കണ്ട തേവിടിശ്ശിമാര് മൂക്കു ചെത്തിവിട്ടവന്റെ കൂടെ ഇനി എന്റെ പട്ടി പൊറുക്കും!“ എന്നലറി അവൾ കാർക്കിച്ചു തുപ്പി.

അമ്മ മരവിച്ചു നിന്നു. അച്ഛന്റെ മുഖത്ത് പുച്ഛഭാവം.മകൻ ഇപ്പോഴും തന്റെ ശത്രു എന്ന മട്ട്.

ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിനു മുന്നിലിരിക്കുമ്പോൾ സുദീപന്റെ മനം നിറയെ കുട്ടിക്കാലമായിരുന്നു.
എത്ര മിടുക്കനായിരുന്നുഏട്ടൻ. തന്റെ ബാല്യം നിറയെ കടുത്ത വർണക്കൂട്ടുകളുള്ള ചിത്രങ്ങൾ കൊണ്ടുനിറച്ച്, കളിപ്പാട്ടങ്ങളുടെ ധാരാളിത്തത്തിൽ മുക്കി തനിക്കു മുന്നിൽ എന്നും ഉണ്ടായിരുന്നവൻ......

പൂക്കൾ നുള്ളിയെടുക്കുന്നത്ഏട്ടന് ഇഷ്ടമല്ലായിരുന്നു. അത് ചെടികളിൽ നിൽക്കുന്നത് നോക്കിനിന്നാസ്വദിക്കാനായിരുന്നു ഇഷ്ടം. എന്നിട്ട് വീട്ടിൽ വന്ന് അതൊക്കെ അതേ പടിവരച്ചു തരും! അതിലോരോന്നിലും ഉള്ള ഇതളുകളും അവയുടെ അടുക്കുകളുടെ രീതിയും പറഞ്ഞു തരും.ആമ്പൽ,താമര ഡാലിയ, സീനിയ,നിത്യകല്യാണി എന്നിവ മുതൽ മാവിന്റെയും കശുമാവിന്റെയും പൂങ്കുലകൾ വരെ എങ്ങനെയാണ് പ്രകൃതി ക്രമീകരിച്ചിരിക്കുന്നതെന്നു കാട്ടിത്തരും.

പൂക്കളുടെ വിന്യാസക്രമത്തിൽ തുടങ്ങി ശരീരവും കടന്ന് മനസ്സിന്റെ വർണങ്ങളുടെ ജ്യാമിതിയിലലയാൻ തുടങ്ങിയപ്പോഴാണ് സുമേധൻ ഭാമയിൽ നിന്നകന്നത്. ശരീരം അവനെ മോഹിപ്പിക്കാതെയായി.

ഐ.സി.യു.വിൽ നിന്ന് മുറിയിലേക്കു മാറ്റിയപ്പോൾ കട്ടിലിനരികിൽ അനിയൻ ഇരുന്നു.

അർദ്ധബോധാവസ്ഥയിൽ കണ്ണുകൾ കനം തൂങ്ങി നിൽക്കെ അയാൾ പിറുപിറുത്തു.

“എ...ന്റെ ...മോനെവിടെ.....? ബാനർ എഴുതാൻ തുണിയെവിടെ?”

ഫ്ലക്സ് ബോർഡ് നിരോധനം കോടതി നീക്കിയ വാർത്ത ആശുപത്രിമുറിയിലെ ടി.വി.യിൽ സ്ക്രോൾ ചെയ്തു പോയത് നിർവികാരതയോടെ സുദീപൻ ഓർത്തു.

ഏട്ടനെ മനസ്സിലാവുന്നത് ഒരു പക്ഷെ, തനിക്കു മാത്രമാണെന്ന് സുദീപൻ തിരിച്ചറിഞ്ഞു. അതെ,വാൻ ഗോഗിന്റെ അനിയനെപ്പോലെ!

മകനെ ജീവനാണ് സുമേധന്. അവനുവേണ്ടി രമണിയുടെ പരുഷവാക്കുകൾ ഇനിയും കേൾക്കാൻ അയാൾ തയ്യാറാണ്. ബാനർ എഴുതിയായാലും ജീവിക്കാൻ അയാൾ ആഗ്രഹിക്കുന്നത് അവനുവേണ്ടിയാണ്.പക്ഷേ, അവൾ......

ബോധം വീണപ്പോൾ സുമേധൻ കണ്ണുകൾ കൊണ്ട് ചുറ്റും പരതി. മേൽക്കൂരയുടെ നരച്ച വെള്ള.......അവിടെ വർത്തുളച്ചുഴികൾ തീർത്ത് കരിനാഗഫണങ്ങൾ..... അവ നീണ്ടു വന്ന് തന്റെ കഴുത്തിൽ ചുറ്റി മുഖത്തേക്കു ചീറ്റിയാടി തിമിർക്കുന്നു.... അകലെയെങ്ങോ ഒരു കുഞ്ഞു നിലവിളി...... തന്റെ മകനാണ്..... അവൻ ഏതോ പാതാളച്ചുഴിയിലേക്കാണ്ടു പോയോ?

അയാളുടെ കണ്ണുകൾ വീണ്ടുമടഞ്ഞു.

കടും വർണങ്ങളുടെ നീരാഴികൾ.....കരിനാഗങ്ങൾ സ്വർണനാഗങ്ങളായി......അവ ഒന്നാകെ ചുറ്റിപ്പിണഞ്ഞ് ഉയർന്നു പൊന്തുന്നു; താണു മുങ്ങുന്നു.

സുമേധൻ വീണ്ടും ഏതോ നിലയറിയാച്ചുഴികളിൽ മുങ്ങിപ്പൊങ്ങിക്കൊണ്ടേയിരുന്നു.

അനിയൻ ഏട്ടന്റെ കൈ തലോടിക്കൊണ്ടിരുന്നു.

Saturday, October 16, 2010

സദ്ദാമിന്റെ രാസായുധങ്ങൾ!!!!

ഒരു കള്ളപ്പൂച്ചയുടെ പദചലനങ്ങളോടെ പെന്റഗൺ ഒച്ചയുണ്ടാക്കാതെ വാതിൽപ്പാളി തുറന്നു നോക്കി.

ഭാഗ്യം, സദ്ദാം നല്ല ഉറക്കത്തിലാണ്. ഇനി കൃത്യം നാല്പതു മിനിറ്റുകഴിഞ്ഞാൽ സ്വിച്ചിട്ടപോലെ ആൾ എണീക്കും.
അതിനു മുൻപ് ഓപ്പറേഷൻ നടന്നിരിക്കണം.

തലയിണ കട്ടിൽ തലക്കൽ ഉയർത്തി വച്ച് വലതു കൈ തലയ്ക്കു കീഴേ താങ്ങായി വച്ച് ഫഗവാൻ വിഷ്ണു പാമ്പിന്റെ മുകളിൽ കിടക്കുന്നതു പോലെ ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ ശാന്തനായി, ഗാഢ നിദ്രയിലാണ് സദ്ദാം.

കരിവീട്ടിയിൽ കടഞ്ഞെടുത്തപോലെയുള്ള ദേഹം. ഉറച്ച മസിലുകൾ. പങ്കായം പോലെ നീണ്ട കയ്യുകൾ.

കറുകറുത്ത കട്ടിമീശ. തൂവെള്ളപ്പല്ലുകൾ!

കാരിച്ചാൽകാരനാണ് ആൾ.

ചുണ്ടൻ വള്ളത്തിനു പങ്കായമെറിഞ്ഞിട്ടുള്ളയാൾ.

പ്രീ ഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞ് രണ്ടുകൊല്ലം ട്യൂട്ടോറിയൽ അധ്യാപനവും നിർവഹിച്ച ശേഷമാണ് എൻട്രൻസ് എഴുതി ആൾ ഇവിടെയെത്തിയത്. അതുകൊണ്ടുതന്നെ പ്രായത്തെ ബഹുമാനിച്ച് ആദ്യമൊക്കെ പയ്യന്മാർ അതിയാനെ ‘മാഷ്’ എന്നാണു വിളിച്ചിരുന്നത്.

അങ്ങനെയിരിക്കെയാണ് ഇറാക്ക്, കുവൈറ്റ് യുദ്ധം തുടങ്ങിയത്.

കാലഘട്ടം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്.

പത്രങ്ങളിലും ടി.വി.യിലും ഒക്കെ ‘ഗൾഫ് യുദ്ധ’ത്തെക്കുറിച്ചുള്ള വാർത്തകൾ. സി.എൻ.എൻ എന്ന ചാനലിന്റെ ഉദയം. ലൈവ് കവറേജ്. മൊത്തത്തിൽ ഹോസ്റ്റൽ വാസികൾ ഉഷാറായി.

രാവിലെ പത്രം വായന തകൃതിയായി നടക്കുന്നതിനിടെ സദ്ദാമിനെതിരെ പ്രസ്താവന നടത്തിയ പെന്റഗണിനെതിരെ സദ്ദാം പ്രേമിയായ ജിജീഷ്.

“ഹും.... പെന്റഗൺ എന്നെങ്ങാണ്ടൊരു @#$^# മോൻ പറഞ്ഞേക്കുന്നത് നോക്ക്! അവൻ സദ്ദാമിനെ അങ്ങ് ഒലത്തിക്കളയുമെന്ന്! സദ്ദാമിന്റെ രോമത്തേ തൊടാൻ എവനൊക്കെ ആവുമോ!?”

“അമേരിക്കൻ സേനയ്ക്കെതിരെ സദ്ദാം മിസൈൽ വിട്ടാൽ തിരിച്ചും മിസൈൽ വിടുമെന്ന് പെന്റഗൺ പ്രഖ്യാപിച്ചു” എന്നോ
“സദ്ദാം സ്കഡ് വിട്ടാൽ തങ്ങൾ പാട്രിയട്ട് വിടും എന്ന് പെന്റഗൺ ഊന്നിപ്പറഞ്ഞു” എന്നോ മറ്റോ ആയിരുന്നു വാർത്ത.

അതിനെതിരെയായിരുന്നു ജിജീഷിന്റെ രോഷം.

പെന്റഗൺ എന്നത് ഏതോ അമേരിക്കക്കാരന്റെ പേരാണ് എന്നായിരുന്നു അവൻ ധരിച്ചുപോയത്.

പെന്റഗണിനെതിരെയുള്ള ജിജീഷിന്റെ കമന്റ് കേട്ട് മാഷ് പൊട്ടിച്ചിരിച്ചു. ഇത്തരം മരമണ്ടന്മാർ ആയുർവേദ കോളേജ് ഹോസ്റ്റലിലും ഉണ്ടല്ലോ എന്ന് പറഞ്ഞ് മാഷും കൂട്ടുകാരും തലയറഞ്ഞു ചിരിച്ചു. അതോടെ പെന്റഗൺ എന്ന നാമധേയം ആ ഹതഭാഗ്യനു ലഭിക്കുകയും ചെയ്തു!

എന്തോ അബദ്ധം തനിക്കു പറ്റി എന്നു അവനു മനസ്സിലായി. മുൻപൊരിക്കൽ പെൺകുട്ടികൾക്കു മുന്നിൽ വച്ച് തനിക്ക് ‘പോപ്പിൻസ്’ മിട്ടായി സമ്മാനിച്ച് നാണം കെടുത്തിയ ആളാണ് മാഷ്.

അതിനു പകരമായി ഹോസ്റ്റലിലെ ‘അസ്ഥാന’ കഥാപ്രാസംഗികൻ കുട്ടനാടനുമൊത്ത് “അയ്യോ അതെന്റെ മോളല്ലേ!?” എന്ന കഥാപ്രസംഗം അവതരിപ്പിച്ചാണ് ലണ്ണൻ പകരം വീട്ടിയത്. കാഥികൻ കുട്ടനാടനായിരുന്നെങ്കിലും കുരുട്ടുബുദ്ധി ജിജീഷിന്റെയായിരുന്നു.

ക്യാമ്പസിന്റെ ‘മദയാന’യും ‘അഴകിയ രാവണി’യും ഒക്കെയായിരുന്നു, കാഥികൻ വീയപുരം വിജയന്റെ യമണ്ടൻ പുത്രി ഷൈല വിജയൻ. അവൾക്കാണെങ്കിൽ മാഷിനെ കാണുമ്പോഴെ ഒരു വല്ലാത്ത കിരുകിരുപ്പാണെന്ന് പെൺകുട്ടികൾക്കിടയിൽ പോലും ഒരു കിം വദന്തിയുണ്ട്. അതു മുതലെടുത്താണ് കഥാപ്രസംഗം മെനഞ്ഞെടുത്തത്.

ഒരു പ്രശസ്തകാഥികൻ കഥ പറയുന്ന രീതിയിലായിരുന്നു കുട്ടനാടനും ജിജീഷും കൂടി കഥാപ്രസംഗം അവതരിപ്പിച്ചത്. ഗാഢപ്രണയത്തിലായ യുവ മിഥുനങ്ങളുടെ കഥ.

കഥയുടെ അവസാനഘട്ടത്തിൽ “അതാ നോക്കൂ... പരസ്പരം പുണർന്നു നിൽക്കുന്ന ആ യുവമിഥുനങ്ങളെ നോക്കൂ....!”
എന്നു പറഞ്ഞ് കാഥികൻ കൈവിരൽ ചൂണ്ടി ഒരു നിമിഷം നിന്നു പോകുന്നു.

പിന്നെ കേൾക്കുന്നത് “അയ്യോ അതെന്റെ മോളല്ലേ!?” എന്ന കാഥികന്റെ ദീനവിലാപമാണ്!

കഥയുടെ ഒടുക്കമാണ് നായകൻ അടിച്ചുകൊണ്ടു പോയത് തന്റെ സ്വന്തം മകളാണെന്ന് കാഥികനു ബോധ്യപ്പെട്ടത്!!
അകമ്പടിയായി ക്ലാസിക് കൂവൽ!

വർണന മുഴുവൻ വീയപുരം വിജയനെയും, മകളെയും, തന്നെയും കുറിച്ചാണെന്നു മനസ്സിലായതോടെ മാഷ് സംഹാരരുദ്രനായി. കഥാപ്രസംഗം പറഞ്ഞ രണ്ടെണ്ണത്തിനെയും മുട്ടുകാലിൽ നടക്കാനനുവദിക്കില്ല എന്ന ഘോരപ്രഖ്യാപനമുണ്ടായി.

എന്നാൽ തന്റെ ആഗ്രഹം പൂർത്തീകരിച്ചതോടെ പിറ്റേ ദിവസം തന്നെ ജിജീഷ് നിർലജ്ജം മാഷിന്റെ കാൽക്കൽ വീണ് മാപ്പിരന്നു. പക്ഷേ കഥാപ്രസംഗവിവരം ചോർന്നതോടെ മദയാന മാഷിന്റെ പിന്നാലെയായി! ഒടുവിൽ വയ്യാവേലി ഒഴിവാക്കാൻ പെട്ട പാട് മാഷിനേ അറിയൂ!

ആ കലിപ്പ് മാഷിന് ഇപ്പോഴും മാറിയിട്ടില്ല എന്ന് ഇന്നത്തെ അട്ടഹാസത്തോടെ വ്യക്തമായി.

എന്നാലും തന്നെ പൊതുസ്ഥലത്തു വച്ച് കൊച്ചാക്കിയ ഇയാൾക്കിട്ട് എന്തെങ്കിലും ഒരു പണി കൊടുത്തേ പറ്റൂ. ജിജീഷ് പെന്റഗൺ ഉറപ്പിച്ചു.

കുവൈറ്റ് യുദ്ധം ഹോസ്റ്റലിലും രണ്ടു ചേരികൾ ഉണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് ഒരു ചേരിയിലും ഇല്ലായിരുന്നെങ്കിലും മാഷിന് സദ്ദാം ഹുസൈനുമായുള്ള ‘മീശ സാദൃശ്യം’ അദ്ദേഹത്തെ ഹോസ്റ്റലിലെ സദ്ദാമായി വാഴിക്കുന്നതിലെത്തുകയായിരുന്നു.

അതിനു പിന്നിലെ ‘വെളുത്ത കരങ്ങൾ’ ജിജീഷിന്റെയായിരുന്നു. താൻ പെന്റഗൺ എങ്കിൽ തന്റെ ശത്രു സദ്ദാം തന്നെ!

എന്നാൽ ഔദ്യൊഗികമായി താൻ വാഴിക്കപ്പെട്ട കാര്യം ‘ഹോസ്റ്റൽ സദ്ദാം’ അറിഞ്ഞിരുന്നില്ല.

ഇറാക്കിലെ സദ്ദാം മാത്രമല്ല ഹോസ്റ്റലിലെ സദ്ദാമും ഹീറോ ആയി. കുട്ടികൾ ഒളിഞ്ഞും തെളിഞ്ഞും മാഷിനെ സദ്ദാം എന്നു വിളിക്കാൻ തുടങ്ങി.ആദ്യമൊക്കെ സദ്ദാം മാഷ് ആയിരുന്നെങ്കിൽ പിന്നീടത് സദ്ദാം എന്നു മാത്രമായി.

ഇൻ ഹരിഹർ നഗർ എന്ന സിനിമ ഇറങ്ങുകയും അതിൽ ജഗദീഷ് പറഞ്ഞ “കാക്ക തൂറി” എന്ന ഡയലോഗ് പ്രശസ്തമാവുകയും ചെയ്ത കാലം കൂടിയാണ് 1990.

ഹോസ്റ്റലിൽ, ചീറ്റിപ്പോകുന്ന വിറ്റുകൾ ഒക്കെയും ‘കാക്ക വിറ്റുകൾ’ എന്ന് നാമകരണം ചെയ്യപ്പെട്ടു. ഒരു തമാശ കേട്ടശേഷം ആരെങ്കിലും കാക്കവിറ്റ് എന്നു പറഞ്ഞാൽ പറഞ്ഞവൻ ചമ്മും. പിന്നീട് തമാശ വളിച്ചതാണെങ്കിൽ ആരെങ്കിലും ‘കാ... കാ....” എന്ന് ഒച്ചയുണ്ടാക്കാൻ തുടങ്ങി.

ഇതുകൂടാതെ കാക്ക വിറ്റ് അടിക്കുന്നവർക്കൊക്കെ മാഷിന്റെ അനുഗ്രഹം ഉടനടി ലഭിക്കാനും തുടങ്ങി. പങ്കായം പോലെ കരുത്തുറ്റ തന്റെ വലത്തു കൈ വിറ്റടിച്ച ഹതഭാഗ്യന്റെ നട്ടന്തലയിൽ പതിപ്പിക്കുന്നതാണ് ‘അനുഗ്രഹം’ എന്ന ചടങ്ങ്.

കാക്ക വിളിയും, അനുഗ്രഹവും ഒക്കെയുണ്ടെങ്കിലും വിറ്റടിക്കാൻ മുട്ടി നിൽക്കുന്നവർ തുടർന്നും മെസ്സ് ഹാളിൽ വന്ന് കാര്യം സാധിച്ച് അടുത്തനിമിഷം ഓടി മറയുന്നത് അവിടെ പതിവു കാഴ്ചയായി.

നൈസർഗികവും, പ്രവചനാതീതവുമായ ഉൾപ്രേരണകളുടെ തിരതള്ളലിൽ നിരന്തരം ചലം വിറ്റുകൾ അടിച്ചിരുന്ന പെന്റഗൺ ഇതോടെ പ്രതിസന്ധിയിലായി. തൊലിക്കട്ടിയുടെ ഗാംഭീര്യത്തിൽ കാക്കവിളി സഹിക്കാവുന്നതെയുള്ളു. എന്നാൽ സദ്ദാമിന്റെ ഉച്ചിക്കടി മർമ്മഭേദകം തന്നെ. നേരിട്ട് തിരിച്ചടിക്കാനുള്ള ശക്തി പെന്റഗണിന് ഇല്ല. തൽക്കാലം സഹിക്കുകയല്ലാതെ നോ രക്ഷ. നിവൃത്തിയില്ലാതെ പെന്റഗൺ മെസ്സ് ഹോലിലെ വിറ്റടി കുറച്ചു.

ഗൾഫ് യുദ്ധമൊക്കെ കഴിഞ്ഞു. ഇറാക്കിലെ സദ്ദാം പത്തി മടക്കി. മാർച്ച് മാസത്തോടെ കുവൈറ്റ് ശാന്തമായി.
പത്രങ്ങളുടെ ‘യുദ്ധക്കൊതി‘യും ഒട്ടൊന്നടങ്ങി.

ഏപ്രിൽ ഒന്ന് ആഗതമാവുകയാണ്. ജിജീഷ് പെന്റഗൺ ചിന്തയിലാണ്ടു. പ്രതികാരം ഒരു ജ്വാലയായി അവന്റെ ഉള്ളിൽ ആളിക്കത്തി.

ഉച്ചിക്കടികളുടെ പെരുപ്പ് ഇനിയും മാറിയിട്ടില്ല.

ദുർബലനായിരിക്കുമ്പോഴാണല്ലോ ശത്രുവിനെ ആക്രമിക്കാൻ പറ്റിയ സമയം. അതുകൊണ്ട് സദ്ദാമ്മിനെ പെന്റഗൺ നിരന്തരം വീക്ഷിക്കാൻ തുടങ്ങി. ശത്രു ദുർബലനാവുന്ന നേരം കണ്ടു പിടിച്ചേ പറ്റൂ. അതിനായി ഒരു ചാരനെ ഏർപ്പെടുത്തി. നേരിട്ട് സദ്ദാമിന്റെ മുറിയിലെത്താനുള്ള ആമ്പിയർ തനിക്കുണ്ടെന്ന അഹംഭാവമൊന്നും പെന്റഗണിനില്ല. അല്ലെങ്കിലും അമേരിക്ക സി.ഐ.എ.യെ വച്ചല്ലേ കളിക്കൂ!

ഞായറാഴ്ച ദിവസങ്ങളിലാണ് സദ്ദാം തന്റെ ലങ്കനുകൾ (ലങ്കൻ = അണ്ടർവെയർ) ഒന്നൊന്നായി കഴുകി അയയിൽ ഉണക്കാനിടുക എന്ന് അനുനയത്തിൽ മുട്ടിക്കൂടിയ ചാരൻ മനസ്സിലാക്കി.

ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ ഉള്ള ലങ്കനുകൾ മാത്രമേ സദ്ദാം ഉപയോഗിക്കൂ. കാരണം അജ്ഞാതം.

അല്ലെങ്കിലും സദ്ദാമിനെപ്പോലെ തന്ത്രശാലിയായ ഒരു മനുഷ്യന്റെ തീരുമാനങ്ങൾക്കു പിന്നിലെ യഥാർത്ഥ ഉദ്ദേശമുണ്ടൊ സാധാരണക്കാരായ നമുക്കു മനസ്സിലാകുന്നു!?

ആകെ ആറു ലങ്കനുകൾ ആണ് സദ്ദാമിനുള്ളത്. ചുവപ്പ് മൂന്ന്; കറുപ്പു മൂന്ന്. ഒന്നുകൂടി ഉണ്ടായിരുന്നെങ്കിൽ ആഴ്ചയിൽ ഓരൊദിവസവും ഓരോന്ന് വച്ച് ഇടാമായിരുന്നല്ലോ എന്നൊരു സന്ദേഹം ചാരൻ പ്രകടിപ്പിച്ചു.

അപ്പോൾ കറുത്തകട്ടിമീശയ്ക്കു കീഴെ തൂവെള്ളപ്പല്ലുകൾ വിരിയിച്ച് സദ്ദാം പറഞ്ഞു

“ നോ..നൊനോ നോ! സൺ ഡേ, ഹോളിഡേ!!”

അലക്കു കഴിഞ്ഞാൽ പാന്റും ഷർട്ടുമൊക്കെ ടെറസിൽ ഉണക്കാനിടും. എന്നാൽ ലങ്കനുകൾ തന്റെ കട്ടിലിനു മീതെ കെട്ടിയ അയയിൽ ഒന്നൊന്നായി നിവർത്തിയിട്ട് ഫാൻ ഓൺ ചെയ്യുകയാണ് ചെയ്യുക.

തുടർന്ന് കുളി, ഭക്ഷണം.അതു കഴിഞ്ഞാണ് ഉറക്കം. മുറി അടക്കില്ല. വാതിൽ ചാരുകയേ ഉള്ളു.

സദ്ദാമിന്റെ ഉറക്കം പ്രത്യേക രീതിയിലാണ്. കട്ടിൽതലയ്ക്കൽ ഒരു തലയിണ ചാരിവച്ച് തലയ്ക്കു കീഴേ കൈവച്ച് അനന്തശയനം പോസിലേ ഉറങ്ങൂ. ഉച്ചയുറക്കത്തിന് കൃത്യമായ സമയ നിഷ്ഠയുമുണ്ട്. നാല്പതു മിനിറ്റ്. അതുകഴിഞ്ഞാൽ കൃത്യാമായി കൺ തുറക്കും. പോയി മുഖം കഴുകി മെസ്സ് ഹാളിലേക്ക്. അതാണ് ചിട്ട.

ഇത്രയും ഗ്രൌണ്ട് വർക്ക് ചെയ്തിട്ടാണ് പെന്റഗൺ സദ്ദാമിന്റെ വാതിൽ പാളി തുറന്നത്. ചാരൻ ഒപ്പമുണ്ട്.

സദ്ദാം കട്ടിലിനു മീതെ ലങ്കനുകൾ വിന്യസിച്ച് സുഖസുഷുപ്തിയിലാണ്. അനന്തശയനത്തിൽ സദ്ദാം കിടക്കുന്നതും നോക്കി പെന്റഗൺ നിന്നു.

ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈന് രാസായുധങ്ങൾ സ്വന്തമായി ഉണ്ടെന്നാണു കേൾവി.

ഹോസ്റ്റലിലെ സദ്ദാമിന്റെ രാസായുധങ്ങൾ ദാ തൂങ്ങിക്കിടക്കുന്നു!

ആ രാസായുധങ്ങൾ തട്ടിക്കൊണ്ടുപോവുകയാണുദ്ദേശം.

ആറെണ്ണവും തട്ടിയെടുക്കുകയും പിറ്റേന്ന് ഏപ്രിൽ ഫൂളാക്കാൻ ഹോസ്റ്റലിനു മുകളിലെ വാട്ടർ ടാങ്കിനു മേൽ പ്രദർശിപ്പിക്കുകയുമാണ് ലക്ഷ്യം. ‘സദ്ദാമിന്റെ രാസായുധങ്ങൾ’ എന്ന ബോർഡ് എഴുതിത്തയ്യാറാക്കി ടെറസിൽ ഒളിപ്പിച്ചു വച്ചു കഴിഞ്ഞു.

പെന്റഗണും ചാരനും മുറിയിൽ പ്രവേശിച്ചു. നിശ്ശബ്ദമായി ലങ്കനുകൾ അയയിൽ നിന്നെടുത്ത് സ്ഥലം വിടുക. അതാണുദ്ദേശം. സദ്ദാം ഉണരുന്നു എന്നു തോന്നിയാൽ ചാരന്റെ കയ്യിലുള്ള കറുത്ത കട്ടിത്തുണി കൊണ്ട് സദ്ദാമിന്റെ തല മൂടിക്കെട്ടുക. ഞൊടിയിടയിൽ ലങ്കനുകൾ കൈക്കലാക്കി തടിതപ്പുക. ഇതാണ് പ്ലാൻ.

എന്നാൽ ലങ്കൻ വാരൽ ചങ്കിടിപ്പ് ഇത്രകൂട്ടുന്ന കാര്യമാണെന്ന് പെന്റഗൻ മനസ്സിലാക്കിയിരുന്നില്ല. ആദ്യം തൊട്ട ലങ്കൻ തന്നെ കൈവിറമൂലം താഴെവീണു. അതും സദ്ദാമിന്റെ മുഖത്തു തന്നെ!

ഭയന്നുപോയ പെന്റഗണും ചാരനും അത് സദ്ദാമിന്റീ മുഖത്ത് അമർത്തിപ്പിടിച്ചു. എന്നിട്ട് കറുത്ത തുണി മുഖത്തിനു മീതെ മൂടിക്കെട്ടി!

പക്ഷേ പങ്കായക്കൈകളുടെ കരുത്തെന്തെന്ന് അടുത്ത നിമിഷം തന്നെ അവർ അറിഞ്ഞു. ചാടിയെണീറ്റ സദ്ദാം തലങ്ങും വിലങ്ങും ആഞ്ഞ് വീശി. പ്രഹരം സഹിക്കവയ്യാതെ രണ്ടാളും ഇറങ്ങിയോടി.

മുഖം മൂടിയിരുന്നതിനാൽ സദ്ദാമിന്റെ ഒച്ചയും അലർച്ചയും മറ്റുള്ളവർ കേട്ടില്ല. മുഖത്തെ കെട്ടഴിച്ച് സദ്ദാം ശ്വാസം
വിട്ടപ്പോഴേക്കും പെന്റഗണും ചാരനും ഹോസ്റ്റൽ വിട്ടുകഴിഞ്ഞിരുന്നു!

പിറ്റേന്നു രാവിലെ ‘സദ്ദാമിന്റെ രാസായുധങ്ങൾ’ എന്ന ബോർഡ് ടെറസിൽ നിന്നും കണ്ടെടുത്തതോടെ എല്ലാം എല്ലാവർക്കും ബോധ്യമായീ.

സദ്ദാമിന്റ രാസായുധങ്ങൾ കണ്ടെത്തുന്നതിൽ അമേരിക്ക പരാജയപ്പെടും എന്നതിന്റെ ദൃഷ്ടാന്തമായി ഈ കഥ ഇന്നും ഹോസ്റ്റലിലെ പഴമക്കാർ പറഞ്ഞു നടക്കുന്നു.